ഹന്ന ശ്വാസമെടുക്കാൻ മറന്നു പോയി.
“പിന്നെ ആർക്ക് വേണ്ടിയാ സമ്പാദിക്കുന്നത് എന്ന് തോന്നി. എല്ലാരും പോയില്ലേ? അന്ന് ഉണ്ടായിരുന്ന പൈസയും പിന്നെ സർക്കാരിൽ നിന്ന് കിട്ടിയതും ഒക്കെ ചേർത്താ ഈ വീട് വാങ്ങിയത്.”
എന്ത് പറയണമെന്ന് അറിയാതെ നിന്നവൾ.
“എന്റെ ഉമ്മ കുഞ്ഞിലേ മരിച്ചു പോയതാ. ഉപ്പ വേറെ കല്ല്യാണം കഴിച്ചു. എന്നെ നോക്കിയതൊക്കെ ഉപ്പാടെ അനിയനും ഭാര്യേമാ. അവർക്കൊരു മോളുണ്ട്. അൻസിയ.
നദീമിക്ക എന്റെ അപ്പച്ചിടെ മോനാണ്.” ഇനിയെന്താ പറയേണ്ടതെന്നറിയാതെ അവൾ കൈവെള്ളയിൽ നോക്കി. കടും ചുവപ്പ് നിറത്തിലെ മൈലാഞ്ചി.
കൈലാസും കണ്ടിരുന്നു വേദനയോടെയുള്ള ആ നോട്ടം.
മറ്റെന്നാൾ നടക്കേണ്ട വിവാഹം മുടങ്ങിപ്പോയ നോവാണ് അവൾക്ക്.
“കൊച്ചാപ്പയും കുഞ്ഞുമ്മായും ആദ്യമൊക്കെ സ്നേഹമായിരുന്നു എന്നോട്. പിന്നെ പിന്നെ അവരും മാറി. ഞാനവരുടെ വീട്ടിലെ ജോലിക്കാരിയെപ്പോലായി. ജനിപ്പിച്ച ഉപ്പയ്ക്ക് വേണ്ട, പിന്നാണോ ബാക്കിയുള്ളവർക്ക്!” അവൾ നെടുവീർപ്പിട്ടു.
തിളച്ച വെള്ളത്തിലേക്ക് മാവ് തട്ടിയിട്ട് കൈ കൊണ്ട് കുഴയ്ക്കുന്നവളെ അവൻ നോക്കി നിന്നു. ആ വെള്ളത്തിന്റെ ചൂടവൾക്ക് ഏൽക്കുന്നില്ലേ എന്നവന് സംശയമായി.
“ഹന്ന!”
“മ്മ്?”
“കൈ പൊള്ളില്ലേ?”
“അരിപ്പത്തിരിയ്ക്ക് തിളച്ച വെള്ളത്തിൽ മാവിട്ട് കുഴയ്ക്കണം. എനിക്കത് ശീലമായി..”
ഇരുവരുടെയും നെഞ്ചിൽ ഭാരമായിരുന്നു.
ഭക്ഷണമുണ്ടാക്കി ഒരുമിച്ചിരുന്ന് കഴിക്കുമ്പോൾ തലേദിവസം വീണ്ടുമോർത്തു.
“ഹന്നാ.. ഇന്നലെ എന്താ ശരിക്കും സംഭവിച്ചത്? ഇയാടെ pov എനിക്കൊന്ന് അറിഞ്ഞാ കൊള്ളാമെന്നുണ്ട്.”
“ഇന്നലെ മൈലാഞ്ചി ഇടാനും ഫേഷ്യൽ ചെയ്യാനും പാർലറിൽ പോണമായിരുന്നു.
അൻസിയാ പറഞ്ഞേ ആ ചേച്ചി പാർലറിൽ മൈന്റ്നൻസ് ചെയ്യുന്നത് കൊണ്ട് ഇപ്പോ ഒരു കടമുറി വാടകയ്‌ക്കെടുത്ത് അവിടെയാ വർക്ക് ചെയ്യുന്നതെന്ന്.
അൻസിയായിരുന്നു എന്നെ അങ്ങോട്ട് കൊണ്ട് പോയത്. എന്നെയവിടെയാക്കി അൻസി പോയി.
ആദ്യം മൈലാഞ്ചി ഇട്ട് തന്നു. പിന്നെ ഫേഷ്യൽ ഇട്ടിട്ട് കണ്ണടച്ച് ഒന്നര മണിക്കൂർ ഇരിക്കണമെന്ന് പറഞ്ഞു. ആ ഇരിപ്പിൽ ഞാൻ ഉറങ്ങിപ്പോയി.
ഉണരുമ്പോൾ ആകെ ബഹളമാണ്.
ചേട്ടൻ അതിനകത്തു കിടക്കുന്നതോ ഒന്നും എനിക്കറിഞ്ഞൂടായിരുന്നു. ആ ചേച്ചിയേം പിന്നെ കണ്ടില്ല.”
കൈലാസും ആലോചിക്കുകയിരുന്നു. ഇന്നലെ ആ കടയുടെ അടുത്തായിരുന്നു തന്റെ ജോലി. ഉച്ച വരെയേ ജോലി ഉണ്ടായിരുന്നുള്ളൂ. ഉച്ചയൂണും കഴിഞ്ഞ് സൈറ്റിൽ കിടന്നുറങ്ങിയ താൻ ഉണരുന്നത് ഈ പറഞ്ഞ കടയിൽ. ശത്രു അവൾക്ക് മാത്രമല്ല, തനിക്കുമുണ്ട്. അവൻ നെറ്റി തടവി.
തന്നെ എടുത്തുകൊണ്ടു അവിടെ കിടത്തണമെങ്കിൽ കരുത്തുള്ള ആണുങ്ങൾ തന്നെ വേണം. അതും ഉണർത്താതെ എടുക്കണമെങ്കിൽ ഉള്ളിൽ വല്ല മരുന്നും ചെന്നിരിക്കണം. ഇന്നലെ പണിക്കൊപ്പം വന്നവരുടെ മുഖങ്ങൾ അവനോർത്തെടുത്തു.
“ഇന്നലെ ഉച്ചയ്ക്ക് താനെന്തുവാ കഴിച്ചേ?”
“വീട്ടിൽ നിന്ന് കൊണ്ട് വന്ന ചോറ്.”
“ഹന്ന ഉണ്ടാക്കിയതാണോ?”
അവൾ തല കുലുക്കി.
“കള്ളൻ കപ്പലിൽ തന്നെ.” അവൻ പിറുപിറുത്തു.
“എന്താ പറഞ്ഞേ?” തന്നെ ഉറ്റു നോക്കിയുള്ള ആ ചോദ്യം കേട്ടതും അവൻ ഒന്നുമില്ലെന്ന പോലെ തലയാട്ടി.
“ഈ അൻസിയ എങ്ങനെയാ ഹന്നയോട്?”
“സ്നേഹമാണ്.”
“ശരിക്കും?”
ഒന്നൂടി ഊന്നി ചോദിച്ചപ്പോൾ ഹന്ന തലകുനിച്ചു. ജീവിതത്തിൽ ആദ്യമായി ഒരു കരട് ഉള്ളിൽ വീണിരിക്കുന്നു. അവളെ സ്വന്തം അനിയത്തിയെ പോലെയാണ് കരുതിയത്. തിരിച്ചും അങ്ങനെ തന്നെയാണെന്ന് വിശ്വസിച്ചിരുന്നു.
നെഞ്ച് കലങ്ങി.
ഇന്നലെ അവിടുന്ന് പിടിക്കപ്പെടുമ്പോൾ ഹന്ന അവന്റെ അടുത്ത് കിടക്കുന്ന നിലയിലായിരുന്നു. ഫേഷ്യൽ ചെയ്തതൊന്നും മുഖത്തില്ല. ആ ചേച്ചിയോ അൻസിയോ ആരുമില്ല.
ഉറക്കം തൂങ്ങി നിന്നത് കൊണ്ട് തന്നെ എന്താണ് സംഭവിക്കുന്നത് എന്ന് പോലും മനസ്സിലാക്കാൻ പ്രയാസപ്പെട്ടു.
ആരോ എന്തോ ചോദിച്ചതിന് അൻസിയാണ് കൊണ്ട് വന്നതെന്ന് മാത്രം മറുപടി കൊടുത്തു. അവളെക്കൂടി ഇതിൽ വലിച്ചിടുന്നോടി എന്ന് ചോദിച്ച് കൊച്ചാപ്പ കൈ വീശി തല്ലി.
