പിന്നെ നടന്നത് ഫോട്ടോഗ്രാഫർമാരുടെ വലിയൊരു അഴിഞ്ഞാട്ടമായിരുന്നു.
“മാഡം ഒന്ന് ചിരിച്ചേ… സാറിന്റെ മുഖത്തേക്ക് നോക്കി ഒന്ന് നാണിച്ച് നിന്നേ…” എന്നൊക്കെ ഫോട്ടോഗ്രാഫർ തൊണ്ട പൊട്ടി വിളിച്ചു പറഞ്ഞിട്ടും എന്റെ പെണ്ണ് അവിടെ ഒരു കരിങ്കൽ പ്രതിമ പോലെ നിന്നു. “ഇവളെക്കൊണ്ട് ഞാൻ ചിരിപ്പിക്കും” എന്ന് വാശിപിടിച്ച ഫോട്ടോഗ്രാഫർ അവസാനം തോറ്റ് തൊപ്പിയിട്ടു. പിന്നെ ബന്ധുക്കളുടെയും കൂട്ടുകാരുടെയും കൂടെയുള്ള ഫോട്ടോയെടുപ്പും, ആ വലിയ ഓഡിറ്റോറിയത്തിലെ ഗംഭീരമായ കല്യാണസദ്യയും ഒക്കെ കഴിഞ്ഞ് ഞങ്ങൾ വീട്ടിലേക്ക് തിരിക്കാനുള്ള സമയമായി.
സാധാരണ പെൺകുട്ടികൾ സ്വന്തം വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ, പ്രത്യേകിച്ച് കല്യാണം കഴിഞ്ഞു പോകുമ്പോൾ വലിയൊരു കരച്ചിലും പിഴിച്ചിലും ഒക്കെയാണ് പതിവ്. അമ്മയെ കെട്ടിപ്പിടിച്ചു കരയുക, അച്ഛനെ കണ്ട് വിതുമ്പുക… അതൊക്കെയാണല്ലോ നാട്ടുനടപ്പ്. ലക്ഷ്മിയമ്മയാണെങ്കിൽ ഒരൊറ്റ മോളെ വിട്ടുപിരിയുന്നതിന്റെ സങ്കടത്തിൽ മുഖമൊക്കെ വാടി നിൽക്കുകയാണ്. ഞാൻ വിചാരിച്ചു എന്റെ ഗൗരവക്കാരി ഇവിടെയെങ്കിലും ആ പതിവ് തെറ്റിക്കില്ല, ഒന്ന് കരയുമെന്ന്.
എവിടെ! അവൾ നേരെ ലക്ഷ്മിയമ്മയുടെ അടുത്തേക്ക് ചെന്നു. അവരെയൊന്ന് ഇറുകെ കെട്ടിപ്പിടിച്ചു. എന്തോ ഒന്ന് പതുക്കെ കാതിൽ പറഞ്ഞിട്ട് യാതൊരു ഇമോഷനും ഇല്ലാതെ, ഒട്ടും സെന്റി അടിക്കാതെ തിരിഞ്ഞു നടന്നു വന്ന് കാറിൽ കയറി ഇരുന്നു!
ഒരു തുള്ളി കണ്ണുനീർ പോയിട്ട്, മുഖത്തൊരു വിഷമം പോലും കാണാൻ ഇല്ലായിരുന്നു. എനിക്കിത് കണ്ട് ശരിക്കും അത്ഭുതമാണ് തോന്നിയത്. എന്റെ പൊന്നോ… ഇവളൊരു ഒന്നൊന്നര ഐറ്റം തന്നെ!
അലങ്കരിച്ച കാറിന്റെ പുറകിലെ സീറ്റിൽ ഞങ്ങൾ അടുത്തടുത്ത് ഇരുന്നു. മുറ്റത്തെ ബന്ധുക്കളോടും നാട്ടുകാരോടും യാത്ര പറഞ്ഞ് കാർ പതുക്കെ മുന്നോട്ട് എടുത്തതുമുതൽ വണ്ടിക്കുള്ളിൽ വല്ലാത്തൊരു നിശബ്ദതയായിരുന്നു. ഞാൻ ഇടങ്കണ്ണിട്ട് അവളെ ഒന്ന് നോക്കി. സാരിയുടെ ഞൊറികൾ ശരിയാക്കിവെച്ച്, യാതൊരു കൂസലുമില്ലാതെ ജനലിലൂടെ പുറത്തേക്ക് നോട്ടവും നട്ട് അങ്ങനെ ഇരിക്കുകയാണ് അവൾ. താലികെട്ടിന് മുൻപ് ഉണ്ടായിരുന്ന അതേ മൗനം, അതേ ഗൗരവം.
“എന്താടോ… ഹെവി ഡ്രസ്സും ഓർണമെന്റ്സും കാരണം വല്ലതും ബുദ്ധിമുട്ടുന്നുണ്ടോ?”
ആ നിശബ്ദത മാറ്റാൻ വേണ്ടി ഞാൻ പതുക്കെ ചോദിച്ചു നോക്കി.
ഒന്നുമില്ലെന്ന് അവളൊന്ന് തലയാട്ടി എന്നല്ലാതെ ഒരക്ഷരം മിണ്ടിയില്ല. എന്റെ മുഖത്തേക്ക് നോക്കിയതുപോലുമില്ല.
എന്റെ ഈശ്വരാ… ഇവളുടെ മനസ്സിൽ എന്താണെന്ന് മനസ്സിലാക്കാൻ സാക്ഷാൽ ബ്രഹ്മാവിനു പോലും കഴിയില്ലല്ലോ!
ഒരു പെണ്ണിനെ മനസ്സിലാക്കുക പാടാണെന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ട്, എന്നാൽ ഇവളെയൊക്കെ മനസ്സിലാക്കാൻ ജനിച്ചവന്മാർ വേറെ ജനിക്കണം! ഈ കല്യാണം കഴിഞ്ഞിട്ടും, കാറിൽ എന്റെ തൊട്ടടുത്ത് ഭാര്യയായി ഇരിക്കുമ്പോഴും ഈ കാട്ടിക്കൂട്ടുന്ന മൗനത്തിന് പിന്നിൽ എന്താണെന്ന് ആലോചിച്ച് എനിക്ക് ശരിക്കും തല പുകയാൻ തുടങ്ങി.
കഴിഞ്ഞ ആഴ്ച വരെ ചെറുതായിട്ടെങ്കിലും മിണ്ടിയിരുന്ന പെണ്ണാണ്. ഇത്രവേഗം ഇതിനെന്ത് പറ്റിയോ ആവോ….
****************
(കാറിന്റെ എസി ഫുൾ സ്പീഡിൽ കിടന്നിട്ടും അവൾക്ക് വല്ലാത്തൊരു ശ്വാസംമുട്ടൽ അനുഭവപ്പെടുന്നുണ്ടായിരുന്നു.
കഴുത്ത് നിറയെ കിടക്കുന്ന ആ സ്വർണ്ണമാലകളുടെയും, ഉടുത്തിരിക്കുന്ന കാഞ്ചീപുരം സാരിയുടെയും ഭാരത്തെക്കാൾ അവളെ അലോസരപ്പെടുത്തിയത് തൊട്ടടുത്തിരിക്കുന്നവന്റെ സാമീപ്യമായിരുന്നു.
“എന്താടോ… ഹെവി ഡ്രസ്സും ഓർണമെന്റ്സും കാരണം വല്ലതും ബുദ്ധിമുട്ടുന്നുണ്ടോ?”
അവന്റെ ആ ചോദ്യം കേട്ടതും അവളുടെ ഉള്ളിൽ എവിടെ നിന്നോ വല്ലാത്തൊരു ദേഷ്യം ഇരച്ചുകയറി.
അവൾ ഗ്ലാസ്സിൽ നിന്നും നോട്ടം മാറ്റി ആ മുഖത്തേക്ക് നോക്കി.
അവളെ സ്വന്തമാക്കിയതിന്റെ വലിയൊരു അഹങ്കാരവും, ഒപ്പം സ്നേഹം നിറഞ്ഞ ഒരു ചിരിയും ആ മുഖത്ത് വിരിഞ്ഞു നിൽപ്പുണ്ടായിരുന്നു.
