“മുത്തശ്ശി ഉണ്ട് , പക്ഷെ നിങ്ങളിൽ ആർക്കെങ്കിലും അമ്മുമ്മയോ അപ്പുപ്പനോ ഉണ്ടോ…. ? അതായത് എന്റെ മകനും മകളും അവരുടെ ഭാര്യ ഭർത്താവും……” മുത്തശ്ശിയുടെ ചോദ്യത്തിന്റെ ഭയാനകത കണ്ടിട്ടാവാണം ഗീതു എന്റെ ഉള്ളിലേക്ക് ഒരു പാട് കയറാൻ ശ്രമിച്ചത്.
“അവരെല്ലാം മരിച്ചല്ലോ…. നമ്മളൊക്കെ ജനിക്കുന്നതിന് മുമ്പേ …..”
“എല്ലാവരും ഒരുമിച്ച് മരിച്ചത് നിങ്ങൾക്ക് വിചിത്രമായി തോന്നിയില്ലേ….”
“അവർ നാലു പേരും സഞ്ചരിച്ച ബസ്സ് കൊക്കയിൽ വീണതല്ലേ.. ബസ്സിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടില്ലല്ലോ…… അതിലിത്ര വിചിത്രമായി തോന്നാനെന്താണുള്ളത്.?” ആകെ തളർന്നെങ്കിലും എല്ലാമൊന്നവസാനിപ്പിക്കാൻ ഞാൻ തിടുക്കം കൂട്ടി.
“മ്….അതാണ് നിങ്ങളെ പറഞ്ഞ് വിശ്വസിപ്പിച്ച കഥ. പക്ഷെ സത്യമതല്ല……” അമ്മയുടെ തേങ്ങൽ ശബ്ദം മെല്ലെ ഉയർന്നു. അമ്മയുടെ തേങ്ങൽ കേട്ട് ലക്ഷ്മി അമ്മായിയും വിതുമ്പി അവരെ കണ്ട് കുട്ടന്മാമനെഞ്ച് തടവി. ശേഖരമ്മാവൻ തോർത്തെടുത്ത് കണ്ണ് ഒപ്പി . എല്ലാരും വികാരധീനരായി. അവരുടെ മാതാപിതാക്കളുടെ മരണത്തെ പറ്റിയാണല്ലൊ സംസാരിക്കുന്നത്.
“പിന്നെ അവർക്കെന്താ പറ്റിയത് ……..?
മുത്തശ്ശീടെ ചുണ്ടിന്റെ കോണിൽ ചെറിയൊരു പുച്ഛചിരി നീണ്ടു. പക്ഷെ അതിനൊപ്പം തന്നെ വറ്റിവരണ്ട കിണറെന്ന് ഞാൻ വിശ്വാസിച്ച ആ കണ്ണുകളിൽ നിന്ന് കണ്ണീർ ധാരയായി ഒഴുകുന്നുണ്ടായിരുന്നു.
മുത്തശ്ശിയുടെ ചുണ്ടുകൾ വിറച്ചു. അവർ എന്താണ് പറയാൻ പോകുന്നതെന്ന് കേൾക്കാൻ ഞങ്ങൾ എല്ലാവരും കാതോർത്തു.
മുത്തശ്ശിയുടെ മുഖത്തെ ഭാവം കണ്ട് പേടിച്ച് ഗീതു എന്നെ വരിഞ്ഞ് മുറുക്കി . ഭാമയും ആവണിയും പേടിച്ച് ഓടി വന്ന് ഗീതൂന്റെ പുറത്ത് ചാഞ്ഞു. ദുർഗ്ഗയും ശർമിയും എന്തിനും തയ്യാറെന്ന പോലെ നിന്നു. അരവിന്ദ്യം ഭാര്യയും ചങ്കരന്യം അവന്റെ ഭാര്യയും ഒരുമിച്ചാണ് നിന്നത്.
“അവർക്ക് അപകടം പറ്റിയതല്ല….അവർ ആത്മഹത്യ ചെയ്തതാ …. നാല് പേരും …. ഒരേ രാത്രി …..ഒരുമിച്ച് …… ഇതേ തറവാട്ടിൽ ….. ”
എൻപത് കഴിഞ്ഞ ആ ചിലമ്പിച്ച സ്വരം ആ മുറിയ്ക്കുള്ളിൽ മരണമണി പോലെ മുഴങ്ങി……..
