അംബികാമ്മയുടെ എടുത്തടിച്ച പോലുള്ള ഈ മറുപടി കേട്ട് വിദ്യ ഉൾപ്പെടെ അവിടെ എല്ലാരും കുറച്ച് നേരം കണ്ണും മിഴിച്ചിരുന്നു.
വാസുകി – അംബികേ.. നീ എന്തൊക്കെയാ ഈ പറയുന്നേ? അവളെ കല്യാണം കഴിക്കാൻ നീ സമ്മതിക്കുമെന്നോ?”
മൂ.ചി. – ഞാൻ അപ്പോഴേ പറഞ്ഞതാ ഇത് ചോദിക്കാനും പറയാനൊന്നും ഇങ്ങോട്ടു വരേണ്ടെന്ന്. ഇവളുടെ ഭർത്താവിനും ഇല്ലായിരുന്നല്ലോ ഈ ജാതിയും മതവും ഒന്നും നോക്കക്കം.. എന്തിനാ ഇനി ഇവിടെ ഇരിക്കുന്നെ.. ഇറങ്ങാം നമുക്ക്.
ചിറ്റപ്പന്മാർ രണ്ടു പേരും വീടിന് പുറത്തേക്ക് ഇറങ്ങി. അവരെ പറഞ്ഞു സമാധാനിപ്പിക്കാൻ ശ്രമിച്ച് കൊണ്ട് വാസുകിയും.
അവർ പുറത്തേക്ക് ഇറങ്ങിയതും സന്തോഷം നിറഞ്ഞ മുഖത്തോടെ അമ്മയുടെ അടുത്തേക്ക് വന്ന് വിദ്യ ചോദിച്ചു.
“അപ്പോൾ അമ്മക്ക് ഇഷ്ട്ടമാണല്ലേ ചേട്ടൻ വിദ്യയെ കെട്ടുന്നത്.. എനിക്കും അത് ഇഷ്ട്ടമാ.”
വിദ്യയുടെ തോളിൽ പിടിച്ച് കൊണ്ട് അംബികാമ്മ പറഞ്ഞു.
“അവളെക്കാളും നല്ലൊരു കൊച്ചു അവന് വേറെ ഇവിടെ കിട്ടാനാണ്. പക്ഷെ നമുക്ക് ആഗ്രഹിക്കാനല്ലേ പറ്റു.. ജീനക്ക് അങ്ങനെ ഒരു താല്പര്യം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല.”
ചിറ്റപ്പന്മാരും വാസുകിയും വീടിന് പുറത്തേക്ക് ഇറങ്ങിയതും ശ്രീഹരിയുടെ കാറ് അവിടെ വന്ന് നിന്നതും ഒരുമിച്ചായിരുന്നു.
കാറിൽ നിന്നും ശ്രീഹരിയും ജീനയും പുറത്തേക്ക് ഇറങ്ങി. അപ്രതീക്ഷിതമായി ചിറ്റപ്പന്മാരെ വീടിന് മുന്നിൽ കണ്ടപ്പോൾ ശ്രീഹരി ഒന്ന് ഞെട്ടാതിരുന്നില്ല. ചിറ്റപ്പന്മാരും കാറിൽ നിന്നും ഇറങ്ങിയ ശ്രീഹരിയേയും ജീനയെയും ഒന്ന് നോക്കി.
അവൻ പെട്ടെന്ന് തന്നെ തല താഴ്ത്തി അവരെ ശ്രദ്ധിക്കാതെ വീടിനകത്തേക്ക് കയറി പോയി. ഇരുപേരും ജീനയെ തന്നെ നോക്കുവായിരുന്നു. ആരെന്നു മനസിലായില്ലെങ്കിലും ജീന അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു. അവരും അവരറിയാതെ തന്നെ അവൾക്ക് ഒരു പുഞ്ചിരി നൽകി പോയി.
അവരെ മാറി കടന്നു ജീന വീടിനകത്തേക്ക് നടക്കുമ്പോഴും അവരുടെ ശ്രദ്ധ അവളിൽ തന്നെ ആയിരുന്നു. അവളുടെ സൗന്ദര്യവും ബഹുമാനത്തോടെയുള്ള പുഞ്ചിരിയും ഒക്കെ കണ്ടപ്പോൾ ജീന ശ്രീഹരിക്ക് ചേരുമെന്ന് രണ്ടുപേരുടെയും മനസ്സിൽ തോന്നാതിരുന്നില്ല.
മൂത്ത ചിറ്റപ്പൻ വാസുകിയോടു പറഞ്ഞു.
“ഞങ്ങൾ ഇവിടെ നിൽക്കുന്നു എന്ന് പോലും ഭാവിക്കാതെ അവൻ അകത്തേക്ക് കയറി പോയത് കണ്ടില്ലേ.. ഞങ്ങളെ അപമാനിക്കയല്ലേ അവൻ ചെയ്തത്.”
ഇളയ ചിറ്റപ്പൻ പറഞ്ഞു.
“അവൻ ഇങ്ങൊക്കെ കാണിക്കാൻ ഞങ്ങൾ എന്താ ചെയ്‍തത്.. ഞങ്ങൾക്ക് കിട്ടേണ്ട ഓഹരി അല്ലെ ഞങ്ങൾ വാങ്ങിയുള്ളു.. അല്ലാതെ ഇവർക്കുള്ളതും കൂടി ഞങ്ങൾ തട്ടി എടുത്തില്ലല്ലോ..”
ഒന്ന് നിർത്തിയ ശേഷം തുടർന്നു.
“പിന്നെ ശരിയാണ്.. അന്നത്തെ സാഹചര്യത്തിൽ ഞങ്ങൾ അങ്ങനെ ചെയ്യരുതായിരുന്നു.. പക്ഷെ ഞങ്ങൾക്ക് ഞങ്ങളുടെ കുടുംബത്തിന്റെ കാര്യം കൂടി നോക്കണ്ടായിരുന്നോ.. നീ വിളിച്ചപ്പോൾ ഇന്നും ഞങ്ങൾ ഇവിടെ വന്നത് ഞങ്ങൾ ചെയ്തത് തെറ്റ് തന്നെയാണ് എന്ന് ബോധം ഉള്ളതുകൊണ്ട് തന്നെയാണ്.. പക്ഷെ ഇനിയും എങ്ങനെ അപമാനിതനാകാൻ ഞങ്ങൾക്ക് വയ്യ..”
മൂ.ചി. – അവൻ ആ പെണ്ണിനെ കെട്ടുകയോ എന്തോ ചെയ്യട്ടെ. അതൊക്കെ അവന്റെ ഇഷ്ട്ടം. ഞങ്ങൾ അതിൽ ഇനി ഇടപെടുന്നില്ല.. പക്ഷെ വിദ്യയുടെ കല്യാണത്തിന് ഞങ്ങൾ വരണമെങ്കിൽ അവൻ ഞങ്ങളുടെ വീട്ടിൽ വന്നു കല്യാണം വിളിക്കണം.
വാസുകി എന്ത് പറയണം എന്ന് അറിയാതെ നിൽക്കുമ്പോൾ ഇളയ ചിറ്റപ്പൻ പറഞ്ഞു.
“ഞങ്ങൾ കല്യാണത്തിന് വന്നു നിൽക്കുമ്പോഴും അവൻ എല്ലാരുടെയും മുന്നിൽ വച്ചു ഇതുപോലെ പെരുമാറിയാൽ, ആര് വിളിച്ചിട്ടാണ് കല്യാണത്തിന് വന്നതെന്ന് ചോദിച്ചാൽ ഞങ്ങൾ എന്ത് ചെയ്യും. അത് കൊണ്ട് അവൻ നേരിട്ട് കല്യാണം വിളിക്കുമെങ്കിൽ മാത്രം ഞങ്ങൾ സന്തോഷത്തോടെ കല്യാണത്തിൽ പങ്കെടുക്കും.”
അവർ രണ്ടുപേരും കാറിൽ കയറി അവിടെ നിന്നും പോയി.
വാസുകി വീടിനകത്തേക്ക് കയറി ചെല്ലുമ്പോൾ എല്ലാപേരും ഹാളിൽ തന്നെ ഉണ്ടായിരുന്നു.
കയറിച്ചെന്നു പാടെ വാസുകി പറഞ്ഞു.
