കാമ കാവടി – 4 2

“ശിവന്‍ റോയിയുടെ സുഹൃത്ത് ആണെന്ന് ഞാന്‍ പറഞ്ഞില്ലെങ്കിലും എസ് പി അത് എങ്ങനെയെങ്കിലും അറിയും. അറിഞ്ഞാല്‍ അവനെയും കസ്റ്റഡിയില്‍ എടുക്കേണ്ടി വരും..” ആശങ്കയോടെ തന്നെ നോക്കുന്ന രേണുവിനോട് വസീം പറഞ്ഞു. അവള്‍ എന്തോ ചിന്തിക്കുകയായിരുന്നു.

“ഞാന്‍ സഹായിക്കാം സര്‍..അങ്ങ് വിഷമിക്കണ്ട…അവരെ ഇവിടെ കൊണ്ടുവന്നാല്‍ പിന്നെ നമുക്ക് ഒന്നും ചെയ്യാനൊക്കില്ല..എസ് പി ക്രൂരനാണ്..മരിച്ചത് അദ്ദേഹത്തിന്റെ അനന്തിരവന്‍ കൂടി ആയ സ്ഥിതിക്ക് പറയുകയും വേണ്ട..സാറ് അവനെ അറസ്റ്റ് ചെയ്യാന്‍ പൊക്കോ..ബാക്കി ഞാനേറ്റു..” രേണു വസീമിന് ധൈര്യം പകര്‍ന്നുകൊണ്ട് പറഞ്ഞു.
“താങ്ക്സ് രേണു..താങ്ക്സ്..” വസീം പുഞ്ചിരിയോടെ പറഞ്ഞു. അവള്‍ ഒരു കാര്യം ഏറ്റാല്‍പ്പിന്നെ പേടിക്കേണ്ട എന്ന് വസീമിന് അറിയാം.

അയാള്‍ പുറത്തേക്കിറങ്ങി ഡ്രൈവറെയും പോലീസുകാരെയും കൂട്ടി വണ്ടിയില്‍ കയറി പുറപ്പെടുന്നത് നോക്കി രേണു തന്റെ മൊബൈല്‍ എടുത്ത് വീട്ടിലേക്ക് വിളിച്ചു. അവളുടെ അമ്മയാണ് ഫോണെടുത്തത്.

“ഹലോ..ആരാ” അവര്‍ ചോദിച്ചു.

“അമ്മെ ഞാനാ..രേണു..ഗോപു എവിടെ?”

“ഇവിടൊണ്ട്”

“അവന്റെ കൈയില്‍ ഫോണ്‍ കൊടുക്ക്”

ഗോപു അനാഥനായ ഒരു പയ്യനാണ്. റോഡില്‍ അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന അവനെ ഏതോ കേസില്‍ പോലീസ് സംശയിച്ച് അറസ്റ്റ് ചെയ്തിരുന്നു. വെറും പതിനഞ്ച് വയസു മാത്രമുള്ള അവന്‍ നിരപരാധി ആണെന്നും അവന് ആ കേസുമായി ബന്ധമില്ല എന്നും പിന്നീട് തെളിഞ്ഞു. സ്വന്തമായി ആരുമില്ലാത്ത അവനെ അമ്മയ്ക്ക് ഒരു കൂട്ടിനും വീട്ടില്‍ അത്യാവശ്യ സഹായത്തിനുമായി രേണു ഒപ്പം കൂട്ടിയതാണ്. കിടക്കാന്‍ ഒരിടവും കഴിക്കാന്‍ ആഹാരവും കിട്ടിയ ഗോപു അവളെ സ്വന്തം ചേച്ചിയെപ്പോലെ സ്നേഹിച്ചു. പഠനം എട്ടാം ക്ലാസില്‍ വച്ച് നിന്നുപോയ അവനെ നേരിട്ട് പത്താംതരം എഴുതിക്കാനുള്ള ക്രമീകരണങ്ങള്‍ രേണു ചെയ്യുന്നുണ്ടായിരുന്നു. അവളുടെ അമ്മ ഫോണ്‍ ഗോപുവിന് നല്‍കി.

“എടാ മോനെ നീ വേഗം ഞാന്‍ പറയുന്നത് പോലെ ചെയ്യണം..ഒട്ടും താമസിക്കരുത്…”

അവള്‍ അവനു ചില നിര്‍ദ്ദേശങ്ങള്‍ നല്‍കി. ഗോപു എല്ലാം തലയാട്ടി കേട്ടു. ഫോണ്‍വച്ച് കഴിഞ്ഞപ്പോള്‍ അവന്‍ ഒരു കടലാസ്സില്‍ എന്തോ കുത്തിക്കുറിച്ച ശേഷം അതുമായി പുറത്തേക്ക് കുതിച്ചു. അവിടെ ഉണ്ടായിരുന്ന തന്റെ സൈക്കിള്‍ കയറി മിന്നായം പോലെ അവന്‍ പുറത്തേക്ക് പാഞ്ഞു.

റോയിയുടെ വീട്ടില്‍ ഗോപു എത്തുമ്പോഴേക്കും അല്പം വൈകിയിരുന്നു. വസീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ വാഹനം അവിടെത്തി ബ്രേക്കിടുന്നത് കണ്ട് അവന്‍ ഞെട്ടി മാറിക്കളഞ്ഞു. വസീമും പോലീസുകാരും ഇറങ്ങി റോയിയുടെ വീട്ടിലേക്ക് ചെന്നു. അയലത്തുള്ള ആളുകള്‍ രാവിലെ പോലീസ് വാഹനം വന്നത് കണ്ട് അവിടേയ്ക്ക് മെല്ലെ അടുക്കാന്‍ തുടങ്ങി.

“നിങ്ങള്‍ ഇവിടെ നിന്നാല്‍ മതി..അയല്‍ക്കാര്‍ ആരെയും ഇങ്ങോട്ട് അടുപ്പിക്കരുത്..ഞാന്‍ അവനെ വിളിച്ചുകൊണ്ടു വരാം” എസ് ഐ പോലീസുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഗോപു റോഡിനു സമീപം നിന്ന് പോലീസിന്റെ നീക്കം ശ്രദ്ധിച്ചു.

വസീം തനിയെ റോയിയുടെ വീടിന്റെ മുന്‍പിലെത്തി. ജോസഫും ഗ്രേസിയും ഒപ്പം റീനയും വേഗം പുറത്തെത്തി. വസീമിനെ കണ്ടപ്പോള്‍ റീനയുടെ മുഖത്ത് സ്നേഹവും ആദരവും വിടര്‍ന്നു. അവള്‍ പുഞ്ചിരിയോടെ അയാളെ നോക്കി. ജോസഫും ഗ്രേസിയും പക്ഷെ പോലീസിനെ കണ്ടു ഭയന്ന അവസ്ഥയില്‍ ആയിരുന്നു.

“എന്താ സര്‍..എന്ത് പറ്റി….” ജോസഫ് ഞെട്ടലോടെ ചോദിച്ചു.

“റോയ് ഇല്ലേ?” വസീം ചോദിച്ചു.

“ഇല്ല സര്‍..രാവിലെ പുറത്തേക്ക് പോയതാണ് ശിവന്റെ ഒപ്പം”.. റീനയാണ് അത് പറഞ്ഞത്.

“എവിടെയാണ് പോയത് എന്നറിയാമോ?”

“അറിയില്ല സര്‍..ചിലപ്പോള്‍ രണ്ടാളും കൂടി പുഴക്കരയില്‍ പോയി ഇരിക്കാറുണ്ട്..” റീന പറഞ്ഞു. പുറത്ത് നിന്ന് ഇതുകേട്ട ഗോപു സൈക്കിളില്‍ കയറി ശരംപോലെ പാഞ്ഞു.

“ഓഹോ..ശരി..അവന്‍ വന്നാല്‍ സ്റ്റേഷന്‍ വരെ വരാന്‍ പറയണം..” വസീം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *