മീനാക്ഷി കല്യാണം – 6അടിപൊളി  

 

‘കുറച്ച് കഴിഞ്ഞാ വിചാരിക്കേരിക്കും നാശം, പോയത് നന്നായെന്ന്.’ മീനാക്ഷിയുടെ മനസ്സ് പറഞ്ഞു. കണ്ണ്നിറഞ്ഞ് തുളുമ്പി. നെഞ്ചിൽ അടങ്ങാത്ത ഒരു നീറ്റൽ. ‘അതിനും മുന്ന്, ഈ ലോകത്ത് നിന്ന് തന്നെ എനിക്ക് പോണം’ അവള് ഉറച്ച തീരുമാനമെടുത്തിരുന്നു.

 

*******

നീന്തിചെന്ന് കയറിയത് ദൂരെയൊരു കരയിലാണ്, അത്രക്ക് ഒഴുക്കുണ്ടായിരുന്നു. കുഴപ്പമില്ല ഒരു തരത്തിൽ നന്നായി, ഇവിടെ നിന്ന് മുന്നിൽ കാണുന്ന കുന്നുകയറി, ചെറിയ കാട് താണ്ടി, ചരിവിറങ്ങിയിൽ ബസ്സ് എത്തുന്നതിനു മുന്നെ വളവിലെ റേഡിലെത്താം.

 

റിസർവ്ഡ് ഫോറസ്റ്റ് ആണ്, എന്തൊക്കെ ജീവികളുണ്ടാവുമെന്ന് ദൈവത്തിനറിയാം. പക്ഷെ അതൊന്നും അപ്പോൾ എന്റെ തലയിൽ ഓടില്ലായിരുന്നു.

 

ഞാൻ ചുമച്ച് വെള്ളം തുപ്പി, ഓടിതുടങ്ങി. എങ്ങനെയൊക്കെയോ മലയുടെ ഉച്ചിയിലെത്തി കാട്ടിലേക്ക് കടന്നു. അവിടെയാകെ മുള്ളുള്ള ശതാവരിത്തൈകൾ പടർന്ന് കയറിയിരുന്നു. ഇതൊന്നും ശ്രദ്ധിക്കാൻ സമയമില്ലാതിരുന്ന എൻ്റെ നെഞ്ചിലും തോളിലും മുഖത്തുമെല്ലാം അവ കൊളുത്തി വലിച്ചു. ചോരയൊഴുകി തുടങ്ങി. ആരറിയുന്നു, ഇതെല്ലാം.

 

അരികിലെ പൊന്തക്കാടുകളിൽ എന്തൊക്കെയോ അനങ്ങുന്നുണ്ട്. കുറുക്കനാവും. പക്ഷെ കുറുക്കൻ മറ്റ് ജീവികളെ പോലെയല്ല. തനിക്ക് പിടിക്കാൻ പറ്റുമെന്ന് ഉറപ്പുള്ളപ്പഴെ ആക്രമിക്കു. ഞാൻ തനിച്ചാണെങ്കിലും, ഓടുന്നവേഗം അവരെ ചെറുതായൊന്ന് കുഴപ്പിച്ചിരിക്കാം, ഒന്നും അടുത്തു വന്നില്ല. വലത് വശത്തെ കൺകോണിൽ എനിക്ക് കാണാം, മരക്കൊമ്പിൽ ഒരു മുഴുത്ത പെരുമ്പാമ്പ് വാൽ മാത്രം താഴെക്കിട്ട് ദോലനം ചെയ്ത് എന്നെ നോക്കിയിരുപ്പുണ്ട്. കാട്ടിൽ ഏത് ജീവിയേയും ചെറുത്ത് നിൽക്കാൻ മാത്രം ധൈര്യം എനിക്കാസമയം ഉണ്ടായിരുന്നു. ഒരുപക്ഷെ പ്രണയം തന്നെ ആയിരുന്നിരിക്കണം, ആദിമത്തിൽ കാട്ടിൽ അതിജീവിക്കാൻ മനുഷ്യനെ പ്രാപ്തനാക്കിയത്. എന്തൊക്കെയോ കൊമ്പുകൾ, വള്ളികൾ, കാട്ട്മാറാപ്പുകൾ ദേഹതടിച്ച് ചിതറി. ദേഹം മുഴുവൻ വേദനയെടുക്കുന്നുണ്ട് എങ്കിലും നിന്നില്ല.

 

*****

അകലെന്ന് ബസ്സ് വരുന്നത് കണ്ട ഞാൻ, അൽപ്പംകൂടി വേഗത്തിൽ കാടിറങ്ങാൻ നോക്കി. അതെനിക്ക് എളുപ്പത്തിൽ പറ്റി. കാലുമടങ്ങി ആ കണ്ട ദൂരം മുഴുവൻ ഞാൻ ഉരുണ്ടിറങ്ങി, ബസ്സിനു മുന്നിൽ നനഞ്ഞ റോഡിൽ അലച്ച്തല്ലിവീണു.

 

നേരത്തേതന്നെ എന്റെ ഭീകരമായ വരവ് കണ്ട, പേടിച്ച്തൂറിയായ ഡ്രൈവർ എഴുന്നേറ്റ് നിന്ന് ബ്രൈക്ക് അമർത്തിചവിട്ടി. ഇല്ലെങ്കിൽ ഇന്ന്തന്നെ ഒരു ഫ്ലെക്സിൽ പടമടിച്ച്, എന്നെ അങ്ങട് ഒഴിവാക്കായിരുന്നു. നനഞ്ഞ ടയറും റോഡും തമ്മിൽ പ്രണയം നന്നേ കുറവായിരുന്നു. അവർ പ്രശ്നം പറഞ്ഞ്തീർത്ത്, ഗർഷണത്തിൽ ആലിംഗനം ചെയ്ത് വരാൻ സമയമെടുത്തു. പിടിച്ചിട്ട് കിട്ടിയില്ല. നിരങ്ങി വഴുക്കിവന്ന്, അവസാനം എന്തോ ഒരുഭാഗ്യത്തിന് എന്റെ ചെവിക്ക് തൊട്ടടുത്ത് ബസ്സിൻ്റെ ഭീമാകാരമായ ടയറുകൾ വന്ന്നിന്നു. എനിക്ക് ആ കനത്ത മഴയിലും, നല്ല കത്തിയ റബ്ബറിൻ്റെ മണം മൂക്കിൽകിട്ടി. ഭാഗ്യം എനിക്ക് കൊറോണയില്ലെന്നു തോന്നുന്നു.

 

എല്ലാവരും ഉറപ്പിച്ചു ഞാൻ ചത്തു. ചതഞ്ഞ എന്റെ തല ടയറിൻ്റെ അടിയിലാവുമെന്ന് പ്രതീക്ഷിച്ച്, കണ്ണുമടച്ച് തലച്ചരിച്ച് കണ്ടക്ടർ വന്നു. പക്ഷെ ഞാനവിടെ എല്ലാവരുടെയും ചിന്ത ആസ്ഥാനത്താക്കി രസികനായിചിരിച്ച് ജീവിനോടെ തന്നെ ഉണ്ടായിരുന്നു. നല്ല പ്രാസത്തിൽ തെറിവിളിക്കുന്ന സരസരായ ജനങ്ങളെ തള്ളിമാറ്റി, മീനാക്ഷി വന്ന് കരഞ്ഞ് കൊണ്ടെൻ്റെ തലയെടുത്ത് മടിയിൽവച്ച് ചുംബിച്ചു കൊണ്ടിരുന്നു. മീനാക്ഷിയുടെ മുഖത്താകമാനം അത്ഭുതവും, സങ്കടവും, ഭയവുമായിരുന്നു. അവളുടെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരാൾ അവൾക്കുവേണ്ടി മരിക്കാൻ വരെ തയ്യാറാവുന്നത്.

 

എന്തോ, എന്റെയും അവളുടെയും അവസ്ഥകണ്ട് പാവം തോന്നിയ യാത്രക്കാർ ഞങ്ങൾക്ക് ജീവിക്കണോ, അതോ മരിക്കണോന്ന് അനൗദ്യോഗികമായി ചർച്ചചെയ്ത് തീരുമാനമെടുക്കാൻ അൽപ്പം സമയംതന്നു. എല്ലാവരും മഴകൊള്ളാതെ ബസ്സിലേക്ക് കയറിയിരുന്നു. അവർക്ക് ഞങ്ങളുടേതെന്ന പോലെ ഇത് ജീവിതപ്രശ്നമെന്നും അല്ലല്ലോ. ആയതിനാൽ അക്കാരണത്താൽ ഞങ്ങൾ നിസ്സംശയം മഴകൊണ്ടു.

 

സമാധാനത്തോടെ ആ മുഴുത്ത റിസോൾഡ് ടയറിനടിയിൽ ഇരുന്ന് ഞാൻ എന്റെ ചതഞ്ഞരഞ്ഞ ഹൃദയം അവൾക്ക് കൈമാറി.

 

*****

“എടി… യെടീ പുല്ലെ, ഒരായിരം വട്ടം ഞാൻ നിന്നോട് പറഞ്ഞതല്ലെടീ.., യെനിക്ക് നീയില്ലാതെ പറ്റില്ലാ, ജീവനാണ്,.. വിട്ടിട്ട് പൂവരുത്, പൂവരുതെന്നു.”

 

മീനാക്ഷി കരഞ്ഞ് കൊണ്ട് വെറുതേ മൂളി

“മ്മ് …”

 

എൻ്റെ എല്ലാ നിയന്ത്രണവും പോയിരുന്നു. “മനുഷ്യനിവിടെ ചാവണതാണ് ജീവിക്കണതിലും ഭേദംന്ന് വച്ച് ജീവിച്ചോണ്ടിരുന്നപ്പോ, എവിടന്നോ കേറി വന്നതാ അവള്. ഒന്ന് ജീവിക്കണംന്ന് കൊതിതോന്നിയത് തന്നെ അപ്പളാണ്. അപ്പൊഴിണ്ട്രാ, എന്നെയിങ്ങനെ പ്രാന്താനായി വിട്ടിട്ട് അവൾക്ക് ചാവണം,… അല്ലെ ടീ… പുല്ലെ… ചാവാൻ തന്നെയല്ലെ  ഇറങ്ങിയേ നിയ്യ്… പറയടി നിൻ്റെ അണ്ണാക്കിലെന്താ പട്ടിപെറ്റു കെടക്കണുണ്ടോ.”

 

“ഹ്‌മ്മ്..”അവള് പതിയെ മൂളി.

 

ഞാൻ കരഞ്ഞ് തുടങ്ങിയിരുന്നു “എടി,.. യെടീ നിനക്കെന്ത് മൈരും ആവട്ടെ, എന്ത് രോഗായാലും ആവട്ടെ… എയ്‌ഡ്‌സോ, നീലക്കൊടുവേലിയോ, ആകാശമിഠായിയോ എന്ത്, തേങ്ങയുമാവട്ടെ. അത് നമുക്ക് വരണോടത്ത് വച്ച് കാണാ.” ഞാൻ പുറംകൈ വച്ച് കണ്ണൊന്ന് തുടച്ച്, അവളുടെ കൈപിടിച്ച് നെഞ്ചിൽ വച്ചു.

 

“എനിക്ക് നിന്നെ ഇഷ്ടാന്നേ, ജീവനാന്നേ, അതെന്താ നിന്റെ ഈ പേട്ട് തലയിൽ കേറാത്തെ…. ലോകത്തൊന്നുകൊണ്ടും അതിലൊരു നുണുങ്ങുപോലും കുറവ് വരില്ലെന്നേ….. എന്നെയിവിടെ ഒറ്റക്ക് വിട്ട്ട്ട്മാത്രം പോകലെ. എനിക്കാരും ഇല്ല… അതാണ്…., ഇനിയിത്രയൊക്കെ സ്നേഹം തന്നിട്ട്, ഇത്രകാലം ഒപ്പമുണ്ടായിട്ട്, ഒന്നും പറയാണ്ട് നീയങ്ങ്‌ട് പോയാ.., ഞാൻ ചെറുതായിട്ട് അങ്ങട് കെട്ടിതൂങ്ങി ചാവണ്ടി വരും, സങ്കടം കൊണ്ട്.., അല്ലാണ്ട് വേറെ കൊഴപ്പം ഒന്നും ഇണ്ടായിട്ടല്ല. അത്ര അവസ്ഥയാണ് നീയില്ലാതെ. നിന്റെ യീ കാല് ഞാൻ പിടിക്കാം” ഞാൻ അവളുടെ കാല് തിരഞ്ഞു. എന്തൊക്കെയാണ് പറയുന്നത്, എന്തൊക്കെയാണ് ചെയ്യുന്നതെന്ന യാതൊരുവിധ ബോധവും എനിക്കപ്പോഴുണ്ടായിരുന്നില്ല. അവളുപോയി കഴിഞ്ഞുള്ള ജീവിതത്തെ കുറിച്ചുള്ള ഭയംമാത്രം  തലയിലിങ്ങനെ കത്തിനിന്നു.

“ആ പൊഴേലു മുങ്ങി ഞാൻ ചത്തേനെ യെൻ്റെ ഇവളെ,… എന്നാലും കൊഴപ്പല്ല്യാ.., ഒരു നാല് വട്ടംകൂടി ഞാൻ അതിൽ ചാടിനീന്താം. അങ്ങോട്ടുമിങ്ങോട്ടും, എന്നാലെങ്കിലും പൂവാണ്ടിരിക്കാൻ പറ്റോ…”

Leave a Reply

Your email address will not be published. Required fields are marked *