“പതുക്കെ മതി. കടുപ്പം നല്ലോണം കൂട്ടി ഇടണേ.” അവളുടെ കയ്യിലെ വെളുത്ത ചായ കണ്ട ഓർമയിൽ പറഞ്ഞു.
ഇതിനൊക്കെ ആര് ചായ എന്ന് പറയും. പാലും വെള്ളം. അവൻ പിറുപിറുത്തു.
കൈലാസ് പല്ല് തേച്ചു വരുന്ന നേരം കൊണ്ട് അവൾ വീണ്ടും ചായയിട്ടു.
സ്ട്രോങ്ങ് ചായ ഇടാൻ അവൾക്ക് നല്ല വശമുണ്ട്.
“കഴിക്കാൻ എന്താ വേണ്ടത്?” ചില്ലു ഗ്ലാസിൽ പകർത്തി അവന് നീട്ടുമ്പോൾ പതിഞ്ഞ സ്വരത്തിൽ തിരക്കി.
“പുട്ട് പൊടിയും ഇടിയപ്പത്തിന്റെ പൊടിയും ആ ബക്കറ്റിൽ ഉണ്ട്.”
അവനൊരു നീല ബക്കറ്റ് ചൂണ്ടിക്കാണിച്ചു കൊടുത്തു.
അവളതിൽ നിന്ന് വേണ്ടത് തിരക്കി എടുക്കുമ്പോൾ അറിയാതെ കണ്ണ് പിന്നഴകിലേക്ക് പാഞ്ഞു.
ഉരുണ്ട ചന്തിയാണ് അവൾക്ക്. അപ്പോൾ തന്നെ കണ്ണു വെട്ടിച്ചു മാറ്റി.
“ശ്ശെ.” സ്വയം ശാസിച്ചു.
“അടുക്കള ഭരണം ഇയാളേറ്റെടുത്തോ?” മനസ്സിന്റെ പിരിമുറുക്കം മാറ്റാൻ വെറുതെ ചോദിച്ചു.
എന്നാൽ തിരിഞ്ഞു നോക്കിയ നോട്ടം കണ്ട് വേണ്ടിയിരുന്നില്ല എന്ന് തോന്നി.
“ചേട്ടന് ഇഷ്ടപ്പെട്ടില്ലേ?
സോറി.
പണ്ട് മുതലേ വീട്ടിലും ഞാനാണ് എല്ലാ ജോലിയും ചെയ്തു കൊണ്ടിരുന്നത്.” ആ വലിയ നീളൻ കണ്ണുകളിൽ സങ്കടം.
“ചേട്ടന്റെ ഔദാര്യത്തിൽ ജീവിക്കുമ്പോ ഞാൻ ഇവിടുത്തെ പണികൾ ചെയ്യണ്ടേ?”
“അത് മാത്രം പോരാ. കുറച്ചു അഡ്ജസ്റ്റ്മെന്റ് കൂടെ ചെയ്യണം.
എന്നാലേ മുതലാവൂ.”
ദേഷ്യം ഏത് വഴിക്ക് വന്നെന്നറിയില്ല കൈലാസിന്.
അങ്ങനെയാണോ താനിത് വരെ അവളോട് പെരുമാറിയത്?
ആ പകച്ച നോട്ടവും അതിന് പിന്നാലെ മുഖം കുനിച്ചു കരയുന്നത് കൂടി കണ്ടപ്പോൾ കണ്ണടച്ച് നെറ്റിയിൽ തിരുമ്മി നിന്നവൻ.
“സോറി. എനിക്ക് ദേഷ്യം വന്നപ്പോൾ പറഞ്ഞതാ. ഇയാളിന്നലെ വൈകിട്ട് വന്നതാ ഇവിടെ. ഈ നേരം വരെ ഞാൻ ഹന്നയോട് മോശമായി പെരുമാറിയോ?”
ഇല്ലെന്ന് തലയാട്ടിയെങ്കിലും മുഖം ഉയർത്തിയില്ല.
“ഹന്നാ.”
കരഞ്ഞു കലങ്ങിയ കണ്ണുകൾ ഉയർത്തി വിളി കേട്ടവൾ.
“ഇനിയെന്ത് എന്ന് ഞാൻ ചിന്തിച്ചിട്ടില്ല. ഒരാൾക്ക് കൂടി തിന്നാൻ കൊടുക്കാനൊക്കെ എന്നെക്കൊണ്ട് പറ്റും. ഇനി അതിന് പകരമായിട്ട് എന്തെങ്കിലും ചെയ്തേ പറ്റൂ എന്നാണെങ്കിൽ ഞാൻ രണ്ട് മൂന്ന് വാഴക്കന്ന് പിന്നാമ്പുറത്ത് കൊണ്ട് വച്ചിട്ടുണ്ട്.. നല്ല കുഴിയെടുത്ത് അതൊക്കെ നട്ടു വയ്ക്ക്. അത് കഴിഞ്ഞ് അടുത്ത ജോലി തരാം.”
അന്തം വിട്ട നോട്ടം കണ്ട് ഉള്ളിൽ ചിരിച്ചവൻ.
കളിയാക്കിയതാണോ അതോ സീരിയസ് ആയിട്ട് പറഞ്ഞതാണോ എന്ന കൺഫ്യൂഷനിൽ നിൽക്കുന്നവളെ ഗൗനിക്കാതെ രണ്ട് മൂന്ന് സവോള എടുത്ത് അരിയാൻ തുടങ്ങി.
ആ സ്പീഡ് അവൾക്ക് അത്ഭുതമായിരുന്നു.
“അരിപ്പത്തിരി ഉണ്ടാക്കാം.” പൊടിയെടുത്തുകൊണ്ട് അനുവാദം എന്ന കണക്കെ അവളവനെ നോക്കി.
“ആയിക്കോട്ടെ.” അവൻ നാല് മുട്ട കൂടി പുഴുങ്ങാൻ വച്ചു.
“മുട്ട കറിയാ?”
“മ്മ്.. ഒരു മസാല ഉണ്ടാക്കും അതിൽ മുട്ടയിട്ടാൽ മുട്ട കറി, ഉരുളക്കിഴങ്ങ് ഇട്ടാൽ ഉരുളക്കിഴങ്ങ് കറി, ചിക്കൻ ഇട്ടാൽ ചിക്കൻ കറി ഇനി ഒന്നും ഇട്ടില്ലേൽ ഉള്ളി കറി.”
അവൾ ചിരിച്ചു.
ആ ചിരി ആദ്യമായി കാണുന്നതിനാൽ കണ്ണെടുക്കാതെ അവൻ നോക്കി നിന്നു. വെളുത്തു തുടുത്ത കവിളുകൾ ആണ് അവൾക്ക്. അതിൽ ഇന്നലത്തെ സംഭവങ്ങളുടെ ബാക്കിയെന്നോണം അടിയേറ്റ ചുവന്ന പാടുണ്ട്. പാവം. സൂക്ഷിച്ചു നോക്കിയാൽ കൂട്ടു പിരികം ആണെന്ന് മനസ്സിലാവും. റോസ് നിറത്തിലെ ചുണ്ട്. ചെറുതായി ചുരുണ്ട നീണ്ട മുടി. ഷാൾ മാറ് മറച്ചിട്ടുണ്ടെങ്കിലും അതിന്റെ വലിപ്പം മനസ്സിലാകും. ഒരു മൊഞ്ചത്തിക്കുട്ടി.
ചിരിക്ക് എന്തൊരു ഭംഗി!
ഇവളെ ഞാനിത് വരെയും കണ്ടില്ലല്ലോ ന്റെ അയ്യപ്പാ?
ഹും..കണ്ടിരുന്നെങ്കിൽ ഇപ്പൊ അങ്ങ് മറിച്ചേനെ.. സ്വയം പറഞ്ഞു.
“ചേട്ടൻ എങ്ങനെയാ പാചകം പഠിച്ചത്?” വെള്ളം തിളപ്പിക്കാൻ വയ്ക്കുമ്പോൾ അവൾ തിരക്കി.
“മൂന്നാല് കൊല്ലം ഗൾഫിൽ ആയിരുന്നു.”
ഹന്ന തിരിഞ്ഞവനെ നോക്കി. എന്താ നിർത്തി പോന്നത് എന്നൊരു ധ്വനി ആ നോട്ടത്തിൽ ഉണ്ടെന്ന് തോന്നിച്ചു.
“വയനാട്ടിലായിരുന്നു എന്റെ വീട്. ലീവിന് നാട്ടിൽ വരാനിരിക്കെ ഒരു ഉരുൾപ്പൊട്ടലിൽ അച്ഛനും അമ്മയും അനിയത്തിയും ഒക്കെ പോയി.” അവനൊന്ന് നിർത്തി.
