“അഞ്ച് ഫ്ലേവർ ഐസ് ക്രീം വേണമെന്നൊക്കെ പറഞ്ഞു ബഹളം വച്ചിട്ട് നീ ഏതെങ്കിലും ഒരെണ്ണം കഴിച്ചു നോക്കിയിരുന്നോ?”
അപ്പോഴാണ് അവളും അതിനെ കുറിച്ച് ഓർക്കുന്നത്. തിരക്കുകൾക്ക് ഇടയിൽ അവൾക്ക് അതിനൊന്നും ഉള്ള സമയം കിട്ടിയിരുന്നില്ല.
ഒരു പുഞ്ചിരിയോടെ അവൾ ഐസ് ക്രീം കഴിച്ചു തുടങ്ങി.
അവളുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്ന ശ്രീഹരി ചോദിച്ചു.
“ഓടി ഓടി തളർന്നു അല്ലെ നീ.”
ഒരു പുഞ്ചിരിയോടെ അവൾ സ്പൂണിൽ നിറച്ച ഐസ്ക്രീം അവന് നേരെ നീട്ടി. അവനതു നിരസിക്കാതെ വായ്ക്കുള്ളിൽ ആക്കുകയും ചെയ്തു.
“സ്വന്തമെന്ന് കരുതാൻ ആരും ഇല്ലെന്ന് കരുതിയിരുന്ന എനിക്ക് വിദ്യയുടെ കല്യാണത്തിന് കുടുംബത്തിലെ ഒരാളെന്ന പോലെ ഓടാൻ കഴിയുമ്പോൾ മനസിന് കിട്ടുന്ന ഒരു സന്തോഷം ഉണ്ടല്ലോ.. അത് പറഞ്ഞറിയിക്കാൻ എനിക്കറിയില്ല.”
അവൾ ഐസ്ക്രീം കഴിച്ചു കഴിയുന്നവരെയും അവൻ പിന്നെ ഒന്നും മിണ്ടിയില്ല.
കഴിച്ചു കഴിഞ്ഞ ശേഷം അവൾ ചോദിച്ചു.
“ഇനി നമുക്ക് പോയി ഉറങ്ങിയാലോ?”
ശ്രീഹരി ചുറ്റും നോക്കി, ആരും അവിടെ ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം അവൻ ജീനയെ തന്നിലേക്ക് അടുപ്പിച്ച് അവളുടെ വിയർപ്പ് കണങ്ങൾ നിറഞ്ഞ നെറ്റിയിലേക്ക് ഒരു ഉമ്മ കൊടുത്തു.
“ഇനി നമുക്ക് പോയി കിടന്നുറങ്ങാൻ. ഇത് ഇന്ന് നിനക്ക് തരാൻ കഴിഞ്ഞില്ലായിരുന്നെങ്കിൽ എനിക്കൊരു സമാധാനം കാണില്ലായിരുന്നു.”
ഇതിന് മുൻപ് പലപ്പോഴും അവനിൽ നിന്നും നെറ്റിയിൽ ഉമ്മ കിട്ടിയുട്ടുണ്ടെങ്കിലും അപ്പോഴൊന്നും ഇല്ലാതിരുന്ന ഒരു നാണം അവളുടെ മുഖത്ത് ഇപ്പോൾ നിറഞ്ഞു.
.
.
മറുവീട് കഴിഞ്ഞു യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ വിവേകും വിദ്യയും ഗേറ്റുവരെ അവരെ അനുഗമിച്ചു. അവിടെ എത്തിയതും അതുവരെ പിടിച്ചു വച്ചിരുന്ന സങ്കടം വിദ്യയിൽ നിന്നും കരച്ചിലിന്റെ രൂപത്തിൽ പുറത്തു വന്നു. അത് കണ്ടപ്പോൾ അമ്മയുടെയും കണ്ണ് നിറഞ്ഞു.
വിദ്യയെ കെട്ടിപിടിച്ച് കൊണ്ട് ശ്രീഹരി പറഞ്ഞു.
“എന്തിനാ ഇങ്ങനെ പറയുന്നെ.. ഒരുപാട് ദൂരം ഒന്നും ഇല്ലല്ലോ.. നിനക്ക് ഇപ്പോൾ വേണമെങ്കിലും വീട്ടിലേക്ക് ഓടി വരാമല്ലോ.”
അത് പറഞ്ഞു കഴിയുമ്പോൾ അവന്റെ കണ്ണിൽ നിന്നും ഒരുതുള്ളി കണ്ണുനീർ പൊഴിഞ്ഞിരുന്നു. കൂടുതൽ നേരം നിന്നാൽ തനിക്കു പിടിച്ച് നിൽക്കാനാകില്ലെന്ന് മനസിലായ ശ്രീഹരി അമ്മയെ കാറിലേക്ക് കയറ്റി അവനും ഉള്ളിലേക്ക് കയറി.
കുടുംബത്തിലുള്ള എല്ലാരും അവിടെ നിൽക്കുമ്പോൾ തനിക്ക് ഒരു യാത്ര പറച്ചിലിനുള്ള അവകാശം ഉണ്ടോ എന്ന് സംശയിച്ച് നിന്ന ജീനയെ വിദ്യ തന്നെ മുന്നോട്ടു വന്നു കെട്ടിപിടിച്ചു.
എന്നിട്ട് ശബ്‌ദം താഴ്ത്തി പറഞ്ഞു.
“എന്നും നീ ഏട്ടനോടൊപ്പം ഉണ്ടാകണം.. ഏട്ടനെ മനസിലാക്കാൻ നിന്നെക്കാളും കഴിവുള്ള വേറെ ആരും ഇല്ല.”
വിദ്യ എന്താ ഉദ്ദേശിച്ചതെന്ന് വ്യക്തമായി മനസിലായില്ലെങ്കിലും അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്ത ശേഷം ജീന കാറിനുള്ളിലേക്ക് കയറി.
അകന്നു പോകുന്ന കാറിലേക്ക് കൈ വീശി കാണിക്കുന്ന വിദ്യയോട് വിവേക് ചോദിച്ചു.
“സത്യത്തിൽ ജീന നിങ്ങളുടെ ആരാണ്?”
ഒരു പുഞ്ചിരിയോടെ വിദ്യ പറഞ്ഞു.
“അവൾ ഞങ്ങളുടെ ആരാണെന്നുള്ളതിനുള്ള വ്യക്തമായ ഉത്തരം ഉടൻ തന്നെ കിട്ടുമെന്നാണ് എന്റെ പ്രദീക്ഷ.”
മറുവീട് കഴിഞ്ഞു വീട്ടിൽ എത്തിയ ഉടനെ തന്നെ ബന്ധുക്കളെല്ലാം യാത്ര പറഞ്ഞു അവരവരുടെ വീടുകളിലേക്ക് യാത്രയായി. തലേ ദിവസം വരെ ബഹളമയമായ രാത്രികൾ നിറഞ്ഞിരുന്ന ആ വീട്ടിൽ അമ്മയും ശ്രീഹരിയും വിദ്യയും മാത്രം ബാക്കിയായി.
ഇത്രയും ദിവസത്തെ ഓട്ടവും അലച്ചിലും കൊണ്ടുള്ള ക്ഷീണം ഉണ്ടായിരുന്നതിനാൽ ഒൻപതു മാണി ആയപോഴേ ജീന ഉറങ്ങാനായി പോയിരുന്നു.
അമ്മയുടെ മടിയിൽ തലയും വച്ച് ബെഡിൽ കിടക്കുകയായിരുന്നു ശ്രീഹരി. ‘അമ്മ അവന്റെ തലമുടിയിൽ തഴുകുന്നുണ്ടായിരുന്നു.
“നാളെ ഞാൻ മുന്നാറിലെ എസ്റ്റേറ്റിലേക്ക് പോകുവാണ് അമ്മ.. ഒരാഴ്ച അവിടെ നിൽക്കണം.. ഇത്രയും ദിവസത്തെ അലച്ചിലിന്റെ ക്ഷീണമൊന്നു മാറ്റണം.”
“ജീനയെയും നീ കൂടെ കൂട്ടിക്കോ.. പാവം കുട്ടി.. ഇവിടെ കിടന്ന് ഓടിയതിനു ഒരു കണക്കും ഇല്ല.”
