അൽവിഷ് ഒരു വിധത്തിൽ വാക്കുകൾ ഒപ്പിച്ചു പറഞ്ഞു കൊണ്ട് അകത്തേക്ക് നടന്നു.
ആ നടത്തത്തിൽ ഒരു ഡോക്ടറുടെ നിശ്ചയദാർഢ്യമല്ല, മദ്യത്തിന്റെ ലഹരിയിൽ ആടിയുലയുന്ന ഒരു മനുഷ്യന്റെ തളർച്ചയായിരുന്നു ഉണ്ടായിരുന്നത്.
മാത്യു അമ്പരപ്പോടെ അകത്തേക്ക് കയറി.
“അൽവിഷ്.. എന്താ.. ഇത്.. എന്താ ഇങ്ങനെ.. ഇതെന്ത് കോലം..?” മാത്യുവിന്റെ ശബ്ദത്തിൽ വേദനയും അതിലേറെ അവിശ്വാസവും നിറഞ്ഞു നിന്നു.
അൽവിഷ് ഒന്ന് ചിരിച്ചു. ആ ചിരിയിൽ ഒരുതരം നിസ്സംഗതയായിരുന്നു.
“താൻ ഇരിക്ക്.. എന്താ വന്നത്..? ഒന്ന് ഒഴിക്കട്ടെ തനിക്ക്..?”
അയാൾ കൈകൊണ്ട് അരികിലെ സോഫയിലേക്ക് ചൂണ്ടി.
മാത്യുവിന്റെ കണ്ണുകൾ ആ ലിവിങ് റൂമിലെ ഷെൽഫിലേക്ക് നീങ്ങി.
അവിടെ പുസ്തകങ്ങൾക്ക് പകരം നിരനിരയായി ഇരിക്കുന്നത് ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ മദ്യക്കുപ്പികളാണ്.
വിദേശ ബ്രാൻഡുകളുടെ ഒരു വലിയ ശേഖരം തന്നെ അവിടെയുണ്ട്.
പകുതി കാലിയായ കുപ്പികളും ഗ്ലാസുകളും ടീപ്പോയിയിൽ ചിതറിക്കിടക്കുന്നു.
ആ ആഡംബര വീട് ഇപ്പോൾ ഒരു വലിയ ബാർ ആയി മാറിയിരിക്കുന്നു. മാത്യു അത് കണ്ട് അന്തം വിട്ടു നിന്നു.
”എന്താ അൽവിഷ്.. താൻ ഇത് എന്തിനാ ഇങ്ങനെ കുടിക്കുന്നത്..?”
മാത്യു അയാളുടെ അരികിലേക്ക് നീങ്ങി ചോദിച്ചു.
“നമ്മളൊക്കെ പണ്ട് വല്ലപ്പോഴും ഒരു സന്തോഷത്തിന് കുടിച്ചിരുന്നവരല്ലേ.. ഇതിപ്പോ നിന്റെ ജീവിതം തന്നെ ഇതിലായോ..?”
അൽവിഷ് ഒരു വലിയ ഗ്ലാസിലേക്ക് മദ്യം പകർന്നു കൊണ്ട് തലയുയർത്തി.
“സന്തോഷത്തിനോ..? അല്ല മാത്യു.. ഇത് സന്തോഷത്തിനല്ല.. മറക്കാൻ വേണ്ടിയാ.. ഉറങ്ങാൻ വേണ്ടിയാ..”
അയാൾ ഒരു വലിയ കവിൾ കുടിച്ചു കൊണ്ട് സോഫയിലേക്ക് ചാരി ഇരുന്നു.
”എന്ത് മറക്കാൻ..?”
മാത്യു വിടാതെ ചോദിച്ചു.
അൽവിഷ് മാത്യുവിനെ ഒന്ന് സൂക്ഷിച്ചു നോക്കി.
“താൻ എന്തിനാ ഇപ്പോ എന്നെ തിരഞ്ഞു വന്നത് മാത്യു..? ”
അയാൾ വീണ്ടും ഒരു വലിയ കവിൾ കുടിച്ചു കൊണ്ട് സോഫയിലേക്ക് ചാരി.
”എന്താടോ.. താൻ ഒന്ന് തെളിച്ചു പറയ്.. എന്താ സംഭവിച്ചത്…?”
മാത്യു അൽവിഷിനോട് ചോദിച്ചുകൊണ്ടേ ഇരുന്നു.
അയാളുടെ ഉള്ളിലെ വെപ്രാളം വാക്കുകളിൽ നിഴലിക്കുന്നുണ്ടായിരുന്നു.
പക്ഷെ അൽവിഷിനു ഉത്തരം ഇല്ലായിരുന്നു.
അയാൾ ആ വലിയ മദ്യഗ്ലാസിലെ ദ്രാവകത്തിലേക്ക് നോക്കി ശൂന്യമായ കണ്ണുകളോടെ ഇരുന്നു.
”അൽവിഷ്.. താൻ എന്തിനാ ആ ഹൈ റേഞ്ച് ഹോസ്പിറ്റലിൽ പോയത്..? താൻ അമലയുടെ കേസ് നോക്കിയില്ലേ..? അവളുടെ വീട്ടിൽ പോയില്ലേ…?”
മാത്യുവിന്റെ ആ ചോദ്യം കേട്ടതും അൽവിഷ് ഒന്ന് ഞെട്ടി.
അയാളുടെ ഉള്ളിലെ ഏതോ രഹസ്യത്തിൽ മാത്യു തൊട്ടതുപോലെ.
പക്ഷെ ഉടനെ തന്നെ ആ ഞെട്ടൽ മറച്ചുപിടിച്ചുകൊണ്ട് അയാൾ കൈയിലിരുന്ന ഗ്ലാസ് ഒറ്റയടിക്ക് വായിലേക്ക് മോന്തി.
എന്നിട്ട് പതർച്ചയോടെ പറഞ്ഞു:
“എന്ത്.. ഏത് അമല…? എനിക്കറിയില്ല…”
”അൽവിഷ്.. പ്ലീസ്.. എനിക്കറിയാം.. നീ കള്ളം പറയരുത്…ഒന്ന് തെളിച്ചുപറയ്.. എന്താ സംഭവിച്ചത്..?”
മാത്യു അയാളുടെ തോളിൽ പിടിച്ചുലച്ചു.
”ഓഹ്.. അതോ.. പണ്ട് നമ്മൾക്ക് കൈപ്പിഴ കൊണ്ട് ജീവൻ പോയ ആ പെണ്ണ്.. അവളുടെ വീട്ടിൽ ഒന്ന് പോകണോന്ന് തോന്നി.. ഒരു പാപമോചനം പോലെ..”
അൽവിഷ് ഒരു വിധത്തിൽ പറഞ്ഞു ഒപ്പിച്ചു.
പക്ഷെ മാത്യുവിന് അയാളുടെ ഉത്തരം ഒട്ടും ബോധിച്ചില്ല.
അൽവിഷിന്റെ കണ്ണുകളിലെ ഭയം മറ്റൊരു സത്യമാണ് വിളിച്ചുപറയുന്നത്.
മാത്യു തന്റെ ഫോൺ പുറത്തെടുത്തു. എന്നിട്ട് സാമിന്റെ ഫോട്ടോ സ്ക്രീനിൽ തെളിച്ചു അൽവിഷിനു നേരെ നീട്ടി.
ഫോട്ടോ കണ്ടതും അൽവിഷ് ആകെ തകർന്നുപോയി. അയാളുടെ കയ്യിലിരുന്ന ഗ്ലാസ് താഴെ വീഴാൻ പോയി.
