വർഷങ്ങൾക്ക് ശേഷം – 6 10അടിപൊളി  

“അമ്മ പറഞ്ഞത് കൊണ്ട് വിളിച്ചൂ എന്നേയുള്ളു… അതിന്റെ പേരിൽ… ഈ മാറപ്പ് ചുമക്കണം എന്നില്ലാട്ടോ…”, അവന്റെ നോട്ടം കണ്ട്, വിഷാദം നിറഞ്ഞ പുഞ്ചിരിയോടെ ശ്രീലക്ഷ്മി പറഞ്ഞു.

അവളുടെ പറച്ചിൽ കേട്ട് അവൻ നിരർത്ഥകമായി ചിരിച്ചു.

റോഷൻ: “ഒരു മാറാപ്പും ചുമക്കാനല്ല… ആർക്കും ഉപകാരമില്ലാത്ത ചില മാറാപ്പുകൾ എന്നെന്നേക്കുമായി ഒഴിവാക്കാനാണ് എന്റെ തീരുമാനം…”

അവന്റെ മറുപടി കേട്ട് അവൾ ഞെട്ടി.

“റോഷാ… എന്താ നീയീ പറഞ്ഞേ…?”, പുറത്തേക്ക് തള്ളിയ കണ്ണുകളോടെ അവൾ അവനോടായി ചോദിച്ചു.

“നീ കേട്ടത് തന്നെ… പേടിക്കേണ്ടാ… നിങ്ങൾക്കാർക്കും ഇതിന്റെ പേരിൽ ഒരു എനക്കേടും സംഭവിക്കില്ല”, അവൻ അവളുടെ കയ്യിൽ ചേർത്ത് പിടിച്ച് ധൈര്യം പകർന്നു.

ശ്രീലക്ഷ്മി അവനെ നോക്കി… റോഷൻ തനിക്ക് വേണ്ടി നിൽക്കുന്നുണ്ടല്ലോ എന്നോർത്ത് അറിയാതെ ഉള്ളിൽ സന്തോഷിച്ചു. എന്നാൽ അതേ സമയം, തനിക്കായി എടുക്കാൻ പോകുന്ന റിസ്ക്കിന്റെ വ്യാപ്തി ഓർത്ത് ആകുലപ്പെടുകയും ചെയ്തു…

“എന്തിനാ… എന്തിനാ നീ… എനിക്ക് വേണ്ടി…?”, വികാരപ്രക്ഷോപത്താൽ അവൾക്ക് തന്റെ ചോദ്യം മുഴുമിപ്പിക്കാൻ കഴിഞ്ഞില്ല.

റോഷൻ : “അതിനുള്ള ഉത്തരവും നിനക്കറിയാം ശ്രീലക്ഷ്മി… ഒരുപക്ഷെ എന്നേക്കാൾ നന്നായി…”

കേട്ടതും, ശ്രീലക്ഷ്മി അറിയാതെ കരഞ്ഞു… ഇതുകണ്ട് റോഷൻ ഒന്നുകൂടി തന്റെ കൈകൾ കൂട്ടിപ്പിടിച്ച ശേഷം, സമാധാനിപ്പിക്കും വിധം അവളുടെ തോളിൽ ചെറുങ്ങനെ തലോടി.

അവന്റെ കരവലയത്തിൽ താൻ വളരെയധികം സുരക്ഷിതയായിരിക്കുന്നത് പോലെ അവൾക്ക് അനുഭവപ്പെട്ടു… അവളുടെ കണ്ണീർ റോഷന്റെ കൈതടത്തിലൂടെ ഒഴുകി, അവന്റെ മനസ്സിലും നനവ് പടർത്തി…

അവൻ തന്റെ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു…

തിരികെയിറങ്ങാൻ നേരം റോഷൻ സെക്യൂരിറ്റി ക്യാബിനിൽ ഒരിക്കൽ കൂടെ വണ്ടി ചവിട്ടി. ഇത് കണ്ടതും സെക്യൂരിറ്റി അവനു നേരെ പേടിയും അമ്പരപ്പും നിറഞ്ഞൊരു നോട്ടം നോക്കി. റോഷൻ പേഴ്സിൽ നിന്നും രണ്ട് രണ്ടായിരത്തിന്റെ നോട്ടുകൾ എടുത്ത്, അയാളുടെ പോക്കറ്റിലേക്ക് വച്ച് തള്ളി കൊടുത്തു.

“ഇത് എന്തിനാണെന്ന് മനസ്സിലായോ..?”, തന്റെ പ്രവർത്തി കണ്ട് പകച്ച് നിന്ന അയാളോടായി, അവൻ ചോദിച്ചു.

സെക്യൂരിറ്റി ഇല്ല’ എന്ന് തലയാട്ടി…

റോഷൻ അയാളെ അടിമുടി ഒന്നൂടെ നോക്കി… ശേഷം ഗൗരവ്വത്തിൽ പറഞ്ഞു.

റോഷൻ : “ഒന്നും ചെയ്യാതെ ഇരിക്കാൻ…”

പറഞ്ഞതിന്റെ പൊരുൾ പിടികിട്ടിയ വണ്ണം അയാൾ തലകുലുക്കി.റോഷൻ തന്റെ ബുള്ളറ്റുമായി അവിടെ നിന്നും യാത്രയായി.

*** *** *** *** ***

ആശുപത്രി വക്കിലെ ചായക്കടയിൽ വണ്ടിയൊതുക്കി, റോഷൻ ശ്രീലക്ഷ്മിയുടെ കാര്യത്തിൽ എന്ത് ചെയ്യണമെന്ന് ചിന്തിച്ചു. എപ്പോഴത്തെയും പോലെ അവന്റെ മനസ്സിൽ ആദ്യം തെളിഞ്ഞത് ബാലാജിയുടെ മുഖമാണ്… അവൻ അയാളെ ഡയൽ ചെയ്തു.

“നീങ്ക ഡയൽ കര മാടിത കസ്റ്റമർ….”, ബാലാജി ബിസി ആണെന്ന് അറിയിച്ചുകൊണ്ടൊള്ള കന്നഡ ഭാഷയിലെ കിളിനാദം അവൻ മറുപടിയായി കേട്ടു…

“കോപ്പ്…”, സ്വയം പറഞ്ഞുകൊണ്ട് അവൻ വാട്ട്സ്സാപ്പ് തുറന്നു. എന്നിട്ട് ബാലാജിക്ക് ഒരു വോയിസ്‌ നോട്ട് അയച്ചിട്ടു…

റോഷൻ : “ബാലു അണ്ണാ… കാര്യങ്ങൾ എന്തായി….?…. ഫ്രീ ആകുമ്പോൾ ഒന്ന് തിരിച്ചു വിളിക്കണേ….”

റോഷൻ ഒരു ലൈറ്റ്സിന് തീ കൊടുത്തു… പുകതുപ്പി തലങ്ങും വിലങ്ങും പാഞ്ഞോടുന്ന വാഹനങ്ങൾക്കും, സമയം കയ്യിലേന്തി ഇടതടവില്ലാതെ നടന്നോടുന്ന ആളുകളെയും നോക്കി, അവൻ അതിൽ നിന്നും രണ്ട് മൂന്ന് പുക ഉള്ളിലെടുത്തു. മനസ്സും ചുറ്റുപാടും ഒരേ പോലെ വേഗത്തിൽ….

പെട്ടന്ന്…. കടയിൽ വച്ചിരുന്ന റേഡിയോയിൽ നിന്നും ‘Salt N Pepper’ എന്ന സിനിമയിലെ ‘പ്രേമിക്കുമ്പോൾ നീയും ഞാനും…’ എന്ന പാട്ട് കേൾക്കാൻ തുടങ്ങി.

ആ സംഗീതം, ഒരു തണുത്ത കാറ്റ് തഴുകുന്ന പോലെ അവന് അനുഭവപ്പെട്ടു. അത് ആസ്വദിച്ചുകൊണ്ടു അടുത്തൊരു പുക കൂടി റോഷൻ ഉള്ളിലേക്കെടുത്തു. എന്നിട്ട് ഒന്നൂടെ ചുറ്റും നോക്കി. പഴയ അതേ കാഴ്ചകൾ… എന്നാൽ… ഇത്തവണ ആ പാട്ടിന്റെ താളത്തിൽ, അവനാ ആ തിരക്ക് പിടിച്ച കവലയും പതിയേ നീങ്ങുന്ന പോലെ അനുഭവപ്പെട്ടു…