മഴക്ക് പ്രാന്ത് പിടിച്ച് തുടുങ്ങി. തലങ്ങും വിലങ്ങും പെയ്ത് തന്നെ. എന്തായാലും വിളക്കും, നിറയും ഒന്നുമില്ലാതെ തന്നെ മീനാക്ഷി ആ വീടിൻ്റെ അകത്തളത്തിലെത്തിപ്പെട്ടു.
കുളിച്ച് ഇറങ്ങുമ്പോൾ കാണുന്നത് എന്തോ ചിന്തിച്ച് കമന്നു കിടക്കുന്ന മീനാക്ഷിയെയാണ്. എവിടന്നോ ഒരു ഓറഞ്ച് ധാവണി സംഘടിപ്പിച്ച് ഉടുത്തിട്ടുണ്ട്. മുന്നിൽ പൊറ്റക്കാടിൻ്റെ ഒരു ദേശത്തിൻ്റെ കഥയിലെ, മഴയത്ത് കുട കൊടുക്കുന്ന ആ മനോഹരവും നിഷ്കളങ്കവുമായ പ്രണയരംഗം തുറന്ന് വച്ചിട്ടുണ്ട്, പണ്ടെങ്ങോ ഞാനത് അടയാളപ്പെടുത്തി വച്ചതും മുന്നിൽ നിവർത്തി വച്ച്, കാലുരണ്ടും അന്തരീക്ഷത്തിൽ വെറുതേയിളക്കി അവളിങ്ങനെ കിടപ്പാണ്. അവളുടെ പുറത്തിനു കീഴേക്ക് നിതംബത്തിൻ്റെ ഉയർച്ച തുടങ്ങുന്നത് വരെയുള്ള വളവിൽ ഞാൻ വെറുതെ നനഞ്ഞ വിരലോടിച്ചു. കാര്യപ്പെട്ട ആലോചനയിൽ നിന്നും ഞെട്ടിയെണീറ്റ് അവളൊരു പതിഞ്ഞചിരി തന്നു ചോദിച്ചു.
“ഇവര് ഒരുമിക്കില്ലെ?!!” ഞാൻ ഒന്നും പറഞ്ഞില്ല. അതിനെ കുറിച്ച് പൊറ്റക്കാടും ഒന്നും പറഞ്ഞിട്ടില്ല. പക്ഷെ ഒരുമിക്കില്ല എന്നത് ആർക്കും ഊഹിക്കാം. ഉത്തരം പറഞ്ഞില്ല.
*******
കൂട്ടാനൊക്കെ ഒരു വകയായത് കൊണ്ട്, ഞാൻ തേങ്ങ ഒരു മുറിയെടുത്ത് കനലിൽ ചുട്ട് , തൊടിയിൽ നിന്ന് നല്ല കാന്താരിയും മൂത്തകറിവേപ്പിലയും പൊട്ടിച്ച്, ഇത്തിരി കൂടംപുളിയും ചെറുള്ളിയും ചേർത്ത് നല്ല ശുദ്ധമായ ചക്കിലാട്ടിയ വെളിച്ചെണ്ണയിൽ വാട്ടി, അമ്മിക്കല്ലിൽ വച്ച് ചതച്ച് എടുത്ത് ചമ്മന്തിയാക്കി. പുളിതലക്ക് പിടിച്ച ഒരുതരി മോരെടുത്ത് , മഞ്ഞളും കുരുമുളകും ചതച്ച വെള്ളുള്ളിയും ചേർത്ത് കാച്ചിയെടുത്ത് എല്ലാവരും ഭക്ഷണം കഴിച്ചു. അച്ഛൻ ഇത്രനാളും ഭക്ഷണം കാണാത്ത കണക്ക് അതു ഒരുപാട് കഴിച്ചു. കണ്ണീരും നിലക്കാതെ ഒഴുകുന്നുണ്ടായിരുന്നു. അവസാനം ഒരു വേദനയുള്ള ചിരിവരുത്തി എന്നെ നോക്കി ഇങ്ങനെ മാത്രം പറഞ്ഞു.
“അവളുണ്ടാക്കണ അതേ രുചി.”
എനിക്ക് മറുപടി ഒന്നും പറയാൻ ഉണ്ടായിരുന്നില്ല, അച്ഛന് കേൾക്കാനും.
ശരിയാണ് ഇത് അമ്മയുടെ സിഗ്നേച്ചർ വിഭവങ്ങളായിരുന്നു. മീനാക്ഷി ഒന്നും മിണ്ടിയില്ല. അവൾക്ക് ഈ രുചി ഇതിനകം ശീലമായിട്ടുണ്ടല്ലോ. അതോണ്ട് അവള് മിണ്ടാതെയിരുന്ന് നല്ല കീറുകീറി.
*******
സംസാരിച്ച് ഇരിക്കലെ ഉച്ചമയങ്ങി, സന്ധ്യയുണർന്ന് വയലോരത്തവൾ സർക്കീട്ടിനിറങ്ങി. വിചാരിച്ച പോലത്തന്നെ. ചേടത്തിയും രണ്ടു തലതെറിച്ച പിടുങ്ങുകളും കറക്റ്റ് സമയത്ത് തന്നെ ഓടികിതച്ചെത്തി. ഓടിവന്ന് മീനാക്ഷിയെ കെട്ടിപിടിച്ചു സന്തോഷം കാട്ടി, എന്നെയൊന്ന് ഇരുത്തി നോക്കി, അവള് നേരെ അടുക്കളയിലേക്കോടി. ബാക്കിയിരുന്ന തേങ്ങാചമ്മന്തിയും മോരു കാച്ചിയതും ചോറും, രണ്ടു പപ്പടവുമായി തിരിച്ച് വന്ന് പണിതുടങ്ങി. ഇതൊക്കെ എങ്ങനെ മണത്ത് കണ്ടുപിടിക്കണാവോ. പണ്ട് അവളു വരണ കാലത്ത് അങ്ങ് മുസോറിയിലെ ഐ.എ.എസ്. ട്രൈനിംങ് കാമ്പിലെ ടേബിൾ മാനേഴ്സ് ആയിരുന്നു എല്ലാത്തിലും. അവിടെ വച്ചാണ് ചേട്ടനും അവളും പ്രേമത്തിലായത് തന്നെ. രണ്ട് പിള്ളേരായേപ്പിന്നെ ഗ്രഹണിപിടിച്ച പിള്ളേര് ചക്കക്കൂട്ടാൻ കണ്ടപോലെയാണ് അവളുടെ തീറ്റ.
ഞാൻ വെറുതെ അവളുടെ ആർത്തിനോക്കി. പ്രത്യേകിച്ച് നന്ദിയൊന്നും ഇല്ലെങ്കിലും, തളർത്താൻ പറ്റിയാലതും ചെയ്യുമെങ്കിലും അവക്ക് ഞാൻ ഉണ്ടാക്കണതെല്ലാം ജീവനാണ്. എന്നെക്കാളും ഒരു വയസ്സ് താഴെയാണ്. അതുകൊണ്ട് തന്നെ ഇവളായിരുന്നു അച്ഛൻ്റെ എനിക്കെതിരെയുള്ള പ്രധാന ആയുധം. അവളതിനൊത്ത് ഉണ്ടകയ്യിനെ പുച്ഛിക്കുകയും ചെയ്യും. ഞാൻ ഉണ്ടാക്കണ ഭക്ഷണം കുത്തിക്കേറ്റി എനിക്ക് തന്നെ പണിതരുന്ന ഒരു പ്രത്യേക സാധനം. അവളു മരംപൊടിക്കണ മെഷീനിൽ പൂളത്തടിയിറക്കുന്ന പോലെ പപ്പടം വലിയ ശബ്ദത്തിൽ വായിലേക്ക് കുത്തികയറ്റി, അതിനു പിന്നലെ ഒട്ടും സമയം കൊടുക്കാതെ ഒരുരുളയും തിരുകി. ശവം..!!, പിള്ളേരെ പറ്റിയൊക്കെ അവളു മറന്നൂന്ന് തോന്നണു. ഞാൻ പോകുമ്പോ കുറച്ച്കൂടി ചെറിയ പിള്ളേരായിരുന്നു. ഇപ്പോൾ ആരെയും ശല്യം ചെയ്യാൻ പാകത്തിൽ വളർന്ന് വലുതായി മുറ്റിനിൽക്കുന്നു രണ്ടും.
