“ഇതെല്ലാം ചേച്ചി ആദ്യം തന്നെ കഴിക്കും ന്നല്ലെ?” മീനാക്ഷി പൂരിപ്പിച്ചു.
“ എങ്ങനെ മനസ്സിലായി, ആവി പറഞ്ഞുണ്ടോ?!!”
“ഇല്ല ഞാൻ ഊഹിച്ചു.” മീനാക്ഷി ചിരിതുടങ്ങി , ചേച്ചിയും.
“ ഉണ്ണിയേട്ടന് എന്താ ഇഷ്ടം? അത് മാത്രം എനിക്കറിയില്ല.”
മീനാക്ഷിയുടെ ആ ചോദ്യത്തിന് മാത്രം ചേച്ചി ഒരുപാട് നേരം ആലോചിച്ചു.
“ അത് എനിക്കും അറിയില്ല മീനാക്ഷി. അവൻ എല്ലാം കഴിക്കും. ഒരു പരാതിയും പറയാറില്ല, ആരും അങ്ങനെ അവനോട് അഭിപ്രായോം ചോദിക്കാറില്ല.” ചേച്ചി കൈ മലർത്തി.
അവർ രണ്ടുപേരും ചിന്തയിലാണ്ടു….
******
“അരവിന്ദന് ജീവിതത്തിൽ എന്തിനോടെങ്കിലും കൊതി തോന്നിയിട്ടുണ്ടെങ്കിൽ അത് മീനാക്ഷിയോട് മാത്രമാണ്.” അവൻ വെറുതെ ചുവന്നുതുടുത്ത അസ്തമന സൂര്യനെ നോക്കിപറഞ്ഞു. ആ വാക്കുകൾ സന്ധ്യാമാരുതനിൽ ലയിച്ച് ഇല്ലാതെയായി.
മഴയിങ്ങനെ പെയ്യാൻ ഉരുണ്ട് കൂടി നടപ്പാണ്. അത് കൊണ്ട് തന്നെ വീടെത്തുമ്പോഴേക്കും സാധാരണയിലും കൂടുതൽ ഇരുട്ട് വന്ന് മൂടി. വഴിതന്നെ ശരിക്ക് കാണാതെയായി.
പടിപ്പുരയിലെത്തിയപ്പോൾ ഒരു കുഞ്ഞുവിളിക്കും പിടിച്ച് മീനാക്ഷി തെക്കേതൊടിയിലെ സർപ്പകാവിൽ വിളക്ക് വെക്കാൻ പോകുന്നത് ഒരു മങ്ങിയ കാഴ്ചയായി കണ്ടു. സർപ്പകാവിലെങ്കിൽ അവിടെ, ഇവളെ തനിച്ചൊന്ന് കിട്ടാൻ എത്രനേരമായി ഞാൻ കൊതിക്കുന്നു. അവക്ക് ആണെങ്കി ഇവിടെ വന്നേപിന്നെ എന്നെ യാതൊരുവിധ ഭാവവും ഇല്ല. ഇന്നത് തീർത്ത് കൊടുക്കണം. ഞാൻ തിരക്കിട്ട് മുണ്ടും മടക്കികുത്തി, ആങ്ങേറ്റത്തെ മതിലിനെ ലക്ഷ്യമാക്കി നടന്നു. പണ്ട് എൻ്റെ സ്ഥിരം നടവഴിയിതായിരുന്നു.
മതിൽ ചാടി, പതിയെ ശബ്ദമുണ്ടാക്കാതെ നടന്ന് അവൾക്കരിയിലെത്തി. കരിയിലകൾ മൂടിയ പന്നഗത്തട്ടുകളിൽ ഒരു കൽവിളക്ക് മാത്രം അവളെ നോക്കി കൺചിമ്മി. ശ്വാസഗതി കേട്ട് ഞെട്ടിതിരിഞ്ഞ അവളെ അരയിൽ കൈചുറ്റി ഞാൻ ചേർത്ത്പിടിച്ചു. പതിഞ്ഞ് കത്തുന്ന എണ്ണത്തിരികളുടെ മങ്ങിയവെട്ടത്തിൽ ആ മുഖതാവിൽ നാണത്തിൻ്റെ നിഴൽരാജികൾ പിറന്നുവീണു.
കാവിൽ കുളിക്കഴിഞ്ഞീറൻ മാറാത്ത ആഞ്ഞിലി, പരാദങ്ങൾ പടർന്നിറങ്ങിയ കറുത്ത മുടിയഴിച്ചിട്ടുണക്കി. വരണ്ട് പുറ്റയടർന്ന പാഴ്ച്ചില്ലകളിൽ രാപക്ഷികൾ ചേക്കേറി. കാവിലാകവെ ശൃംഗാരത്തിൻ്റെ പാലപൂത്തു, അതിന്റെ ദൈവീക സൗരഭ്യം സിരകളിൽ, നിണത്തിൽ അഗ്നിയെന്നോണം പടർന്നു.
അധരങ്ങളിലെ ഇത്രനേരം കാണാഞ്ഞതിലുള്ള പരിഭവം ഞാൻ മുത്തിയെടുത്തു. കാട്ട്തേനിൻ്റെ രുചി. ചുമന്ന്തുടുത്ത ആ അധരങ്ങളും, അർദ്ധനിമീലിതങ്ങളായ നയനങ്ങളും, മുഖത്തെ രക്തപ്രസാദവും പറയാതെ തന്നെ ഒരുപാട് കാര്യങ്ങൾ പറഞ്ഞു.
“ഉണ്ണിയേട്ടൻ കള്ള്കുടിച്ചോ” അവൾ വെറുതേ ചോദിച്ചു. “ഇല്ല ആ രുചി കിട്ടിയില്ല.” അവൾ തന്നെ ഉത്തരവും പറഞ്ഞു.
ഞാൻ നോക്കിയപ്പോൾ നാണത്തിൽ, തിരിയൊന്ന് നീക്കി, വിരലിൽ തങ്ങിയ എണ്ണ കാർക്കൂന്തലിൽ തുടച്ച്, കുറുനിരമാടിയൊതുക്കി അവൾ തിരികെ നടന്നു. കൈപിടിക്കാൻ ആഞ്ഞവിരലുകൾ ധാവണിയൊടിവിലെ വയറിൽ ഉരസി മുന്താണിയെ തഴുകി വഴുതിമാറി. പെട്ടന്നൊന്ന് നിന്ന്, തിരിഞ്ഞ് നോക്കാതെയവൾ ചോദിച്ചു.
“ഞാൻ കണ്ടു പേഴ്സ് …, അത്രക്ക് ഇഷ്ടമാണോ…”
“ ഒരുപാടൊരുപാട്….”
അത് പറഞ്ഞ് തീരുന്നതിനു മുൻപേ, കുപ്പിവള കിലുങ്ങും പോലെ ചിരിയേകി കൊണ്ടവളെങ്ങോ ഓടിമറഞ്ഞു. അതിനുത്തരം എന്നേക്കാൾ നന്നായി അവൾക്കറിയാമായിരുന്നിരിക്കാം…
********
ഏട്ടൻ എത്തിയിട്ടുണ്ട് ഇത്രനാളും കാണാത്തതിലുള്ള അകൽച്ചയൊന്നും തോന്നിയില്ല. അൽപ്പനേരം സംസാരിച്ചിരുന്ന്, നല്ലമുളക് മൂപ്പിച്ച മോരും, നാളികേരമിട്ട് കുത്തികാച്ചിയ ചീരത്തോരനും, വറുത്തപപ്പടവും കൂട്ടി കഞ്ഞികുടിച്ച് പിരിഞ്ഞു.
എൻ്റെ മുറിയിൽ ഒരുപാട് നാളുകൾക്കു ശേഷം കിടക്കുമ്പോൾ, ഭൂതകാലത്ത് എത്തിയത് പോലെ. അതേ ഫാനും, തുണികളിലെ പഴക്കത്തിൻ്റെ മണവും, ഇരുട്ടും, തെങ്ങോലകൾക്കിടയിലൂടെ പതിയെ അരിച്ച് കടന്ന് വരുന്ന ലാവെട്ടവും, ഒന്നും മാറിയിട്ടില്ലെന്നു തോന്നിപോയി. പുറത്തെവിടെയോ അമ്മയുണ്ട്, നാടകം കഴിഞ്ഞ് വൈകിവന്നതിന് രാവിലെ വഴക്ക് പറയാൻ ഇപ്പോഴേ മുറുമുറുത്തു തുടങ്ങുന്ന അച്ഛനുണ്ട്, എന്നൊരു തോന്നൽ. ആ കാലഘട്ടത്തിന് ഒരു പ്രത്യേക കുളിരുണ്ട്.
അപ്പോഴാണ് ആ കാലഘട്ടത്തിനു ഒട്ടും ചേരാത്ത ഒരാൾ മുറിയിലേക്കു വന്നത്. സെറ്റ്സാരിയുടുത്ത്, കയ്യിലൊരു ഗ്ലാസ് പാലുണ്ട്. ആ കാലഘട്ടത്തിൽ ഈ സമയത്ത്, ഈ കുളിരിൽ കിടക്കാൻനേരം ഇങ്ങനെ ഒരു സുന്ദരി സെറ്റുടുത്ത് മാദകതിടമ്പായായി മുറിയിൽ കയറി വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്ത ആണുങ്ങളാരാണുള്ളത്. ഞാൻ ചരിഞ്ഞ് ഇടത്കയ്യിൽ തലചാരി അവളെ നോക്കികിടന്നു. ഒറ്റവലിക്ക് ആ പാല് മുഴുവൻ അവള് കുടിച്ചു. ചേച്ചി അവൾക്കു കുടിക്കാൻ കൊടുത്തയച്ചതാത്രെ. അത് എൻ്റെ മുന്നിൽ വച്ച്തന്നെ മുഴുവനായും കുടിക്കാനും പറഞ്ഞത്രെ ..!
“ ഛെ, ഇതന്ന് ദിവാസ്വപ്നത്തിൽ ഇല്ലായിരുന്നു, ഒട്ടും റൊമാൻ്റിക്ക് അല്ല.”
“എന്ത് ദിവാസ്വപ്നം” അവൾക്ക് കേൾക്കാൻ ആകാംഷ കയറി കട്ടിലിൽ ചാടികയറിയിരുന്നു. നല്ല പ്രായമുള്ള കട്ടിൽ പെട്ടന്നുണ്ടായ വേദനയിൽ ഒന്നു ഞരങ്ങികരഞ്ഞു.
“നീ ഈ മച്ചുംപൊളിച്ച് എന്നെയും കൊണ്ട് താഴെപോകോ പെണ്ണേ” അവൾ വെറുതെ ഇളിച്ച് എന്റെ നെഞ്ചിൽകുത്തി.
ഞാൻ എൻ്റെ കൗമാരസ്മരണകളുടെയും, അന്നത്തെ കൊച്ചുകൊച്ചു മോഹങ്ങളുടെയും കെട്ടഴിച്ചു. അവൾക്ക് ചിരിനിർത്താൻ പറ്റണില്ല.
“അപ്പൊ ഇങ്ങനത്തെ മോഹങ്ങളാലെ ഉള്ളിലുള്ളത്, ഈനേരത്ത് ഇങ്ങനെ ഒരു മാദകതിടമ്പ് വന്നാമാത്രം മതിയൊ.?!”
“ഇല്ല, ഇങ്ങനെ അടുത്തിരിക്കണം ഈ കട്ടിലിന്റെ ഓരത്ത്, എൻ്റെ ചാരത്ത്.”
“അപ്പൊ, അത്രേം മതിയോ ? അതോണ്ട് ദിവാസ്വപ്സം തീരോ?” കള്ളത്തരമാണ് അവളുടെ മുഖത്താകെ.
“ പോരാ, ഇങ്ങനെയിങ്ങനെയിങ്ങനെ…” ഞാൻ സെറ്റ് സാരിക്കുള്ളിൽ കൈകടത്തി പൊക്കിൾചുഴിയിൽ വിരൽകൊണ്ട് കളം വരച്ചു.
“യ്യോ…” അവളു പുളഞ്ഞ് അതിന്നു മുകളിൽ കൈവച്ച് എന്നെ നോക്കി കുറുമ്പോടെ ചോദിച്ചു. “ആട്ടെ, ആരെയാ ൻ്റെ മോൻ, ഇങ്ങനെയൊക്കെ സ്വപ്നം കണ്ടത്. വല്ല സിനിമാനടിമാരെയും ആണോ ?”
ഈ ചോദ്യത്തിന് നിങ്ങൾ ഭാര്യയോട് എന്ത് മറുപടി പറഞ്ഞാലും ഇടിയുറപ്പണ്. പക്ഷെ എൻ്റെ സത്യത്തിന് ഇടികിട്ടില്ലെന്ന് എനിക്കുറപ്പായിരുന്നു.
ഞാൻ വാനിൽ നിറനിലാവമ്പിളിയെ നോക്കിപറഞ്ഞു “നിന്നെ.”
“എന്നെയോ?!!, അവൾക്ക് കൗതുകമായി.” ഞാൻ അവളെ നോക്കിചിരിച്ചു. അവളുടെ മുഖത്ത് ആകാംഷ ശമിച്ചിരുന്നില്ല.