സുതാര്യമായ തടവറ – 8 33അടിപൊളി 

 

 

​”ആ.. വരൂ.. അകത്തേക്ക് വാ..”

 

അയാൾ കാലും മുഖവും കഴുകിവന്നു അവരെ അകത്തെ ചെറിയ ലിവിങ് റൂമിലേക്ക് കൊണ്ടുപോയി.

 

 

​അവർ അവിടെ ഇരുന്നു.

 

മാത്യുവിന്റെ കണ്ണുകൾ പെട്ടെന്ന് ആ ഷെൽഫിലേക്ക് നീങ്ങി.

 

അവിടെ അമലയുടെ സുന്ദരമായ ഒരു ഫോട്ടോ ഉണ്ടായിരുന്നു. ചിരിക്കുന്ന അമല.

 

മാത്യുവിന്റെ ശ്വാസം നിലച്ചു.

 

അയാൾ അറിയാതെ ആ ഷെൽഫിന് അടുത്തേക്ക് നീങ്ങി.

 

എന്നാൽ അമലയുടെ ചിത്രത്തിന് തൊട്ടടുത്ത് കണ്ട മറ്റൊരു ഫോട്ടോ കണ്ടതും മാത്യുവിന്റെ ഉള്ളിൽ ഒരു വലിയ സ്ഫോടനം നടന്നതുപോലെ തോന്നി. അയാൾക്ക് ബാലൻസ് തെറ്റി.

 

 

​ വർഷങ്ങൾക്ക് മുന്നേ എടുത്ത ആ കല്യാണ ഫോട്ടോ!

 

ഏതോ സ്റ്റുഡിയോ ബാക്ക്ഗ്രൗണ്ട് ഇൽ നാണിച്ച് നിൽക്കുന്ന അമലയെ ചേർത്തുപിടിച്ചിരിക്കുന്ന ആ ചെറുപ്പക്കാരൻ…

 

“സാം…!!!”

 

 

അത് സാം ആയിരുന്നു!

 

ഇന്നത്തെ സാമിനേക്കാൾ പ്രസരിപ്പുള്ള, താടിയില്ലാത്ത, എന്നാൽ അതേ തീക്ഷ്ണമായ കണ്ണുകളുള്ള സാം.

 

 

​”ഇത്…?”

 

മാത്യുവിന്റെ വിരലുകൾ വിറച്ചു. ശബ്ദം പുറത്തേക്ക് വന്നില്ല.

 

 

​”അമലയുടെ ഭർത്താവ്.. സാം..”

 

അമ്മാവൻ പതുക്കെ പറഞ്ഞു.

 

​”അയാൾ ഇപ്പോ എവിടെ.. നാട്ടിലില്ലേ..?”

 

മാത്യുവിന് പകരം ഷാജിയേട്ടനാണ് ചോദിച്ചത്. മാത്യു അപ്പോഴും ആ ഫോട്ടോയിൽ തറച്ചു നിൽക്കുകയായിരുന്നു.

 

 

​”എവിടുന്ന്.. അങ്ങേര് എവിടെയൊക്കെയോ പറന്നു നടക്കുവാണ്..

അമല പോയതിൽ പിന്നെ അങ്ങനെയാ..

പ്രണയവിവാഹം ആയിരുന്നു.. ഏറെ കാലത്തെ പ്രണയത്തിനു ശേഷം വീട്ടുകാരുടെ എതിർപ്പ് ഒരുവിധത്തിൽ മാറിയപ്പോ അവർ കല്യാണം കഴിഞ്ഞു.. എന്നാലോ അയാൾ കല്യാണം കഴിഞ്ഞ് ഒരുകൊല്ലം കഴിയുന്നതിനു മുന്നേ തന്നെ വിദേശത്തേക്ക് പറന്നു..

പൈസ ഉണ്ടാക്കാൻ തന്നെ..

 

അപ്പോഴേക്ക് അമല പോയില്ലേ..

 

അവസാനമായി അയാൾക്ക് ഒന്ന് കാണാൻ പോലും കഴിഞ്ഞില്ല..

 

ലീവും വിസ പ്രശ്നവും ഒക്കെ കാരണം അന്ന് അവസാനമായി അവളെ കാണാൻ അടക്കത്തിനു വരാൻ പോലും പറ്റിയില്ല അയാൾക്ക്.. കൊറേ കഴിഞ്ഞാണ് അയാൾക്ക് നാട്ടിലേക്ക് വരാൻ പറ്റിയത് തന്നെ..

 

പിന്നെ അയാൾ ഇങ്ങോട്ടൊന്നും വരാറില്ല.. വേറെ കല്യാണവും കഴിച്ചില്ല.. ഒറ്റത്തടി.. എവിടെയാണാവോ എന്തോ..”

 

 

​മാത്യു ആകെ തകർന്നുപോയി.

പന്ത്രണ്ട് വർഷങ്ങൾക്ക് മുന്നേ ആ സർജറി റൂമിൽ ഇല്ലാതായത് വെറുമൊരു പെൺകുട്ടിയെയായിരുന്നില്ല, മറിച്ച് ഒരു പ്രണയത്തെയായിരുന്നു.

 

തങ്ങൾക്ക് കൈപ്പിഴമൂലം നഷ്ടമായത് സാമിന്റെ സർവ്വസ്വത്തെയും ആയിരുന്നു. ആ ബോധം അയാളെ ചുട്ടുപൊള്ളിച്ചു.

 

അവിടെ ഇനിയും നിന്നാൽ താൻ ബോധം കെട്ടു വീഴുമെന്ന് അയാൾ ഭയന്നു.

 

ഒന്നും പറയാതെ, ഒരു യാത്ര പോലും പറയാതെ അയാൾ അവിടെനിന്നും ഇറങ്ങി ഓടുന്നത് പോലെ നടന്നു.

 

 

​അയാൾ പെട്ടെന്ന് ഇറങ്ങുന്നത് കണ്ട് ആ വീട്ടുകാരനും അമ്പരപ്പായി.

 

“ഏത് ക്ലാസ്സിലാ അമലയെ സർ പഠിപ്പിച്ചത്…?”

 

​ഷാജിയേട്ടൻ പരുങ്ങി.

 

“അത്.. പ്രീഡിഗ്രി..”

 

അയാൾ എങ്ങനെയൊക്കെയോ തപ്പിപ്പറഞ്ഞു മാത്യുവിന്റെ പിന്നാലെ ഇറങ്ങി.

 

മാത്യു കാർ സ്റ്റാർട്ട് ചെയ്ത് മുന്നോട്ട് കുതിച്ചു.

 

ഷാജിയേട്ടൻ ആ വീട്ടുകാരനെ നോക്കി ഒരു വിധത്തിൽ ‘ബൈ’ പറഞ്ഞ് ഓടിക്കയറി.

 

മാത്യു വണ്ടി സ്പീഡ് കൂട്ടിക്കൊണ്ടിരുന്നു. അയാൾക്ക് ഈ ഹൈറേഞ്ചിൽ നിന്നും എത്രയും വേഗം ഓടി രക്ഷപെടണം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

 

 

​”എന്റെ മാത്യു സാറേ.. ഒന്ന് പതിയെ പോ.. ആകെ ഒരു വണ്ടിക്ക് പോകാൻ പറ്റുന്ന സ്ഥലമേ ഉള്ളു… എന്താ പറ്റിയെ.. സർ എന്തിനാ പെട്ടെന്ന് ഇറങ്ങിയത്…?”

 

മാത്യുവിന്റെ വിറയ്ക്കുന്ന കൈകൾ സ്റ്റിയറിംഗിൽ മുറുകുന്നത് കണ്ട് ഷാജിയേട്ടൻ പേടിയോടെ ചോദിച്ചു.

 

 

മാത്യു വണ്ടി വളരെ വേഗം ഹോസ്പിറ്റൽ പരിസരത്തേക്ക് തിരികെ എത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *