“ഞാനോ? ഒന്നുമില്ല.”
“ഹ്മ്മ്… ശരി.”
മെഹർ കുറച്ചുനേരം നിശ്ശബ്ദയായി.
മനു വിഷയം മാറുമെന്ന് കരുതി.
പക്ഷേ അടുത്ത നിമിഷം മെഹർ വളരെ സ്വാഭാവികമായി പറഞ്ഞു—
“എന്നാൽ ദേവശ്രീയെ വിളിക്ക്.”
ആ പേര് കേട്ട നിമിഷം ആർദ്രയുടെ മുഖത്തുണ്ടായിരുന്ന ചിരി അവിടെത്തന്നെ നിശ്ചലമായി.
അവളുടെ കണ്ണുകൾ പെട്ടെന്ന് മനുവിലേക്ക് തിരിഞ്ഞു.
ദേവശ്രീയോ?
ആ പേര് ഈ സംഭാഷണത്തിൽ വരുമെന്ന് അവൾ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.
കുറച്ചുനേരം മുമ്പ് എയ്ഞ്ചലിന്റെയും ലക്ഷ്മിയുടെയും പേരുകൾ വന്നപ്പോൾ അവൾക്ക് ഉണ്ടായിരുന്ന കുസൃതിയല്ല ഇപ്പോൾ.
ഇപ്പോൾ അവളുടെ മുഖത്ത് ശുദ്ധമായ അതിശയം.
അതോടൊപ്പം പുതിയൊരു സംശയവും.
മനുവിന്റെ മുഖവും ഒരു നിമിഷം മാറി.
മെഹർ ഇത്ര പെട്ടെന്ന് ദേവശ്രീയുടെ പേര് പറയും എന്ന് അവൻ കരുതിയിരുന്നില്ല.
ആർദ്ര തന്റെ മുഖം വായിക്കുകയാണെന്ന് മനസ്സിലായതോടെ അവൻ ഉടനെ മുഖം നേരെയാക്കി.
“ദേവശ്രീയോ?” ഒന്നും അറിയാത്തതുപോലെ മനു ചോദിച്ചു.
ആർദ്രയുടെ കണ്ണുകൾ അവന്റെ മുഖത്തുനിന്ന് മാറിയില്ല.
“ഹ്മ്മ്,” മെഹർ പറഞ്ഞു.
മനു ആർദ്ര കേൾക്കാനായി തന്നെ ശബ്ദം കുറച്ച് മൃദുവാക്കി.
“പാവം ദേവശ്രീ… അവൾ ഇപ്പോഴാണ് ഒന്ന് നോർമൽ ആയത്.”
ആ വാക്ക് കേട്ടതോടെ ആർദ്രയുടെ കൺപോളകൾ ഒന്ന് ഉയർന്നു.
ഇപ്പോൾ നോർമൽ ആയതോ?
അവൾ മനുവിനോട് കണ്ണുകളിലൂടെ ചോദിച്ചു.
മനു ഒന്നും കാണാത്തപോലെ ഫോണിലേക്ക് നോക്കി ഇരുന്നു.
“നല്ല പാവം തന്നെയാണ്,” മെഹർ പറഞ്ഞു.
“എന്തേ?” മനു ചുമ്മാ ചോദിച്ചു.
“അവൾ നീ പോയതിന് ശേഷം സ്റ്റാഫ് റൂമിൽ വന്നിരുന്നു,” മെഹർ പറഞ്ഞു.
ആർദ്രയുടെ കണ്ണുകൾ കൂടുതൽ വിടർന്നു.
“എന്തിന്?” മനു ഒന്നും അറിയാത്ത പോലെ ചോദിച്ചു.
ദേവശ്രീ സ്റ്റാഫ് റൂമിൽ വന്നതും, പിന്നീട് വീട്ടിൽ വന്നതും എല്ലാം അവന് അറിയാമായിരുന്നു.
പക്ഷേ ഇപ്പോൾ താൻ അറിയുന്നുണ്ടെന്ന് പറഞ്ഞാൽ, അടുത്ത ചോദ്യം എവിടേക്ക് പോകുമെന്ന് അവന് അറിയില്ല.
ആർദ്രയുടെ മുന്നിൽ കൂടുതൽ തുറന്നുപോകാനും അവന് താൽപ്പര്യമില്ലായിരുന്നു.
“അവളുടെ കള്ളക്കാമുകനെ കാണാൻ.”
മെഹർ ചിരിയോടെയാണ്
പറഞ്ഞത്.
പക്ഷേ ആ വാക്ക് ആർദ്രയുടെ മനസ്സിൽ വളരെ വ്യക്തമായി പതിഞ്ഞു.
കള്ളക്കാമുകൻ…
അവളുടെ കണ്ണുകൾ പതുക്കെ മനുവിലേക്ക് തിരിഞ്ഞു.
അവന്റെ മുഖത്ത് ചെറിയൊരു ചിരിയുണ്ടായിരുന്നെങ്കിലും, ആ ചിരിക്ക് പിന്നിൽ ഒരു ടെൻഷൻ ഒളിച്ചിരിക്കുന്നത് ആർദ്ര കണ്ടു.
മെഹറിന്റെ ഓരോ വാക്കും ദേവശ്രീയുടെയും മനുവിന്റെയും ഇടയിൽ എന്തോ തുടങ്ങിയിട്ടുണ്ടെന്ന് അവൾക്ക് കൂടുതൽ വ്യക്തമാക്കുകയായിരുന്നു.
മനുവിന് ദേവശ്രീയെക്കുറിച്ചുള്ള സംസാരം അവിടെവച്ച് അവസാനിച്ചിരുന്നെങ്കിൽ എന്ന് തോന്നി.
പക്ഷേ പെട്ടെന്ന് വിഷയം മാറ്റിയാൽ മെഹറിനും സംശയം തോന്നും.
ആർദ്രയ്ക്കും അതിലും കൂടുതൽ സംശയം തോന്നും.
അതുകൊണ്ട് അവൻ സ്വാഭാവികമായി ചിരിച്ചു.
“ഹേയ്… അത് റെക്കോർഡ് കാണിക്കാൻ വന്നതായിരിക്കും.”
“ഹാ… അതേ,” മെഹർ നീട്ടി പറഞ്ഞു.
അവൾ അത് സമ്മതിച്ചതുപോലെ തോന്നിയെങ്കിലും, ശബ്ദത്തിൽ വ്യക്തമായ കളിയാക്കൽ ഉണ്ടായിരുന്നു.
“അതെ. റെക്കോർഡ് തന്നെ,” മനു വീണ്ടും ഉറപ്പിച്ചു.
“റെക്കോർഡ് കാണിക്കാൻ വന്ന പെൺകുട്ടി നിന്നെ കാണാതായപ്പോൾ മുഖം വാടേണ്ട കാര്യമുണ്ടോ?” മെഹർ ചോദിച്ചു.
മനു ഒരു നിമിഷം മിണ്ടാതെ നിന്നു.
ആർദ്രയുടെ കണ്ണുകൾ അവന്റെ മുഖത്ത് തന്നെ പതിഞ്ഞു.
“അവൾ അങ്ങനെ വിഷമിച്ചോ?” അവൻ ചുമ്മാ ചോദിച്ചു.
“ഹ്മ്മ്. എന്നെ കണ്ടപ്പോൾ തന്നെ നാണം. നീ പോയെന്ന് പറഞ്ഞപ്പോൾ മുഖം മാറി.”
“അവൾക്ക് റെക്കോർഡ് ഇന്ന് തന്നെ കാണിക്കേണ്ടതായിരിക്കാം.”
“മനൂ…”
“ഹാ?”
“എന്നോട് അഭിനയിക്കണ്ട.”
ആർദ്രയ്ക്ക് വീണ്ടും ചിരി വന്നു.
മനു അവളെ കടുപ്പിച്ച് നോക്കി.
“അവൾക്ക് നിന്നെ കാണാനായിരുന്നു വന്നത്,” മെഹർ ഉറപ്പോടെ പറഞ്ഞു.
“അവൾ പറഞ്ഞോ?”
“എല്ലാം വായിൽ പറയണമെന്നില്ല. ചിലരുടെ മുഖം തന്നെ എല്ലാം പറയും.”
ആ വാക്ക് കേട്ടപ്പോൾ ആർദ്ര മനുവിന്റെ മുഖത്തേക്ക് കൂടുതൽ ശ്രദ്ധയോടെ നോക്കി.
