ശ്രീലക്ഷ്മി : വന്നതും… ചേട്ടായീനെ കൊന്നവന്റെ ഉയിരെടുക്കാൻ ഇക്ക ഇറങ്ങിത്തിരിച്ചു… ഞാനും അമ്മയും കൊറേ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇക്ക കേട്ടില്ല… അത്രക്കുണ്ടായിരുന്നു അവർ തമ്മിലുള്ള കൂട്ട്… കൊന്നവൻ ആരെന്നും, എവിടെയാണ് ഉള്ളതെന്നും കണ്ടെത്തി, ഇക്ക പുറകെത്തിരിച്ചു. ഒടുവിൽ റാഞ്ചിയിലെ ഏതോ തെരുവിൽ വച്ച്, ചേട്ടായീനെ കുത്തിയവനെ അതേ കണക്ക് ഇക്കയും കുത്തി വീഴ്ത്തി…”
അത് പറയവെ, ലാക്സനെ കൊന്നവനോട് പ്രതികാരം ചെയ്യപ്പെട്ടതിന്റെ മൃഗീയമായ സംതൃപ്തി റോഷൻ ശ്രീലക്ഷ്മിയുടെ കണ്ണുകളിൽ കണ്ടു… ശ്രീലക്ഷ്മി തുടർന്നു…
ശ്രീലക്ഷ്മി : “പക്ഷെ പോയ ഇക്കയും പിന്നെ തിരികെ വന്നില്ല…. ഞാൻ കുറേ വട്ടം വിളിച്ചു നോക്കിയെങ്കിലും ആരും തന്നെ ആ ഫോൺ എടുത്തില്ല… ഒരു ദിവസം, പുറംപണിക്ക് വന്ന ആരെക്കെയോ തമ്മിൽ സംസാരിക്കുന്നത് കേട്ടു; തിരികെ വരുന്നതിനിടയിൽ, കുത്തിയവന്റെ കൂടെയുള്ളവർ ഇക്കയേയും…”
അത് പറയവെ, അത്രയും സമയം പിടിച്ച് നിന്ന അവളുടെ കണ്ണുകൾ സമ്മതം ചോദിക്കാതെ തന്നെ നനഞ്ഞു. റോഷനും ആകെ സ്തബ്ദനായി നിന്നുപോയി… എന്തുകൊണ്ടോ ലാക്സന്റെ മരണത്തേക്കാൾ റോഷനെ ഞെട്ടിച്ചത് ഈ മരണവാർത്തയായിരുന്നു…
ശ്രീലക്ഷ്മി : “അതിന് ശേഷമാണ് ഞങ്ങളുടെ ജീവിതം നരകതുല്യമാവാൻ തുടങ്ങിയത്…. സർവ്വവും നിക്സന്റെ നിയന്ത്രണത്തിലായി… ലാക്സൻ ചേട്ടായീ ഒരു ആയുഷ്കാലം കൊണ്ട് പടുത്തുയർത്തിയ സൽപേര്, നിസ്സാര വർഷങ്ങൾ കൊണ്ട് അവൻ ഇല്ലാതാക്കി… ഇന്നും… പല രാത്രികളിലും അമ്മയും ഞാനും നിക്സന്റെ കാര്യം പറഞ്ഞു പരസ്പരം കരയും….”
ഒരു സിനിമാ കഥ കേൾക്കുന്ന പോലെ റോഷൻ ശ്രീലക്ഷ്മിയുടെ ഫ്ലാഷ് ബാക്ക് കേട്ട് അമ്പരന്നിരുന്നു. എന്ത് പറഞ്ഞവളെ സമാധാനിപ്പിക്കണമെന്ന് അവന് യാതൊരു നിശ്ചയവും ഇല്ലായിരുന്നു…. അവൻ തന്റെ സിഗരറ്റ് കുത്തിക്കെടുത്തി.
“അല്ല… എന്റെ കഥ പറഞ്ഞ് ഞാൻ നിന്നെ ബോറടിപ്പിച്ചല്ലേ…. സോറി ഡാ….”, റോഷൻ കാണാതെ തന്റെ കണ്ണീർ തുടച്ചുകൊണ്ടു അവൾ പറഞ്ഞു.
“ഏയ്… ഞാനല്ലേ നിന്നോട് ഇതൊക്കെ ചോദിച്ച് ബോറാക്കിയേ…”, റോഷൻ മനസ്ഥാപത്തോടെ മറുപടി പറഞ്ഞു.
“അതൊക്കെ വിട്… അല്ല, ശരിക്കും നീയെന്തിനാ ഇങ്ങോട്ട് വന്നേ…? എന്താ നിക്സൻ ഉണ്ടാക്കി വച്ചിരിക്കുന്ന പുതിയ പ്രശ്നം..?”, ശ്രീലക്ഷ്മി വിഷയം മാറ്റാനായി ചോദിച്ചു.
“അത് ഒന്നുമില്ലെടി… ഞാനത് അവനെ നേരിൽ കണ്ടു പറഞ്ഞോളാം…”, റോഷനെന്തോ തന്റെ പ്രശ്നം കൂടി പറഞ്ഞ് അവളെ കൂടുതൽ വിഷമിപ്പിക്കേണ്ടതില്ല എന്ന് തോന്നി.
“നീ പറഞ്ഞോടാ… എനിക്കിത് പുതിയ കാര്യമൊന്നുമല്ല… സ്ഥിരമാ… വരുന്ന പലരും പക്ഷെ നീ കാണിക്കുന്ന പോലെ മാന്യതയിൽ സംസാരിക്കാറില്ലെന്ന് മാത്രം..”, ഒരു തമാശ പറയും പോലെ അവൾ തന്റെ അവസ്ഥ വിളിച്ചോതി.
റോഷൻ അവളുടെ മുഖത്തേക്ക് ഒന്നൂടെ നോക്കി… പഴയ പൊട്ടികാളി പെണ്ണല്ല അവളിപ്പോൾ… ജീവിതം പകർന്ന തിക്താനുഭവങ്ങളുടെ ബാധിപ്പ് അവളുടെ മുഖത്ത്, അവനൊരു കല പോലെ തെളിഞ്ഞ് കണ്ടു… അവൻ അവളോട് നടന്ന സംഭവങ്ങൾ ഒക്കെയും വിശദീകരിച്ചു… പരിഹാരം കാണാനുള്ള ത്രാണി ഇല്ലെങ്കിൽ കൂടി, ശ്രീലക്ഷ്മി അതെല്ലാം ശ്രദ്ധയോടെ കേട്ടിരുന്നു.
“നീ വിഷമിക്കണ്ടാ… ഞാൻ ഇക്കാര്യം എന്തായാലും നിക്സനോട് സംസാരിക്കാം…”, വിഷമഘട്ടത്തിലും, തന്റെ പഴയ കൂട്ടുകാരനെ ആവതും സഹായിക്കാൻ അവൾ മനസ്സ് കാണിച്ചു.
“വേണ്ടെടി.. ഇത് ഞാൻ പരിഹരിക്കേണ്ട വിഷയമാ… ഞാൻ തന്നെ ഡീൽ ചെയ്തോളാം… നീ ചോദിക്കാമെന്ന് പറഞ്ഞില്ലേ… അത് തന്നെ വലിയ കാര്യം… “, റോഷൻ ശ്രീലക്ഷ്മിയെ പിന്തിരിപ്പിച്ചു.
അവൾ പുഞ്ചിരിച്ചു… അവനും…. അവർ കുറേ സമയം പിന്നെയും സംസാരിച്ചു… അവരുടെ പഴയ കഥകൾ… സ്കൂൾ… ട്യൂഷൻ ക്ലാസ്സ്…. ക്ലാസ് ടൂർ… അങ്ങനെ പലതും… കുറച്ച് നേരമെങ്കിൽ കുറച്ച് നേരം, അവളിൽ സന്തോഷം പകരാൻ ആ നന്മ നിറഞ്ഞ ശ്രീനിവാസൻ’ ശ്രമിച്ചുകൊണ്ടേയിരുന്നു….
“നിന്നോട് സംസാരിച്ച് കഴിഞ്ഞപ്പോ, എന്തോ എനിക്കും… നമ്മടെ പഴയ കൂട്ടുകാരെ ഒക്കെ ഒന്ന് കണ്ടാൽ കൊള്ളാമെന്ന് തോന്നുന്നുണ്ട്…”, സംസാരത്തിനൊടുവിൽ അവൾ പറഞ്ഞു.
