“ആരെയാ നോക്കുന്നത്…?”
ആര്യനെ കാണാതെ അവനോട് യാത്ര പറയാതെ ബസ്സിൽ നിന്നും ഇറങ്ങേണ്ടി വരുമെന്ന് കരുതി നിന്ന ലിയയുടെ കാതുകളിലേക്ക് വളരെ നേർത്ത സ്വരം ആയിരുന്നെങ്കിലും പരിചയമുള്ള ആ ശബ്ദം കേട്ട് അവൾ അവളുടെ മിഴികൾ പിന്നിൽ നിൽക്കുന്ന ആളിൻ്റെ മുഖത്തേക്ക് പായിച്ചു.
ആര്യനെ കണ്ടതും അവളുടെ മിഴികളിൽ നീർത്തുള്ളികൾ വന്ന് നിറഞ്ഞു. അത് ആര്യനെ കണ്ടതിൻ്റെ സന്തോഷത്തിൽ ആണോ അതോ താൻ ഇത്രയും നേരം അനുഭവിച്ച് നിന്ന സങ്കടത്തിൻ്റെയാണോ എന്ന് ലിയക്ക് തിരിച്ചറിയാൻ സാധിച്ചില്ല. അത് കണ്ട ആര്യൻ അവളുടെ വിഷമം മനസ്സിലാക്കി അവളെ നോക്കി പുഞ്ചിരിച്ചു.
“ഒന്നുമില്ല ഞാൻ ഇവിടെ തന്നെയുണ്ട്…”
ആര്യൻ്റെ ആ വാക്കുകൾ മാത്രം മതിയായിരുന്നു അവന് തന്നിൽ എന്തുമാത്രം കരുതൽ ഉണ്ടെന്നും തന്നെ എത്രത്തോളം മനസ്സിലാക്കുകയും ചെയ്യുന്നുണ്ടെന്ന് തിരിച്ചറിയാൻ. ഒരു പുഞ്ചിരിയോടോപ്പം അവളുടെ കണ്ണുകളിൽ നിന്നും രണ്ടു തുള്ളി അശ്രുക്കൾ പൊഴിഞ്ഞത് ആര്യൻ്റെ ശ്രദ്ധയിൽപ്പെട്ടു.
അവൻ കണ്ണുകൾ അടച്ച് തല ചെരിച്ച് “ഒന്നും പേടിക്കണ്ട ഞാനുണ്ട് കൂടെ” എന്ന അർത്ഥത്തിൽ വീണ്ടും അവളെ നോക്കി പുഞ്ചിരിച്ചു. ആര്യൻ ഒന്നും പറയാതെ തന്നെ അവൻ്റെ ആ ആംഗ്യത്തിൽ നിന്നും അവൻ എന്താണ് ഉദ്ദേശിച്ചതെന്ന് മനസ്സിലാക്കിയ ലിയ തിരിഞ്ഞ് നിന്ന് സാരിത്തുമ്പ് കൊണ്ട് കണ്ണുനീർ ഒപ്പി. അവൾ വീണ്ടും പഴയപോലെ തന്നെ അവളുടെ ഇടതു കൈ കമ്പിയിൽ പിടിച്ച് നിന്നു.
തൻ്റെ സ്റ്റോപ്പ് എത്താറായി എന്ന് മനസ്സിലാക്കിയ ലിയ അവളുടെ ഇടതുകൈ പിന്നിലേക്ക് നീക്കി ആര്യൻ്റെ കൈയുടെ മുകളിൽ കൊണ്ടുചെന്ന് മെല്ലെ ഒന്നമർത്തിയ ശേഷം തിരിഞ്ഞുപോലും നോക്കാതെ മുന്നിലേക്ക് നടന്നു നീങ്ങി. അവളുടെ ആ ഒരു കരസ്പർശനത്തിൽ ഉണ്ടായിരുന്നു അവനോടുള്ള സ്നേഹവും നന്ദിയും വിശ്വാസവും എല്ലാം. അത് ആര്യനും തിരിച്ചറിഞ്ഞിരുന്നു.
കണ്ടക്ടർ ബെൽ അടിച്ച ശേഷം ഡ്രൈവർ ബസ്സ് നിർത്തി. തിരക്കിൽ ആളുകളുടെ ഇടയിലൂടെ ലിയ ഇറങ്ങിപ്പോകുന്നത് ആര്യൻ നോക്കിനിന്നു.
എന്നാൽ ഇവരെ രണ്ടുപേരെയും ശ്രദ്ധിച്ചുകൊണ്ട് പുറകിൽ മാറി മൂന്നാമതൊരാൾ കൂടി ആ ബസ്സിൽ നിൽപ്പുണ്ടായിരുന്നു.
അഞ്ച് മിനുട്ടുകൾ കൂടി കഴിഞ്ഞപ്പോഴേക്കും വണ്ടി ബസ്സ് സ്റ്റാൻഡിൽ എത്തി. ആളുകൾ എല്ലാം അവിടെ ഇറങ്ങി. കൂടെ ആര്യനും. അവൻ അവിടെ നിന്നും കെ.എസ്.ആർ.ടി.സി ബസ്സ് സ്റ്റാൻഡിലേക്ക് നടന്നു. കോട്ടയത്തേക്കുള്ള ബസ്സ് ഉടനെ തന്നെ വരുകയും അവൻ അതിൽ കയറി വീട്ടിലേക്കുള്ള യാത്ര ആരംഭിച്ചു.
************************************************
വീട്ടിൽ ചെന്ന് അമ്മയോടൊപ്പം ഒരു ദിവസം ചിലവഴിച്ച ശേഷം ആര്യൻ ഞായറാഴ്ച രാവിലെ തന്നെ മന്ദാരക്കടവിലേക്ക് തിരിച്ചു.
ഉച്ചയോടെ തന്നെ ടൗണിൽ എത്തിയ ആര്യൻ ആദ്യം കണ്ട ഒരു ഹോട്ടലിൽ നിന്നും ആഹാരം കഴിച്ചിട്ട് അവന് ആവശ്യമായ സാധനങ്ങൾ എല്ലാം ഓരോന്നായി വാങ്ങാൻ കടകൾ തിരഞ്ഞു. ഞായറാഴ്ച ആയിരുന്നതിനാൽ ഭൂരിഭാഗം കടകളും അടച്ചിട്ടിരിക്കുകയാണ്. എങ്കിലും അവന് വേണ്ട സാധങ്ങൾ എല്ലാം തന്നെ അവൻ ലഭ്യമായ കടകളിൽ നിന്നും വാങ്ങി.
സാധനങ്ങൾ എല്ലാം വാങ്ങി കഴിഞ്ഞപ്പോഴേക്കും സമയം മൂന്ന് കഴിഞ്ഞിരുന്നു. അവൻ ബാഗുകളും കവറുകളും എല്ലാം തൂക്കി സ്റ്റാൻഡിലേക്ക് നടന്നു. മൂന്നരയോടെ തന്നെ അവന് പോകാൻ ഉള്ള ബസ്സ് വന്നു. ആര്യൻ അതിൽ കയറി യാത്ര ആയി.
മന്ദാരക്കടവിൽ ബസ്സ് വന്നു നിന്നപ്പോൾ ആര്യൻ ആദ്യമായി അവിടെ വന്നു ഇറങ്ങിയപ്പോൾ ഉണ്ടായിരുന്ന ഒരു മാനസികാവസ്ഥ ആയിരുന്നില്ല അവന് ഇപ്പോൾ ഉണ്ടായിരുന്നത്. അവൻ വളരെ സന്തോഷത്തോട് കൂടി തന്നെ ബസ്സിൽ നിന്നും തൻ്റെ സ്വന്തം നാടെന്ന പോലെ അവിടെ ഇറങ്ങി.
ആദ്യം തന്നെ അവൻ കുട്ടച്ചൻ്റെ കടയിലേക്ക് കയറി. ആര്യനെ കണ്ടതും കുട്ടച്ചൻ വളരെ സന്തോഷത്തോടെ അവനെ അകത്തേക്ക് വരവേറ്റു.
