മീനാക്ഷി കല്യാണം – 6അടിപൊളി  

 

“എനിക്കറിയില്ല എന്ത് ചെയ്തിട്ടാ, എനിക്കെത്രക്ക് ഇഷ്ടാ നിന്നേ ന്ന് കാണിക്കാന്ന്. നീ തന്നെ പറ, ഞാൻ അതൊക്കെ ചെയ്യാം, അല്ലെങ്കി ഞാൻ കുറച്ചേരം യിങ്ങനെ തലകുത്തി നിന്നാലോ.” ഞാൻ തലകുത്താൻ നോക്കി, അവൾക്കിതെല്ലാം കണ്ട് കരച്ചിലും വരുന്നുണ്ട്, ഒപ്പം ചിരിയും പൊട്ടുന്നുണ്ട്. “എന്തൊക്കെ ആയാലും, എങ്ങനെയൊക്കെ ആയാലും, ഈ പെരുമഴയിലീ ലോകംമൊത്തം ഒലിച്ച് പോയാലും, എന്നെ വിട്ട് നീ മാത്രം പോകല്ലെ, ഞാൻ വിടില്ല.” ഞാൻ കുട്ടികളെ പോലെ വാശി പിടിച്ചാ കാല് മുറുക്കിപിടിച്ചു.

 

അവൾ ഒന്നുംപറയാതെ കണ്ണുതുടച്ചു കൊണ്ട് എന്നെ പിടിച്ചെഴുന്നേൽപ്പിച്ചു.

 

ഞങ്ങൾ രണ്ടുപേരും ഒരുപാട് നേരം, പരസ്പരം ഒന്നുംതന്നെ പറയാതെ ബസ്സിൻ്റെ ലോങ്ങ് സീറ്റിൽ ചേർന്നിരുന്നു. അവൾ തല എൻ്റെ തോളിൽ ചായ്ചിരുന്നു. ഞാനവളുടെ കൈകൾ മുറുക്കെ എന്റെ നെഞ്ചിനോട് ചേർത്ത് പിടിച്ചിരുന്നു.

 

“സരു പറഞ്ഞത്, എത്ര ശരിയാ…”

 

“എന്താ…”

 

“ആരുടെ കയ്യിന്ന് രക്ഷപ്പെട്ടാലും, ഉണ്ണിയേട്ടൻ്റെ കയ്യിന്ന് ഞാൻ രക്ഷപെടില്ലാന്ന്.”

 

“അല്ലാ പിന്നെ…. വേണ്ടാ വേണ്ടാന്ന് വക്കുമ്പൊ. കളിക്കാ നിയ്യ്… സിസ്സാരക്കാരനല്ലയീ അരവിന്ദൻ, ടെററാ, ടെറർ…”

 

അവള് ചിരിക്കുമ്പോൾ കണ്ണിൽ നിന്നും കണ്ണീര് പൊടിയുന്നുണ്ടായിരുന്നു.

 

നല്ല പ്രായമുള്ള ആ വയസ്സൻ ബസ്സ് മൂളിമുരണ്ട് ഇളകിപുളഞ്ഞ് ചുമച്ച് തുപ്പി, ഞങ്ങളുടെ എളിയ ജീവിതത്തിന്റെ ചുരം കയറിതുടങ്ങി….

 

*******

‘നിങ്ങൾക്ക് മജ്‌നു ആവാൻ കഴിയുന്നില്ലെങ്കിൽ…

ലൈലയെ പറ്റി പറയാതിരിക്കുക,

കാരണം ലൈലയുടെ മൊഞ്ചിരിക്കുന്നത് മജ്‌നുവിൻ്റെ കണ്ണുകളിലാണ്……’

( ജലാലുദീൻ റൂമി വലിയവാക്കുകളിൽ പറഞ്ഞതിൻ്റെ ചുരുക്കെഴുത്ത് )

Leave a Reply

Your email address will not be published. Required fields are marked *