അതിജീവനം:26/11
Athijeevanam 26/11 | Author : Hubby
ഇന്ന് 2008 നവംബർ 29. മുംബൈ നഗരം ശ്വാസം വിടാൻ മറന്നുപോയ മൂന്നാം ദിവസം.
ഞാൻ താമസിക്കുന്നത് താജ് ഹോട്ടലിൽ നിന്നും ഏകദേശം പത്തോ പതിനഞ്ചോ കിലോമീറ്റർ മാത്രം അകലെയുള്ള ഒരു ചെറിയ വാടക വീട്ടിലാണ്. പുറത്ത് സൈറണുകൾ നിലയ്ക്കാതെ മുഴങ്ങുന്നുണ്ട്. കഴിഞ്ഞ മൂന്ന് ദിവസമായി ഞാനും ഭാര്യ റിനുവും ഉറങ്ങിയിട്ടില്ല. ഞങ്ങളുടെ ലോകം ഇപ്പോൾ ഈ ലിവിംഗ് റൂമിലെ ചെറിയ ടിവി സെറ്റിലേക്ക് ചുരുങ്ങിയിരിക്കുന്നു.
ടിവിയിൽ തെളിയുന്ന തത്സമയ ദൃശ്യങ്ങൾ,,, താജിൽ നിന്ന് ഉയരുന്ന ആ കറുത്ത പുക എന്റെ ശ്വാസമുട്ടിക്കുന്നത് പോലെ എനിക്ക് തോന്നി.
“ഇക്ക… ഇത് എപ്പോ തീരും?”
അരികിലിരുന്ന് റിനു പതുക്കെ ചോദിച്ചു.
അവളുടെ കണ്ണുകളിൽ ഭയമാണ്. നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുന്ന ഞങ്ങളുടെ ഒന്നര വയസ്സുകാരൻ മകൻ ഉറക്കത്തിലാണ്. പുറത്ത് എവിടെയോ ഒരു ആംബുലൻസ് പാഞ്ഞുപോകുന്ന ശബ്ദം കേട്ടപ്പോൾ അവൻ ഉറക്കത്തിൽ ഒന്ന് ഞെട്ടി. റിനു അവനെ ഒന്നുകൂടി മുറുക്കിപ്പിടിച്ചു.
ഈ വലിയ നഗരത്തിൽ നടക്കുന്ന ഈ ക്രൂരതകളെക്കുറിച്ച് ഒന്നുമറിയാതെ എന്റെ കുഞ്ഞ് സമാധാനമായി ഉറങ്ങുന്നത് കാണുമ്പോൾ എനിക്ക് സങ്കടം തോന്നി.
ടിവിയിൽ എൻ.എസ്.ജി (NSG) കമാൻഡോകൾ ഹോട്ടലിനുള്ളിലേക്ക് നീങ്ങുന്ന ദൃശ്യങ്ങളാണ്. ഓരോ വെടിയൊച്ച കേൾക്കുമ്പോഴും ഞങ്ങളുടെ വീടിന്റെ ചുവരുകൾ പോലും വിറയ്ക്കുന്നതായി എനിക്ക് തോന്നി.
ദൂരം കൊണ്ട് ഞങ്ങൾ സുരക്ഷിതരാണെങ്കിലും, മനസ്സ് കൊണ്ട് ഞങ്ങൾ ആ പുകയുന്ന കെട്ടിടത്തിനുള്ളിലായിരുന്നു. ഓരോ നിമിഷവും വരാനിരിക്കുന്ന വാർത്തകൾക്കായി ഞങ്ങൾ ശ്വാസമടക്കിപ്പിടിച്ചിരുന്നു.
പെട്ടെന്നായിരുന്നു അതുവരെയുണ്ടായിരുന്ന നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് വാതിലിൽ ആ ശക്തമായ മുട്ട് കേട്ടത്. പരിഭ്രാന്തിയുടെ ആ മുനമ്പിൽ നിൽക്കുമ്പോൾ, ആരെങ്കിലും സഹായത്തിന് വന്നതാകുമെന്ന് കരുതി ഞാൻ മറ്റൊന്നും ചിന്തിക്കാതെ വേഗം ചെന്ന് വാതിൽ തുറന്നു.
പക്ഷേ, വാതിൽ ചെറുതായി ഒന്ന് തുറന്നപ്പോഴേക്കും പുറത്തുള്ള ആൾ ശക്തമായി വാതിൽ തള്ളിത്തുറന്ന് അകത്തേക്ക് ഇരച്ചുകയറി. ആ ആഘാതത്തിൽ ബാലൻസ് തെറ്റി ഞാൻ പിന്നിലേക്ക് മറിഞ്ഞുവീണു. നിലത്തുനിന്ന് തലയുയർത്തി നോക്കിയ എനിക്ക് മുന്നിൽ കണ്ട കാഴ്ച എന്റെ രക്തം മരവിപ്പിച്ചു കളഞ്ഞു.
മുഷിഞ്ഞ വസ്ത്രങ്ങളിൽ ചോര പടർന്ന, കയ്യിൽ വിറയ്ക്കുന്ന ഒരു തോക്കുമായി ഒരാൾ! വിയർത്തൊലിച്ച മുഖവും തളർന്ന കണ്ണുകളുമായി നിൽക്കുന്ന അയാളെ കണ്ടപ്പോഴേ എനിക്ക് മനസ്സിലായി,,, കഴിഞ്ഞ മൂന്ന് ദിവസമായി വാർത്തകളിൽ കണ്ടുകൊണ്ടിരിക്കുന്ന ആ അക്രമികളിൽ ഒരാളാണിതെന്ന്.
ഞങ്ങൾ കുറച്ചു ദിവസങ്ങളായി ഭയന്നിരുന്നു കാര്യം ഇപ്പോൾ ഞങ്ങളുടെ ഉമ്മറപ്പടിയിൽ എത്തിനിൽക്കുന്നു. എനിക്ക് ഒന്ന് നിലവിളിക്കാൻ പോലും കഴിഞ്ഞില്ല, തൊണ്ടയിൽ ശബ്ദം കുടുങ്ങിപ്പോയി. പിന്നിൽ കുഞ്ഞുമായി നിന്ന റിനുവിന്റെ കയ്യിൽ നിന്നും ഫോൺ തറയിലേക്ക് വീണ ശബ്ദം മാത്രം ആ മുറിയിൽ മുഴങ്ങി. ആ അക്രമി അകത്തേക്ക് കയറി വാതിൽ വലിച്ചടച്ചു. എനിക്ക് എന്തെങ്കിലും പ്രതികരിക്കാൻ സാധിക്കുന്നതിന് മുന്നേ അയാൾ തന്റെ തോക്കിന്റെ തണുത്ത കുഴൽ എന്റെ നേർക്ക് ചൂണ്ടി.
അക്രമി പതുക്കെ എന്റെ അടുത്തേക്ക് നീങ്ങി. തോക്കിന്റെ കുഴൽ എന്റെ നെറ്റിയിൽ അമരുമ്പോൾ അയാളുടെ വിരലുകൾ ട്രിഗറിൽ മുറുകുന്നത് ഞാൻ കണ്ടു. ശ്വാസം പോലും വിടാൻ ഭയന്ന് ഞാൻ അയാളുടെ കണ്ണുകളിലേക്ക് നോക്കി. മരണത്തിന്റെ ആഴം ആ കണ്ണുകളിൽ ഉണ്ടായിരുന്നു.
തന്റെ വിറയ്ക്കുന്ന ശബ്ദത്തിൽ, പരുക്കൻ ഭാവത്തോടെ അയാൾ ആജ്ഞാപിച്ചു:
“ആവാസ് മത് കർനാ, വർനാ ഗോലി മാർ ദൂംഗാ!” (“ശബ്ദമുണ്ടാക്കരുത്, ഉണ്ടാക്കിയാൽ വെടിവെച്ചു കൊന്നുകളയും!”)
റിനു കുഞ്ഞിനെ ചേർത്തുപിടിച്ച് വായ പൊത്തി നിലവിളിക്കാതിരിക്കാൻ ശ്രമിക്കുകയാണ്. അവളുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒലിച്ചിറങ്ങുന്നുണ്ട്. മകൻ ഉറക്കത്തിൽ നിന്ന് ഉണർന്ന് കരയുമോ എന്നതായിരുന്നു എന്റെ ഏറ്റവും വലിയ പേടി. കാരണം, ഒരു ചെറിയ ശബ്ദം പോലും ഞങ്ങളുടെ മൂന്ന് പേരുടെയും ജീവൻ ഇല്ലാതാക്കാൻ മതിയെന്ന് ആ അക്രമിയുടെ കണ്ണുകൾ പറയുന്നുണ്ടായിരുന്നു.

Bro next part exhuthane pettann kidu story ann
Bro pls reply:next part eppola varuka?
Reply pls
Part 2 elle?
Pls upload second part 🙏🙏