കണ്ണടച്ച് നിന്നു പ്രാർത്ഥിക്കുകയാണ് അവൾ. തൂക്കു വിളക്കിൽ തെളിയിച്ചിരുന്നു തിരിയുടെ വെളിച്ചം അവളുടെ മുഖത്തു തന്നെ പ്രതിഫലിക്കുന്നു. ജീവിതത്തിൽ ഇതുവരെയും കാണാത്ത ഒരു ഭംഗിയും തേജസും അവളുടെ മുഖത്ത്. തന്റെ മനസിനെ അവളിലേക്ക് ആകർഷിക്കുന്നത് പോലെ.. മുഖത്തു നിന്നും കണ്ണെടുക്കാനെ തോന്നുന്നില്ല.
കണ്ണുകൾ തുറന്ന ജീന ആദ്യം കണ്ടത് തന്റെ മുഖത്തു തന്നെ നോക്കി നിൽക്കുന്ന ശ്രീഹരിയെ ആണ്.
എന്താ എന്ന അർഥത്തിൽ അവൾ കണ്ണുകൾ കൊണ്ട് ശ്രീഹരിയോട് ആഗ്യം കാണിച്ചു.
ഒരു ചെറു ചിരിയോടെ അവൻ ഒന്നും ഇല്ലെന്ന് അവളെ കണ്ണടച്ച് കാണിച്ചു. അപ്പോഴും അവളുടെ മുഖത്തു എന്തോ ഉണ്ടെന്നുള്ള ഭാവം തന്നെ ആയിരുന്നു.
ശ്രീഹരി ചിരിച്ച് കൊണ്ട് അവളുടെ കൈയും പിടിച്ച് കൊണ്ട് ക്ഷേത്രത്തിനു ചുറ്റും നടന്നു തൊഴുതു. വിദ്യയും അവർക്ക് ഒപ്പം ഉണ്ടായിരുന്നു.
ക്ഷേത്രത്തിനു വെളിയിൽ ഇറങ്ങുമ്പോഴും കൈയിൽ കിട്ടിയ ചന്ദനം അവൾ നെറ്റിയിൽ തൊട്ടില്ലായിരുന്നു.
അത് കണ്ട് അവൻ ചോദിച്ചു.
“നീ ഇതുവരെ ആ ചന്ദനം ഇട്ടില്ലേ?”
അവൾ ഇല്ല എന്നുള്ള അർഥത്തിൽ ആംഗ്യം കാണിച്ചു.
ശ്രീഹരി അവളുടെ കൈയിൽ നിന്നും ചന്ദനം നാടുവിരലിൽ എടുത്തുകൊണ്ട് ജീനയുടെ നെറ്റിയിൽ ഇട്ടു കൊടുത്തു.
ഇതെല്ലം നോക്കികൊണ്ട് ഒരു പുഞ്ചിരിയോടെ വിദ്യ അവരുടെ അരികിൽ തന്നെ ഉണ്ടായിരുന്നു.
.
.
കുറച്ചു ദിവസങ്ങൾക്ക് ശേഷം..
ഡോർ ബെൽ അടിക്കുന്ന ശബ്‌ദം കേട്ട് വിദ്യയാണ് പോയി വാതിൽ തുറന്നത്.
വാതിൽ തുറന്ന അവൾ ചെറുതായൊന്നു ഞെട്ടാതിരുന്നില്ല. രണ്ടു ചിറ്റപ്പന്മാരും വാസുകി അപ്പച്ചിയും ആയിരുന്നു വന്നിരുന്നത്.
അവൾ ഞെട്ടാൻ കാരണം ചിറ്റപ്പന്മാരുടെ സന്ദർശനമാണ്. അച്ഛന്റെ മരണശേഷം അപൂർവമായി മാത്രേ അവർ അവിടെ വന്നിട്ടുള്ളൂ. ശ്രീഹരി അവരോടു കാണിച്ചിരുന്ന ഒരു അകൽച്ചയും അതിനു ഒരു കാരണമായിരുന്നു.
വിദ്യ ഒരു പുഞ്ചിരിയോടെ അവരെ ക്ഷണിച്ച് അകത്തിരുത്തി.
“അമ്മാ.. ദാ ചിറ്റപ്പന്മാർ വന്നിരിക്കുന്നു.”
അംബികാമ്മ പെട്ടെന്ന് അവിടേക്ക് വന്നു.
“നിങ്ങളെയൊക്കെ കണ്ടിട്ട് ഒരുപാട് നാളായല്ലോ.. ഇങ്ങോട്ടു കാണാനേ ഇല്ല ഇപ്പോൾ..”
മൂത്ത ചിറ്റപ്പൻ പറഞ്ഞു.
“ഓരോ തിരക്കുകളല്ലേ.. എങ്ങും പോകാൻ സമയം കിട്ടാറില്ല.”
“മോളെ, ഇവർക്ക് കുടിക്കാൻ വെള്ളം എടുത്തുകൊണ്ട് വാ.”
വിദ്യ അടുക്കളയിൽ പോയി ജ്യൂസ് ഉണ്ടാക്കി തിരികെ വന്നു. അതുവരെയും കല്യാണത്തിന്റെ ഓരോ വിശേഷങ്ങൾ അംബികാമ്മയോടു തിരിക്കുകയായിരുന്നു അവർ.
വിദ്യ കൊണ്ട് വച്ച ജ്യൂസ് കൈയിൽ എടുത്തുകൊണ്ടു ഇളയ ചിറ്റപ്പൻ ചോദിച്ചു.
“ശ്രീഹരി ഇല്ലേ ഇവിടെ?”
“അവൻ എറണാകുളത്തു ഓഫീസുവരെ ഇന്നലെ പോയതാണ് എന്തോ കാര്യമായിട്ട്. ഇപ്പോൾ തിരിച്ച് എത്താറായിട്ടുണ്ട്.”
മൂ.ചി. – അവന്റെ കൂടെ ഒരു പെണ്ണ് ഇവിടെ വന്നല്ലോ.. അവളെവിടെ?”
അംബികാമ്മ വാസുകിയെ ഒന്ന് നോക്കികൊണ്ട് പറഞ്ഞു.
“ജീനയും അവന്റെ കൂടെ പോയി.”
വിദ്യ മനസ്സിൽ വിചാരിച്ചു.
‘അപ്പോൾ വെറുതെ അല്ല ഈ വരവ്. അപ്പച്ചിയുടെ പരദൂഷണത്തിന്റെ ഫലമാണ് ഈ സന്ദർശനം.,
മൂ.ചി. – അവൾ എന്തിനാ ഇവിടെ വന്നു നിൽക്കുന്നെ?”
‘അമ്മ – അവന്റെ കൂട്ടുകാരി ആണ് ജീന.. അപ്പോൾ കല്യാണം ഒക്കെ ആയോണ്ട് ഒരു സഹായത്തിന് വന്നതാണ്.
ഇ.ചി. – ഞാൻ അന്വേഷിച്ചപ്പോൾ അറിഞ്ഞത് എറണാകുളത്തും അവൾ അവന്റെ കൂടെ തന്നാണ് താമസം എന്നാണല്ലോ.
വാസുകി – നീയും കൂടി അറിഞ്ഞാണോ അവൻ ഇതൊക്കെ കാണിക്കുന്നത്, ആരെങ്കിലുമൊക്കെ അറിഞ്ഞാൽ എന്താ പറഞ്ഞിട്ടുണ്ടാക്കുക എന്ന് അറിയാമോ നിനക്ക്.
സംസാരം കൂടുതൽ നീട്ടി കൊണ്ട് പോകാൻ താല്പര്യം ഇല്ലാത്തതിനാൽ അംബികാമ്മ പറഞ്ഞു.
“നാട്ടുകാരെ പേടിച്ച് നമ്മൾ ജീവിക്കരുതെന്ന എന്റെ ഭർത്താവ് എന്നെ പഠിപ്പിച്ചിരിക്കുന്നത്. പിന്നെ എനിക്ക് ഹരിയേയും അതിനേക്കാളുപരി ജീനയെയും നല്ല വിശ്വാസമാണ്. അതുകൊണ്ട് അവർ ഒരുമിച്ച് ഒരു വീട്ടിൽ താമസിക്കുന്നതിൽ എനിക്ക് ഒന്നും തോന്നിട്ടില്ല. പിന്നെ അവർ തമ്മിൽ ഒരു ഇഷ്ട്ടം ഉണ്ടായി കല്യാണം എന്നൊരു ആവിശ്യം ഉന്നയിച്ചാൽ ഞാൻ ഞാൻ അത് അംഗീകരിക്കും.. കാരണം അവനെ മനസിലാക്കി ജീവിക്കാൻ ജീനയെക്കാളും നല്ലൊരു പെൺകുട്ടിയെ കണ്ടുപിടിക്കാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല.”
