മാത്യു തന്റെ സ്വരം പതുക്കെ താഴ്ത്തി പറഞ്ഞു.
ഷാജിയേട്ടൻ ഒരു ചെറിയ പുഞ്ചിരിയോടെ മാത്യുവിനെ നോക്കി.
“എന്താ.. സാറെ.. നമ്മളൊക്കെ ഇവിടെ തന്നെ ഉണ്ട്.. നിങ്ങൾക്കൊക്കെ അല്ലെ സമയം ഇല്ലാത്തത്.. നഗരത്തിലെ വലിയ ഡോക്ടറായി മാറിയപ്പോൾ ഈ മലയോരത്തെയൊക്കെ മറന്നുപോയിട്ടുണ്ടാകും അല്ലേ?”
ആ വാക്കുകളിൽ പരിഭവം ഉണ്ടായിരുന്നെങ്കിലും അതിനു പിന്നിൽ ഒരുതരം ഗൗരവം മാത്യു തിരിച്ചറിഞ്ഞു.
അവർ രണ്ടുപേരും ചിരിച്ചെങ്കിലും, ആ ചിരി കണ്ണുകളിലേക്ക് പടർന്നില്ല.
”സർ നിൽക്കാതെ വന്നകാര്യം പറ.. ഷാജിയെ കാണാൻ മാത്രം ഇത്ര ദൂരം ഈ പ്രായത്തിൽ ഓടി വരില്ലല്ലോ.”
ഷാജിയേട്ടൻ മാത്യുവിന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി.
”ഷാജിയേട്ടാ.. നമുക്ക് അല്പം മാറി സംസാരിക്കാം…”
മാത്യു ചുറ്റും നോക്കി പറഞ്ഞു.
അവർ രണ്ടുപേരും ആ ചായക്കടയിലെ തിരക്കിൽ നിന്നും പതുക്കെ നടന്നു.
ഹോസ്പിറ്റൽ വളപ്പിനുള്ളിലെ പഴയ ഗാർഡൻ ഏരിയയിൽ ഇപ്പോൾ ആരുമില്ല.
പായൽ പിടിച്ച ഒരു കോൺക്രീറ്റ് ബെഞ്ചിൽ അവർ ഇരുന്നു. മുകളിൽ മരങ്ങളിൽ നിന്നും മഞ്ഞുതുള്ളികൾ പതുക്കെ ഇറ്റുവീഴുന്നുണ്ടായിരുന്നു.
“സർ ഇത്രയും കാലത്തിനു ശേഷം വെറുതെ വന്നതല്ല എന്ന് എന്റെ മനസ്സ് പറയുന്നു..സർ വന്ന കാര്യം പറയ്..”
ഷാജിയേട്ടന്റെ മുഖത്തു ഒരു ആവേശം ഉണ്ടായിരുന്നു
“വന്നതിൽ കാര്യമുണ്ട് ഷാജിയേട്ടാ.. ഓർമ്മയുണ്ടോ.. ആ പഴയ കേസ്.. പന്ത്രണ്ടു വർഷം മുന്നത്തെ പാളിപ്പോയ സർജറി..”
ഷാജിയേട്ടൻ ഒന്ന് മാത്യു വിനെ നോക്കി നിന്നു.. അയാൾ ആലോചിച്ചെടുക്കുകയായിരുന്നു..
“പേര് അമല.. ”
ഷാജിയേട്ടൻ ഒന്ന് അമ്പരന്ന് മാത്യു വിനെ നോക്കി..
“അവരുടെ ഡീറ്റെയിൽസ് അറിയണം ഷാജിയേട്ടാ എനിക്ക്.. അവരുടെ വീട്ടിലൊന്ന് പോകണം.. കുറച്ചു കാര്യം അറിയണം..”
ഷാജിയേട്ടൻ ആ ബെഞ്ചിൽ നിന്നും എഴുന്നേറ്റു..
“മാത്യു സർ…… സാറേ നിങ്ങൾക്ക് ഒക്കെ എന്താ പറ്റിയെ…!!” അയാൾ ആകെ പരവേശനായി..
“എന്താ ഷാജിയേട്ടാ… എന്താ..എന്ത് പറ്റി”
മാത്യു വും എഴുന്നേറ്റു..
“അത് പിന്നെ…”
“എന്താ.. ഷാജിയേട്ടാ… തുറന്ന് പറയ്…”
ഷാജിയേട്ടൻ ഒന്ന് ദീർഘാനിശ്വാസം എടുത്ത് പറയാൻ ആരംഭിച്ചു..
“ഏകദേശം ഒരു രണ്ടു മൂന്ന് മാസങ്ങൾക്ക് മുന്നേ ആണ് എന്ന് തോന്നുന്നു, അന്ന് സാറിന്റെ ഒപ്പം ഉണ്ടായിരുന്ന അൽവിഷ് സാറും എന്നെ കാണാൻ വന്നത്.. അങ്ങേർക്കും അറിയാൻ വേണ്ടിയിരിന്നത് ഇതേ കേസ് ഡീറ്റെയിൽസ്.. ഇതേ അമലയുടെ വീട്.. എന്താ. സംഭവം..എന്താ നിങ്ങൾക്കൊക്കെ പറ്റിയത്…”
മാത്യു ആകെ ഞെട്ടി.. അന്ന് തന്റെ കൂടെ അമല യുടെ സർജറി ചെയ്യാൻ ഒപ്പം ഉണ്ടായിരുന്ന ഡോക്ടർ അൽവിഷും അമലയുടെ ഡീറ്റെയിൽസ് തേടി വന്നിരുന്നു എന്നോ.. അയാൾക്ക് തന്റെ കാതുകളെ വിശ്വസിക്കാൻ ആയില്ല..
ഷാജിയേട്ടന്റെ വാക്കുകൾ കേട്ട് മാത്യു സ്തംഭിച്ചു നിന്നുപോയി.
”അൽവിഷ്… അൽവിഷ് ഇവിടെ വന്നെന്നോ? എന്നിട്ട്.. ഷാജിയേട്ടാ.. എന്ത് സംഭവിച്ചു? അങ്ങേര് എന്തിനാ വന്നത്?”
മാത്യുവിന്റെ ശബ്ദം ആ തണുപ്പിലും വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു.
ഷാജിയേട്ടൻ ഒരു ദീർഘനിശ്വാസത്തോടെ ആകാശത്തേക്ക് നോക്കി.
“മാത്യു സാറേ.. അൽവിഷ് സാർ വന്നപ്പോഴും ഇതേ പരിഭ്രമം ഉണ്ടായിരുന്നു. പന്ത്രണ്ട് വർഷമായി ആരും അന്വേഷിക്കാത്ത ആ പഴയ ഫയലുകൾ പൊടിതട്ടിയെടുക്കാൻ അങ്ങേരും വല്ലാതെ കഷ്ടപ്പെട്ടു. ഞാൻ അങ്ങേരെയും കൊണ്ട് അമലയുടെ ആ പഴയ വീട്ടിൽ പോയി. ഇവിടെ അടുത്തുതന്നെ ഉള്ള ആ ഓടിട്ട തറവാട് വീട്…ആകെ കാടുപിടിച്ചു നശിക്കാറായ നിലയിലായിരുന്നു അത്.”
മാത്യു ശ്വാസമടക്കിപ്പിടിച്ച് കേട്ടു. പന്ത്രണ്ട് വർഷമായി താൻ ചുമന്ന അതേ കുറ്റബോധമാണോ അൽവിഷിനെയും ഇങ്ങോട്ടേക്ക് നയിച്ചത്?!
