അവൾക്ക് പുറകിലായി നിന്നിരുന്ന ചേച്ചിയും ഏട്ടത്തിയും കൂടി ആ വലിയ കാഞ്ചീപുരം സാരിയുടെ തലപ്പും, അവൾ ചൂടിയ ആ വലിയ മുല്ലപ്പൂമാലയും, ഭാരമുള്ള ആ നീളൻ മുടിയും പതുക്കെ രണ്ടു കൈകൊണ്ടും മുകളിലേക്ക് ഉയർത്തിപ്പിടിച്ചു തന്നു.
എനിക്ക് താലി കെട്ടാൻ പാകത്തിന് അവളുടെ വെളുത്ത കഴുത്ത് അവിടെ തെളിഞ്ഞുകണ്ടു.
ഞാൻ താലിയുമായി അവളുടെ കഴുത്തിനടുത്തേക്ക് കൈകൾ കൊണ്ടുപോയപ്പോൾ അവൾ പതിയെ മുഖം ഒന്ന് കുനിച്ചു തന്നു. സാധാരണ ഏതൊരു പെണ്ണും ഈ സമയത്ത് നാണിച്ചു വിറയ്ക്കുകയോ, മുഖം ചുവക്കുകയോ, അല്ലെങ്കിൽ സന്തോഷം കൊണ്ട് കണ്ണുനിറയുകയോ ചെയ്യും. പക്ഷേ ഞാൻ എന്റെ പെണ്ണിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ… എന്റെ ഈശ്വരാ!
യാതൊരു നാണവുമില്ല, സന്തോഷത്തിന്റെ ഒരു തരി പോലുമില്ല! പകരം ഈ നടക്കുന്നതൊന്നും ഒട്ടും ഇഷ്ടപ്പെടാത്തതുപോലെ, ആരോ നിർബന്ധിച്ച് പിടിച്ച് അവിടെ ഇരുത്തിയതുപോലെയുള്ള വല്ലാത്തൊരു ഭാവമായിരുന്നു ആ മുഖത്ത്. എന്നെ നോക്കി ഒരു പ്രത്യേകതരം പുച്ഛവും ഗൗരവവും വാരിവിതറി, “വേഗം കെട്ടിയിട്ട് പോടാ” എന്ന മട്ടിൽ കടുപ്പിച്ചൊരു നോട്ടവും! ആ നോട്ടം കണ്ടപ്പോൾ തന്നെ എന്റെ കിളി പോയി. കല്യാണത്തിന് പോലും ഒരു മയവുമില്ലാത്തവൾ!
എങ്കിലും ഞാൻ ആ താലി അവളുടെ കഴുത്തിന് ചുറ്റുമായി കൊണ്ടുപോയി. വാദ്യമേളങ്ങളുടെ കാതടപ്പിക്കുന്ന ശബ്ദത്തിനും മുതിർന്ന സ്ത്രീകളുടെ കുരവയ്ക്കും ഇടയിൽ വെച്ച്, ആ സ്വർണ്ണമാലകൾക്കിടയിലൂടെ എന്റെ വിറയ്ക്കുന്ന വിരലുകൾ കൊണ്ട് ഞാൻ ആ താലിയിൽ ആദ്യത്തെ കെട്ടിട്ടു.
എന്റെ പ്രണയത്തിന്റെ സാക്ഷ്യമായി, എന്റെ ജീവന്റെ പാതിയായി അവളെ ഞാൻ എനിക്ക് സ്വന്തമാക്കുകയാണ്.
അടുത്ത നിമിഷം മുടി പിടിച്ചു നിന്നിരുന്ന ചേച്ചി പുറകിലൂടെ വന്ന് ആ താലിയിൽ ബാക്കി രണ്ട് കെട്ടുകൾ കൂടി ഇട്ടുറപ്പിച്ചു.
ആ നിമിഷം മണ്ഡപത്തിലേക്ക് അക്ഷരാർത്ഥത്തിൽ ഒരു പൂമഴ തന്നെ പെയ്തിറങ്ങി. ചുറ്റും നിന്നിരുന്ന ബന്ധുക്കൾ വർണ്ണപ്പൂവിതളുകൾ ഞങ്ങളുടെ മേലേക്ക് വാരിയെറിഞ്ഞു. ചെണ്ടമേളവും നാദസ്വരവും അതിന്റെ കൊടുമുടിയിലെത്തി.
ഞാൻ പതുക്കെ എന്റെ കൈകൾ പിൻവലിച്ചു. കഴുത്തിൽ വീണ ആ സ്വർണ്ണത്താലിയിൽ അവളുടെ വലംകൈ പതുക്കെ അമർന്നിരുന്നു. അവൾ മെല്ലെ തലയുയർത്തി എന്നെ നോക്കി. അപ്പോഴും ആ മുഖത്ത് വലിയ സന്തോഷമൊന്നും ഉണ്ടായിരുന്നില്ല, എന്തിനോ വേണ്ടി നിർബന്ധിതമായി ഇരിക്കുന്ന ഒരു ഭാവം മാത്രം.
പക്ഷേ, എനിക്ക് സന്തോഷം കൊണ്ട് ഇരിക്കപ്പൊറുതി ഉണ്ടായിരുന്നില്ല. അതെ… അവൾ എന്റെതായിരിക്കുന്നു. ലോകത്ത് മറ്റെന്തിനേക്കാളും ഞാൻ ആഗ്രഹിച്ച എന്റെ തങ്കക്കുടം, ഈ കലിപ്പത്തി ഡോക്ടർ… ഇപ്പോൾ പൂർണ്ണമായും എന്റെ സ്വന്തം ഭാര്യയായിരിക്കുന്നു!
താലികെട്ട് കഴിഞ്ഞതിന്റെ ആശ്വാസത്തിൽ ഞാൻ നിൽക്കുമ്പോഴാണ് അടുത്ത ചടങ്ങുകളിലേക്ക് പൂജാരി കടന്നത്. പരസ്പരം പൂമാലകൾ മാറ്റുക എന്നതായിരുന്നു അടുത്തത്.
ആദ്യം ഞാൻ എന്റെ കയ്യിലുണ്ടായിരുന്ന ആ
വലിയ തുളസിയും താമരയും കോർത്ത മാല അവളുടെ കഴുത്തിലേക്ക് അണിയിച്ചു. പകരം അവൾ എനിക്കും മാലയിട്ടു തന്നു. ആ സമയത്തെങ്കിലും അവളൊന്ന് മുഖത്തേക്ക് നോക്കുമല്ലോ എന്ന് കരുതി ഞാൻ വെറുതെ ഒന്ന് ചിരിക്കാൻ ശ്രമിച്ചു.
എവിടെ! യാതൊരു കുലുക്കവുമില്ല. ഒരു ചിരി പോയിട്ട് മുഖത്തൊരു ഭാവവ്യത്യാസം പോലുമില്ല. ആർക്കോ വേണ്ടി കാട്ടിക്കൂട്ടുന്ന പോലെ തന്നെ.
തുടർന്ന് സിന്ദൂരം ചാർത്താനുള്ള സമയമായി. പൂജാരി മന്ത്രങ്ങൾ ജപിച്ച് തന്ന ആ ചുവന്ന കുങ്കുമം ഞാൻ എന്റെ വലത്തെ മോതിരവിരൽ കൊണ്ട് പതുക്കെ അവളുടെ നെറുകയിൽ തൊട്ടു കൊടുത്തു. ആ ചുവന്ന പൊട്ടും, മെറൂൺ നിറത്തിലുള്ള കസവുസാരിയും കൂടി ചേർന്നപ്പോൾ അവളെയൊന്ന് കാണണമായിരുന്നു! എന്റെ കണ്ണ് വീണ്ടും തള്ളിപ്പോയി.
പിന്നെ പൂജാരി പറഞ്ഞതനുസരിച്ച് അവളുടെ വലതുകൈ പിടിച്ച് ആ ഹോമകുണ്ഡത്തിലെ അഗ്നിയെ മൂന്ന് വലംവെക്കുന്ന ചടങ്ങും കഴിഞ്ഞതോടെ, എല്ലാ അർത്ഥത്തിലും അവൾ എന്റെ പാതിയായി മാറി.
