വാസുകി ഹരിയോട് പറഞ്ഞു.
“അതുപോലെ അടുത്ത ബന്ധുക്കളുടെ വീട്ടിലൊക്കെ നീയും കൂടി പോയി വേണം കല്യാണം വിളിക്കാൻ.”
ശ്രീഹരി എടുത്തടിച്ചപോലെ പറഞ്ഞു.
“രണ്ടു ചിറ്റപ്പന്മാരുടെയും വീട്ടിൽ പോകാൻ ഞാനില്ല.”
അച്ഛൻ മരിച്ച് ബിസിനസ് നഷ്ടത്തിൽ ആയി തുടങ്ങിയപ്പോൾ തന്നെ അവരുടെ ഷെയറും വാങ്ങി ശ്രീഹരിയുടെ കുടുംബത്തിന്റെ അവസ്ഥ നോക്കാതെ പോയ രണ്ടു ചിറ്റപ്പന്മാരോടും ശ്രീഹരിക്ക് ഇന്നും ദേഷ്യം തന്നെ ആയിരുന്നു.
“നിന്റെ പെങ്ങളുടെ കല്യാണമാണ്, അത് മാത്രം നീ ആലോചിച്ചാൽ മതി.”
വാസുകി അടുക്കളയിലോട്ടു നടന്നു.
ജീന അപ്പോഴും മുഖം താഴ്ത്തി ഇരിക്കുകയായിരുന്നു.
അവളുടെ കൈയിൽ പിടിച്ച് കൊണ്ട് വിദ്യ പറഞ്ഞു.
“ഞാൻ പറഞ്ഞില്ലായിരുന്നോ.. അപ്പച്ചി വല്ലാത്തൊരു ടൈപ്പ് ആണ്.. നീ അത് കാര്യമാക്കണ്ട.”
ജീന മുഖം ഉയർത്തി ഒരു പുഞ്ചിരി വരുത്താൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു.
“ഏയ്, എനിക്ക് വിഷമം ഒന്നും ഇല്ല.”
“നിന്റെ ആഗ്രഹം പോലെ തന്നെ തലേ ദിവസം പാവാടയും ടോപ്പും, കല്യാണത്തിന് സാരിയും തന്നെയാ നിനക്ക്, പക്ഷെ അത് ബാക്കി ഉള്ളവർക്ക് കൊടുക്കുന്നപോലെ ടെക്സ്റ്റൈൽസിൽ പോയി വാങ്ങുവല്ല.. എന്റെ കല്യാണ ഡ്രെസ്സിനൊപ്പം നിനക്കുള്ളതും ഞാൻ ഡിസൈൻ ചെയ്യാൻ കൊടുക്കുവാണ്.”
ജീനയുടെ മുഖത്ത് ഒരു അദ്‌ഭുതം നിറഞ്ഞു. ശ്രീഹരിയുടെയും. വിദ്യക്ക് ഇങ്ങനെ ഒരു പ്ലാൻ ഉണ്ടെന്ന് അവനും അറിഞ്ഞിരുന്നില്ല.
ജീന എന്തോ ആലോചിച്ച് പെട്ടെന്ന് പറഞ്ഞു.
“ഏയ്.. അതൊന്നും വേണ്ട.. അതൊക്കെ ഒരുപാട് പൈസ ആകും.”
“അത് വേണമോ വേണ്ടയോ എന്ന് ഞാൻ തീരുമാനിച്ചോള്ളം, ഇത് നിന്റെ ഇച്ചായന്റെ പൈസക്കൊന്നും അല്ല.. എന്റെ പൈസക്ക് നിനക്ക് ഒരു സമ്മാനമായി ഞാൻ ചെയ്യുന്നതാണ്.”
ശ്രീഹരിയുടെ അതെ പിടി വാശി ആണ് വിദ്യക്കും എന്ന് ജീനക്ക് അറിയാം.. അതുകൊണ്ട് തന്നെ ഇനി എന്ത് പറഞ്ഞിട്ടും കാര്യമില്ലെന്നു അറിയാവുന്നതിനാൽ ജീന പിന്നെ ഒന്നും മിണ്ടിയില്ല.
വിദ്യ ഈ ഒരു കാര്യം നേരത്തെ തന്നെ തീരുമാനിച്ചുറപ്പിച്ചതായിരുന്നു. വീട്ടിൽ വന്ന നാൾ മുതൽ വിദ്യയുടെയും എല്ലാ കാര്യങ്ങളും കണ്ട് അറിഞ്ഞു ചെയ്ത് വിദ്യയ്ക്ക് ജീനയോട് അത്ര വലിയൊരു ആത്മബന്ധം അവൾ ഉണ്ടാക്കി എടുത്തിരുന്നു.
അടുക്കളയിൽ എത്തിയ വാസുകി എന്തോ അറിഞ്ഞു കൊണ്ടിരിക്കുകയായിരുന്നു അംബികാമ്മയോടു പറഞ്ഞു.
“അവൾ അത്ര ശരിയെന്നും അല്ല..”
അംബികാമ്മ പെട്ടെന്ന് നിവർന്നു നോക്കികൊണ്ട് മനസിലാകാതെ ചോദിച്ചു.
“ആര്?”
“ആ ജീന.. ഹരിയുടെ ഓഫീസിലെ ജോലിക്കാരി ആണെന്ന് പറഞ്ഞിട്ട് അതുപോലൊന്നും അല്ലല്ലോ അവളുടെ പെരുമാറ്റം.”
ഒരു ചിരിയോടെ അംബികാമ്മ പറഞ്ഞു.
“അവർ ഒരുമിച്ച് പഠിച്ചതാണ് ചേച്ചി.. ആ ഒരു സ്വാതന്ത്രം അവൾ കാണിക്കുന്നതാണ്.”
ആ പറഞ്ഞത് ഇഷ്ട്ടപ്പെടാത്ത മട്ടിൽ വാസുകി പറഞ്ഞു.
“ഇതൊന്നും അത്ര നല്ലതിനല്ലെന്ന് പിന്നെ നിനക്ക് മനസിലാകും.”
ആ സംസാരം നീട്ടികൊണ്ടു പോകാൻ താല്പര്യം ഇല്ലാത്തതിനാൽ അംബികാമ്മ മൗനം പാലിച്ചു.
.
.
രണ്ടു ദിവസമായി സ്വർണഭാരങ്ങൾ ബുക്ക് ചെയ്യാൻ പോക്കും മറ്റും ആയി ശ്രീഹരി നല്ല തിരക്കിലായിരുന്നു. അന്നൊരു ദിവസം ഒഴിവു കിട്ടിയപ്പോൾ വൈകുന്നേരം അവൻ ക്ഷേത്രത്തിലേക്കിറങ്ങി.
പതിവായി ഇരുന്നു സംസാരിക്കാറില്ല തിട്ടയിൽ ഇരുന്നു ഓരോ നാട്ടുവിശേഷങ്ങൾ പറഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് ജിത്തു ശ്രീഹരിയോട് പറഞ്ഞത്.
“ഡാ.. അതാരൊക്കെയാ വരുന്നതെന്ന് നോക്കിക്കേ.”
ശ്രീഹരി നോക്കുമ്പോൾ വിദ്യയും ജീനയും അമ്പലത്തിലേക്ക് നടന്നു വരുകയാണ്.
ഒരു ചുവന്ന ചുരിദാർ ആണ് വിദ്യ ധരിച്ചിരുന്നത്.
“കല്യാണം അടുത്തപ്പോൾ ഇവളുടെ ഭക്തി കൂടിയെന്നാണ് തോന്നുന്നത്. അമ്പലത്തിൽ തിരിഞ്ഞ് നോക്കാതെ കിടന്നിരുന്നവളാണ്.”
അച്ചുവിന്റെ ആ വാക്കുകൾ കേട്ട് ചിരിക്കുമ്പോഴും ശ്രീഹരിയുടെ ശ്രദ്ധ ജീനയിൽ ആയിരുന്നു.
പച്ചയും, വെള്ളയും, ഗോൾഡും കലർന്ന ഒരു ചുരിദാർ ടോപ് ആണ് അവൾ ഇട്ടിരുന്നത്. മുട്ടിനു താഴെ വരെ ഉണ്ടായിരുന്നു ആ ടോപ്. ഒരു വെള്ള പാന്റും. നീളമുള്ള മുടി കുറച്ചു ഇടതു വശത്തായി തോളിനു മുന്നിലേക്ക് ഇട്ടിരിക്കുന്നു. ശരീരത്തിന്റെ ഒതുക്കം ആ വസ്ത്രത്തിൽ എടുത്തു കാണിക്കുന്നുണ്ട്. ആ ഡ്രെസ്സിൽ ചുണ്ടിൽ ഒരു പുഞ്ചിരിയുമായി നടന്നു വരുന്ന അവളെ കാണാൻ വല്ലാത്തൊരു ഭംഗി തന്നെ ആയിരുന്നു.
