അഞ്ചന കഴിയുന്നത്ര എന്റെ മുന്നില്‍ വരാതെ ഒഴിഞ്ഞു നടന്നു. ഫോൺ ചെയ്താലും അവള്‍ എടുക്കാറില്ല. എത്ര മെസേജ്ചെയ്തിട്ടും മറുപടി പോയിട്ട് അവള്‍ മെസേജിനെ നോക്കുക പോലും ചെയ്തില്ല.
അങ്ങനെ വെള്ളിയാഴ്ചയൂം എത്തി. അന്ന് ക്ലയന്റ് ഓഫീസിൽ വച്ച് പുതിയ പ്രോജക്റ്റ് തുടങ്ങുന്നതിന് മുന്നോടിയായി ഒരു മീറ്റിംഗ് ഉണ്ടായിരുന്നു.
മറിയയെ അവളുടെ കാറിൽ വരാനാണ് ഞാൻ പറഞ്ഞത്. അങ്ങനെ മീറ്റിംഗിന് പോയി കാര്യങ്ങളൊക്കെ ചർച്ച ചെയ്തു.
മീറ്റിംഗ് കഴിഞ്ഞ് മൂന്ന് മണിക്കാണ് ഞങ്ങൾ തിരികെ ഓഫീസിൽ വന്നത്. മറിയയും എന്റെ പിന്നാലെ എന്റെ ഓഫീസ് റൂമിലേക്ക് വന്നു.
എനിക്ക് എതിരായി അവളും ഇരുന്നിട്ട് എന്റെ നിർദ്ദേശങ്ങൾ എന്താണെന്നറിയാൻ എന്നെ നോക്കി.
“തിങ്കളാഴ്ച രാവിലെ സ്റ്റാഫ് മീറ്റിംഗ് അറേഞ്ച് ചെയ്യണം, എന്‍ജിനീയര്‍സ് ഉള്‍പ്പെടെ. അത് കഴിഞ്ഞ് നമ്മുടെ സബ് കോൻട്രാക്റ്റസുമായി മറ്റൊരു മീറ്റിംഗ് അറേഞ്ച് ചെയ്യണം. അപ്പോ ഇതിന്‍റെ ടൈമിംഗ് എങ്ങനെയെന്ന് മറിയ തീരുമാനിച്ച് എല്ലാവർക്കും മെസേജ് കൊടുക്കൂ.”
“ശെരി സർ, ഞാൻ ചെയ്യാം. പിന്നെ വേറെ എന്തെങ്കിലും ഉണ്ടോ?”
“ഇല്ല. മറിയ പൊക്കോളൂ.”
പക്ഷേ കുറെ നേരം അവൾ എന്നെ തന്നെ നോക്കിയിരുന്ന ശേഷം ചോദിച്ചു, “പിന്നേ സർ, വൈകിട്ട് പേഴ്സണലായി സംസാരിക്കാന്‍ സമയം ഉണ്ടാവുമോ?”
“മറിയയുടെ എന്തെങ്കിലും പ്രശ്നങ്ങൾക്ക് എന്റെ സഹായം വേണമെങ്കിൽ എത്ര സമയം വേണമെങ്കിലും ഞാൻ ഒതുക്കാം. പക്ഷേ എന്റെ പേഴ്സണല്‍ കാര്യങ്ങളെ കുറിച്ചാണെങ്കിൽ എനിക്ക് താല്പര്യമില്ല. അപ്പോ എന്നെ കാണാനോ ഒഴിവാക്കണോ എന്ന് സ്വയം തീരുമാനിച്ച് പറഞ്ഞാൽ മതി.”
ഉടനെ അവളുടെ മുഖം വാടി. സങ്കടവും മുഖത്ത് കണ്ടു. ഞാൻ അനുഭവിക്കുന്ന സങ്കടം അവളുടെ സങ്കടത്തേക്കാൾ വലുതായത് കൊണ്ട് എനിക്ക് വിഷമം ഒന്നും തോന്നിയില്ല.
“പിന്നേ അഞ്ചനയ്ക്ക് നല്ല ഉപദേശങ്ങള്‍ കൊടുക്കുന്നതിന് എന്റെ നന്ദി അറിയിക്കണം എന്ന ആഗ്രഹം ഉണ്ടായിരുന്നു.” അതും പറഞ്ഞ് എഴുനേറ്റ് നിന്നുകൊണ്ട് എന്റെ കൈ ഞാൻ അവള്‍ക്ക് മുന്നില്‍ കൂപ്പി.
എന്റെ കണ്ണുകളെ എനിക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ല, അത് രണ്ടും നിറഞ്ഞു വന്നു. ഉള്ളിലെ വേദന വിമ്മി പൊട്ടി പുറത്തേക്ക് വരുമെന്ന് ഞാൻ ഭയന്നു. പക്ഷേ എങ്ങനെയൊക്കെയോ നിയന്ത്രിച്ചു.
പെട്ടന്ന് മറിയയുടെ കണ്ണുകൾ നിറഞ്ഞു. വേവലാതിയോടെ അവളെന്നെ നോക്കി. എന്നിട്ട് മെല്ലെ എഴുനേറ്റു.
“സർ —”
“വേണ്ട, ഒന്നും പറയേണ്ട. മറിയ പൊക്കോളു.” ഞാൻ കൈ കൂപ്പി തന്നെ പറഞ്ഞു. ഉടനെ വിഷമത്തോടെ അവള്‍ ഇറങ്ങിപ്പോയി.
ശേഷം എന്റെ ജോലിയില്‍ എന്റെ ചിന്തകളെ ഞാൻ എങ്ങനെയോ തിരിച്ചു. സമയം പോയത് പോലും അറിയാതെ ഞാൻ ജോലി ചെയ്തു കൊണ്ടിരുന്നു.
അവസാനം അഞ്ച് മണിക്ക് മറ്റുള്ളവരൊക്കെ പോയ ശേഷം അഞ്ചനയും മറിയയും റാമും എന്റെ റൂമിലേക്ക് വന്നു.
എനിക്ക് ജോലി ഉണ്ടെന്ന് പറഞ്ഞിട്ട് റാമിനോട് പൊയ്ക്കോളാൻ ഞാൻ പറഞ്ഞു.
“ഒരു കോഫീ റെഡിയാക്കി തന്നിട്ട് ഞാൻ പോകാം, സർ.” അതും പറഞ്ഞ് റാം പോയി.
“അഞ്ച് മണിക്ക് നിങ്ങളെ വന്ന് കാണാന്‍ റാം പറഞ്ഞായിരുന്നു.” അഞ്ചന എന്നോടായി പറഞ്ഞു.
രണ്ടോ മൂന്നോ ദിവസത്തിന് ശേഷം ഇന്നാണ് അവളുടെ മുഖത്തേക്ക് ഞാൻ നോക്കിയത്. അവളുടെ കണ്ണുകളില്‍ വിഷമം ഉണ്ടായിരുന്നു. പക്ഷേ ഞാൻ നോക്കിയ ഉടനെ അത് മാഞ്ഞു.
എനിക്ക് സങ്കടം വന്നെങ്കിലും അതിനെ ഞാൻ അടക്കി. പ്രഷോബ് ചേട്ടൻ മറ്റന്നാളോ തിങ്കളാഴ്‌ച രാവിലയോ വരും. അതുവരെ അവൾ എന്റെ കൂടെ ഉണ്ടാവുമെന്ന് കരുതിയിരുന്നത, പക്ഷേ അവളെന്നെ എപ്പോഴോ വിട്ടു പോയിരുന്നു.
“പുതിയതായി വരുന്ന സ്റ്റാഫിന്, അവരുടെ ആവശ്യങ്ങള്‍ക്കായി, അഡ്വാന്‍സ് പണം ഞാൻ കൊടുക്കാറുണ്ട്. അത് തരാന നിങ്ങളെ വിളിപ്പിച്ചത്.”
എന്നും പറഞ്ഞ് എന്റെ ടേബിള്‍ ഡ്രോയരിൽ നിന്നും ഒരു എൻവലപ് എടുത്ത് അവള്‍ക്ക് നേരെ നീട്ടി.
