അവർ ചുറ്റും കണ്ണോടിക്കുന്നുണ്ടായിരുന്നു.
“ഒന്നേ ഉള്ളൂ. അതാണ്.” കൈലാസ് മുറി ചൂണ്ടിക്കാണിച്ചു.
റസീനയുടെ ഉള്ളിലൊരു നടുക്കം.
ഒരു മുറിയിൽ ഒരു ചെക്കനും പെണ്ണും ഇത്രയും ദിവസം കിടന്നെങ്കിൽ ഉറപ്പായും എല്ലാം കഴിഞ്ഞു കാണും.
രണ്ടു പേരും തൊട്ടാൽ പൊട്ടുന്ന പ്രായവും.
“ഞാൻ നിങ്ങളുടെ അടുക്കളയൊക്കെ കാണട്ടെ.” അവരെഴുന്നേറ്റ് അടുക്കളയിലോട്ട് നടന്നപ്പോൾ അവൻ പത്രമെടുത്ത് നിവർത്തി അതിലോട്ടു ശ്രദ്ധിച്ചു.
അടുക്കളയിൽ ചായയിടുന്ന ഹന്നയെ കണ്ണെടുക്കാതെ നോക്കി അവർ. അവൾക്കെന്തെങ്കിലും മാറ്റമുണ്ടോ?
ശരീരത്തിൽ ലൈംഗിക വേഴ്ച്ചയുടെ എന്തെങ്കിലും അവശേഷിപ്പുകൾ ഉണ്ടോയെന്ന് സൂക്ഷ്മമായി നോക്കി.
ഒന്നും കാണാൻ കഴിഞ്ഞില്ല.
“നിന്നോടവനെങ്ങനെയാ?”
“ചേട്ടന് സ്നേഹമാ.”
“അതല്ല മോളെ തൊട്ടില്ലേ അവനിതുവരെ?”
കൈയ്ക്ക് തളർച്ച അനുഭവപ്പെട്ടത് പോലെ ഹന്ന ഗ്ലാസ് താഴെ വച്ചു. അവൾക്ക് വീണ്ടും ആർത്തു കരയാൻ തോന്നി. ആർക്കും അവളെ വിശ്വാസം ഇല്ല. അവനെയും ഇല്ല. എല്ലാർക്കും ഇങ്ങനുള്ള കാര്യങ്ങളാണ് അറിയേണ്ടത്.
അവനെന്ത് നല്ല മനുഷ്യനാണ്!
അവന് വേണമെങ്കിൽ അവളെ അവിടെ ഉപേക്ഷിക്കാമായിരുന്നു. വിളിച്ചു കൊണ്ട് വന്ന് കേറിക്കിടക്കാനൊരു വീട് നൽകി, കഴിക്കാൻ ഭക്ഷണവും ഉടുക്കാൻ വസ്ത്രങ്ങളും. അവനെയെന്താ ആരും മനസ്സിലാക്കാത്തത്?
അവൻ വരത്തനായത് കൊണ്ടാണോ?
ചുണ്ട് കടിച്ചു പിടിച്ച് അവൾ ഇല്ലെന്ന് തലയാട്ടി. ഇനി കരയാൻ വയ്യ.
പക്ഷെ അവളുടെ മുഖത്ത് നിന്നും അവൾക്ക് സങ്കടമായെന്ന് റസീനയ്ക്ക് മനസ്സിലായി.
“ചേട്ടൻ പാവമാ. നല്ലത് പോലെയാ എന്നെ നോക്കുന്നത്. ചേട്ടനും ആരുമില്ല. എനിക്കും ആരുമില്ല. തുല്യ ദുഖിതർ.”
“അല്ല മോളെ. നിനക്ക് ആരുമില്ലെന്ന് പറയല്ലേ.. നിന്നെ കൊണ്ട് പോവാനാ ഞാൻ വന്നത്.”
“കൊണ്ട് പോവാനോ എങ്ങോട്ട്?” ഹന്ന പരിഭ്രമിച്ചു.
“അപ്പച്ചിടെ വീട്ടിലാണെങ്കിലും കൊച്ചപ്പാടെ വീട്ടിലാണെങ്കിലും ഞാനില്ല.” അവൾ ഉറപ്പിച്ചു പറഞ്ഞു.
“എന്തിനാ അങ്ങോട്ട് കൊണ്ട് പോവുന്നത്? ഞാൻ നിന്നെയൊരു ഹോസ്റ്റലിൽ ആക്കാം.”
അവൾ വരില്ലെന്ന് തലയാട്ടി.
“ഞാനിന്ന് ജീവിച്ചിരിക്കാൻ തന്നെ കാരണം ആ ചേട്ടനാണ്. അന്ന് കായലിൽ ചാടാൻ പോയതായിരുന്നു ഞാൻ.
ചേട്ടൻ പറയട്ടെ എന്നോട് ഇവിടുന്ന് പോവാൻ. അല്ലാതെ ഞാനെങ്ങോട്ടും ഇല്ല.” അന്ന് ചത്തു പോയിരുന്നെങ്കിൽ ഇവരാരെ വന്നു വിളിച്ചേനെ?
അടുക്കള വാതിൽക്കൽ വന്നു നിന്ന കൈലാസ് ആ മറുപടി കേട്ട് തിരിഞ്ഞു നടന്നു.
ഒന്നും പറയാനാവാതെ നിന്ന അപ്പച്ചിയുടെ കൈയിൽ ഒരു ഗ്ലാസ് ചായ കൊടുത്തിട്ട് കൈലാസിനുള്ളതുമായി ഹാളിലേക്ക് നടന്നു. അപ്പച്ചിയ്ക്ക് ആകെ വീർപ്പുമുട്ടൽ തോന്നി. പ്രായം തികഞ്ഞ പെണ്ണിനെ ഈ കാലത്ത് ഏതോ ഒരുത്തന്റെ കൂടെ ഇറക്കി വിട്ടതാണ് തന്റെ കുടുംബം. ഒരാഴ്ച കഴിഞ്ഞ് തിരിച്ചു വിളിക്കാൻ വന്നിട്ട് എന്തെങ്കിലും കാര്യമുണ്ടോ?
അവർക്ക് ഒരു തുള്ളി പോലും ആ ചായയിൽ നിന്ന് ഇറങ്ങിയില്ല.
ഹന്ന കൈലാസിന്റെ മുന്നിൽ ചായ വച്ചു.
പിന്നെ അവനോട് അപ്പച്ചി വന്നതെന്തിനാണെന്ന് പറയാനായി വിരലുകൾ പിണച്ചു നിന്നു. പത്രം മാറ്റി അവനവളെ നോക്കി.
“അപ്പച്ചിക്ക് എന്നെ തിരിച്ചു കൊണ്ട് പോകണമെന്ന്.”
“നിനക്ക് ഇഷ്ടമുണ്ടെങ്കിൽ പോവാം. അല്ലെങ്കിൽ ഇവിടെ നിൽക്കാം.”
“ചേട്ടന് എന്താ ഇഷ്ടം? ഞാൻ നിൽക്കണമെന്നാണോ അതോ പോവണമെന്നാണോ?”
കൈലാസ് മറുപടി കൊടുക്കാൻ ആലോചിക്കുന്ന പോലെ ചായ ഗ്ലാസ് ചുണ്ടോട് മുട്ടിച്ചു.
അപ്പോഴേക്കും റസീന അടുക്കളയിൽ നിന്ന് ഹാളിലേക്ക് വന്നു.
“ഹന്നേടെ തീരുമാനം അങ്ങനാണേൽ നിങ്ങള് കല്ല്യാണം കഴിക്കാനുള്ള കാര്യങ്ങൾ നോക്കൂ.”
കൈലാസ് പുഞ്ചിരിച്ചു.
“നോക്കുന്നുണ്ട്. സ്പെഷ്യൽ മാര്യേജ് ആക്ടിൽ ഒരു മാസം കഴിയുമ്പോ രജിസ്റ്റർ ചെയ്ത് കിട്ടും.”
ഇതൊക്കെ എപ്പോ എന്ന കണക്കെ ഹന്ന നോക്കുന്നുണ്ട് അവനെ.
“നല്ലത്. ഞാൻ ഇറങ്ങട്ടെ.” സഹോദരന്റെ മകൾ അന്യ മതസ്ഥനെ വിവാഹം ചെയ്യുന്നതിൽ അവർക്ക് വിഷമമുണ്ടെങ്കിൽ കൂടിയും അവളെ പറഞ്ഞു പറ്റിച്ചത് സ്വന്തം മകനായതിനാൽ ഇനിയൊന്നിനും അർഹതയില്ലെന്ന തിരിച്ചറിവിൽ അവർ പുറത്തേക്ക് നടന്നു.
