കാറ് വന്ന് നിന്ന ശബ്‌ദം കേട്ട് ഒരു 40 വയസ് തോന്നിക്കുന്ന ഒരാൾ ഓടി വന്നു.
ജീന അപ്പോഴും ആ ബംഗ്ലാവും പരിസരവും വീക്ഷിക്കുകയായിരുന്നു. ഒറ്റ നോട്ടത്തിൽ തന്നെ അവൾക്ക് മനസിലായി കുറച്ചധികം പഴക്കം ഉണ്ടെന്ന് ആ ബംഗ്ലാവിന്. പക്ഷെ നല്ല രീതിയിൽ തന്നെ പണികൾ ചെയ്തു നില നിർത്തിയിട്ടുണ്ട്. മുറ്റത്തു നിന്ന് നോക്കുമ്പോൾ തന്നെ താഴ്വരയിലേക്ക് പരന്നു കിടക്കുന്ന തേയില തോട്ടം കാണാം. കണ്ണെത്താ ദൂരത്തേക്ക് ആ പച്ചപ്പ് പരന്നു കിടക്കുന്നത് കാണാൻ തന്നെ ഒരു ഭംഗി ആയിരുന്നു.
അവളുടെ തോളിൽ തട്ടികൊണ്ട് അവൻ ചോദിച്ചു.
“എന്താ ഇങ്ങനെ നിൽക്കുന്നത്?”
“നല്ല ഭംഗി ഉണ്ട് കാണാൻ.”
“രാവിലെ മൂടൽ മഞ്ഞു കെട്ടി നിൽക്കുമ്പോൾ കാണാൻ ഇതിലും ഭംഗി ആണ്.”
അവരുടെ അടുത്ത് നിന്നിരുന്ന ആളെ കാണിച്ച് കൊണ്ട് അവൻ പറഞ്ഞു.
“ഇത് അയ്യപ്പൻ ചേട്ടൻ.. ഈ ബംഗ്ലാവിന്റെ കാര്യങ്ങളൊക്കെ നോക്കുന്നത് ചേട്ടനാണ്.”
അയ്യപ്പൻ ജീനയെ നോക്കി ഒന്ന് ചിരിച്ചു. അവൾ തിരിച്ചും.
“ചേട്ടാ ബാഗൊക്കെ എടുത്തു അകത്തു വച്ചേക്കണെ.”
അയ്യപ്പൻ അത് കേട്ട് തലയാട്ടി.
ശ്രീഹരി ജീനയുടെ കൈയും പിടിച്ച് ബംഗ്ലാവിന് അകത്തേക്ക് നടന്നു.
“അച്ഛൻ വാങ്ങിയതായിരുന്നു ഈ എസ്റ്റേറ്റ്. നല്ല പഴക്കം ഉണ്ട് ഈ ബംഗ്ലാവിന്. ഞാൻ ഇങ്ങോട്ടുള്ള വരക്കമൊക്കെ നന്നേ കുറവായിരുന്നു.”
അപ്പോഴേക്കും അയ്യപ്പൻ ബാഗുമായി അകത്തേക്ക് കയറി വന്നു.
“സാർ.. ബാഗ്…”
“അഹ്.. നീല ബാഗ് എന്റെ റൂമിൽ വെച്ചേക്ക്.. മറ്റേത് ഇവളുടെയും.”
അയ്യപ്പൻ ബാഗുമായി റൂമുകളിലേക്ക് പോയപ്പോൾ അവൻ പറഞ്ഞു.
“നമുക്കുള്ള ആഹാരമൊക്കെ അയ്യപ്പൻ എത്തിച്ചോളും.. നമ്മൾ ഇവിടെ വിശ്രമത്തിനായാണ് വന്നത്.. ഇവിടെ വല്ലോം പാചകം, തേങ്ങാ, മാങ്ങ എന്ന് പറഞ്ഞാൽ എന്റെയിൽ നിന്ന് നല്ലത് കിട്ടും.”
ഒരു ചിരിയോടെ ജീന പറഞ്ഞു.
“ഞാൻ ഒന്നും പറയാൻ പോകുന്നില്ലേ..”
“വേണമെങ്കിൽ നീ ഇഷ്ടമുള്ളപ്പോഴൊക്കെ ചായ ഇട്ടോ, ഈ തണുപ്പത് ഇരുന്നു ചായ കുടിക്കാൻ നല്ല രസമാണ്.”
അവൾ ഒരു ചിരിയോടെ മൂളി.
“നീ പോയി റെസ്ററ് എടുത്തോ. വൈകിട്ട് നമുക്ക് ഒന്ന് നടക്കാനിറങ്ങാം.”
“എവിടേക്ക്?”
“അങ്ങനൊന്നും ഇല്ല.. ചുമ്മാ നമുക്ക് നടക്കാം.”
അവന്റെ മറുപടി കേട്ട് ഒരു ചിരിയോടെ അവൾ റൂമിലേക്ക് നടന്നു.
വൈകുന്നേരം തേയില തോട്ടത്തിനിടയിൽ കൂടിയുള്ള നടപ്പാതയിലൂടെ ശ്രീഹരിക്കൊപ്പം നടക്കുകയായിരുന്നു ജീന. പാറകളും കല്ലുകളും നിറഞ്ഞ ഒരു വഴി ആയിരുന്നു അത്. മുട്ടിനു താഴെ നിൽക്കുന്ന ഒരു നീല പാവാടയും വെള്ള ഷർട്ടും ആയിരുന്നു അവളുടെ വേഷം.
അവന്റെ കൈയിൽ മുറുകെ പിടിച്ചതും ഇടക്കൊക്കെ അവനെക്കാളും മുൻപേയും പുതിയ കാഴ്ചകൾ കാണുന്ന കൊച്ചു പിള്ളേരെ പോലെ തുള്ളിച്ചാടി നടക്കുകയായിരുന്നു അവൾ.
വഴി ശ്രദ്ധിക്കാതെ അകലെ കാണുന്ന മലകളും തേയില തോട്ടങ്ങളും മാത്രം നോക്കി മുൻപേ നടക്കുന്ന ജീനയെ നോക്കി അവൻ പറഞ്ഞു.
“ഇടക്കൊക്കെ താഴേക്കും കൂടി നടക്കടി.. അല്ലേൽ മറിഞ്ഞു വീഴും.”
“ഞാൻ അങ്ങനൊന്നും വീഴില്ല.”
അവളത് പറഞ്ഞു തീർന്നതും കല്ലിൽ തട്ടി മുന്നോട്ട് വീഴാൻ പോയതും ഒരുമിച്ചായിരുന്നു. ശ്രീഹരി പെട്ടെന്ന് തന്നെ മുന്നോട്ടാഞ്ഞ് വീഴാതിരിക്കാനായി അവളുടെ വയറ്റിൽ ചുറ്റി പിടിച്ചു.
അവളെ നേരെ നിർത്തിയ ശേഷം പറഞ്ഞു.
“പറഞ്ഞാൽ കുറച്ചൊക്കെ അനുസരണ വേണം.”
അവൾ ചെറിയൊരു ജാള്യതയോടെ അവന്റെ മുഖത്ത് നോക്കി ചിരിച്ച് കാണിച്ചു.
അവൻ വയറ്റിൽ നിന്നും പിടി വിട്ടപ്പോൾ അവൾ കല്ല് തട്ടിയ കാലിലേക്ക് നോക്കി. മുറിവൊന്നും ഇല്ലായിരുന്നു. ചെറുതായി ചുവന്നിട്ടേ ഉള്ളു.
ശ്രീഹരി തറയിൽ മുട്ടുകുത്തി ഇരുന്നു അവളുടെ ചെരുപ്പ് കാലിൽ നിന്നും ഊരി ചുവന്നു കിടക്കുന്നിടത്ത് വിരലമർത്തി ചോദിച്ചു.
“വേദന ഉണ്ടോ?”
“വേദന ഒന്നും ഇല്ല ഇച്ചായാ. ചെറുതായി കല്ലിൽ തട്ടിയതേ ഉള്ളു.. ബാലൻസ് പോയതല്ലേ പെട്ടെന്ന്.”
ഒന്ന് മൂളി കൊണ്ട് അവൻ തറയിൽ നിന്നും എഴുന്നേറ്റു.
അവൾ വീണ്ടും മുന്നോട്ട് നടന്ന് തുടങ്ങിയപ്പോൾ അവൻ പറഞ്ഞു.
