“ഞാൻ സീരിയസ് ആയിട്ട് പറഞ്ഞതാ.. ഞാൻ ഹിന്ദുസിന്റെ കല്ല്യാണത്തിനെ സദ്യ കഴിച്ചിട്ടുള്ളൂ.
ആ ചെറു ചൂട് ചോറിൽ പരിപ്പും ഇച്ചിരി നെയ്യും ഇറ്റിച്ച് പപ്പടവും കുഴച്ച് കഴിക്കുന്നത് തൊട്ട് അവസാനം ബോളിയും പായസവും കൂട്ടി കഴിച്ചാൽ.. ഹോ..”
അവളുടെ മുഖത്ത് നവരസങ്ങൾ. കൈലാസിന് അവളെ കണ്ടു കൊണ്ടിരിക്കാൻ തോന്നി. അതിലേറെ അവൾ തന്നോട് സംസാരിക്കാൻ താല്പര്യപ്പെടുന്നു എന്നത് കുറച്ചൊന്നുമല്ല അവനെ സന്തോഷിപ്പിച്ചത്.
“ഡ്രസ്സ് ഇഷ്ടപ്പെട്ടോ?”
അവനവളുടെ ഉടുപ്പിലൂടെ കണ്ണോടിച്ചു. ദേഹത്തൊരു ഷാൾ കൊണ്ട് പൊതിഞ്ഞു വച്ചിട്ടുണ്ട്.
“ഉം. നല്ലതാ.” അടിവസ്ത്രങ്ങളുടെ കാര്യം ഓർമ വന്നപ്പോൾ അവൾക്ക് നാണമായി.
വാങ്ങിയതൊക്കെ നല്ലതാണ്.
അവൾ പെട്ടെന്ന് നിശബ്ദയായതിന്റെ കാരണം അവനും മനസ്സിലായി.
അന്ന് രാത്രിയും ആ മുറി അവൾക്കായി അവൻ വിട്ടു കൊടുത്തു.
പിറ്റേന്ന് കൈലാസ് ഉണരുമ്പോൾ ഹന്ന അടുക്കളയിൽ ഉണ്ട്.
“ചേട്ടനിന്ന് ജോലിക്ക് പോവണ്ടേ?” അവൾ അരി കഴുകുകയായിരുന്നു.
“ഇന്നൂടി ഇല്ല. ഞാനൊന്ന് പുറത്ത് പോവും. ഉച്ചയ്ക്ക് ചിലപ്പോ വരില്ല. കുറച്ചു കാര്യങ്ങൾ ഉണ്ട്. എല്ലാം വന്നിട്ട് പറയാം.”
ഹന്ന തല കുലുക്കി.
രാവിലത്തെ ഭക്ഷണം കഴിഞ്ഞ് പോയ അവൻ പിന്നെ തിരിച്ചു വന്നത് സന്ധ്യ കഴിഞ്ഞാണ്.
കിണറ്റിന്റെ കരയിൽ നിന്ന് കുളിച്ച് അയയിൽ കിടന്ന ഒരു ലുങ്കിയും ചുറ്റി അതിന്റെ തലപ്പ് കൊണ്ട് തന്നെ തലയും തുടച്ച് കേറി വന്നവൻ.
ഹന്ന അവനെ സംശയദൃഷ്ടിയോടെ നോക്കുകയായിരുന്നു.
“ഇന്നെവിടെ പോയതാ?”
“കുറച്ചു പേരെ കാണാൻ പോയതാ. പറയാം.”
അവൻ മുറിയിൽ കേറി.
ഹന്നയ്ക്ക് സംശയം കാണുമെന്നു അവൻ ഊഹിച്ചിരുന്നു. അവന്റെ ചുമലിൽ ചുവന്നു തിണർത്തു കിടക്കുന്ന പാടുകൾ കണ്ടപ്പോൾ അവളും പിന്നാലെ ചെന്നു.
“ദേഹത്തെന്താ പാട്?
അടി ഉണ്ടാക്കാൻ പോയതാണോ എവിടേലും?”
അവൾക്ക് വീണ്ടും ഭയമായി.
അന്ന് ഒരുത്തനെ കുത്തിന് പിടിച്ചു ചുമരിൽ ചേർത്തത് നേരിട്ട് കണ്ടതാണല്ലോ.
“എവിടേലുമല്ല. നിന്റെ മുറച്ചെറുക്കന്റടുത്ത് തന്നെയാ.” അവന്റെ മുഖത്തെ കടുപ്പം കണ്ടപ്പോൾ ഹന്ന നന്നേ ഭയന്നു.
“അയ്യോ.” അവൾ വായ പൊത്തി.
“അന്ന് നമ്മളെ ചതിച്ചത് അവനാ.. അവനും ആ അൻസിയയും ചേർന്ന്.”
കിടക്കയിൽ ഇരുന്നവൻ കിതച്ചു.
“ഇതുങ്ങള് രണ്ടും തമ്മിൽ ഇഷ്ടത്തിലായിരുന്നു എന്നോ അബദ്ധം പറ്റി എന്നോ ഒക്കെ പറയുന്നു. നീയുമായി കല്ല്യാണം ഉറപ്പിച്ചതിന് ശേഷം സംഭവിച്ചതാ. ഒഴിവാക്കാനാ രണ്ടും കൂടി ഉറക്ക ഗുളികയും കൊണ്ട് ഇറങ്ങിയത്. എന്നെ ചതിച്ചത് എന്റെ കൂടെ പണിക്ക് വരുന്ന നാലെണ്ണമാ.. ഓരോ കുപ്പി കള്ളും പൈസയും കിട്ടിയപ്പോ അവന്മാരെന്നെ മറന്നു.”
ഹന്ന മരവിച്ച പോലെ നിൽക്കുകയായിരുന്നു.
“എല്ലാം തുറന്നു പറഞ്ഞാൽ അവരുടെ സൽപ്പേര് പോവുമല്ലോ. അതുകൊണ്ട് ചോദിക്കാനും പറയാനും ആരും ഇല്ലാത്ത നിന്നെ അവരും, പൈസ കൊടുത്തപ്പോ എന്നെ എന്റെ കൂടെ പണിക്ക് വന്നവന്മാരും കൂടങ്ങ് ചതിച്ചു.”
ഹന്ന പൊട്ടിക്കരഞ്ഞു പോയി.
അവർക്ക് തമ്മിലങ്ങനെയൊരു ഇഷ്ടമുണ്ടെങ്കിൽ പറയാമായിരുന്നു തന്നോട്. ഒഴിഞ്ഞു മാറിയേനെ. അൻസിയെ സംശയമുണ്ടായിരുന്നു.
നദീമിനെക്കുറിച്ച് ഓർത്തപ്പോൾ അവൾക്ക് സഹിക്കാൻ കഴിഞ്ഞില്ല. ചിരിച്ചു കൊണ്ട് കഴുത്തറുക്കുകയായിരുന്നു.
“സാരമില്ല.” അവളുടെ സങ്കടം കണ്ടപ്പോൾ കൈലാസ് തന്റെ വിഷമം മറന്ന് അവളെ സമാധാനിപ്പിക്കാൻ എഴുന്നേറ്റു വന്നു.
“ആ ചതിയനെ നീ നാളെ കല്ല്യാണം കഴിച്ചിരുന്നെങ്കിലോ? നീ ഭാര്യയായിരിക്കെ രണ്ടും കൂടി വീണ്ടും ബന്ധം തുടർന്നാലോ? നന്നായെന്ന് കരുത്.”
ഹന്ന കണ്ണും മുഖവും തുടച്ചു.
“അതും ശരിയാ. എങ്കിലും നാട്ടുകാർക്ക് മുന്നിൽ തെറ്റുകാരായി നിന്നില്ലേ?”
“നീയെന്നെ കുറിച്ച് എന്താ കരുതിയെ? അന്ന് നമ്മള് നിന്ന സ്ഥാനത്ത് രണ്ടിനെയും നിർത്തിയിട്ടുണ്ട് ഞാൻ. ലൈബ്രറിയുടെ മുന്നിലിട്ടാ തല്ലിയത്.”
ലൈബ്രറിയുടെ മുന്നിലൊരു ആൽമരമുണ്ട്. കലുങ്കും ചായക്കടകളും. ഒട്ടുമിക്ക ആണുങ്ങളും അവിടെ കാണും.
