“ഓഹ്.പ്രേമ രോഗി ആയിരുന്നോ? എന്നിട്ടെങ്ങനെയാ പാളീസായത്?”
“ആദ്യത്തെ പെണ്ണ് സ്കൂൾ കഴിഞ്ഞപ്പോ ടാറ്റാ ബൈ പറഞ്ഞു പോയി.
രണ്ടാമത്തെ പെണ്ണിന് ഞാനുൾപ്പടെ നാല് കാമുകന്മാർ ഉണ്ടായിരുന്നു.”
ഹന്ന കുലുങ്ങിച്ചിരിച്ചു.
“ഞാനാരേം പ്രേമിച്ചിട്ടൊന്നുമില്ല.” അവൾ കൂട്ടി ചേർത്തു.
“നിനക്കതിനുള്ള കഴിവൊന്നുമില്ല എന്നെനിക്ക് തോന്നിയിരുന്നു.” അവൻ പുച്ഛിച്ചു.
‘‘അയ്യടാ.. എനിക്കൊരാളോട് ഇഷ്ടമൊക്കെ ഉണ്ടായിരുന്നു.
ഞാൻ ബി കോം ചെയ്യുമ്പോ ഞങ്ങളുടെ സീനിയർ ആയിരുന്നു കക്ഷി. പറയാനുള്ള ധൈര്യം ഒന്നും ഇല്ലായിരുന്നു.. അങ്ങേര് പാസ്സ് ആയി പോയപ്പോ അതവിടം കൊണ്ട് തീർന്നു.”
“വേറാരും ഇഷ്ടമൊന്നും പറഞ്ഞു വന്നിട്ടില്ലേ?”
“അതൊക്കെ കുറെയുണ്ട്.”
എണ്ണയിട്ട് കഴിഞ്ഞ് അവൾ കുപ്പി അടച്ചു വച്ചു.
അവനോട് സംസാരിക്കാനുള്ള താല്പര്യത്തോടെ അടുത്തുള്ള കസേരയിൽ ഇരുന്നു.
“ഈ സമയത്ത് പാടാൻ പറ്റിയ ഒരു പാട്ടുണ്ടായിരുന്നു. ഞാൻ മറന്നു പോയി.”
കൈലാസിന്റെ മുഖത്ത് വീണ്ടും കുസൃതി.
“ഏത്?”
“ഏഴിമല പൂഞ്ചോല.” അവൻ വീണ്ടും ചിരിച്ചു.
“അതെന്താ?”
സ്വിച്ച് ഇട്ടത് പോലെ അവന്റെ ചിരി പോയി.
“നീ ആ പാട്ട് കണ്ടിട്ടില്ലേ?”
“ഇല്ല. ഞാൻ അങ്ങനെ ടീവി ഒന്നും കാണാറില്ല.”
“ആ സൂപ്പർ.”
“ആ പാട്ടിലെന്താ?”
“അതില് മോഹൻലാലിന് സിൽക്ക് സ്മിത എണ്ണയിട്ട് കൊടുക്കുന്നുണ്ട്.”
സിൽക്ക് സ്മിത!
അവരെ അവൾക്കറിയാം.
അവനെ കൊല്ലുന്ന പോലെയൊരു നോട്ടം നോക്കിയവൾ.
കൈലാസ് ഉച്ചത്തിൽ ചിരിച്ചു.
“വൃത്തികെട്ടവൻ.” അവൾ പിറുപിറുത്തു.
“എന്താ എന്താ?”
“ഒന്നൂല്ലേ? ചേട്ടനെന്ത് പ്രായം വരും?”
“മുപ്പത്തി ഒന്ന്.”
“ഓഹ്. എനിക്ക് ഇരുപത്തി രണ്ട് ആയി.”
പ്രായത്തിനേക്കാൾ ശരീര വളർച്ചയുണ്ട് ഹന്നയ്ക്ക്.
“ചെറിയ കുട്ടിയാ നീ.. എന്റെ അനിയത്തി ഉണ്ടായിരുന്നെങ്കിൽ അവൾക്ക് ഇരുപത്തിയാറ് ആയേനെ.”
അവനൊന്ന് നിശ്വസിച്ചു.
“ഇവിടെ വിളക്കൊന്നും വയ്ക്കാറില്ലേ?
സാധാരണ ഹിന്ദുസിന്റെ വീട്ടിൽ വിളക്ക് വയ്ക്കാറുണ്ടല്ലോ. പൂജമുറിയും ഇല്ലല്ലോ?” അവൾ വിഷയം മാറ്റി.
“ഇത്രയൊക്കെ ദുരന്തം സംഭവിച്ചിട്ടും ഞാനിതൊക്കെ ചെയ്യണോ?”
അതിനൊരു മറുപടി കൊടുക്കാൻ കഴിഞ്ഞില്ല ഹന്നയ്ക്ക്.
“ഞാൻ വെള്ളം ചൂടാക്കി കൊണ്ട് വരാം.”
അവനെ സമാധാനിപ്പിക്കാൻ തന്നെക്കൊണ്ട് കഴിയില്ല എന്നവൾക്കറിയാം.. അല്ലെങ്കിലും എന്ത് പറഞ്ഞ് സമാധാനിപ്പിക്കാനാണ്?
അന്ന് രാത്രി ഉറങ്ങാനായി അവന് മുറിയിലെ കട്ടിൽ വിട്ടു കൊടുത്തിട്ട് അവൾ ദിവാൻ കോട്ടിൽ കിടന്നുറങ്ങി.
ഒരാഴ്ച ഏകദേശം അങ്ങനെ കടന്നു പോയി.
ഒരു ഞായറാഴ്ചയായിരുന്നു അന്ന്.
കോളിങ് ബെല്ല് കേട്ട് വാതിൽ തുറന്നതായിരുന്നു കൈലാസ്. പിന്നിൽ വന്നു നിന്ന ഹന്നയും ആരാണെന്നറിയാൻ എത്തി നോക്കി.
അപ്പച്ചി!
ആരാണെന്ന പോലെ കൈലാസ് തിരിഞ്ഞവളെ നോക്കി.
“ഇതെന്റെ അപ്പച്ചിയാ. റസീന.”
ഓഹ്! നദീമിന്റെ അമ്മ. കൈലാസിന് ആളെ മനസ്സിലായി.
“വരൂ.” അവൻ പുഞ്ചിരിച്ചു കൊണ്ട് അകത്തേക്ക് ക്ഷണിച്ചു.
ഹന്നയ്ക്ക് നെഞ്ചിൽ പെരുമ്പറ കൊട്ടുന്ന പോലെ തോന്നി.
അപ്പച്ചി എന്തിനായിരിക്കും വന്നത്?
ചേട്ടനോട് എന്തെങ്കിലും മുഷിഞ്ഞു സംസാരിക്കുമോ? നദീമിനെ പട്ടിയെ പോലെ തല്ലിയതാണ് ചേട്ടൻ.
പക്ഷെ അവളുടെ പ്രതീക്ഷകളെ തെറ്റിച്ചു കൊണ്ട് അവർ അകത്തേക്ക് കയറി അവളെ കെട്ടിപ്പിടിച്ചു മാറോടടക്കി.
“എന്റെ പൊന്നു മോളെ നീ എന്നെ ശപിക്കല്ലേ..” അവരുടെ കരഞ്ഞു കൊണ്ടുള്ള മൂർദ്ധാവിലെ ചുംബനത്തിൽ ഹന്നയും കരഞ്ഞു പോയി. ചതിക്കപ്പെട്ടവളുടെ വേദന കാഞ്ഞിരം പോലെ തൊണ്ടയിൽ കയ്ച്ചു.
“ഞാനാരേം ശപിച്ചില്ല. അപ്പച്ചിയെന്നെ കാണാൻ വന്നല്ലോ. സന്തോഷമായി.
അപ്പച്ചി വാ.” അവൾ ദിവാൻ കോട്ടിൽ അവരെപ്പിടിച്ചിരുത്തി.
“ഞാൻ ചായ എടുത്തോണ്ട് വരാം. ചേട്ടന് വേണോ?”
കൈലാസിനോട് ചോദിച്ചപ്പോൾ അവൻ വേണമെന്ന് തലയാട്ടി.
“എന്നോട് വിരോധമാവും അല്ലേ?” അവൾ അടുക്കളയിലെത്തിയപ്പോൾ കൈലാസ് അവരോട് ചോദിച്ചു.
“ഇല്ല. ന്യായം നിങ്ങളുടെ ഭാഗത്താണല്ലോ.
ഇവിടെ ഒരു മുറിയെ ഉള്ളൂ?”
