കനി – 1 34അടിപൊളി 

ഹന്ന ഗേറ്റ് വരെ അവരെ അനുഗമിച്ചു.

“അവന്റെ ഫോണിൽ നിന്ന് അപ്പച്ചിയെ വിളിക്കണം.
കല്ല്യാണം നടത്തുകയാണെങ്കിൽ അത് കൂടെ പറയണം. ഞാൻ വരാം.”

“കൊച്ചാപ്പ സമ്മതിക്കില്ല.”

“അവനെ പോവാൻ പറ. അവന്റെ മോളും കൂടിയാണല്ലോ ഇതൊക്കെ ഉണ്ടാക്കി വച്ചത്. വിഷവിത്തുക്കൾ.” സ്വന്തം മോനെയും ചേർത്താണ് അവരാ പറഞ്ഞതെന്ന് ഹന്നയ്ക്ക് മനസ്സിലായി.

“പോട്ടെ മോളെ.” അവളുടെ മുഖത്ത് തഴുകി അവർ യാത്ര പറഞ്ഞു.

ഹന്ന തിരിച്ചു വന്നു കയറുമ്പോൾ ദിവാൻ കോട്ടിൽ മലർന്നു കിടക്കുന്നുണ്ടവൻ.

“എന്നോട് ഒന്നും പറഞ്ഞില്ലല്ലോ.” അവളുടെ മുഖം കൂർത്തിരുന്നു.

“പറയാൻ വേണ്ടി ഇരിക്കായിരുന്നു.
നിനക്ക് ഇഷ്ടമുണ്ടെങ്കിൽ നമുക്ക് രജിസ്റ്റർ ചെയ്യാം.”

ആ ചോദ്യത്തെ നേരിടേണ്ടി വന്നപ്പോൾ അവളൊന്ന് പരുങ്ങി.
വിവാഹജീവിതം എന്ന് പറയുന്നത് ദീർഘകാലത്തേക്കുള്ള ഒന്നാണല്ലോ. എല്ലാം സേഫ് ആണെന്ന് കരുതിയ ഒരാളാണ് തന്നെ ചതിച്ചത്.

ഇത്രയും നാൾ കൊണ്ട് അവന്റെ സ്വഭാവത്തിൽ ഒരു കളങ്കവും അവൾക്ക് തോന്നിയില്ല.

ഹന്നയുടെ ചിന്തിച്ചുള്ള നിൽപ്പ് കണ്ടപ്പോൾ കൈലാസിന്റെ മുഖം മങ്ങി.

അവൾക്ക് താല്പര്യമില്ലേ?
ഗതികേടിന്റെ പുറത്ത് മാത്രമാണോ ഈ വിവാഹം?

“എനിക്ക് ഇഷ്ടക്കുറവൊന്നുമില്ല.” ഹന്നയുടെ പതിഞ്ഞ സ്വരം.

അതെന്തൊരു മറുപടി?

കൈലാസ് മുഖം ചുളിച്ചു.

അവൾ മുഖത്ത് നോക്കാതെ നിൽക്കുകയാണ്.

“എന്ന് വച്ചാൽ ഇഷ്ടമാണെന്നാണോ?
അതോ അല്ലെന്നോ?
കഷ്ടപ്പെട്ട് ഇഷ്ടപ്പെടാനൊന്നും നിൽക്കണ്ട.
കല്ല്യാണം കഴിച്ച് ഒരുമിച്ചു ജീവിക്കാനുള്ളതാ നമുക്ക്.” അവസാന വരിയൊന്ന് ഊന്നി പറഞ്ഞു. അതിന്റെ വിശാലമായ അർത്ഥം അവൾക്ക് ബോധ്യപ്പെടണം.

“ചേട്ടൻ നല്ല ആളാണ്.. എനിക്കറിയാം. രജിസ്റ്റർ ചെയ്യാം. എല്ലാത്തിനും എനിക്ക് കുറച്ചു കൂടെ സമയം തന്നാൽ മതി.”

പറഞ്ഞൊപ്പിച്ചിട്ട് ഹന്ന ധൃതിയിൽ മുറിയിൽ കേറി പോയി.

അതായത്, ദിവാൻ കോട്ടിൽ നിന്ന് കട്ടിലിലോട്ട് പ്രൊമോഷൻ കിട്ടാൻ സമയം എടുക്കുമെന്ന്.
അവളുടെ മനസ്സിൽ ഇപ്പോഴും ആ നദീം ആണോ? കൈലാസിന് ആകെയൊരു അസ്വസ്ഥത.

അവനേഴുന്നേറ്റ് അടുക്കള വാതിൽ വഴി പുറത്തേക്കിറങ്ങി വാഷ്ബേസിന്റെ മുകളിൽ ഒട്ടിച്ച കണ്ണാടിയിൽ മുഖം നോക്കി.

മീശയൊന്ന് പിരിച്ചു വച്ചു.
താടി തടവി മുഖമൊന്നു ചരിച്ചൊക്കെ നോക്കി.

അവനെക്കാളും കൊള്ളാം താൻ.

വലത് കൈയിലെ മസിൽ പെരുപ്പിച്ച് ബൈ സെപ്സിൽ ഒന്ന് തൊട്ട് നോക്കിയപ്പോൾ അടുക്കള വാതിലിൽ നിന്ന് ഒരു ചിരി കേട്ടു.

കൈലാസ് വേഗം കൈ താഴ്ത്തി.

തിരിഞ്ഞ് നോക്കുമ്പോൾ ഹന്നയാണ്.

“കൊള്ളാം നൂറ് മാർക്ക്‌.” അവൾക്കിപ്പോഴും ചിരിയാണ്.

അവനും ചിരി വന്നു.
കൈലാസ് ഒന്നൂടി മസിൽ പെരുപ്പിച്ചു കാണിച്ചു. അവൾ വീണ്ടും ചിരിച്ചു.

“എനിക്കും ഒന്ന് മാർക്കിട്ടാൽ കൊള്ളാമെന്നൊക്കെയുണ്ട്.” അവന്റെ കണ്ണുകൾ അവളെ അളക്കും പോലെ നോക്കി.

ഹന്നയുടെ ചിരി നിന്നു.

“ഏഹ്.. അയ്യേ.”

അവൾ വേഗം തിരിഞ്ഞകത്തേക്ക് ഓടി.

“നീ ഓടണ്ട. കല്ല്യാണം കഴിഞ്ഞിട്ടേ ഉള്ളൂ..” കൈലാസ് പിന്നിൽ നിന്നും വിളിച്ചു പറഞ്ഞു.

സുന്ദരി തന്നെയാ. നൂറിൽ നൂറ്റി പത്ത് മാർക്ക്.

അവളുടെ ഉടലഴക് ഓർത്തു കൊണ്ടവൻ മനസ്സിൽ പറഞ്ഞു.

❤️

രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഇരുവരും വിവാഹം രജിസ്റ്റർ ചെയ്യാനുള്ള ആപ്ലിക്കേഷൻ കൊടുത്തു.

തിരിച്ചു വരുന്ന വഴിയ്ക്ക് ഒരു താലി വാങ്ങി അവളുടെ കഴുത്തിലും ഇട്ട് കൊടുത്തു. അന്നവൾ പണയം വയ്ക്കാൻ ഏൽപ്പിച്ച മോതിരം കൂടി തിരിച്ചു കൊടുത്തു.

അന്തിച്ചു നോക്കുന്നുണ്ടായിരുന്നു ഹന്ന.

“ഇതീ കയ്യിൽ കിടക്കുന്നത് കാണാൻ തന്നെയാ ചേല്.” ആകെ പൊന്നെന്ന് പറയാൻ കാതിൽ ഓരോ കമ്മലും കഴുത്തിൽ ചെറിയൊരു മാലയും ആ മോതിരവും ആയിരുന്നു ഉണ്ടായിരുന്നത്. ഇപ്പോൾ താൻ കെട്ടിയ താലി കൂടെ ഉണ്ട്.

ഏറെ കാലത്തിനു ശേഷം ജീവിതത്തിനോട് കൊതി തോന്നി കൈലാസിന്.

ഇപ്പോഴിരുവരും രാവിലെ എഴുന്നേറ്റ് വീടിന്റെ പിന്നാമ്പുറത്തുള്ള എട്ട് സെന്റ് സ്ഥലത്ത് പോകാറുണ്ട്. അവിടെ ചെറിയ രീതിയിലുള്ള കൃഷി ഉണ്ട് കൈലാസിന്. അവളും അതിനൊക്കെ കൂടും..അവൻ പണിക്ക് പോയാലും അവളുടെ പ്രധാന വിനോദം ഇതൊക്കെ തന്നെയാണ്.

Updated: February 9, 2026 — 11:26 pm

Leave a Reply

Your email address will not be published. Required fields are marked *