അവളുടെ ഞെട്ടലു കണ്ട ഞാൻ അവളെ നോക്കി ചിരിച്ചു, അപ്പോഴാണ് കുറച്ചകലെ ചരിവിറങ്ങി വയൽവരമ്പ് കയറുന്ന മാരാരെയും സംഘത്തേയും അവളു കണ്ടത്. അമളി മനസ്സിലായ അവള് ചുമ്മാ ഇളിച്ചുകൊണ്ട് കണ്ണുരുട്ടി.
മാരാര് ചിരിച്ച്, പരിചയം കാണിച്ച് കടന്ന്പോയി, പിന്നില് ശിഷ്യഗണവും. ഇതിപ്പൊ എങ്കിട്ടാണാവോ ഈ സമയത്. പെട്ടന്നാണ് ഓർമ്മ വന്നത്. നാളെയല്ലെ തൃശ്ശൂർപൂരം. അങ്ങോട്ടാവും. ഇലഞ്ഞിത്തറ മേളത്തിനു മരാരില്ലാതെ എങ്ങനെയാ..!
ഇലഞ്ഞിത്തറയിൽ കൊട്ടുന്നത് പാണ്ടിയാണ്, അത് പഞ്ചാരിയും, തായമ്പകയും, പഞ്ചവാദ്യവും പോലെ ചെമ്പടമേളമല്ല , തുടക്കം മുതൽ അടന്തയാണ് കൊട്ടുന്നത്. കാലങ്ങളുടെ നിമ്നോന്നതങ്ങളില്ല, വച്ചടിവച്ചടി കയറ്റമാണ്. കേട്ടു നിൽക്കുന്നവർക്ക് ആവേശത്തിന് മറ്റെന്തെങ്കിലും വേണോ. ഇടതു കലാശം, അടിച്ചു കലാശം, തകൃത, തൃപുട പിന്നെ മുട്ടിന്മേൽ ചെണ്ട, കാലങ്ങൾ ഋതുകൾ പോലെ മാറിമറിയും. ഒരു നൂറ് ചെണ്ട, എഴുപത്തിയഞ്ച് ഇലത്താളം, ഇരുപത്തിയൊന്ന് വീതം കൊമ്പും കുഴലും, ഇരുന്നൂറ്റിയമ്പതോളം പ്രതിഭാശാലികളായ കലാകാരൻമാർ മാറ്റുരക്കുമ്പോൾ ചുറ്റും എണ്ണിയെടുക്കാൻ കഴിയാത്തത്ര ആരാധകവൃന്തം ആർത്തുൻമദിക്കും.
എല്ലാം കഴിഞ്ഞ് പറേമക്കാവ് അമ്മ സാക്ഷാൽ പാർവ്വതിദേവിയും, തിരുവമ്പാടി ഭഗവതി സാക്ഷാൽ ലക്ഷ്മിദേവിയും നേർക്ക് നേർവരും. അവർ അടയാഭരണങ്ങളും, ഉടയാടകളും പരസ്പരം കാട്ടുന്ന കണക്കെ കുടമാറ്റം നടക്കും. അടുത്ത നാൾ പുലർച്ചെ വെളുക്കുവാൻ ഏഴര രാവുള്ളപ്പോൾ ഗംഭീര കമ്പക്കെട്ട്, പിന്നെ യാത്രപറച്ചില്ലായി കണ്ണീരായി. പക്ഷെ വടക്കുംനാഥൻ സാക്ഷൽ ശങ്കരനും, തിരുവമ്പാടി വാഴുന്ന കാർമേഘവർണ്ണനും സ്വപത്നിമാരുടെ ഈ കെട്ടികാഴ്ചകളിലൊന്നും തലയിടാതെ വടക്കുംനാഥൻ്റെ മതിൽകെട്ടിനു മുകളിൽ കയറിയിരുന്നു ഇതെല്ലാം കണ്ടുരസിക്കും എന്നാണ് ഐതീഹ്യം.
പക്ഷെ എവിടെ നിന്നാണ് ശരിക്കും ഇതെല്ലാം തുടങ്ങിയത്, അതെ ശക്തൻതമ്പുരാൻ. ചരിത്ര പ്രധാനമായ ഈ പൂരം തുടങ്ങിയത് അവിടന്നാണ്. അദ്ദേഹം പൂരമുണ്ടാക്കാൻ കിഴക്കേനട മുതൽ അങ്ങ് മുനിസിപ്പൽസ്റ്റാൻ്റ് വരെ ഇടതിങ്ങിയ തേക്കിൻക്കാട് വെട്ടി തുടങ്ങിയപ്പോൾ, സുബ്രമണ്യനു തുള്ളി ഒരു കോമരം വന്നു,
“തേക്കിൽക്കാട് എൻ്റെ അച്ഛൻ്റെ ജഡയാണ് അത് വെട്ടരുത്….”
മീനാക്ഷി കൈപിടിച്ച് കുലുക്കി ബാക്കി കഥക്ക് കാത്തുനിൽപ്പാണ്.
“മല്ലൻ വന്നിട്ട് ന്താ ഇണ്ടായെ ഉണ്ണിയേട്ടാ.”
മനസ്സിലെ കഥവിട്ട് ഞാൻ അവൾക്കു വേണ്ടി കഥ പറഞ്ഞ് തുടങ്ങി.
“മല്ലനോ?!! , മല്ലൻ ആളൊരു ഗമക്കാരനായിരുന്നു. വരാ… ഗുസ്തി പിടിക്കാ, തോൽപ്പിക്കാ, അതായിരുന്നു മൂപ്പരുടെ പദ്ധതി. പക്ഷെ വീട്ടുകാരൻമാര് ആരും ഇല്ലത്തില്ലാന്ന്ള്ള അന്തർജനത്തിൻ്റെ ജല്പനം, മൂപ്പരെ തെല്ലാന്നുമല്ല അസ്വസ്തനാക്കിയത്. “
“ഇങ്ങോര് കഥ പറഞ്ഞാമതി, ചരിത്രാതീത കാലത്തേക്ക് പോവൊന്നും വേണ്ട. ഈ ജല്പനത്തിൻ്റെ ഒക്ക അർത്ഥം അറിയാങ്കി, ഞാൻ വല്ല മലയാളം പഠിപ്പിക്കാൻ
പോവില്ലെ. കഷ്ടപ്പെട്ട് ഈ കെമിസ്ട്രി പഠിപ്പിക്കാൻ നിക്കോ.”
“അയ്നെന്തിനാണ് ചൂടാവണത് മീനാക്ഷി.”
“അല്ലാ പിന്നെ, വെള്ളം ന്ന് തെന്ന അല്ലെ പറയണെ ഞാൻ. H2Oന്ന് പറയാണില്ലാലോ. ബ്രോമോക്ലോറോ ഫ്ലൂറോയ്‌ഡോ മീഥെയ്ൻ ന്നൊരു സാധനം ഇണ്ട്. അതിൻ്റെ ഫോർമുല ഒന്നും എൻ്റെ വായേന്ന് കേക്കാൻ നിക്കണ്ട. മര്യാദക്ക് മനുഷ്യമാര് സംസാരിക്കണ ഭാഷേല് കഥ പറയ്.”
“പോർ മുലയോ, ഇതോ?!!” ഞാൻ നോക്കിയപ്പോൾ നാണം വന്നെങ്കിലും അവളെൻ്റെ കയ്യിടിച്ച് ഒടിക്കാൻ ഒരു വിഫലശ്രമം നടത്തി.
ഞാൻ വേറെ വഴിയില്ലാതെ വാക്കുകൾ ശ്രദ്ധിച്ച് തുടർന്നു. എന്നെ കൊണ്ട് ആ മുട്ടക്കാട്ടൻ മൂലകത്തിന്റെ ഫോർമുല കേൾക്കാൻ വയ്യ അതോണ്ടാണ്. ഇപ്പൊഴാണ് ഞാൻ ഒരു കോളിഫയ്ഡ് ഭർത്താവായത്.
“അപ്പൊ വേളി പറഞ്ഞു. അവരെല്ലാം സന്ധ്യയ്ക്ക് എത്തുമെന്ന്. അതുവരെ നേരം ഉച്ചയല്ലെ, ഉണ്ടിട്ട് ഇത്തിരിനേരം വിശ്രമിക്കാമെന്ന്. ഭക്ഷണത്തിൻ്റെ കാര്യമായത് കൊണ്ട് മല്ലനു അത് നല്ലൊരു ആശയമായി തോന്നി. മുട്ടിപലകയിട്ട്, ഇലവച്ച് ഉണ്ണാൻ ഇരുന്നപ്പോഴാണ് ശരിക്കും താമാശ. വേളി ഒന്നര പറക്കുള്ള ചോറിനൊപ്പം കറിയായി കൊണ്ട് വച്ചത്ത് പൊതിക്കാത്ത ഒരു മുഴുവൻ നാളികേരമായിരുന്നു. മല്ലൻ അത് കണ്ട് തലചൊറിഞ്ഞ്. പൊതിക്കാത്ത നാളികേരം കൂട്ടി എങ്ങനെയുണ്ണുമെന്ന് വേളിയോട് സംശയം ആരാഞ്ഞു, ‘ഇയ്യോ സോറി, ചോദിച്ചു’. കട്ടിളപടിക്ക് അപ്പുറം മുഖം പോലും കാണാത്തവണ്ണം മറവിലിരുന്ന അന്തർജനം, കൈ മാത്രം കിട്ടിള പടിക്ക് പുറത്തിട്ട്, പിഞ്ഞാണം നീക്കിവച്ച് വെറും കൈവച്ച് ആ പൊതിക്കാത്ത നാളികേരം, അമർത്തിയുടച്ച് പിഴിഞ്ഞ് നാളികേര പാലെടുത്ത് കൊടുത്തു എന്നാണ് കഥ.”
