അതോ ഇതിനു പിന്നിൽ താൻ അറിയാത്ത മറ്റെന്തെങ്കിലും ഉണ്ടോ?!!
”അമലയുടെ അച്ഛനും അമ്മയും അവൾ മരിച്ച് കുറച്ചു വർഷങ്ങൾക്കുള്ളിൽ തന്നെ കിടപ്പിലായി മരിച്ചുപോയി സാറേ.
അവിടെ ഇപ്പോൾ അവകാശികളായി ആരുമില്ല. പണ്ട് അവളുടെ അച്ഛന്റെ കൂടെയുണ്ടായിരുന്ന ഏതോ ഒരു ദൂരബന്ധുവായ അമ്മാവൻ മാത്രം അവിടെ ഇടയ്ക്ക് വരാറുണ്ട്.
ഞങ്ങൾ അവിടെ ചെന്നപ്പോൾ ആ അമ്മാവൻ അവിടെയുണ്ടായിരുന്നു.
അൽവിഷ് സാർ അയാളോട് എന്തൊക്കെയോ ചോദിച്ചു. പക്ഷേ അയാളുടെ മറുപടി കേട്ടതും സാറിന്റെ മുഖം വിളറി വെളുത്തു.”
”എന്താ.. എന്താ.. അയാൾ പറഞ്ഞത്?”
മാത്യു ഷാജിയേട്ടന്റെ കൈകളിൽ മുറുകെ പിടിച്ചു.
”അത് എന്നോട് പറഞ്ഞില്ല സാറേ. പക്ഷേ അൽവിഷ് സാർ ആ വീട്ടിൽ നിന്ന് ഇറങ്ങിയത് ഒരു ഭ്രാന്തനെപ്പോലെയായിരുന്നു…
വണ്ടിയിലേക്ക് കയറുമ്പോൾ എന്റെ മുഖത്ത് നോക്കാൻ പോലും അങ്ങേർക്ക് പേടിയായിരുന്നു.
എന്തോ ഒരു വലിയ അബദ്ധം സംഭവിച്ച മട്ടിലായിരുന്നു അങ്ങേരുടെ പെരുമാറ്റം.
ഒന്നും മിണ്ടാതെ വണ്ടി വിട്ടുപോയി. പിന്നെ ഇപ്പൊ മാസങ്ങൾ കഴിഞ്ഞു, ഒരു വിവരവുമില്ല.
ഇപ്പോഴിതാ സാറും വന്നിരിക്കുന്നു. സാറേ.. സത്യം പറയ്.. എന്താ കാര്യം? എന്തോ പ്രശ്നം ഉണ്ട്..!!”
മാത്യുവിന് മറുപടി ഉണ്ടായിരുന്നില്ല.
”ഷാജിയേട്ടാ.. എനിക്ക് ആ വീട് ഒന്ന് കാണണം. എന്നെ ഒന്ന് അങ്ങോട്ടേക്ക് കൊണ്ടുപോകുമോ?”
മാത്യുവിന്റെ കണ്ണുകളിൽ ഒരു യാചനയുണ്ടായിരുന്നു.
ഷാജിയേട്ടൻ മാത്യുവിനെ അടിമുടി ഒന്ന് നോക്കി.
“കൊണ്ടുപോകാം സാറേ.. പക്ഷേ ആ പഴയ മുറിവുകൾ വീണ്ടും കുത്തിത്തുറക്കുന്നത് സാറിന് താങ്ങാൻ കഴിയുമോ എന്ന് എനിക്ക് ഉറപ്പില്ല.എന്റെ ഡ്യൂട്ടി തുടങ്ങാൻ ഇനിയും സമയമുണ്ട്.സർ ഓക്കേ ആണെങ്കിൽ നമുക്ക് പോവാം..”
മാത്യു തന്റെ കാറിനടുത്തേക്ക് നടക്കുമ്പോൾ തലയിൽ ആയിരം വവ്വാലുകൾ ചിറകടിക്കുന്നതുപോലെ അയാൾക്ക് തോന്നി.
അൽവിഷ്.. സാം..നാതാഷാ… അമല.. ഷാജിയേട്ടൻ.. എല്ലാവരും ഒരേ ചരടിൽ കോർത്ത മുത്തുകൾ പോലെ തന്റെ ജീവിതത്തെ വരിഞ്ഞുമുറുക്കുകയാണ്. താൻ ഇത്രയും കാലം അറിഞ്ഞത് പകുതി സത്യങ്ങൾ മാത്രമാണോ?!!
”ആഹ്.. മാത്യു സാറെ.. അവിടെ വച്ച് സർ അമലയുടെ സർജറി ചെയ്ത ഡോക്ടർ ആണെന്ന് ഒന്നും പറയാൻ നിക്കണ്ട..
അമലയുടെ പണ്ടത്തെ ടീച്ചർ ആണെന്ന് അങ്ങാനും കള്ളം പറയാം..”
വഴിമധ്യേ ഷാജിയേട്ടൻ ഉപദേശിച്ചു. മാത്യു ആ മരവിപ്പിനിടയിലും തലയാട്ടി. മാത്യു അയാളെയും കൊണ്ട് വണ്ടി വേഗത്തിൽ വിട്ടു.
അമലയുടെ വീട്ടിലേക്ക്…
മരങ്ങൾ തിങ്ങിനിറഞ്ഞ ആ ഇടവഴിയിൽ, കാലപ്പഴക്കം ചെന്ന ആ പഴയ തറവാട് വീട് ഒറ്റപ്പെട്ടതുപോലെ നിന്നു.
ചുറ്റുമുള്ള വീടുകൾ ദൂരെയാണ്.
ആ വീടിന്റെ മുറ്റത്ത് ഒരാൾ കൃഷിപ്പണിയിൽ ഏർപ്പെട്ടിട്ടുണ്ട്.
“അത് അമലയുടെ അമ്മാവനാണ്.. അയാൾ ആണ് ഇപ്പോ ഇവിടെ താമസം..”
ഷാജിയേട്ടൻ പതുക്കെ പറഞ്ഞു. മാത്യു വണ്ടി സൈഡ് ആക്കി. ഹൃദയമിടിപ്പ് കാതുകളിൽ മുഴങ്ങുന്നതുപോലെ അയാൾക്ക് തോന്നി.
ആ കൃഷിപ്പണി ചെയ്തുകൊണ്ടിരുന്ന ആൾ അവരുടെ അടുത്തേക്ക് നീങ്ങി.
”ആഹ്.. ചേട്ടാ.. ഇത് അമലയുടെ പഴയ ഒരു ടീച്ചർ ആണ്.. ഈ വഴി വന്നപ്പോ എന്റോഡ് വഴി ചോദിച്ചതാണ്.. ഒന്ന് കയറാം എന്ന് കരുതി..”
ഷാജിയേട്ടൻ കള്ളം പറഞ്ഞു ഒപ്പിച്ചു.
”ആഹ്.. ഇരിക്ക് കേട്ടോ.. ഞാൻ ഒന്ന് കാലു കഴുകട്ടെ..”
അയാൾ സൗമ്യമായി പറഞ്ഞു.
മാത്യുവും ഷാജിയേട്ടനും ആ ഉമ്മറത്തേക്ക് കയറി.
മാത്യുവിന്റെ കണ്ണുകൾ ആ വീടിന്റെ ഓരോ മൂലയിലും പരതി. അമല നടന്നിരുന്ന ആ തറയിൽ നിൽക്കുമ്പോൾ അയാൾക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി.
