എന്നിട്ടും മതിയാവാതെ കരണക്കുറ്റി നോക്കി ഗോകുൽ അടി തുടങ്ങിയപ്പോൾ അനുപമ ശരിക്കും തരിച്ചുപോയി. തന്റെ മുന്നിൽ പഞ്ചപുഞ്ചമടക്കി നിൽക്കാറുള്ള ആ ഇരുപത്തിനാലുകാരനിൽനിന്നും ഇത്ര ഉശിര് അവൾ പ്രതീക്ഷിച്ചില്ലായിരുന്നു. മദ്യത്തിന്റെ ലഹരിയിൽ മഹേഷിന് കൈകാലുകൾ അനക്കാൻ പോലും പറ്റിയില്ല. ആറടി പൊക്കമുള്ള ഗോകുലിന്റെ ഊക്കൻ ഇടിയും ചവിട്ടും കിട്ടിയപ്പോൾ അവൻ വെറുമൊരു കൃമിയെപ്പോലെ റോഡിൽ കിടന്നുപുളഞ്ഞു. മിനിറ്റുകൾക്കുള്ളിൽ മഹേഷിന്റെ അഹങ്കാരമെല്ലാം തീർന്നു. വേദന കൊണ്ട് പുളഞ്ഞ അവൻ “തല്ലല്ലേടാ… വിട്ടേക്കടാ” എന്ന് കരഞ്ഞുവിളിക്കാൻ തുടങ്ങി.
എന്നിട്ടും ഗോകുൽ അടിക്കുന്നത് നിർത്തിയില്ല. കിതച്ചുകൊണ്ട് അവൻ താഴേക്ക് കുനിഞ്ഞു. മഹേഷിന്റെ ഷർട്ടിന്റെ കോളറിൽ കുത്തിപ്പിടിച്ച് അവനെ ഒറ്റവലിക്ക് അങ്ങ് പൊക്കിയെടുത്തു.
“മാഡത്തെ കൈ വെക്കാൻ നോക്കിയ നിന്റെ ഈ കൈ ഉണ്ടല്ലോ… ഇത് ഞാൻ തല്ലിയൊടിക്കേണ്ടതായിരുന്നു പട്ടി… പോയി ചാവെടാ!” ഗോകുൽ പല്ലുകടിച്ചു അലറിക്കൊണ്ട് മഹേഷിനെ ചുരുട്ടിയെറിഞ്ഞു.
ദേഷ്യം അടങ്ങാതെ ഗോകുൽ തിരികെ നടന്ന് ഡ്രൈവിംഗ് സീറ്റിലേക്ക് കയറി വാതിൽ ആഞ്ഞുവലിച്ചടച്ചു. ചെളിയിൽ കിടന്ന് പിടയുന്ന മഹേഷിനെ തിരിഞ്ഞുപോലും നോക്കാതെ അവൻ വണ്ടി മുന്നോട്ടെടുത്തു. കുറച്ചു ദൂരം പോയിക്കഴിഞ്ഞ് അവൻ ഹൈവേയുടെ സൈഡിൽ വണ്ടി ഒന്ന് ചവിട്ടി നിർത്തി.
“ കള്ളത്തായോളി! കരഞ്ഞു കാലുപിടിച്ചില്ലായിരുന്നെങ്കിൽ അവന്റെ നട്ടെല്ല് ഞാനിന്ന് പതം വരുത്തിയേനെ. നിങ്ങളെ തൊട്ടതിന് ഏതായാലും പത്തു വർഷത്തേക്ക് ഓർക്കാനുള്ളത് ഞാൻ കൊടുത്തിട്ടുണ്ട്,” ഗോകുലിന്റെ ശ്വാസം ഇപ്പോഴും ദേഷ്യം കൊണ്ട് കിതയ്ക്കുന്നുണ്ടായിരുന്നു.
അവൻ പിന്നിലേക്ക് നോക്കി. തലകുനിച്ചാണ് അനുപമയുടെ ഇരിപ്പ്. നടന്ന കാര്യങ്ങളുടെ ആ ഷോക്കിൽ നിന്നും അവൾ അപ്പോഴും മുക്തയായിരുന്നില്ല. അവളുടെ കവിളിലെ പാട് ഇപ്പോഴും ചുവന്ന് തിണർത്തുകിടക്കുന്നു.
“മാഡത്തിന് വേദനിക്കുന്നുണ്ടോ? നമുക്ക് ആശുപത്രിയിൽ പോയാലോ?” അവൻ മിററിലൂടെ അവളെ നോക്കി ചോദിച്ചു.
“വേണ്ട… വേണ്ട ഗോകുൽ. അതൊന്നും വേണ്ട. എനിക്ക്… എന്നെയൊന്ന് വീട്ടിലെത്തിച്ചാൽ മതി. പ്ലീസ്…” അവനെ നേരിടാനുള്ള ജാള്യത കൊണ്ട് മുഖമുയർത്താതെയാണ് അവളത് പറഞ്ഞത്.
ഗോകുൽ ഒന്നാഞ്ഞ് ശ്വാസം വിട്ട് തല കുലുക്കി, വണ്ടി വീണ്ടും സ്റ്റാർട്ട് ചെയ്തു. കാറിനുള്ളിൽ കുറച്ചുനേരം കനത്ത നിശബ്ദതയായിരുന്നു.
“ താങ്ക്സ് ഗോകുൽ…” അനുപമ വളരെ താഴ്ന്ന സ്വരത്തിൽ പറഞ്ഞു. ഗോകുൽ മറുപടിയൊന്നും പറഞ്ഞില്ല, വെറുതെയൊന്ന് തലയാട്ടി.
ഫ്ലാറ്റിന് മുന്നിൽ വണ്ടി നിർത്തിയപ്പോൾ അനുപമയ്ക്ക് വാതിൽ തുറക്കാൻ പോലും കെല്പുണ്ടായിരുന്നില്ല. ഗോകുൽ ഇറങ്ങിച്ചെന്ന് വാതിൽ തുറന്നുകൊടുത്തു. പുറത്തിറങ്ങിയ അനുപമയുടെ കാലുകൾ വേച്ചുപോയി. ബാലൻസ് തെറ്റിയ അവൾ വണ്ടിയിൽ ചാരി നിന്നു. വിറയ്ക്കുന്ന കൈകളോടെ ബാഗ് തുറന്ന് കുറെ നോട്ടുകൾ തപ്പിയെടുത്ത് അവൾ അവന് നേരെ നീട്ടി.
“ഇതാ… ഇത് നീ വെച്ചോ… പകരത്തിന് പകരമാവില്ല… എന്നാലും.”
“ ഇതൊന്നും വേണ്ട മാഡം,” ഗോകുൽ പറഞ്ഞു. “മാഡം സേഫ് ആയി വീട്ടിലെത്തിയല്ലോ, അതുമതി. അതാണല്ലോ എന്റെ ജോലി.”
“ അല്ല… അങ്ങനെയല്ല ഗോകുൽ! ഇത് പിടിക്ക്…” അനുപമ ലഹരിയുടെയും വാശിയുടെയും സ്വരത്തിൽ വീണ്ടും നിർബന്ധിച്ചു.
“ഇത് തന്ന് എന്നെ വീണ്ടും കൊച്ചാക്കല്ലേ മാഡം…” അവന്റെ വാക്കുകളിൽ ചെറിയൊരു പരിഭവം നിഴലിച്ചു.
“കൊച്ചോ?…. നിന്നെ കൊച്ചെന്ന് വിചാരിച്ച എനിക്കാ തെറ്റിയത്… നീ ചെയ്തത്… നീയൊരു ഹീറോയാണ് ഗോകുൽ. സത്യത്തില്‍ ഈ പണം തന്നാലും തീരില്ല നീ ചെയ്തതിന് പകരം… അതിലും കൂടുതൽ എന്തൊക്കെയോ അർഹിക്കുന്നുണ്ട് നീ!” അനുപമ കുഴഞ്ഞ സ്വരത്തിൽ പിറുപിറുത്തുകൊണ്ടിരുന്നു.
“മാഡം വല്ലാതെ ഇമോഷണലാവുന്നു. കുടിച്ചത് കുറച്ച് കൂടിപ്പോയെന്ന് തോന്നുന്നു. അകത്തുപോയി കിടക്കാൻ നോക്ക്. ബാക്കിയൊക്കെ നമുക്ക് നാളെ സംസാരിക്കാം,” അവൻ ആർദ്രതയോടെ പറഞ്ഞു.
