“വീട്ടിൽ ആരൊക്കെയുണ്ട് ഗോകുൽ?”
“അമ്മയും അനിയത്തിയുമുണ്ട് മാഡം. അച്ഛൻ മരിച്ചുപോയി.” അവൻ പതുക്കെ മറുപടി നൽകി.
“അനിയത്തി എന്ത് ചെയ്യുന്നു?”
“അവൾ ഡിഗ്രിക്ക് പഠിക്കുകയാ മാഡം. അവളുടെ കാര്യങ്ങളും വീട്ടിലെ ചെലവുമൊക്കെ എന്റെയീ ജോലി കൊണ്ടാണ് നടന്നുപോകുന്നത്.”
“മ്മ്… നല്ല കാര്യം. നീ ഒരു ഉത്തരവാദിത്തമുള്ള പയ്യനാണല്ലോ.” അവൾ ശാന്തമായി പറഞ്ഞു.
കാറിൽ അല്പനേരം മൗനം പടർന്നു. ആ മൗനത്തിനിടയിൽ തന്റെ മനസ്സിൽ കുറെ നേരമായി കുടുങ്ങിക്കിടന്ന ചോദ്യം അവൻ പുറത്തെടുത്തു.
“മാഡം… ഒരു കാര്യം ചോദിച്ചാൽ ദേഷ്യം തോന്നുമോ?”
“എന്താ? ചോദിക്കൂ.” അവൾ പുരികമുയർത്തി.
“അല്ല… കഴിഞ്ഞ രണ്ടുമാസമായിട്ട് മാഡത്തിന് ഒത്തിരി മാറ്റം വന്നതുപോലെ. വീട്ടിൽ ഒതുങ്ങിക്കൂടാൻ ഇഷ്ടപ്പെട്ടിരുന്ന മാഡം ബ്യൂട്ടിപാർലറിൽ പോകുന്നു, സാറില്ലാതെ പാർട്ടിയ്ക്ക് പോകുന്നു, ആണുങ്ങളുമായി അടുത്തിടപഴകുന്നു. പണ്ട് മാഡം ഇങ്ങനെയൊന്നും ആയിരുന്നില്ലല്ലോ. അതൊക്കെ പോട്ടെ… എന്തിനാ മാഡം… സാറിനെ ഇങ്ങനെ ചതിക്കുന്നത്? സാറ് മാഡത്തെ അത്രയ്ക്ക് വിശ്വസിക്കുന്നതല്ലേ? എന്നിട്ടും മഹേഷിനെപ്പോലെയുള്ള ഒരാളുടെ കൂടെ…”
അനുപമയുടെ മുഖം പെട്ടെന്ന് ചുവന്നു. കണ്ണുകളിൽ ദേഷ്യം ആളിപ്പടർന്നു. അവൾ സീറ്റിൽ ആഞ്ഞു നിവർന്നിരുന്നു.
“നിനക്ക് ഞാൻ തരുന്ന സ്വാതന്ത്ര്യം അല്പം കൂടിപ്പോകുന്നുണ്ടോ ഗോകുൽ?” അവളുടെ ശബ്ദത്തിൽ മരവിപ്പിക്കുന്ന ഒരു കടുപ്പമുണ്ടായിരുന്നു.
“അല്ല മാഡം… ഞാൻ ഉദ്ദേശിച്ചത്…”
“നീ ഒന്നും ഉദ്ദേശിക്കണ്ട!” അവൾ അവന്റെ വാക്കുകൾ തടഞ്ഞു. “നീ ആരാണെന്ന് വല്ല ബോധ്യവുമുണ്ടോ? എന്റെ ഡ്രൈവറാണ്. എന്റെ ശമ്പളവും നക്കി വണ്ടി ഓടിക്കുന്ന വെറുമൊരു ഡ്രൈവർ! ഞാൻ എന്ത് ചെയ്യുന്നു, ആരോടൊപ്പം പോകുന്നു എന്നതൊന്നും നിന്റെ ബിസിനസ്സ് അല്ല!”
“മാഡം, ഞാൻ അത് മോശമായി പറഞ്ഞതല്ല…”
“പിന്നെ എന്തിനാടാ നീ ഇതൊക്കെ ചോദിക്കുന്നത്?” അനുപമ അലറി. “എന്റെ ജീവിതത്തിൽ ഇടപെടാൻ നിനക്ക് എന്ത് അവകാശമാണുള്ളത്? ഡ്രൈവറുടെ പണി വണ്ടി ഓടിക്കലാണ്, അല്ലാതെ ഉടമസ്ഥന്റെ സ്വഭാവം നോക്കലല്ല. മേലിൽ ഇത്തരം ചോദ്യങ്ങളുമായി വന്നാൽ, അന്ന് നിന്റെ ഈ ജോലി തെറിക്കും. മനസ്സിലായോ?”
ഗോകുൽ തല കുനിച്ചു. സ്റ്റിയറിംഗിൽ അവന്റെ കൈകൾ മുറുകി. തലേന്ന് രാത്രിയിൽ തന്നെ ‘ഹീറോ’ എന്ന് വിളിച്ച് കെട്ടിപ്പിടിച്ച അതേ സ്ത്രീയാണോ ഈ പറയുന്നത് എന്നവൻ അത്ഭുതപ്പെട്ടു.
പറഞ്ഞിട്ട് കാര്യമില്ല, അരവിന്ദ് എന്ന വലിയ ബിസിനസ്സുകാരന്റെ ഭാര്യയാണ് പിന്നിലിരിക്കുന്നത്.. താനാണെങ്കിൽ അവരുടെ വെറും ശമ്പളക്കാരനും. എന്തായാലും അനാവശ്യമായി അവളുടെ കാര്യങ്ങളിൽ ഇടപെടേണ്ടിയിരുന്നില്ല എന്നവന് തോന്നി.
കാറിനുള്ളിൽ പിന്നീട് ഘനശ്യാമമായ നിശബ്ദതയായിരുന്നു. ഇടയ്ക്ക് അവൻ മിററിലൂടെ നേക്കി. അനുപമ അപ്പോഴും ദേഷ്യത്തിലാണെന്ന് പുറത്തെ കാഴ്ചകളിലേക്ക് വെറുതെ കണ്ണും നട്ടിരിക്കുന്ന അവരുടെ മുഖഭാവം വ്യക്തമാക്കുന്നുണ്ട്. ടൗണിലെ തിരക്കുകൾ കഴിഞ്ഞ് വണ്ടി വിജനമായ റോഡിലേക്ക് പ്രവേശിച്ചു.
പെട്ടെന്നാണ് സ്റ്റിയറിംഗിന്റെ ബാലൻസ് തെറ്റുന്നത് ഗോകുൽ ശ്രദ്ധിച്ചത്. വണ്ടി ഒരു വശത്തേക്ക് വലിക്കുന്നു. അവൻ വേഗത കുറച്ച് പതുക്കെ റോഡരികിലേക്ക് ഒതുക്കി നിർത്തി.
“എന്താ നിർത്തിയത്?” അനുപമ അക്ഷമയോടെ ചോദിച്ചു. അവൾ വാച്ചിലേക്ക് നോക്കി.
“ടയർ പങ്ചറായെന്ന് തോന്നുന്നു മാഡം. ഒന്നിറങ്ങി നോക്കട്ടെ.”
അവൻ പുറത്തിറങ്ങി പരിശോധിച്ചു. ഇടതുവശത്തെ പിൻചക്രം ഏതാണ്ട് പൂർണ്ണമായും അമർന്നിരിക്കുന്നു. അവൻ ഗ്ലാസിൽ മെല്ലെ തട്ടി വിവരം പറഞ്ഞപ്പോൾ ഒരു ദീർഘശ്വാസത്തോടെ അനുപമ പുറത്തിറങ്ങി. ചുറ്റും വിജനമായ വയലുകളാണ്. നല്ല ഉച്ചവെയിൽ. അടുത്തൊന്നും ഒരു കട പോലുമില്ല.
