“എന്തോന്ന്?
“സ്കൂട്ടർ.”
“നിന്റെ കെട്ടിയോൻ ഇല്ലേ, അവന് വാങ്ങികൊടുത്ത ബൈക്കിന്റെ അടവ് ഇപ്പോഴാ കഴിഞ്ഞത്.”
“രഞ്ജിത്തേട്ടന് വാങ്ങി കൊടുക്കാൻ ഞാൻ പറഞ്ഞോ?”
“ഇല്ല പറഞ്ഞില്ല. എന്റെ ഒരേയൊരു പെങ്ങൾ അല്ലെ? അവളുടെ കെട്ടിയോന് ഒരു ബൈക്കു വാങ്ങി കൊടുത്ത അവൾക്ക് സന്തോഷം ആകുമല്ലോ എന്ന് കരുതി വാങ്ങിയതാ. ഇപ്പൊ എനിക്കായി കുറ്റം.”
“കുറ്റമല്ല. എനിക്കും ഓടിക്കാൻ പറ്റുന്ന
ബൈക്ക് വാങ്ങിയാൽ മതിയായിരുന്നു.”
“അതിന് ആ തെണ്ടിയല്ലേ പറഞ്ഞത് പൾസർ മതി എന്ന്.”
“വേണ്ടട്ടോ. ഏട്ടനെ ചീത്ത വിളിച്ചാൽ ഉണ്ടല്ലോ?”
“അപ്പോ നമ്മ പുറത്ത്. ആയിക്കോട്ടെ.”
“പ്രകാശേട്ട. ങ്ഹും.ങ്ഹും. ഞാനെല്ലാവരോടും പറഞ്ഞു ചേട്ടൻ വന്ന സ്കൂട്ടർ വാങ്ങുമെന്ന്.”
“എന്നെ അങ്ങു കൊല്ലടി.”
“എന്നാ വേണ്ട.”
“ഇനി അതിന് മുഖം വാട്ടണ്ട വാങ്ങാം. അല്ല എന്നിട്ട് എന്തിനാ നിനക്ക് കാണാനോ?”
“പഠിക്കണം.”
“എന്നാ പഠിച്ചിട്ട് പോരെ വാങ്ങൽ?”
“ചേട്ടൻ എത്ര മാസം ഉണ്ടാവും ഇവിടെ?”
“രണ്ട്. എന്തേ?”
“രാത്രി കള്ള്കുടി. പകൽ എനിക്ക് പഠിപ്പിച്ചു തരുന്നു. എന്തേ?”
“ആ ബെസ്റ്റ്. ലീവേ രണ്ട് മാസം തന്നെ കിട്ടിയത് കാൽ പിടിച്ചിട്ട. കയ്യോ കാലോ ഒടിഞ്ഞാൽ ചുരുങ്ങിയത് മൂന്ന് മാസമെങ്കിലും വേണം ശരിയാവാൻ. മോള് വേറെ വല്ല വഴിയും നോക്ക്.”
“നോക്കിയതാ. രഞ്ജിത്തേട്ടൻ പറഞ്ഞത് ചേട്ടൻ പഠിപ്പിക്കുക ആണങ്കിൽ നോക്കാം എന്നാ. വേറെ ഒരു വഴിയും നോക്കണ്ട എന്ന്.”
“എന്റെ പൊക കണ്ടിട്ടേ നിങ്ങൾ അടങ്ങു അല്ലെ?”
“എന്നാ ശരി. ഞാനിത് എല്ലാവരോടും പറയട്ടെ.”
എന്റെ മറുപടി കേൾക്കാൻ ഒന്നും നിൽക്കാതെ അവൾ ഫോൺ വെച്ചു ഓടി.
എന്റെ ഒരേയൊരു പെങ്ങളുട്ടി ആണ് കാർത്തിക. അച്ഛൻ ഇല്ലാത്ത അവൾക്ക് എല്ലാം ഞാനായിരുന്നു ഒന്നര കൊല്ലം മുൻപ് അവളുടെ കല്യാണത്തിന് വന്നതാ ഞാൻ. അളിയൻ നാട്ടിൽ തന്നെ തയ്യൽ ഷോപ്പ് ആണ്. ഈ കാര്യം വന്നപ്പോ പ്രവാസി അല്ലെന്ന് അറിഞ്ഞ ഉടനെ കെട്ടിക്കോ ഒന്നും നോക്കണ്ട എന്ന് പറഞ്ഞത് ഞാനാ. അതിന് വീട്ടിൽ മറുവാക്ക് ഇല്ലായിരുന്നു.
ഇത് വരെ മക്കൾ ആയിട്ടില്ല. അവർക്ക് ചിലപ്പോ ഉടനെ വേണ്ടന്ന് വെച്ചതാവും, അവൾ ചെറുപ്പമല്ലേ അതാകും എന്നൊക്കെ കരുതി ഞാനാ വിഷയം വിട്ടു. അമ്മയ്ക്ക് ഇപ്പൊ നടക്കാൻ തീരെ വയ്യ. എന്നോട് പെണ്ണ് കെട്ടാൻ പറഞ്ഞിട്ട് മതിയായി കാണും അവർക്കെല്ലാം. ഇപ്പൊ ആരും അക്കാര്യം പറയാറില്ല.
രഞ്ജിത്തും കാർത്തികയും അമ്മയുടെ കൂടെ തന്നെ ആയതിനാൽ എനിക്ക് അമ്മ ഒറ്റയ്ക്ക് ആണെന്ന പേടിയും ഇല്ല. കെട്ടാൻ പറയുന്നവരോട് മുപ്പത്തിനാല് കഴിഞ്ഞ എനിക്ക് ഇനിയും സമയം ഉണ്ടെന്ന എന്റെ
മറുപടി.
രണ്ട് ലിറ്റർ കള്ളും വാങ്ങി എയർപോർട്ടിന് പുറത്ത് ഇറങ്ങിയ എന്നെ കാത്ത് എല്ലാവരും നിന്നിരുന്നു. അമ്മയെ കൂടി കണ്ടപ്പോ എനിക്ക് സന്തോഷമായി.
“ആഹ് അമ്മയും വന്നോ?”
ഓടി ചെന്ന് ഞാൻ അമ്മയെ കെട്ടിപിടിച്ചു ചോദിച്ചു.
“ഇവൾ സമ്മതിക്കാതെ വന്നതാ മോനെ.”
“പിന്നെ അമ്മയെ ഒറ്റയ്ക്ക് ഇരുത്തി ഈ രാത്രി ഞാൻ ഇങ്ങ് വരികയല്ലേ.”
“അത് ശരിയാ അമ്മേ.”
ഞാൻ കാർത്തികയുടെ ഒപ്പം കൂടി .
“അളിയോ എന്തുണ്ട്?”
“നല്ലതേ.”
“ഇതാ നേരത്തെ എത്തിയാൽ ഇന്ന് തന്നെ.“
കയ്യിലെ കുപ്പി അളിയനെ ഏൽപ്പിച്ചു ഞാൻ പറഞ്ഞു. ഒളികണ്ണിട്ട് നോക്കി കാർത്തിക ചുണ്ട് കോട്ടി പറഞ്ഞു.
“ഇതിനൊക്കെ പൈസ ഉണ്ട്.”
“പിന്നെ എന്തിനാ ഇല്ലാത്തത്?
അവളെ ചേർത്ത് പിടിച്ചു കൊണ്ട് ഞാൻ ചോദിച്ചു.
“ബൈക്ക്.”
എന്റെ ചെവിയിൽ ആണത് പറഞ്ഞത്.
“അത് ഉറപ്പിച്ചോ.”
ഞാനും അവളുടെ ചെവിയിൽ ആണ് പറഞ്ഞത്.
“എന്താണ് അളിയാ ഉപദേശം ആണോ?”
“ഹേയ്. സോപ്പ്.”
“ഹഹഹ്ഹ. മനസ്സിലായി മനസ്സിലായി.”
പെട്ടി കാറിലേക്ക് കയറ്റുമ്പോ രഞ്ജിത് ചിരിച്ചു കൊണ്ട് പറഞ്ഞു.
“ചേട്ടാ പ്രകാശേട്ടൻ കുടിച്ചിട്ടുണ്ട്.”
കണ്ണുരുട്ടി എന്തോ വലുത് കണ്ടുപിടിച്ച മട്ടിലവൾ വിളിച്ചു പറഞ്ഞു.
“ഫ്ളൈറ്റിൽ നിന്ന് രണ്ടെണ്ണം അതെന്താവാനാ. അതിന് നീ കിടന്ന് കാറി അമ്മയെ അറിയിക്കണോ?”
എനിക്ക് കയറാൻ മുന്നിലെ ഡോർ തുറന്ന അളിയനോട് ഞാൻ പിന്നിലിരിക്കാം എന്ന് പറഞ്ഞു. അഖിൽ ആണങ്കിൽ മിണ്ടിയും പറഞ്ഞും പോകാം. ഇത് അവന് ഓട്ടം ഉള്ളത് കൊണ്ട് വേറെ ആരെയോ ആണ് വിട്ടത്.
