കനി – 1 34അടിപൊളി 

അതായിരുന്നു മറുപടി. എന്നാലിപ്പോ.. എന്തൊക്കെയോ..

“ഹന്ന.” പെട്ടെന്ന് കൈലാസിന്റെ വിളി കേട്ടപ്പോൾ ഞെട്ടിയുണർന്ന പോലെ അവനെ നോക്കി.. അവനെപ്പറ്റിയുള്ള ചിന്തകളായിരുന്നല്ലോ മുഴുവനും. അതുകൊണ്ട് പതർച്ചയോടെയാണ് മുഖത്ത് നോക്കിയത്.

“ഞാനിറങ്ങുവാ. ഗേറ്റ് അകത്തു നിന്ന് അടച്ചു പൂട്ടിയാൽ മതി. കുളിക്കാൻ പോകുമ്പോ പേടിക്കയൊന്നും വേണ്ട.
മനസ്സിൽ ആവശ്യമില്ലാത്ത ചിന്തകളും വേണ്ട.”

“മ്മ്ഹ്.” തല കുലുക്കിക്കൊണ്ട് അവൾ എഴുന്നേറ്റു. ഒപ്പം അവനെ മൊത്തത്തിൽ ഒന്ന് സ്കാൻ ചെയ്തു. മെറൂൺ കളർ ഷർട്ടും അതിന്റെ കരയുള്ള മുണ്ടും. മീശയുടെ തുമ്പ് താഴോട്ട് ചീകി വച്ചിട്ടുണ്ട്. കുറ്റിത്താടിയും കൂടിയായപ്പോൾ ഒരാനചന്തം.

മുഖത്തേക്ക് നോക്കി നിൽക്കുന്നവളെ അവൻ കടക്കണ്ണിലൂടെ കണ്ടു. ഇന്നലെ പേടിച്ചു വിറച്ചു നിന്നവളാണ്. ഇന്ന് പേടിയൊക്കെ മാറിയോ?

ഇന്നലെ തന്റെ കണ്മുന്നിൽ വച്ച് അവളെ അടിക്കുന്നതും പിന്നെ ആരോപണങ്ങളുമൊക്കെ കൂടിയായപ്പോൾ തല പെരുത്തു.. ഇടഞ്ഞു മുന്നിൽ നിന്ന രണ്ടെണ്ണത്തെ തല്ലുകയും ചെയ്തു.

ആ കൂട്ടത്തിൽ അവളുടെ കൊച്ചാപ്പയ്ക്കും കിട്ടിയിരുന്നു. അതോടെ തിരിച്ചു കൈ വയ്ക്കാൻ വന്നവരെ കൂട്ടത്തിലുള്ള കുറച്ചു ചേട്ടന്മാർ തടഞ്ഞു. അവസാനം മതത്തിന്റെ പേരിലുള്ള അടിയായത് അവസാനിച്ചു. ഇന്നലത്തെ തന്നെ കണ്ടപ്പോൾ ഒരു ഭീകരനാണെന്ന് കരുതിക്കാണും.

“ഇവിടെ അരിയൊന്നും കണ്ടില്ല.
ഉച്ചയ്ക്കത്തേക്ക് എന്തെങ്കിലും ഉണ്ടാക്കണ്ടേ?” ഹന്ന മെല്ലെ ചോദിച്ചു.

“ഉച്ചയ്ക്കത്തേക്ക് ഊണ് വാങ്ങി വരാം. പിന്നെ കുറച്ചു ഗ്രോസറിയും.
ഹന്ന എന്തൊക്കെ ഡ്രസ്സാ ഇടാറുള്ളത്?
ചുരിദാറൊക്കെ ആണോ?” അവളെ അടിമുടി നോക്കിയവൻ.

അവൾ തലകുലുക്കി.

“വീട്ടിലും ചുരിദാറോ?”

“അല്ല.. വീട്ടില്.. നൈറ്റ് ഡ്രസ്സ്‌ എന്തെങ്കിലും.. ലാർജ് സൈസ് വാങ്ങിയ മതി.
രണ്ട് ഷാളും കൂടി വാങ്ങണെ ചേട്ടാ.”

“ഓക്കേ. അല്ല ബാക്കിയൊക്കെ?”

അടിവസ്ത്രങ്ങളും വേണമല്ലോ.
ഹന്നയ്ക്ക് അവന്റെ മുഖത്ത് നോക്കാനായില്ല.

“പറയാൻ മടിയാണെൽ ഇതിൽ ടൈപ് ചെയ്ത് തന്നാൽ മതി.” അവൻ ഫോണിൽ നോട്ട് പാഡ് തുറന്ന് കാണിച്ചു കൊടുത്തു.

ഹന്ന വിറയ്ക്കുന്ന കൈയോടെ ആ ഫോൺ വാങ്ങി.

നിസ്സഹായ അവസ്ഥയിലുപരി ലജ്ജയായിരുന്നു മുന്നിട്ട് നിന്നത്.

വേഗത്തിൽ ടൈപ് ചെയ്തിട്ട് ഫോൺ നീട്ടി.
അവനതിൽ നോക്കുക പോലും ചെയ്യാതെ ഷർട്ടിന്റെ പോക്കറ്റിൽ ഇട്ടു. അവൾക്കത് ആശ്വാസമായി.

“ചേട്ടാ.” ഇറങ്ങാൻ തുടങ്ങിയവനെ അവൾ വീണ്ടും വിളിച്ചു.

“മ്മ്?” ചെരുപ്പിട്ടുകൊണ്ട് അവൻ മുഖമുയർത്തി.

“ഇതൂടി കൈയിൽ വച്ചോ. പണയം വയ്ക്കുകയോ വിൽക്കുവോ ചെയ്യ്.”

ഇടത് കൈയിലെ മോതിരം ഊരി നീട്ടിപ്പിടിച്ചു നിൽക്കുകയാണ്.

കൈലാസ് അവളെത്തന്നെ നോക്കി നിന്നു.

“ചേട്ടനിത് വാങ്ങണം. നമ്മള് തമ്മിൽ ബന്ധമൊന്നും ഇല്ലാത്ത സ്ഥിതിക്ക് എനിക്ക് വേണ്ടി ചേട്ടൻ ക്യാഷ് കളയുന്നതിനോട് എനിക്ക് താല്പര്യം ഇല്ല.”

“ശരി.” ഇത്തവണ കൈലാസ് അത് വാങ്ങി.

തിരിഞ്ഞു നോക്കാതെ അവൻ ബുള്ളറ്റിൽ കയറി ഓടിച്ചു പുറത്തേക്കിറങ്ങി.

അവൻ പോയ വഴിയെ നോക്കി നിന്നപ്പോൾ ഹന്നയ്ക്ക് സങ്കടം കൂടി.
പേരറിയാത്ത ആ സങ്കടം എന്തിനെന്നവൾക്ക് മനസ്സിലായില്ല.

അവൻ പിണങ്ങിപ്പോയത് പോലെ തോന്നിയതാണോ? പിണങ്ങാൻ ചേട്ടന്റെ ആരാണ് ഞാൻ?
ഇന്നലത്തെ വഴക്ക് ഒതുങ്ങി ഇനിയാ വീടിന്റെ പടി ചവിട്ടിപ്പോകരുതെന്ന് കൊച്ചാപ്പ പറഞ്ഞപ്പോൾ ജീവിതം അവസാനിപ്പിക്കാൻ തോന്നിയതും അവളോർത്തു. അഷ്ടമുടിക്കായലിലെ മീനുകൾക്ക് ഭക്ഷിക്കാൻ ഇട്ടുകൊടുക്കാതെ തന്നെ തടഞ്ഞു വച്ച് കൂടെ കൂട്ടുകയായിരുന്നു അയാൾ.

സഹജീവിയോട് മനുഷ്യത്വം ഉള്ളോരാൾക്ക് തോന്നിയ കരുണ.
അത് പോലും ഇത്രയും നാൾ കൂടെ കഴിഞ്ഞവർക്കോ താൻ സ്നേഹിച്ചവർക്കോ ഇല്ല.

ഗേറ്റ് അടച്ച് ഉമ്മറവാതിലും അടച്ച് മുറിയിലെ അവൻ തന്ന വസ്ത്രവും നെഞ്ചോട് അടക്കിപ്പിടിച്ച് കുറച്ചു നേരമിരുന്നു.

തന്റെ ചിന്തകളെ അവൾക്ക് പോലും മനസ്സിലാവുന്നില്ല. കൈലാസിൽ നിന്ന് തുടങ്ങി അവനിൽ തന്നെ അവസാനിക്കുന്നു. ഒരു ദിവസം കൊണ്ട് ഇയാളെന്ത് മായാജാലമാണ് കാണിച്ചത്?

Updated: February 9, 2026 — 11:26 pm

Leave a Reply

Your email address will not be published. Required fields are marked *