മീനാക്ഷി കല്യാണം – 6അടിപൊളി  

 

‘നമ്മുക്ക് എപ്പോഴും സമയമുണ്ടെന്ന് വിചാരിക്കുന്നതാണ്, ജീവിതത്തിൽ നമ്മൾ ചെയ്യുന്ന ഏറ്റവും വലിയ തെറ്റ്. അതെനിക്ക് മനസ്സിലാക്കിത്തരാൻ അടുത്ത ദിവസം വരണ്ടിവന്നു.’

 

******

മഴ ഉച്ചവരെ ഒഴിഞ്ഞ് നിന്നെങ്കിലും പൂർവ്വാധികം ശക്തിയോടെ ഉച്ചക്ക് ശേഷം പെയ്ത് തുടങ്ങി. ഇരുട്ട്കുത്തിയ മഴ, കാണുന്നിടത്തെല്ലാം വെള്ളം. തൊടിയിൽ ചാലുകളെല്ലാം നിറഞ്ഞ് കവിഞ്ഞ് വെള്ളം പുറത്ത് വഴിയിലേക്കൊഴുകി.

 

പൂരത്തിന് പോയ അജുവും പിള്ളേരും മഴ ഒരു കാരണം പറഞ്ഞ് കള്ളുകുടിക്കാൻ തിരിച്ചെത്തി. കനത്ത മഴകാരണം ആവേശം തെല്ലൊന്ന് കുറഞ്ഞെങ്കിലും, കനത്തമഴയിലും കുടമാറ്റം നടക്കും, എത്ര മഴയെന്ന് പറഞ്ഞാലും അത് കാണാൻ ജനസാഗരം തന്നെയുണ്ടാവും. രണ്ടുകൊല്ലം ആയി കണ്ടിട്ടെങ്കിലും, എനിക്ക് ഇത്തവണ പൂരത്തിന് പ്രത്യേകിച്ച് സന്തോഷമൊന്നും തോന്നിയില്ല. മീനാക്ഷിയെ രാത്രി കണ്ട് എന്താകാര്യമെന്നറിയാതെ യാതൊരു സമാധാനവുമില്ല.

***** വൈകുന്നേരം ആയപ്പോൾ ഈ കോരിച്ചൊരിയുന്ന മഴയിലും കുളപ്പുരയിൽ വെള്ളമടി ദർബാർ ആരംഭിച്ചു. മഴവെള്ളം കുളത്തിലെ വെള്ളവുമായി സംഗമിക്കുന്ന ശുഭവേളയിൽ, ഒരു പ്രത്യേകതരം നാണമില്ലാത്ത ജാരനെന്നപോലെ ശുദ്ധമായ സ്കോച്ചും മഴവെള്ളവുമായി രമിച്ചു.

 

തലക്ക് പിടിച്ച് തുടങ്ങിയാൽ മദ്യം കവിതയാകും, ആർപ്പുവിളികളാകും, പറയാതെ വച്ച കണ്ണുനീരുമാകും. കലാപരിപാടികൾ മഴക്കൊത്ത് നീങ്ങിയപ്പോൾ സമയം അറിയാതെ പോയി. ഒരുപാട് വൈകി, അത്യാവശ്യം തലക്ക് പിടിച്ചിട്ടും ഉണ്ട്. എങ്ങനെയെക്കെയോ വീടെത്തി, മച്ചിലേക്ക് ഏണിയെടുത്തു വച്ച് വലിഞ്ഞുകയറി. മുറിയിൽ വ്യാകുലയായി മീനാക്ഷി കാത്തിരുപ്പുണ്ട്. അവൾക്കറിയാം ഇന്ന് ഞാൻ കള്ള്കുടിക്കുമെന്ന്. പക്ഷെ മഴയല്ലേ, ആ ഒരു ഭയമാണെന്ന് തോന്നുന്നു. അടിച്ചത് സ്കോച്ചല്ലെ. അതു പതിയെ പതിയെ ബോധമണ്ഠലത്തെ കടന്നു പിടിച്ചു തുടങ്ങി.

 

ഇടക്കെപ്പൊഴൊക്കെയോ എഴുന്നേറ്റപ്പോൾ മീനാക്ഷി നെഞ്ചിൽ തലചായ്ച്ചു കിടപ്പുണ്ട്. അവളെന്തൊക്കെയോ അവ്യക്തമായി എണ്ണിപറക്കുന്നുണ്ട്.

‘പോവാണ്’ എന്ന് പറഞ്ഞത് മാത്രം വ്യക്തമായി കേട്ടു. പക്ഷെ എതിർക്കാൻ കഴിഞ്ഞില്ല. ബോധം മറഞ്ഞു. പിന്നെ കേട്ടവാക്ക് തലയിൽ കിടന്നു മുഴങ്ങി. ‘അവൾക്കെന്തോ ഉണ്ട്, അസുഖമോ, പ്രശ്നമോ, ഗുരുതരമായത് തന്നെ’ എനിക്കൊട്ടും നിയന്ത്രണം കിട്ടിയില്ല. ഒരു വാക്ക് പോലും ഉരിയാടാൻ കഴിയാതെ ഞാൻ ബോധത്തിനും, അബോധത്തിനുമിടയിൽ കൈകാലിട്ടടിച്ചു. മദ്യത്തെ ഞാൻ ആ നിമിഷം വെറുത്തുപോയി, ആ ഒരു നിമിഷം എന്നെ പോലും വെറുത്തു പോയി.

 

***********

ബോധംവന്നപ്പോൾ ആദ്യം തിരഞ്ഞത് അവളെയാണ്. ഒന്നും ഓർമ്മ കിട്ടുന്നില്ലെങ്കിലും, മനസ്സിനെന്തോ വല്ലായ്കക. എന്തോ ആപത്ത് വരാൻ ഇരിക്കുന്നത് പോലെ. അവളെ എവിടെയും കണ്ടില്ല. ചെറുതായി വെളിച്ചം വീണു തുടങ്ങിയിട്ടുണ്ട്. മഴയിപ്പോഴും ഇടിച്ച് കുത്തി പെയ്യുന്നു.

 

താഴേക്കു ഇറങ്ങി ചെല്ലുമ്പോൾ. അച്ഛൻ റൂമിലേക്ക് കൈ കാണിച്ചു വിളിച്ചു. തുറന്ന് കിടക്കുന്ന ജനലിനെ ചൂണ്ടി പറഞ്ഞു;

 

“മോനെ അവിടെ, ഈ മഴയത്ത് ആരോ നിന്നിരുന്നത് പോലെ തോന്നി, ഇപ്പൊ കാണുന്നില്ല. നീയൊന്ന് പോയി നോക്കോ.”

 

ഞാൻ നേരെ നോക്കി. അമ്മയുടെ അസ്ഥിതറയാണ്.

 

‘മീനാക്ഷി’ തലയിൽ ഒരു വെള്ളിടിവെട്ടി. ഞാൻ ഇറങ്ങി നോക്കി. അവളില്ല. ഒന്നും ബാക്കി കിടപ്പില്ല. അവളെങ്ങോ പോയി. അവൾക്കെന്തോ ഉണ്ട് കാര്യമായിട്ട്, അവളിന്നലെ പറഞ്ഞിരുന്നു. ഓർക്കാൻ കഴിയുന്നില്ല. ഓർമ്മയെല്ലാം ഇരുട്ടിൽ തട്ടി നിൽക്കുന്നു.

 

ആരോടാ ഇപ്പൊ ഒന്ന് ചോദിക്കാ…. ആർക്കാ അവളെ പറ്റിയെല്ലാം അറിയാ… പെട്ടന്ന് ഒരാളെ ഓർമ്മവന്നു, രാഘവമാമ്മൻ, അവളുടെ അച്ഛൻ. അയാൾക്കറിയാമായിരിക്കും. ചിന്തിച്ച് തീരും മുൻപേ കാലുകൾ ആ ദിശയിൽ  ഓടി കഴിഞ്ഞിരുന്നു. മണ്ണിട്ട വഴിയിലൂടെ അതിവേഗം ഓടി, നേരെക്കണ്ട മതിലെടുത്തു ചാടി ഞാൻ അവരുടെ പറമ്പിലെത്തി. നേർവഴിക്ക് പോകാൻ മാത്രം സമയം എനിക്ക് ഉണ്ടായിരുന്നില്ല. മരുമകൻ കല്യാണശേഷം ആദ്യമായി വധുഗൃഹത്തിൽ വിരുന്ന് വരുന്ന വരവാണ്.

 

മുൻപിൽ വന്ന വാഴയും ചേമ്പുമെല്ലാം തള്ളിമാറ്റി ചെല്ലുമ്പോൾ, ഉമ്മറത്ത് അവളുടെ അമ്മ മഴവെള്ളം ദൂരേക്ക് ഒഴുകി അകലുന്നതും നോക്കിയിരുപ്പുണ്ട്. അവർക്ക് മുഖംകൊടുക്കാതെ, ചോദിച്ച ചോദ്യങ്ങൾക്കൊന്നും ഉത്തരം നൽകാതെ, നനഞ്ഞു കുതിർന്ന അതേ രൂപത്തിൽ ഉള്ളിലേക്ക് ശക്തമായ കാലടികളോടെ കയറിച്ചെന്നു. വലത്കാലാണോ വീട്ടിലേക്ക് കയറുമ്പോൾ ആദ്യം വച്ചതെന്ന് ഓർമ്മയില്ല, പക്ഷെ രാഘവമാമൻ്റെ കഴുത്തിന് കുത്തിപിടിക്കാൻ ആദ്യം വച്ചത് വലത്കൈ തന്നെയായിരുന്നു.

 

അയാളെ ഇട്ട ബനിയനടക്കം ചുമരിൽ ചേർത്ത് പിടിച്ച് പൊക്കിയാണ് ചോദിച്ചത്.

“പറയടോ, എൻ്റെ മീനാക്ഷിക്ക് എന്താ. എന്നോട് പറയാത്ത എന്ത് പ്രശ്നാ അവൾക്കുള്ളത്” പിന്നാലെ വന്ന അമ്മയും, മുറിയിൽ നിന്നും ഇറങ്ങി വന്ന അവളുടെ അനിയനും എന്റെ പ്രകടനം കണ്ട് പകച്ച്പോയി.രാഘവ മാമൻ്റെ മുഖത്തും ഞെട്ടലുമാറിയിട്ടില്ല. മരുമോനുമായുള്ള ആദ്യത്തെ പരിചയപ്പെടൽ.

 

“തനിക്കറിയാം എന്താ അവൾക്കെന്ന്.  അത് ഞാൻ തന്നെ കൊണ്ട് പറയിക്കും. ഇല്ലെങ്കി, തന്നെ…. തന്നെ ഞാൻ കൊല്ലും, അവളല്ലാതെ എനിക്ക് ആരുമില്ല, പറയടോ…ഞാൻ അവൾക്കു വേണ്ടി എന്തും ചെയ്യും.” ഞാൻ അലറി.

 

അമ്മ കരഞ്ഞ് കൊണ്ട് കൈ പിടിച്ചു എങ്ങലടിച്ചു.

“മേനേ ഞാൻ പറയാം, എല്ലാം ഞാൻ പറയാം, മോനറിയണ്ടത് തന്നെയാണ്. അച്ഛന് തീരെ വയ്യാത്തതാണ്. ഒന്ന് വിടണെ.” ഞാൻ പിടിയൊന്ന് അയച്ചു രാഘവമാമൻ കാൽനിലത്ത്കുത്തി, തലകുമ്പിട്ടു.

 

“മോനെ അവള്…., അവള് സുഖമില്ലാത്ത കുട്ടിയാണ്, ചെറുപ്പം തൊട്ടേ അങ്ങനാണ്.” അമ്മ കരഞ്ഞുകൊണ്ട് പറഞ്ഞു. ഞാൻ പെട്ടന്നുണ്ടായ ഞെട്ടലിൽ കൈയ്യെടുത്തു. വിളറികൊണ്ട് എല്ലാവരുടെയും മുഖത്തേക്ക് മാറിമാറി നോക്കി ചോദിച്ചു.

 

“ എന്തസുഖം, എന്തസുഖാ എൻ്റെ മീനാക്ഷിക്ക്.”

 

“എല്ലാം എന്റെ തെറ്റാണ്, എന്റെ തെറ്റാണ്… എല്ലാത്തിനും കാരണം ഞാനാണ്. ഇവർ ഒരു ജീവിതകാലം മുഴുവൻ ഈ വിധി അനുഭവിക്കണ്ടി വരുന്നതിനും  കാരണം ഞാനൊറ്റൊരുത്തനാണ്. ഇതിൽ നിന്നൊരു തിരിച്ച് പോക്കില്ല ഞങ്ങളാർക്കും.” അയാൾ ഒരു കുബസാരമെന്നോണം എല്ലാം ഏറ്റെടുത്തു. അത് അമ്മക്കും ഞെട്ടലായിരുന്നിരിക്കാം, അതാ മുഖത്ത് തെളിഞ്ഞ് കാണുന്നുണ്ട്. ഒരുപക്ഷെ ആദ്യമായിട്ടായിരിക്കാം അയാൾ തെറ്റ് സമ്മതിക്കുന്നത്. ഏറ്റെടുക്കുന്നത്.

 

“എന്നെ പ്രാന്ത്പിടിപ്പിക്കാതെ ആരെങ്കിലുമൊന്ന് പറയു അവൾക്കെന്താണെന്ന്. അവളെ കാണാനില്ല. എനിക്കവളെ കണ്ടുപിടിക്കണം. അവളില്ലാതെ എനിക്ക് പറ്റില്ല”

Leave a Reply

Your email address will not be published. Required fields are marked *