അന്നൊരു ദിവസം, വീടിന്റെ പിന്നാമ്പുറത്ത് ചീരയുടെ വിത്ത് നടുകയായിരുന്നു ഹന്ന.
കൈലാസിന്റെ വിളി തേടിയെത്തിയത് ആ നേരത്താണ്.
“എന്താ ചേട്ടാ?”
“ദേ രഹന എന്നൊരു കുട്ടി വിളിക്കുന്നു.” ഫോൺ നീട്ടിക്കൊണ്ട് അവൻ പറഞ്ഞു.
ഹന്ന പിടച്ചെഴുന്നേറ്റു.
അവൾക്ക് അത്ഭുതമായി.
കൈ നിറയെ ചളിയുമായി എഴുന്നേറ്റ അവളുടെ ചെവിയിൽ ഫോൺ വച്ചു കൊടുത്തു കൈലാസ്.
എന്നിട്ട് സംസാരിക്കാൻ കണ്ണ് കാണിച്ചു.
“എടി നമ്പർ എങ്ങനെ കിട്ടി?” ഹന്നയ്ക്ക് സന്തോഷം കൊണ്ട് വീർപ്പുമുട്ടി.
“അതൊക്കെ ഒപ്പിച്ചു. ഡീറ്റൈൽ ആയിട്ട് പിന്നെ പറയാം.
നീയിപ്പോ ഞാൻ പറയുന്നത് കേൾക്ക്, ഉമ്മ കണ്ടു കൊണ്ട് വന്നാൽ ഞാൻ നിന്നോടാണ് സംസാരിക്കുന്നതെന്നറിഞ്ഞാൽ വഴക്ക് പറയും.
എടി ഞാൻ ജോലി ചെയ്യുന്ന സ്ഥലത്തെ സാറിന് ടൗണിൽ ഒരു ട്രാവൽസ് ഉണ്ട്. അവിടെ ഒരു ജോലി വേക്കൻസി ഉണ്ടെന്ന്. അക്കൗണ്ട്സിൽ ആണ്. പതിനെട്ട് കിട്ടും സ്റ്റാർട്ടിങ്. നിനക്ക് വേണ്ടി ഞാനത് പറഞ്ഞു വച്ചു.
മറ്റെന്നാൾ ഇന്റർവ്യൂ ആണ്. പത്തുമണിക്ക്. കലുങ്കിന്റെ അവിടെ വന്നാ മതി. ഒരുമിച്ച് 8 മണിക്ക് ഉള്ള ബസിൽ കേറാം. ആ ചേട്ടനോടും കൂടി ചോദിച്ചിട്ട് വാ. നല്ല ഓഫറാ.”
മഴ പെയ്യും പോലെ പറഞ്ഞിട്ട് രഹന ഫോൺ വച്ചു. അവളോട് സംസാരിക്കാൻ കഴിയാത്തതിനാൽ സങ്കടപ്പെടണോ അതോ ജോലി കിട്ടിയതിൽ സന്തോഷിക്കണോ എന്നറിയാതെ ഹന്ന നിന്നു.
ഈ നേരമത്രയും കൈലാസ് ഹന്നയെ നോക്കി നിൽക്കുകയായിരുന്നു.
എന്തൊരു ഭംഗിയാണ് ഈ പെണ്ണിനെ കാണാൻ.
ആ ചുണ്ടിന്റെ നിറവും കണ്ണിന്റെ ചലനവും മിടയിറക്കുന്ന തൊണ്ടക്കുഴിയും. അങ്ങനെ വായി നോക്കി നിൽക്കുമ്പോഴാണ് അവൾ അവന് നേരെ തിരിയുന്നത്.
“എനിക്ക് ജോലി കിട്ടി ചേട്ടാ.”
സന്തോഷം കൊണ്ട് അവളവന്റെ കയ്യിൽ പിടിച്ചു.
“അയ്യേ ചെളി.”
ഹന്ന അബദ്ധം പറ്റിയ പോലെ നിന്നു.
“പറ എന്താ ജോലി?”
“അക്കൗണ്ട്സിൽ.” തുടർന്ന് രഹന പറഞ്ഞത് വിശദീകരിച്ചു.
“ആഹാ. കൺഗ്രാറ്റ്സ്.” അവൻ ഹന്നയുടെ തോളിൽ പിടിച്ച് സന്തോഷത്തോടെ ചേർത്ത് പിടിച്ചു.
ആ കൈക്കുള്ളിൽ അവളും ഒതുങ്ങി നിന്നു.
ഇന്റർവ്യൂവിന് പോകാൻ അവളെ ബസ് സ്റ്റോപ്പിൽ കൊണ്ട് ആക്കിയത് അവനാണ്. രഹന ആദ്യമേ വന്നിരുന്നു. കുറെ നാൾ താൻ വായിനോക്കിയ, അതും കമന്റ് പറഞ്ഞ ആളാണ് ഹന്നയുടെ കെട്ടിയോൻ എന്നത് രഹനയെ സംബന്ധിച്ച് ചാവുന്നതിന് തുല്യമായിരുന്നു.
ഹന്നയുടെ കൂട്ടുകാരി എന്ന പരിഗണനയിൽ അവൾക്കൊരു ചിരി കൂടി കൊടുത്തു കൈലാസ്.
അവൻ വണ്ടി എടുത്തു പോയിട്ടും പോയ ഭാഗത്ത് തന്നെ നോക്കി നിൽക്കുന്ന ഹന്നയുടെ കൈയിൽ ഒരു തട്ട് കൊടുത്തു രഹന.
“എന്താടി.. പ്രേമാ?”
“ആണെന്ന് തോന്നുന്നു.”
“ശരിക്കും?” രഹന കണ്ണ് വിടർത്തി.
“മ്മ്. എങ്ങനെ പ്രേമിക്കാതിരിക്കും? നല്ലവനാ.”
ഇന്റർവ്യൂ ആയിട്ടൊന്നും ഇല്ലായിരുന്നു. വ്യക്തി പരമായ കാര്യങ്ങളൊക്കെ തിരക്കി വർക്കിന്റെ സ്വഭാവം പറഞ്ഞു കൊടുത്തു. ഒന്നാം തീയതി മുതൽ ജോലിക്ക് കേറാനും പറഞ്ഞു.
രഹനയ്ക്ക് ജോലിയ്ക്ക് കേറേണ്ടതിനാൽ തിരിച്ച് വരുമ്പോൾ ഹന്ന ഒറ്റയ്ക്കായിരുന്നു. വീട്ടിലേക്ക് നടക്കുമ്പോൾ ആരെങ്കിലുമൊക്കെ തന്നെ നോക്കി അടക്കം പറയുന്നുണ്ടോ എന്നവൾ നോക്കി.
അസ്വഭാവികമായി ഒന്നും തോന്നിയില്ല. ബൈക്കിൽ പോയ രണ്ട് ചേട്ടന്മാർ നോക്കി ചിരിച്ചോണ്ട് പോയി എന്നത് മാത്രം.
അതും നല്ല അർത്ഥത്തിലുള്ള ചിരിയായി തോന്നി.
ചേട്ടന്റെ ഏതെങ്കിലും കൂട്ടുകാരായിരിക്കും.
വീട്ടിൽ ചെന്ന് കേറുമ്പോൾ മുറ്റത്ത് ബുള്ളറ്റ് ഇരിപ്പുണ്ട്.
ഇന്ന് പണിയില്ലാത്ത ദിവസമാണ്.
“ഈ വാതിലും തുറന്നിട്ട് ഇങ്ങേരിതെവിടെ പോയി?” പിറുപിറുത്തുകൊണ്ട് ഹന്ന അകത്തേക്ക് കയറി വന്നു.
എവിടെയെങ്കിലും കാണും. ഒന്ന് പേടിപ്പിക്കാം. അങ്ങനെ അനക്കം കേൾപ്പിക്കാതെ നടക്കുമ്പോഴാണ് മുറിയിൽ നിന്ന് ഒരു ഞരക്കം പോലെ കേട്ടത്.
ഹന്ന ഞെട്ടി.
ആദ്യം ഒന്ന് ഭയന്നെങ്കിലും രണ്ടാമത് കേട്ട സ്വരം വേദനയുടേതായി തോന്നിയില്ല.
കുറുകുന്ന സ്വരം.
ഹന്ന മെല്ലെ നടന്ന് വാതിലിനരികിലെത്തി അകത്തേക്ക് ഒളിഞ്ഞു നോക്കി.
