ഒടുവില്‍ എന്റെ പിഴയും ആശുപത്രി ചിലവും എല്ലാം രാകേഷ് ക്ലിയർ ചെയ്തു. അവസാനം എല്ലാം കഴിഞ്ഞ് മൂന്നരയോടെ ഞങ്ങൾ പുറത്തേക്ക് വന്നു.
ബഷീര്‍ മാമയും അയാളുടെ മോനും എന്നോട് അല്‍പ്പനേരം സംസാരിച്ചിട്ട് പോയി. ഹരിദാസ് ചേട്ടനും കാര്യങ്ങൾ ചോദിച്ചു. ഞാൻ ചിലതൊക്കെ പറഞ്ഞു. കുറെ കഴിഞ്ഞ് അയാളും ആശ്വാസത്തോടെ പോയി.
അവസാനം അഞ്ചന, നെഷിധ, മറിയ, രാകേഷ് പിന്നേ ഞാനും മാത്രമാണ് അവിടെ ഉണ്ടായിരുന്നത്.
പേടിച്ചു പോയത് പോലെ നെഷിധ എന്നെ മുറുകെ കെട്ടിപിടിച്ചു വച്ചിരുന്നു, അവള്‍ കരയുന്നുമുണ്ടായിരുന്നു. അവളുടെ കാതില്‍ ആശ്വാസ വാക്കുകൾ പറഞ്ഞപ്പോ അവളുടെ പിടി അല്‍പ്പം അയഞ്ഞു.
അഞ്ചന എന്റെ അടുത്തു വന്നിട്ട് വെറുതെ നിന്നു. മുഖത്ത് ആശ്വാസം ഉണ്ടായിരുന്നുവെങ്കിലും ചെറിയൊരു ദുഃഖവും ആ കണ്ണുകളില്‍ നിഴല്‍ പോലെ നിന്നത് ഞാൻ കണ്ടു.
എല്ലാം സംഭവിച്ചതിന്റെ ഷോക്കും, എത്ര ചെറ്റയാണെങ്കിലും ഭർത്താവിന്റെ കാര്യങ്ങളൊക്കെ ഓര്‍ത്തും ടെൻഷനും വിഷമവും ഒക്കെ അവള്‍ക്ക് ഉണ്ടായിരുന്നത് ഞാൻ മനസ്സിലാക്കി.
രാകേഷും എന്റെ ചുമലില്‍ പിടിച്ചു കൊണ്ട് എന്നെ തന്നെ നോക്കി നില്‍ക്കുകയാണ് ചെയ്തത്.
മറിയ ആശ്വാസത്തോടെ പുഞ്ചിരിച്ച ശേഷം എന്റെ കൈയിൽ പിടിച്ചുകൊണ്ട് പറഞ്ഞു, “ഞാനും അഞ്ചനയും എന്റെ വില്ലയിൽ പോകുന്നു. നിങ്ങളും അങ്ങോട്ട് വന്നാൽ മതി. തല്‍കാലം നമുക്ക് അവിടെ ഒരുമിച്ച് കഴിയാം.” അതും പറഞ്ഞ് എന്റെ കയ്യിലെ പിടിത്തം വിട്ടിട്ട് മറിയ അഞ്ചനയേയും കൂട്ടി പോയി.
എന്റെ വണ്ടിയെ രാകേഷ് കൊണ്ടു വന്നിരുന്നു. നെഷിധ എന്റെ കൈ പിടിച്ചു കൊണ്ട് എന്നെ ബാക് സീറ്റില്‍ കൊണ്ടിരുത്തി. അവളും എന്റെ കൂടെ പുറകില്‍ കേറി, എന്നെ കെട്ടിപിടിച്ചിട്ട് എന്റെ തോളില്‍ തലയും ചാരിയിരുന്നു.
ഉടനെ രാകേഷും മറിയയുടെ വില്ല ലക്ഷ്യമാക്കി വിട്ടു.
“ഏട്ടാ, നമ്മുടെ ആ പഴയ ഫ്ലാറ്റിന്റെ അഗ്രിമെർറ്റ് ഞാൻ സെറ്റില്‍ ചെയ്തു. അവിടെ നമുക്കിനി വേണ്ട. മറിയേച്ചിടെ വില്ലയ്ക്കടുത്തായി ഒരു ഫ്ലാറ്റ് ആണ് എടുത്തിരിക്കുന്നത്.” രാകേഷ് ഓടിക്കുന്നതിടയിൽ പറഞ്ഞു.
നെഷിധയെ ചേര്‍ത്തു പിടിച്ചുകൊണ്ട് ഞാൻ തലയാട്ടുക മാത്രം ചെയ്തു.
അവന്‍ വേറൊരു വലിയ വില്ലയുടെ മുന്നിലാണ് വണ്ടി കൊണ്ട് നിര്‍ത്തിയത്. ഞാൻ സംശയത്തോടെ നോക്കുന്നത് കണ്ടിട്ട് അവന്‍ പറഞ്ഞു, “മറിയേച്ചി ഇപ്പൊ ഈ വില്ലയിലാണ് താമസം.”
ഞങ്ങളുടെ വണ്ടിയുടെ ശബ്ദം കേട്ട് മറിയയും അഞ്ചനയും പുറത്തേക്ക് വന്നു. ഉടനെ ഞങ്ങളെ അവർ അകത്തേക്ക് നയിച്ചു.
പക്ഷേ എന്നെയും നെഷിധയേയും വിട്ടിട്ട് രാകേഷ് പോയി, ഞങ്ങൾക്കുള്ള ഡ്രസ്സും മറ്റും എടുത്തോണ്ട് വരാമെന്ന് പറഞ്ഞിട്ടാണ് അവന്‍ പോയത്.
ഭയവും മറ്റുള്ള ചിന്തകളും കാരണം ജയിലില്‍ ഉണ്ടായിരുന്ന നാല് ദിവസവും ഞാൻ ഉറങ്ങിയതേയില്ല. ഇപ്പോൾ മനസ്സിന് അല്‍പ്പം സമാധാനം കിട്ടിയത് കൊണ്ടാവും ക്ഷീണവും ഉറക്കവും എന്നെ വല്ലാതെ ആക്രമിച്ചത്.
“നി ചെന്ന് ഫ്രെഷായിട്ട് വാ.. ഞങ്ങൾ ഫുഡൊക്കെ ഓർടർ ചെയ്തു കഴിഞ്ഞു. കഴിച്ചിട്ട് നി റെസ്റ്റെടുക്ക്. അതുകഴിഞ്ഞ് മതി ബാക്കിയുള്ളത്.” എന്റെ മൂക്കിലെ മുറിവിൽ വിഷമത്തോടെ നോക്കിയാണ് അഞ്ചന പറഞ്ഞു.
ഞാൻ തലയാട്ടി. പക്ഷേ ഫ്രെഷ് ആവനൊന്നും ഞാൻ നിന്നില്ല. ആദ്യം കണ്ട റൂമിൽ കേറി ഞാൻ ബെഡ്ഡിൽ കിടന്നു. കിടന്നതും ഞാൻ ഉറങ്ങപോയി.
പിന്നേ അടുത്ത ദിവസമാണ് ഞാനായിട്ട് ഉണർന്നത്. റൂമിൽ ആരുമില്ലായിരുന്നു. അവിടെ മേശപ്പുറത്ത് ഒരു ഡിജിറ്റല്‍ കലണ്ടര്‍ ഉണ്ടായിരുന്നു. സമയം ഉച്ച 12:20 എന്നതിൽ കാണിച്ചു.
റൂമിൽ തന്നെ ഒരു കസേരയില്‍ എന്റെ ഡ്രസ്സും ടവലും സോപ്പും കവർ പൊട്ടിക്കാത്ത പുതിയ ടൂത്ത് ബ്രഷും പിന്നേ പേസ്റ്റും എല്ലാം വച്ചിരുന്നു. അതൊക്കെ എടുത്തുകൊണ്ട് ഞാൻ ബാത്റൂമിൽ കേറി.
എല്ലാം കഴിഞ്ഞ് ഹാളിലേക്ക് വന്നപ്പോൾ, അവർ നാല് പേരും എന്തൊക്കെയോ സംസാരിച്ച് കൊണ്ടിരുന്നതിനെ നിർത്തിയിട്ട് എന്നെ നോക്കി.
