“അളിയാ…!!” നെല്‍സന്റെ വിളി എന്നെ ചിന്തകളില്‍ നിന്നും ഉണര്‍ത്തി. “കുറച്ച് ദിവസമായി നിന്നെ കാണാന്‍ പോലും കിട്ടുന്നില്ലല്ലോടാ? എപ്പോ വിളിച്ചാലും ബിസി എന്ന വാക്കേ നിനിക്കുള്ള, അല്ലേ.” അവരുടെ അടുത്ത് പോയിരുന്നതും നെല്‍സന്‍ നീരസം പറഞ്ഞു.
“ശെരിക്കും ബിസിയായിരുന്നെടാ മച്ചമ്പി..!” ഞാൻ മയത്തിൽ പറഞ്ഞു.
“എന്നാലും കഴിഞ്ഞയാഴ്ച നടന്ന എന്റെ ആദ്യത്തെ വിവാഹ വാര്‍ഷികത്തിന്റെ പാര്‍ട്ടിക്ക് നി വരാത്തത് മോശമായി പോയി.” അവന്‍ കുറ്റപ്പെടുത്തി.
ഞാൻ നെടുവീര്‍പ്പിട്ടു. കഴിഞ്ഞ ഒരാഴ്ചയായി, നെല്‍സന്‍ ദിവസവും എന്നെ ഫോണില്‍ വിളിച്ചു ഇതുപോലെ കുറ്റപ്പെടുത്തി കൊണ്ടിരിക്കുകയാണ്… ഇപ്പൊ നേരിട്ട് കണ്ടപ്പോ പിന്നെയും അവന്‍ കുറ്റപ്പെടുത്തുന്നു. ഈശ്വരാ..! ഇതിന് ഒരു അറുതിയില്ലേ..?
“അളിയാ, ഞാൻ യാത്രയില്‍ ആയിരുന്നെന്ന് നേരത്തെ പറഞ്ഞതല്ലേ..!?” ഞാൻ അവനോട് സമാധാനം പറഞ്ഞു. “എന്തായാലും ജൂലിയും, എന്റെ അമ്മായിയും, പിന്നെ വിനിലയുമെല്ലാം വന്നിരുന്നതല്ലേ…?!”
“പക്ഷേ നീ വന്നില്ലല്ലോ..? അതും ആദ്യത്തെ വിവാഹ വാര്‍ഷികത്തിന്..!! എനിക്കും സുമക്കും ഇപ്പോഴും വിഷമം മാറിയിട്ടില്ല…!!” അവന്‍ സങ്കടം പറഞ്ഞു.
“എടാ നെല്‍സു മച്ചു, നിന്റെ ഈ മൂഞ്ചിയ കരച്ചില്‍ ഒന്ന് നിര്‍ത്തിയെ..! കഴിഞ്ഞ ഒരാഴ്ചയായി ഇതേ കാര്യം തന്നെയല്ലേ ഫോണിൽ കൂടി കുറ്റം പറഞ്ഞു കൊണ്ടിരിക്കുന്നത്. ഇപ്പൊ ദേ നേരിട്ട് കണ്ട ഉടനെ പിന്നെയും അതേ കുറ്റം പറച്ചില്‍.”
അവസാനം ഗോപന്‍ ദേഷ്യപ്പെട്ട ശേഷമാണ് നെല്‍സന്‍ അടങ്ങിയത്.
“പിന്നേ സാം അളിയോ, മാളിന്റെ കാര്യമൊക്കെ എങ്ങനാ?” ഗോപന്‍ കണ്ണിറുക്കി കാണിച്ചു കൊണ്ട് എന്നോട് തിരക്കി.
“അത് അടിപൊളിയായി നടക്വല്ലെ.” അത്രയും പറഞ്ഞിട്ട് അവരുടെ എല്ലാ കാര്യങ്ങളെയും ഞാനും ചോദിച്ചറിഞ്ഞു.
“പിന്നേ അളിയന്‍മാരെ..!!” ഗോപന്‍ ഉത്സാഹത്തോടെ വിളിച്ചു.
ഞാനും നെല്‍സണും ഗോപനെ നോക്കി.
“അടുത്ത മാസം എന്റെയും കാര്‍ത്തികയുടേയും ആദ്യത്തെ വിവാഹ വാര്‍ഷികം ആണെന്ന് നിങ്ങള്‍ക്ക് ഓര്‍മയുണ്ടല്ലോ, അല്ലേ..?” ഗോപന്‍ വലിയ ത്രില്ലിടിച്ചു കൊണ്ട് ചോദിച്ചു.
“അതൊക്കെ ഞങ്ങൾ മറക്കുമോ..?” ഞാൻ ചിരിക്കാന്‍ ശ്രമിച്ചു. പക്ഷേ മനസ്സിലെ ദുഃഖം അതിന് അനുവദിച്ചില്ല. എന്റെ ചിന്ത ഉടനെ ജൂലിയിലേക്ക് തന്നെ തിരിഞ്ഞു.
“എനിക്കും നല്ലോണം ഓര്‍മയുണ്ടേ..!!” നെല്‍സനും പറഞ്ഞു.
അന്നേരം ഗോപന്‍ വേറെ എന്തോ പറഞ്ഞു, പക്ഷേ എന്റെ ചിന്ത ഇവിടെ ഇല്ലായിരുന്നു.
എന്റെ മനസ്സു നിറയെ ജൂലിയുടെ അവജ്ഞയും അറപ്പോടുള്ള മുഖഭാവവുമാണ് അപ്പോൾ നിറഞ്ഞു നിന്നത്.
“എടാ സാമേ…, ഞാൻ പറഞ്ഞത് വല്ലതും നി കേട്ടോ..?” എന്റെ ഇരുപ്പ് കണ്ടിട്ട് ഗോപന്‍ സംശയത്തോടെ എന്നെ പിടിച്ചുലുക്കി.
ഉടനെ ഞാൻ അവനെ ചിന്താകുഴപ്പത്തോടെ നോക്കിയതും അവന്‍ കോപിച്ചത് പോലെ തലയാട്ടി.
“ഞങ്ങളുടെ വാര്‍ഷിക പാര്‍ട്ടിക്ക് നിങ്ങളെയൊക്കെ കുടുംബസമേതം ക്ഷണിക്കാനായി ഞാൻ വീട്ടിലേക്ക് വരാം എന്നാ പറഞ്ഞത്.”
“എത്ര തിരക്കാണെങ്കിലും ഞാൻ നിന്റെ പാര്‍ട്ടിക്ക് ഉണ്ടാവും” ഗോപനോട് നെല്‍സന്‍ പറഞ്ഞിട്ട് എന്നെ അവന്‍ ചീറി നോക്കി. “പക്ഷേ നമ്മുടെ ഈ അളിയൻ വരുമോ എന്നത് കണ്ടറിയാം.”
“ഞാൻ വരാം അളിയാ..!”
എന്റെ നാവ് തനിയേ ചലിച്ചു. പക്ഷേ അപ്പോഴും എന്റെ ചിന്ത എല്ലാം ജൂലിയെ കുറിച്ചായിരുന്നു. മനസ്സിന് വല്ലാത്ത അസ്വസ്ഥത നിറഞ്ഞു നിന്നു.
ഏറ്റവും കൂടുതൽ ഞാൻ സ്നേഹിക്കുന്ന എന്റെ ഭാര്യയുടെ മുഖത്ത് തെളിഞ്ഞ ആ വികാരങ്ങള്‍ എന്നെ വല്ലാതെ വേട്ടയാടി. അവജ്ഞയും അറപ്പുമെല്ലാം അവള്‍ പോലും അറിയാതെയാണ് മുഖത്ത് തെളിഞ്ഞതെന്നറിയാം.. പക്ഷേ എനിക്കത് താങ്ങാന്‍ കഴിഞ്ഞില്ല.
“നമുക്ക് ഒരു ഫുൾ എടുത്താലോ..?” അവന്മാരോട് ഞാൻ പെട്ടന്ന് ചോദിച്ചതും അവർ രണ്ടുപേരും ആശ്ചര്യത്തോടെ എന്നെ നോക്കി.
