രാത്രി പത്തുമണി ആയി കാണും. ശ്രീഹരി മുറ്റത്തേക്ക് ഇറങ്ങി നിന്ന് ഇരുട്ടിനെ തന്നെ നോക്കുകയായിരുന്നു. അവന്റെ മനസിനുള്ളിലും ഇരുട്ടു തന്നെ ആയിരുന്നു. അവന് ചുറ്റും മൂടൽ മഞ്ഞു ഉണ്ട്. പക്ഷെ ആ തണുപ്പ് ഒന്നും അവൻ അറിയുന്നേ ഇല്ല. നെഞ്ചിനുള്ളിൽ തീ ആയിരുന്നു.
തന്റെ മാത്രം സ്വന്തമെന്നും ഭാഗ്യമെന്നും കരുതിയിരുന്ന ഒന്ന് നഷ്ടപ്പെടാൻ പോകുന്നു എന്നുള്ള ഒരു തോന്നൽ അവനെ നീറ്റി കൊണ്ടിരുന്നു. കൂടെ ഉണ്ടായിട്ടും താൻ എന്നൊരാൾ ഇവിടെ ഇല്ല എന്നുള്ള രീതിയിൽ ഉള്ള അവളുടെ പെരുമാറ്റം കുറച്ചൊന്നും അല്ല അവനെ വേദനിപ്പിച്ചത്. ഇച്ചായാ എന്ന് വിളിച്ചകൊണ്ട് അവൾ തന്റെ തോളിലേക്ക് ഒന്ന് ചാഞ്ഞിരുന്നെങ്കിൽ എന്ന് അവൻ വല്ലാതെ ആഗ്രഹിച്ച് പോയി.
ഈ സമയം ഡോറിനരികിൽ നിന്ന് ശ്രീഹരിയെ തന്നെ നോക്കുകയായിരുന്നു ജീന. തന്റെ അവഗണന അവനെ വല്ലാതെ വേദനിപ്പിക്കുണ്ട് എന്ന് അവൾക്ക് നന്നായി അറിയാം. പക്ഷെ അതല്ലാതെ അവൾക്ക് മറ്റൊന്നും കഴിയുന്നില്ലായിരുന്നു.
അവൻ ആ മുറ്റത്തു മഞ്ഞിൽ അങ്ങനെ നിൽക്കുന്ന കണ്ട് അവൾക്ക് സഹിക്കാനായില്ല.
“ഇച്ചായാ..”
ശ്രീഹരി ഒന്ന് തിരിഞ്ഞു നോക്കി. രണ്ടു ദിവസങ്ങൾക്ക് ശേഷമാണ് അവളിൽ നിന്നും അങ്ങനെ ഒരു വിളി അവൻ കേൾക്കുന്നത്.
“അകത്തേക്ക് കയറി വാ.. നല്ല മഞ്ഞു ഉണ്ട്.. അസുഖം വല്ലോം വരും.”
“എനിക്ക് എന്ത് പറ്റിയാലും നിനക്കെന്താ? ഞാൻ ഇപ്പോൾ നിന്റെ ആരും അല്ലല്ലോ.”
അപ്പോൾ അങ്ങനെ ചോദിക്കാനാണ് അവന് തോന്നിയത്.
“ഇച്ചായാ..”
അത് അവളിൽ വന്നൊരു തേങ്ങൽ ആയിരുന്നു.
ശ്രീഹരി അവളുടെ അടുത്തേക്ക് വന്നു കൊണ്ട് ചോദിച്ചു.
“എനിക്ക് ജീവിതകാലം മുഴുവൻ നിന്നെ എന്നോടൊപ്പം വേണം.. എന്റെ അമ്മയ്ക്കും വിദ്യക്കും നമ്മളെ അടുത്തറിയാവുന്ന എല്ലാപേർക്കും നമ്മൾ ഒന്നിക്കണമെന്നാണ്.. പിന്നെ നിനക്ക് മാത്രം എന്താണ് ജീന?”
“എനിക്കതിനു കഴിയാഞ്ഞിട്ടല്ലേ.. എന്നെയൊന്നു മനസിലാക്ക് ഇച്ചായാ.”
“ഞാൻ എന്താണ് മനസിലാക്കേണ്ടത് ജീന?”
ശ്രീഹരി അവളുടെ തോളിൽ പിടിച്ച് തന്നിലേക്ക് അടുപ്പിക്കാൻ ശ്രമിച്ചു. ജീന പെട്ടെന്ന് അവന്റെ കൈ തട്ടി മാറ്റി പിന്നിലേക്കകന്നു.
“നീ എന്താ ജീന ഇങ്ങനെ കാണിക്കുന്നത്.”
അത്രയും നേരം അവളുടെ മുഖത്ത് ഉണ്ടായിരുന്ന ദൈന്യ ഭാവം മാറി.
“എന്റെ ശരീരത്തിന് വേണ്ടിയാണ് ഇച്ചായൻ ഈ കല്യാണം എന്ന ആവിശ്യം ഉന്നയിക്കുന്നതെങ്കിൽ അതിനു കല്യാണത്തിന്റെ ആവിശ്യം ഇല്ല. എന്നെ എന്ത് വേണമെങ്കിലും ചെയ്തോ.. ഞാൻ ദാ നിന്ന് തരാം.”
അവൾ ശരീരത്തു പുതച്ചിരുന്ന പുതപ്പ് താഴേക്കിട്ട് ശരീരത്തുണ്ടായിരുന്ന ഷർട്ട് ഇരുവശത്തേക്കും ആയി വലിച്ചു. ഷർട്ടിന്റെ മുകളിലത്തെ മൂന്നു ബട്ടണുകൾ ഊരി തെറിച്ചു.
അവളുടെ സ്വബോധ മനസ്സല്ല ഇതൊന്നും പറയുന്നതെന്നും ചെയ്യുന്നതെന്നും അവന് നന്നായി അറിയാം. റൂമിൽ തന്നെ അടച്ച് പൂട്ടി ഇരുന്നു അവൾ വീണ്ടും ഡിപ്രെഷനിലേക്ക് പോയെന്നും അവന് മനസിലായി. പക്ഷെ അതെല്ലാം മറന്ന് ആ ഒരു നിമിഷം അവന്റെ കൈ അവളുടെ കവിളിൽ ആഞ്ഞു പതിച്ചു.
പ്രതീക്ഷിക്കാതെ ഉള്ള അടിയിൽ പിന്നിലേക്ക് വേച്ചു വീണ ജീനയുടെ തല കട്ടിള പടിയിലേക്ക് ഇടിച്ചു.
ആ നിമിഷത്തിൽ ആണ് താൻ അവളെ അടിച്ചു എന്നൊരു ബോധത്തിലേക്ക് ശ്രീഹരിയും വന്നത്.
അവൻ പെട്ടെന്ന് അവളെ തറയിൽ നിന്നും പിടിച്ച് എഴുന്നേൽപ്പിച്ചു. ഇടതു കണ്ണിനു മുകളിലായി നെറ്റിയിൽ നിന്നും ചോര ഒഴുകുന്നുണ്ട്. പക്ഷെ അവളുടെ കണ്ണുകൾ ഒന്ന് നിറഞ്ഞിട്ട് കൂടിയില്ല. ചെറിയൊരു മുറിവാണ് അത് കാണുമ്പോഴേ അറിയാം, പക്ഷെ അവൻ ചെറുതായി ഭയന്നിരുന്നു.
ജീന പെട്ടെന്ന് തന്റെ ശരീരത്തു നിന്നും അവന്റെ കൈ തട്ടി മാറ്റി.
അതും കൂടി ആയപ്പോൾ അവൻ ആകെ തകർന്ന അവസ്ഥയിൽ ആയി.
“ജീന.. കുറച്ച് നേരത്തേക്ക്, കുറച്ചു നേരത്തേക്ക് മാത്രം നീ എന്നെ നിന്റെ പഴയ ഇച്ചായനായി കാണ്. എന്നെയൊന്നു അനുസരിക്ക്, ഞാൻ പറയുന്നതൊക്കെ ഒന്ന് കേൾക്ക്.. അതിനു ശേഷം ഞാൻ നിന്നെ എന്റെ അമ്മയുടെ അടുത്തേക്ക് കൊണ്ടാക്കാം.. എന്നിട്ട് ഞാൻ എറണാകുളത്തേക്ക് പോകും.. പിന്നെ ഒരിക്കൽ പോലും ഞാൻ നിന്റെ മുന്നിൽ വരുകയില്ല.”
