ചേച്ചി ഒന്നും പ്രതികരിച്ചില്ല. ജീന വീടിനകത്തേക്ക് കയറിപ്പോയി. കുറച്ച് സമയത്തിനകം തന്നെ രണ്ടു ഫോട്ടോസുമായി തിരിച്ച് വരുകയും ചെയ്തു.
“ഇച്ചായാ.. നമുക്ക് പോകാം.”
ജീന കുറച്ച് ചുവടുകൾ മുന്നോട്ട് വച്ചു. അതിനു ശേഷം തിരികെ വന്ന് ഇടറിയ സ്വരത്തിൽ പറഞ്ഞു.
“നമ്മുടെ അമ്മമാർ ഒന്നല്ലായിരുന്നു, പക്ഷെ നമ്മുടെ അച്ഛൻ ഒരാളായിരുന്നു.. ഞാൻ ചേച്ചിടെ അനിയത്തി ആയിരുന്നെന്ന് ഒരിക്കലെങ്കിലും ഒന്ന് ഓർക്കാമായിരുന്നു.”
ജീന നിറകണ്ണുകളോടെ ഓടി കാറിലേക്ക് കയറി.
ശ്രീഹരി സാവധാനം നടന്ന് റാമിന്റെ അടുത്തെത്തി പറഞ്ഞു.
“ഡാ.. ഞങ്ങൾ ഇറങ്ങുന്നു.. വിദ്യയുടെ കല്യാണത്തിന് അങ്ങ് എത്തിയേക്കണം നീ.”
“അതെങ്ങനാ ശരിയാകുന്നെ. നമുക്ക് വീട്ടിൽ നിന്നും ചോറ് കഴിച്ചിട്ട് പോകാം.”
അവൻ കാറിനുള്ളിൽ ഇരുന്നു ജീന കരയുന്നത് നോക്കികൊണ്ട് പറഞ്ഞു.
“ഇപ്പോഴത്തെ ഇവളുടെ ഒരു മൂഡിൽ അത് ശരിയാകില്ലടാ.”
റാം കാറിനുള്ളിലേക്ക് നോക്കി. എന്നിട്ട് പറഞ്ഞു.
“അപ്പോൾ ശരി.. നിങ്ങൾ വിട്ടോ.. ഞാൻ കല്യാണത്തിന് അങ്ങ് എത്തിയേക്കാം.”
ശ്രീഹരി അവനോടു യാത്ര പറഞ്ഞു കാറിലേക്ക് കയറി.
കാറോടിക്കുമ്പോഴും അവന് ജീനയുടെ ഏങ്ങൽ കേൾക്കാമായിരുന്നു. അവൻ അവളോട് സംസാരിക്കാൻ പോയില്ല. കുറച്ച് നേരം അങ്ങനെ ഇരുന്നോട്ടെന്ന് കരുതി.
കുറച്ച് നേരത്തെ യാത്രക്കൊടുവിൽ ശ്രീഹരി ഒരു ഹോട്ടലിനു മുന്നിൽ കാർ നിർത്തി.
കാറിൽ നിന്നും ഇറങ്ങുന്നതിനു മുൻപായി ശ്രീഹരി അവളോട് പറഞ്ഞു.
“നിനക്ക് വീട്ടിൽ പോകണമെന്ന് പറഞ്ഞു, ഞാൻ കൊണ്ട് പോയി.. അവിടന്ന് ഇവിടം വരെയും നീ കരഞ്ഞു. ഞാൻ നിന്നെ ശല്യപെടുത്തിയില്ല. പക്ഷെ എവിടന്നങ്ങോട്ട് നീ കരയാൻ പാടില്ല. കാരണം എന്റെ വീട്ടിലേക്കാണ് നമ്മൾ പോകുന്നത്.”
അവൾ ചുവന്നു കലങ്ങിയ കണ്ണുകൾ കൈ കൊണ്ട് തുടച്ച് കൊണ്ട് ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു.
“എന്റെ എല്ലാ ആഗ്രഹങ്ങളും ഇച്ചായൻ എനിക്ക് സാധിച്ച് തരുന്നുണ്ട്. ഇതിനൊക്കെ പകരമായി ഞാൻ ഇച്ചായന് എന്താ തരുക.”
അവൻ ഒരു പുഞ്ചിരിയോടെ ചോദിച്ചു.
“ഇപ്പോൾ വീട്ടിൽ കൊണ്ട് പോയതിനു പകരമായി ഞാൻ ഒരു കാര്യം ചോദിച്ചാൽ തരുമോ?”
അവൾ ആകാംഷയോടെ ചോദിച്ചു.
“എന്താ..?”
അവൻ ചിരിച്ച് കൊണ്ട് പറഞ്ഞു.
“ഒരു ഉമ്മ..”
കരഞ്ഞു ചുവന്ന അവളുടെ മുഖത്ത് പെട്ടെന്ന് നാണം തെളിഞ്ഞു. അവന്റെ തോളിൽ കൈ കൊണ്ട് ചെറുതായി അടിച്ച് കൊണ്ട് അവൾ പറഞ്ഞു.
“അയ്യേ.. നാണമില്ലാത്തവൻ..”
“ഞാൻ ലിപ് കിസ് ഒന്നും അല്ലല്ലോ ചോദിച്ചത്. നെറ്റിയിൽ ഒരു ഉമ്മ ആണ്. അത് സ്നേഹം കൂടുമ്പോൾ ഞാൻ നിനക്കും തരുന്നതല്ലേ.”
അവൾ ഒന്നും മിണ്ടിയില്ല. ശ്രീഹരി ഡോർ തുറന്നു പുറത്തിറങ്ങാൻ ഭാവിച്ചു.
അപ്പോൾ അവന്റെ പിന്നിൽ നിന്നും ജീനയുടെ വിളി കേട്ടു.
“ഇച്ചായാ..”
അവൻ തിരിഞ്ഞു നോക്കി. പെട്ടെന്ന് അവൾ സീറ്റിൽ നിന്നും എത്തിയെളിഞ്ഞു അവനെ കെട്ടിപ്പിടിച്ച് നെറ്റിയിൽ ഉമ്മ വച്ചു.
ശ്രീഹരി അവളെ തന്നിൽ നിന്നും അകറ്റി മുഖത്തു അവശേഷിച്ചിരുന്ന കണ്ണുനീർ കൈ കൊണ്ട് തുടച്ച് മാറ്റിക്കൊണ്ട് പറഞ്ഞു.
“ഇനി നീ കരയരുത്.”
അവൾ ഉറച്ച സ്വരത്തിൽ മറുപടി നൽകി.
“ഇല്ല.. കരയില്ല.”
സന്ധ്യയോടെ അടുപ്പിച്ചാണ് അവർ വീട്ടിൽ എത്തിയത്.
കാറിൽ നിന്നും മുറ്റത്തേക്ക് ഇറങ്ങുമ്പോൾ ശ്രീഹരിയുടെ മനസ്സിൽ വല്ലാത്തൊരു കുളിർമയും സന്തോഷവും ആയിരുന്നു. മാസങ്ങൾക്ക് ശേഷമാണ് വീട്ടിലേക്ക് വരുന്നത്. അവസാനമായി വന്നത് വിദ്യയുടെ നിശ്ചയത്തിന് ആയിരുന്നു.
മുറ്റത്ത് വണ്ടി വന്ന് നിൽക്കുന്ന ശബ്‌ദം കേട്ട് വീടിനകത്തു നിന്നും ‘അമ്മ പുറത്തേക്ക് വന്നു. തൊട്ടു പിറകെ വിദ്യയും.
ഇരുവരും ശ്രീഹരിയുടെ വരവ് പ്രതീക്ഷിച്ച് ഇരിക്കുകയായിരുന്നു.
ജീനയും കാറിൽ നിന്നും പുറത്തിറങ്ങി.
മുറ്റത്തേക്കിറങ്ങിയ ‘അമ്മ പറഞ്ഞു.
“നിങ്ങൾ എന്താ ഇത്രയും വൈകുന്നതെന്നും ആലോചിച്ചിരിക്കുകയായിരുന്നു ഞങ്ങൾ.. രാവിലെ അവിടന്ന് ഇറങ്ങിയതല്ലേ.”
അമ്മയുടെ കൈയിൽ പിടിച്ചുകൊണ്ടു ശ്രീഹരി പറഞ്ഞു.
“ഞങ്ങൾ ജീനയുടെ വീടുവരെ ഒന്ന് പോയി. അതാ ഇത്രയും വൈകിയത്.”
