നല്ല ചുണ്ട്.’
ഇങ്ങനെയിങ്ങനെ വായിനോട്ടം ഹന്നയുടെ കാതിലെ പിറുപിറുക്കലായി തീരും.
“യോഗല്യ അമ്മിണിയെ ആ പായ അങ്ങട് മടക്കിക്കോളി.” ഹന്ന തിരിച്ച് അവളെ കളിയാക്കും.
പണ്ട് ഹന്ന രഹനയ്ക്കൊപ്പം കട്ടയ്ക്ക് പിടിച്ച് നിന്നതായിരുന്നു. ആ സമയത്താണ് അവളുടെ മുറച്ചെറുക്കൻ നദീമുമായി ഹന്നയുടെ വിവാഹം ഉറപ്പിച്ചു വച്ചത്. അതോടെ വായിനോട്ടത്തിൽ നിന്ന് അവൾ പിന്മാറി.
നദീമിനെ ഓർത്തപ്പോൾ ആകെയൊരു മരവിപ്പാണ് തോന്നിയത്. ഉറപ്പിച്ചു വച്ചിട്ട് രണ്ട് മാസമായി. സ്വന്തമായി ഫോണില്ലാത്തത് കൊണ്ട് വിളിയും പറച്ചിലും ഒന്നുമുണ്ടായിരുന്നില്ല അവർക്കിടയിൽ. വല്ലപ്പോഴും നദീമിനെ കാണും. നല്ലൊരു പുഞ്ചിരി പരസ്പരം കൈമാറും. അതോർത്ത് ആ മുഖം താലോലിച്ച് ഹന്ന ആ ദിവസത്തിനായി കാത്തിരുന്നു.
മറ്റെന്നാൾ നിക്കാഹ് നടക്കേണ്ടിയിരുന്നതായിരുന്നു.
കയ്യിലെ മൈലാഞ്ചിയുടെ ചുവപ്പിലേക്ക് അവളുടെ കണ്ണുകൾ നീണ്ടു. എല്ലാം വെറുതെയായി.
ഓർമ്മകളിൽ കുരുങ്ങി നിന്ന ഹന്നയെ കണ്ടുകൊണ്ടാണ് കൈലാസ് ഉറക്കമുണർന്നത്.
അമ്മേ യക്ഷി!
അതാണ് അയാളുടെ ഉള്ളിൽ ആദ്യം വന്നത്. ഒരാന്തൽ വന്ന നേരത്ത് തന്നെ തലേ ദിവസം ഓർമ വന്നു.
ഒന്ന് ശ്വാസം വലിച്ചു വിട്ടിട്ട് അവളെ നോക്കി.
“ഈ മുടിയും നീട്ടിയിട്ട് മനുഷ്യനെ പേടിപ്പിക്കുമോ കൊച്ചേ?”
ചന്തി വരെ നീണ്ടു കിടക്കുന്ന മുടി മുന്നിലേക്ക് ഇട്ട് അതിൽ തഴുകി കട്ടിളയിൽ ചാരി ആലോചിച്ചു നിന്ന ഹന്ന ഞെട്ടിപ്പോയി.
“ങേഹ്?”
അവൻ പറഞ്ഞത് വ്യക്തമായി കേൾക്കാത്തതിനാൽ ചോദ്യഭാവത്തിൽ നോക്കി.
“പെട്ടെന്ന് കണ്ടപ്പോൾ ഞെട്ടിപ്പോയി.”
“സോറി.”
ഹന്ന മുഖം കുനിച്ചു.
“ഇയാടെ പേരെന്താന്നാ പറഞ്ഞേ? അന്നയെന്നോ?”
“അന്നയല്ല, ഹന്ന.”
“ആ എല്ലാം ഒന്നു തന്നെ.
പല്ല് തേച്ചോ?”
“ഇല്ല.”
“പുതിയ ബ്രഷൊന്നും ഇല്ലല്ലോ. തൽക്കാലത്തേക്ക് ഉമിക്കരി വച്ച് അഡ്ജസ്റ്റ് ചെയ്യ്.” പറച്ചിലും എഴുന്നേറ്റ് ലുങ്കി അഴിച്ചുടുത്ത് മുന്നോട്ട് നടക്കലും ഒരുമിച്ചായിരുന്നു.
ഹന്ന മുഖം കുനിച്ചു കളഞ്ഞു.
അടുക്കള വാതിലിന്റെ മുന്നിൽ എത്തി തിരിഞ്ഞു നോക്കുമ്പോൾ നിന്നിടത്ത് തന്നെ നിൽക്കുകയാണ് കക്ഷി.
“വരുന്നില്ലേ?”
“ആ.. വരുവാ.” അവൾ മെല്ലെ അവന് പിന്നാലെ നടന്നു.
തന്റെ പിന്നാലെ വരുന്ന താളത്തിലെ ഒച്ച കേട്ടപ്പോൾ കൈലാസ് തെല്ലു കൗതുകത്തോടെ തിരിഞ്ഞവളുടെ കാലിലേക്ക് നോക്കി.
പിറകെ വന്ന ഹന്ന പിടിച്ചു കെട്ടിയത് പോലെ നിന്നു.
“വെള്ളിക്കൊലുസ് ഉണ്ടല്ലേ? എന്റെ അനിയത്തിയ്ക്കും ഉണ്ടായിരുന്നു.” അവൻ മറയൊന്നും കൂടാതെ പറഞ്ഞു.
ഏതോ ഓർമയിൽ അവന് ഹൃദയം നൊന്തു.
“അനിയത്തി ഇപ്പൊ എവിടെയാ?”
അവന്റെ വാക്കുകളിൽ കൂടെയെങ്കിലും കിട്ടിയ സ്ത്രീ സാന്നിധ്യത്തിന്റെ ആശ്വാസത്തിൽ ചോദിച്ചു.
“മരിച്ചു പോയി.” തണുത്ത സ്വരം.
അവന്റെ വേദന അവളിലേക്കും പങ്കു വയ്ക്കപ്പെട്ടു.
അടുക്കളയിലെത്തിയപ്പോൾ അവൾ ചുറ്റും നോക്കി.
ഫ്രിഡ്ജും ഗ്യാസ് അടുപ്പും മിക്സിയുമൊക്കെയുണ്ട്. അപ്പോഴേക്കും അവൻ പുറത്തേക്കുള്ള വാതിൽ തുറന്ന് ചായ്‌പ്പിലേക്ക് ഇറങ്ങി. ഷീറ്റ് അടിച്ച ഒരു എക്സ്ടെൻഷൻ ആണ്. അവിടെ ഒരു വാഷ്ബേസിൻ വച്ചിട്ടുണ്ട്.
“ദേ അതാണ് ബാത്രൂം.” പുറത്തേക്ക് അവൻ ചൂണ്ടിക്കാണിച്ചു.
“ഇവിടെ പല്ല് തേച്ചോ. ദാ ഉമിക്കരി.” വാഷ് ബേസിന്റെ മുകളിലെ തട്ടിൽ നിന്ന് ഒരു കുപ്പി എടുത്ത് കൊടുത്തിട്ട് അവൻ തിരിഞ്ഞ് നടന്നു.
ഹന്ന പേടിയോടെ ചുറ്റും നോക്കി.
വെട്ടം വീണിട്ടുണ്ട്. എങ്കിലും പരിചയമില്ലാത്ത സ്ഥലമാണ്. പിറകിൽ ചുറ്റുമതിൽ ഉണ്ടോന്നും അറിയാൻ വയ്യ.
സൂക്ഷിച്ചു നോക്കുമ്പോൾ മരങ്ങളും ചെടികളും മാത്രമാണ് കാണാൻ കഴിയുന്നത്. അവനോട് കുറച്ചു നേരം നിൽക്കാമോ എന്ന് ചോദിക്കണമെന്ന് ഉണ്ടായിരുന്നു. എന്നാൽ അതിനുള്ള സ്വാതന്ത്ര്യം ഇല്ല.
അയാൾക്ക് തന്നോട് ഇഷ്ടമില്ല. അയാൾ കെട്ടിയ താലിയില്ല. പിന്നെന്ത് സ്വാതന്ത്ര്യം?
അകത്തേക്ക് നടന്നു കേറിയ കൈലാസ് ഒന്ന് രണ്ടു നിമിഷങ്ങൾ കഴിഞ്ഞപ്പോൾ തിരിച്ചു വന്നു.
