“ഇതെന്തിനാടാ വടിയൊക്കെ..”
മേദിനി തിരക്കി..
“ഒരു പരിചയവുമില്ലാത്ത സ്ഥലമല്ലേ ചേച്ചീ.. ഇരിക്കട്ടെ ഒരു ബലത്തിന്… ആ ഹോട്ടലുകാരൻ്റെ ചേച്ചിയോടുള്ള നോട്ടം അത്ര ശരിയല്ല..അവനെങ്ങനും ആളെ കൂട്ടി വന്നാൽ എന്തേലും വേണ്ടേ തലയ്ക്കിട്ടു കൊടുക്കാൻ..”
അവൾക്കെന്തോ അവനോട് പെട്ടന്നൊരു വൈകാരികമായ അടുപ്പം തോന്നിപ്പോയി.. ജീവിതത്തിൽ അപൂർവ്വമായി അനുഭവിക്കപ്പെടാൻ മാത്രം പറ്റിയിരുന്ന സുരക്ഷിതത്വബോധം മേദിനിയെ വികാരവതിയാക്കിയതാണ്..
മെഴുകുതിരിയുടെ ഇത്തിരി വെട്ടത്തിൽ നടന്ന് അവർ വീടിൻ്റെ സമീപമെത്തിച്ചേർന്നു. ഒരു ചെറിയ വാർക്ക വീടായിരുന്നു അത്. മുറുക്കാൻ കടയിലെ സ്ത്രീ പറഞ്ഞ പോലെ നിലത്ത് കിടന്ന മാറ്റിൻ്റെ താഴെയായി കണ്ട ചാവിയെടുത്ത് അവൻ വാതിൽ തുറന്നു. പൂട്ടിക്കിടന്ന മുറിയുടെ ഗന്ധം ശൗരിക്ക് അനുഭവപ്പെട്ടു. അവൻ മെഴുകുതിരി വെട്ടത്തിൽ ലൈറ്റിൻ്റെ സ്വിച്ച് തപ്പിപ്പിടിച്ച് ഓണാക്കി. ലൈറ്റ് തെളിഞ്ഞതും അവൻ മെഴുകുതിരി കെടുത്തി. മേദിനി അകത്തേക്ക് കയറി നോക്കി. അടുക്കളയും രണ്ട് മുറികളുമുള്ള ഒരു കുഞ്ഞു വീട്. അകമൊന്നും തേച്ചിട്ടില്ല.. റെഡ് ഓക്സൈഡ് ഇട്ട തറയാണ്.. ഒരു മുറിയിൽ ഒരു കട്ടിലും അതിൽ മെത്തയും തലയിണയും ചുരുട്ടി വെച്ചിട്ടുണ്ട്. ഹാളിൽ ഒരു മേശയും കസേരയും കിടപ്പുണ്ട്. അടുത്ത കാലം വരെ താമസമുണ്ടായിരുന്ന വീട് പോലെ അവർക്ക് തോന്നി. ശൗരി പോയി വാതിലടച്ചു വന്നു. മേദിനി കട്ടിലിലേക്ക് മെത്ത നിവർത്തിയിട്ടിട്ട് പോയി ജനാലയുടെ ഒരുപാളി തുറന്നിട്ടു.
തണുത്ത കാറ്റ് മുറിയിലേക്ക് കയറിയപ്പോൾ മുറിയിലെ ഗന്ധത്തിന് കുറവുണ്ടായി.
“വാ ഇരിക്കെടാ..”
മേദിനി വന്നു കട്ടിലിൽ ഇരുന്നു.
അവളോട് ചേർന്ന് ശൗരിയും ഇരുന്നു.
“ഞാനോർക്കുവായിരുന്നു.. ഇന്നത്തെ ദിവസം എൻ്റെ കെട്ടിയോനേങ്ങാനുമായിരുന്നു ഇവിടെയുണ്ടായിരുന്നതെങ്കിൽ കാണാമായിരുന്നു പുകില്.. ഇതിപ്പോ നീയായത് കൊണ്ട് രാത്രി തല ചായ്ക്കാനൊരിടം കിട്ടി.. അല്ലേൽ ഞാനിപ്പോൾ വല്ല കടത്തിണ്ണയിലും കിടന്നു നേരം വെളുപ്പിക്കേണ്ടി വന്നേനെ..”
“എനിക്കിപ്പോഴ ഒരു സമാധാനമായത് ചേച്ചീ.. വല്ലാത്തൊരു പെടലായിപ്പോയി നമ്മുടേത്…”
ശൗരി പറഞ്ഞു.
തുറന്ന ജനാലയിലൂടെ തണുത്ത കാറ്റ് മുറിയിലേക്ക് അടിച്ചു കയറി. ശൗരി വാച്ചിൽ സമയം നോക്കി.
