മാനസ വീട്ടിൽ നിന്നും ഇറങ്ങിക്കാണല്ലേ…!
കൈയിൽ കിട്ടിയ എലിയെ കൊല്ലുന്നതിനു മുൻപ് പൂച്ച ഇട്ടു കളിപ്പിക്കുന്ന ഒരു കളിയുണ്ട്. ഒരുപാടങ്ങു രസിച്ചു മടുക്കുമ്പോൾ മാത്രമാണ് പൂച്ച എലിയെ കൊല്ലുക. അതുപോലെ ഈ രംഗം കോശി രസിച്ചുകൊണ്ട് ഇരിക്കുകയാണ്. നമ്പർ കുത്തി ഫോൺ ചെവിയിൽ വെച്ചു. എന്നിട്ട് പത്രം മടക്കി ടീപ്പോയിൽ വെച്ചു, കണ്ണട ഊരി അതിനു മുകളിൽ വെച്ചു. ഞാൻ ആകെ പേടിച്ചു വിറച്ച് ഇതെല്ലാം കണ്ട് നിൽക്കുകയാണ്. ചാരി ഇരുന്ന പപ്പ അൽപ്പം മുന്നോട്ട് ഒന്ന് ആഞ്ഞു ഇരുന്നു. ഇനി എന്താ നടക്കാൻ പോവുക എന്നത് ദൈവത്തിനു പോലും പിടിയില്ല. അത്രക്കും അപ്രവചനീയമാണ് നരിമറ്റത്തിൽ എബ്രഹാം കോശി…
എന്റെ തലക്കുള്ളിൽ നന്മ നിറഞ്ഞ മറിയവും രാമാ രാമാ.. കൃഷ്ണ കൃഷ്ണ.. കാസറ്റും തിരിച്ചും മറിച്ചും ഇട്ടു ഓടിക്കുകയാണ്. പപ്പ എന്നെ നോക്കാതെ മൂക്കിലെ പൊറ്റ തെരുപ്പിടിപ്പിച്ച്, നുള്ളി വലിച്ചു ഉരുട്ടി ഇരിക്കുകയാണ്. ഞാൻ എന്ത് ചെയ്യണം ഓടിയാലോ..? അതോ നിൽക്കണോ..? രണ്ടാണെങ്കിലും ഇന്ന് എന്റെ അന്ത്യമാണ്. ഇനി എല്ലാം മാനസയുടെ കൈയിൽ ആണ്… ഞാൻ ശവം പോലെ അങ്ങനെ നിന്നു. നിമിഷങ്ങൾക്ക് മണിക്കൂറിന്റെ ദൈർഗ്യം ഉള്ളത് പോലെ തോന്നി..
“ആഹ് എന്നടാവ്വെ.. ഇന്ന് ഡ്യൂട്ടി ഇല്ലായോ”..? പപ്പ നീട്ടി ചോദിക്കുവാണ്..
തീർന്നു… ഫോണിന്റെ മറുപുറം സത്യനങ്കിൾ തന്നേ..!! എന്റെ ഇടതുകാലിന്റെ പാദം നിലത്ത് നില്കാതെ പതിയെ വിറക്കാൻ തുടങ്ങി. ഇപ്പൊ മാനസ ഇറങ്ങിയോ എന്ന് ചോദിക്കും. അതോടെ തീരും എല്ലാം… ഞാൻ തല താഴ്ത്തി ശ്വാസം അടക്കിപ്പിടിച്ചു നിന്നു.
“ആഹാ.. അതുശരി.. എപ്പോ..!? ആഹാ.. ആഹാ.. യെന്നാന്നു..? ഓഹ്.. ഓഹ്.. അതുശരി” പപ്പയുടെ പതിവ് ശൈലിയിൽ ഇരുന്ന് സംസാരിക്കുകയാണ്.. എന്തെങ്കിലുമാവട്ടെ ഇതൊന്നു തീരുമാനം ആയി കിട്ടിയാൽ മതിയെന്നായി എനിക്ക്…
അപ്പൊ മോളോ..? മോളെന്തിയെ”… പപ്പ നൈസായിട്ട് വിളിച്ച കാര്യത്തിലേക്ക് കടന്നു…
“ഓഹോ..!! എപ്പോ”..!? പപ്പയുടെ ശബ്ദം അൽപ്പം കൂടി..
തീർന്നു.. എല്ലാം തീരുമാനം ആയി.. ആ പിശാച് പിടിച്ചപെണ്ണ് ഇന്ന് ഊക്കാനായിട്ട് നേരത്തെ ഇറങ്ങി. അല്ലെങ്കിൽ കണ്ട അവിടേം ഇവിടേം തട്ടി തടഞ്ഞ് നിന്ന് അവസാനം സ്‌കൂളിലേക്ക് കെട്ടി എടുക്കുന്നവളാണ്. ഇന്ന് അവൾ ആരുടെ അമ്മക്ക് പിണ്ഡം വെക്കാൻ നേരത്ത കെട്ടി എഴുന്നെള്ളിയതാ..!? ഇനി ഒരിക്കലും ആ നായിന്റെ മോൾക്ക് ഞാൻ കോപ്പി അടിക്കാൻ നിന്നു കൊടുക്കില്ല…
ഇനി എന്നെ സ്‌കൂൾ മാറ്റിക്കളയുമോ..?? അതോ പഠനം അവസാനിപ്പിച്ച് തറവാട്ടിലേക്ക് വിടുമോ..?? അതിലും ബേധം എന്നെ ഇവിടിട്ടു തന്നെ അടിച്ചു കൊല്ലുന്നതാണ്.. ഈ വിഷയത്തോടെ എന്നിലുള്ള പപ്പയുടെ വിശ്വാസം എന്നെന്നേക്കുമായി തീർന്നു… ഇനി ഞാൻ എന്ത് പറഞ്ഞാലും ഒരിക്കലും പപ്പാ വിശ്വസിക്കാൻ പോകുന്നില്ല എന്ന യാഥാർഥ്യം ഒരു ഗോലിയാത്തിനെ പോലെ എന്റെ മുന്നിൽ വന്നു നിൽക്കുകയാണ്…
“എടാവ്വെ നീ അവിടെ മാറി നിന്നെക്കരുത്. അവക്കുള്ളത് മുഴുവൻ ഇങ്ങു വാങ്ങിച്ചെടുക്കണം.. ആഹഹാ.. നീ ആണെടാ ആൺകുട്ടീ. അപ്പൊ ശരിയടാ നീ ഇങ്ങെത്തിയിട്ട് വിളി ഞാൻ അങ്ങ് വരാം. നമുക്കൊന്ന് കൂടണ്ടേ എത്ര കാലാവായി… ഓഹ് സാധനവൊക്കെ ഇഷ്ട്ടം പോലെ സ്റ്റോക്കൊണ്ട്. നിന്റെ സ്‌പെഷൽ വേണോങ്കി അതിനുള്ള ഏർപ്പാടും ചെയാം”
ഇയാളിതെന്തൊക്കെയാ പറയുന്നേ എന്ന് ഞാൻ അന്തം വിട്ടു നോക്കി. പപ്പ തുടർന്നു സംസാരിക്കുകയാണ്…
“ആഹ് ചോദിയ്ക്കാൻ മറന്നു.. എമിലി ഓക്കേ അല്ലേടാ..? ആഹ്.. ആഹ്.. ഹയ്യോ എന്നാ പറ്റിയെടാ”..?
‘എമിലി’..!! ആ പേര് എന്റെ മരവിച്ച തലച്ചോറിൽ ഒരു കൊള്ളിയാൻ പോലെ മിന്നി.. അലക്സങ്കിൾ…! എമിലിയാന്റി..!
പപ്പയുടെ പാർട്ണർ ഇൻ ക്രൈം എന്ന് വിളിക്കാവുന്ന ഒരേ ഒരു കട്ട സുഹൃത്താണ് അലക്സ് ഇമ്മാനുവേൽ കാരപ്പറമ്പൻ.. പുള്ളിടെ ഭാര്യ എമിലി റോസ് ഗോൺസാലസ്.. ആന്റി ആംഗ്ലോ ഇന്ത്യൻ ആണ്. അവരുടെ ഒരേ ഒരു മകൾ ഐറിൻ റോസ് അലക്സ്..
