കാമ കാവടി – 4 2

“എടാ..എനിക്ക് പേടിയാകുന്നു..നമ്മളിനി എന്ത് ചെയ്യും?” റോയ് ഭീതിയോടെ ശിവനോട് ചോദിച്ചു.

“നീ തല്‍ക്കാലം വേഷം മാറി വാ..നമുക്ക് ഒഴിഞ്ഞ ഏതെങ്കിലും സ്ഥലത്ത് പോയിരുന്ന് ആലോചിക്കാം…വേഗം വാ…”
“ശരി..ഞാനുടനെ വരാം..നീ രാവിലെ എന്തെങ്കിലും കഴിച്ചോ..”

“ഏയ്‌..ഈ വാര്‍ത്ത കേട്ടപ്പോള്‍ വിശപ്പും ദാഹവും എല്ലാം പമ്പകടന്നു..നിന്നെ കണ്ടു പറയാനായി നേരെ ഇങ്ങോട്ട് വച്ച് പിടിച്ചതാ..”

“എങ്കില്‍ വാ..എന്തെങ്കിലും കഴിച്ചിട്ട് പോകാം..ഇല്ലെങ്കില്‍ വീട്ടുകാര്‍ സംശയിക്കും..”

“ശരി..”

ശിവനും റോയിയും കൂടി വീട്ടുവളപ്പിലേക്ക് കയറി.

ചടങ്ങിന് അല്പം പ്രഭാതഭക്ഷണം കഴിച്ച ശേഷം രണ്ടുപേരും സൈക്കിളില്‍ നേരെ പുഴക്കരയിലേക്ക് പോയി. ഏതു പ്രധാനപ്പെട്ട വിഷയവും അവര്‍ ചര്‍ച്ച ചെയ്യുന്നത് അവിടെ ഇരുന്നാണ്. വിശാലമായ ആളൊഴിഞ്ഞ ആ പുഴയുടെ തീരം അവര്‍ക്ക് ഒരു പ്രത്യേക അനുഭൂതി പ്രദാനം ചെയ്തിരുന്നു. ഇരുവരും പതിവായി ഇരിക്കുന്ന സ്ഥലത്തെത്തി ഇരുന്നു.

“നീ പറഞ്ഞത് പോലെ പ്രതിയെ കിട്ടിയില്ല എങ്കില്‍ ആദ്യം പോലീസ് തേടുന്നത് നമ്മളെ ആയിരിക്കും..അങ്ങനെ വന്നാല്‍ നമ്മള്‍ എന്ത് ചെയ്യും?” റോയ് ആശങ്കയോടെ ചോദിച്ചു.

“വസീം സാറിനു കാര്യങ്ങള്‍ അറിയാം എന്നതാണ് നമ്മുടെ ഏക ആശ്വാസം. പക്ഷെ എസ് പി നേരിട്ട് ഇടപെട്ടാല്‍, പിന്നെ അതുകൊണ്ടും ഗുണമുണ്ടാകും എന്ന് തോന്നുന്നില്ല…” ശിവന്‍ ആലോചനയോടെ പറഞ്ഞു.

“പരമേശ്വരന്‍ മുതലാളിയും മകന്റെ കൊലപാതകിയെ കണ്ടുപിടിക്കാന്‍ എന്തും ചെയ്യും..എനിക്ക് പോലീസിനേക്കാള്‍ അയാളെയാണ് പേടി..”

“അതെ..അയാള്‍ പ്രതിയെ കിട്ടിയാല്‍ ഒരു പക്ഷെ പോലീസിനു പോലും വിട്ടുനല്‍കാതെ തട്ടിക്കളയും..പോലീസിന്റെ നീക്കം അറിയാതെ നമുക്ക് ഒരു തീരുമാനവും എടുക്കാന്‍ പറ്റില്ല. കൊന്നവനെ അവര്‍ക്ക് കിട്ടിയാല്‍ പിന്നെ ഒന്നും പേടിക്കാനില്ല..പക്ഷെ അതുവരെ നമ്മുടെ കാര്യം അപകടത്തിലാണ്…” ശിവന്‍ ഭയത്തോടെ പറഞ്ഞു.

“കൈയില്‍ കിട്ടിയാല്‍ എസ് പി മൂന്നാം മുറ ഉപയോഗിച്ചു നമ്മളെക്കൊണ്ട് ചെയ്യാത്ത കുറ്റം സമ്മതിപ്പിക്കും…വീട്ടിലേക്ക് പോകുന്നത് ബുദ്ധിയല്ല എന്നെനിക്ക് തോന്നുന്നു..” റോയ് പറഞ്ഞു.

“അതെ..പക്ഷെ പിന്നെ നമ്മള്‍ എങ്ങോട്ട് പോകും?” ഇരുവരും വിഷണ്ണരായി പരസ്പരം നോക്കി. തങ്ങള്‍ ഒരു കുരുക്കില്‍ പെട്ട് കഴിഞ്ഞു എന്ന ബോധ്യം അവരെ ഭീതിയില്‍ ആഴ്ത്തി.

ഈ സമയത്ത് പോലീസ് സ്റ്റേഷനില്‍ വസീമിന്റെ മുറിയില്‍ എസ് പി സുരേഷ് വര്‍മ്മയും സി ഐ ശങ്കറും ഉണ്ടായിരുന്നു. മൂവരും ഗഹനമായ ചര്‍ച്ചയില്‍ ആയിരുന്നു.

“ക്യാമറകള്‍ പരിശോധിച്ചിട്ട് പ്രതിയെ മനസിലാക്കാന്‍ കഴിയാതെ വന്നെങ്കില്‍ അതിന്റെ അര്‍ഥം ക്യാമറയില്‍ മുഖം പതിയരുത് എന്ന് അയാള്‍ കരുതല്‍ എടുത്തത് കൊണ്ട് തന്നെയാണ്..അതിനര്‍ത്ഥം കൃത്യം നടത്തിയത് പരിചയ സമ്പന്നനായ ഏതോ കൊലയാളി ആണെന്നാണ്…ശരിയല്ലേ വസീം?” എസ് പി സുരേഷ് വര്‍മ്മ ചോദിച്ചു.

“അതെ സര്‍..ഒരൊറ്റ ക്യാമറയിലും അവന്റെ മുഖമില്ല..തലയില്‍ ഒരു തൊപ്പിയും മുഖം ഒരു തുണി കൊണ്ട് മറച്ച നിലയിലുമാണ് രണ്ടു ക്യാമറകളിലും പതിഞ്ഞിട്ടുള്ളത്..അവന്‍ ധരിച്ചിരുന്ന വസ്ത്രത്തിന്റെ രീതിയില്‍ നിന്നും ഒരു ഓവര്‍ കോട്ട് പോലെയുള്ള സാധനമാണ് എന്ന് തോന്നുന്നുണ്ട്…പക്ഷെ അങ്ങനെ വേഷം ധരിച്ച ആരെയും എനിക്കവിടെ കാണാന്‍ സാധിച്ചില്ല…മാത്രമല്ല..ആ കൂട്ടത്തില്‍ രാജീവിനെ കൊല്ലാന്‍ സാധ്യതയുള്ള ഒരാളെപ്പോലും കണ്ടെത്താനും കഴിഞ്ഞില്ല….വല്ലാത്തൊരു ദുരൂഹത ഈ മരണത്തില്‍ ഉണ്ട്”

“ആ ബെയറര്‍ പറഞ്ഞത് വിശ്വസനീയമാണോ?” ശങ്കര്‍ ചോദിച്ചു.

“ഉവ്വ് സര്‍..അവന്‍ പറഞ്ഞത് സത്യമാണ് എന്ന് ക്യാമറയിലെ ദൃശ്യങ്ങള്‍ തെളിയിക്കുന്നുണ്ട്..നാലാം നിലയില്‍ ലിഫ്റ്റ്‌ തുറന്നപ്പോള്‍ മിന്നല്‍ വേഗത്തിലാണ് അവന്‍ കൃത്യം നടത്തിയത്..നല്ല മൂര്‍ച്ചയുള്ള, വിദേശരാജ്യങ്ങളില്‍ മാത്രം കിട്ടുന്ന ഒരുതരം കത്തിയാണ് കൃത്യം നടത്താന്‍ ഉപയോഗിച്ചിരിക്കുന്നത്. രണ്ടു വശങ്ങളിലും ബ്ലേഡിനേക്കാള്‍ മൂര്‍ച്ചയുള്ള ആയുധം. കത്തിയില്‍ വിരലടയാളം ഇല്ല..പ്രതി കൈയുറ ധരിച്ചിരുന്നു…” വസീം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *