കാർ കണ്ടതും ഗീതയുടെ മുഖത്ത് നല്ലൊരു ചിരി വിരിഞ്ഞു. പക്ഷേ അവർ പോയത് കാറിന്റെ പിൻവാതിലിന് അടുത്തേക്കല്ല, പകരം മുന്നിലെ പാസഞ്ചർ വിൻഡോയ്ക്ക് അരികിലേക്കാണ്. ഉള്ളിലേക്ക് നോക്കാൻ വേണ്ടി അവരൊന്ന് കുനിഞ്ഞതും ടോപ്പിന്റെ ഉള്ളിലേക്ക് കണ്ണുപോയ ഗോകുൽ പെട്ടെന്ന് നോട്ടം മാറ്റി.
“ഓ! അരവിന്ദ് പറഞ്ഞ ഡ്രൈവർ നീയായിരുന്നോ?” തൃശ്ശൂർ ചുവ കലർന്ന ആ സ്വരത്തിന് വല്ലാത്തൊരു ഈണമുണ്ടായിരുന്നു. “എനിക്ക് മനസ്സിലായില്ല കേട്ടോ. ഞാൻ കരുതിയത്…” ബാക്കി പൂർത്തിയാക്കാതെ അവരൊന്ന് നിവർന്നു നിന്നു. “ഞാൻ ഗീത.”
“ ഓക്കെ മാഡം… ഞാൻ ഗോകുൽ,” അവൻ ചെറുതായിട്ടൊന്ന് തലയാട്ടി.
“ഓ! ഈ മാഡമെന്നൊക്കെ വിളിച്ച് എന്നെ അങ്ങ് പൊക്കല്ലേ,” അവർ ഒന്ന് പൊട്ടിച്ചിരിച്ചു. കയ്യിലെ മൂന്ന് സ്വർണ്ണവളകളും ആ ചിരിക്കൊപ്പം ചെറുതായി കിലുങ്ങി. “ഗീതയെന്ന് വിളിച്ചാൽ മതി. സീനിയറാണെങ്കിലും നമ്മളൊക്കെ ശമ്പളക്കാര് തന്നെയാ. ഇനി നിനക്കങ്ങനെ വിളിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ ‘ഗീതേച്ചി’ എന്ന് വിളിച്ചോ.” അനുപമയുടെ നെഞ്ചിൽ കനലായി നിൽക്കുന്ന ആ പേര് അവർ അത്ര കൂളായിട്ടാണ് പറഞ്ഞത്. ചിരിച്ചുകൊണ്ട് കഴുത്തറുക്കുന്ന ഇനമാണ് ഈ നിൽക്കുന്നതെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാവും.
ശീലിച്ചുപോയ മര്യാദയോടെ പുറകിലെ ഡോർ തുറന്നുകൊടുക്കാൻ വേണ്ടി അവൻ സീറ്റിൽ നിന്ന് എഴുന്നേറ്റു. “സീറ്റ് ഇതാണ് മാഡം.”
“ഓ.. ദേ പിന്നേം മാഡം!,” അവർ കൈ വീശി. “ഞാൻ മുന്നിലിരുന്നോളാം. ദൂരയാത്രയല്ലേ, പിന്നിലിരുന്നാൽ എനിക്ക് ഉറക്കം വരും… തന്നെയുമല്ല,” അവർ ഒന്ന് കണ്ണിറുക്കി ചിരിച്ചു, “മുന്നിലിരുന്നാൽ നമുക്ക് ഓരോന്ന് മിണ്ടിയും പറഞ്ഞുമിരിക്കാമല്ലോ.”
അവനൊന്ന് പകച്ചുനിന്നു.
“എന്താ സാറിന് എന്നെ മുന്നിലിരുത്താൻ മടിയാണോ? മടിയിൽ ഒന്നുമിരുത്തണ്ട… മുന്നിലിരുത്തിയാ മതി!” ആ ഓവർ സ്മാർട്ട്നെസ്സ് കണ്ടപ്പോൾ ഗോകുലിന് നല്ല ഈർഷ്യ തോന്നി. എന്നാലും തോൽവി സമ്മതിച്ചെന്ന പോലെ അവൻ ഡ്രൈവിംഗ് സീറ്റിലിരുന്നു. അവന് അത്ര ഇഷ്ടപ്പെട്ടില്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെ, ആ മുഖത്തെ ശുണ്ഠി കണ്ട് രസിച്ച് അവർ ട്രോളി ബാഗ് പിന്നിൽ വെച്ചിട്ട് വന്ന് മുന്നിൽ ഇരുന്നു.
അവരണിഞ്ഞ സ്പ്രേയുടെ ഗന്ധം കാറിനുള്ളിലെ തണുപ്പിലേക്ക് ഒരു അധിനിവേശം പോലെ അരിച്ചു കയറി. അതുവരെ അവന്റെ സമാധാനത്തിന്റെ ഇടമായിരുന്ന കാർ പെട്ടെന്ന് ചെറുതായത് പോലെ. കൊച്ചിയിലെ തിരക്കിലൂടെ വണ്ടി ഹൈവേ ലക്ഷ്യമാക്കി വിടുമ്പോഴേക്കും അവർ പതുക്കെ വർത്തമാനം തുടങ്ങി.
“കുടവയറൊക്കെയുള്ള ഏതേലും കിളവനായിരിക്കും അനുപമയുടെ ഡ്രൈവറെന്നാണ് വിചാരിച്ചത്. അതാണ് സംശയം തോന്നിയത്.” അവർ അവനെ അടിമുടി ഒന്നളന്നു. അതൊരു വഷളൻ നോട്ടമായിരുന്നില്ല, പകരം ഒരു സാധനം വാങ്ങാൻ ചെന്നാൽ അതിന്റെ ഗുണമേന്മ നോക്കുന്ന ഒരാളുടെ നോട്ടം. ഗോകുലിന്റെ വിരിഞ്ഞ തോളും ആ ഗൗരവമുള്ള മുഖവുമെല്ലാം അവരുടെ കണ്ണുകളിൽ ഉടക്കി.
“ആ കള്ളൻ അരവിന്ദ് പറഞ്ഞില്ലല്ലോ… ഇങ്ങനൊരു ചുള്ളൻ ആയിരിക്കുമെന്ന്.” അവർ ഒന്ന് നിർത്തി. അവൻ ഒന്നും മിണ്ടുന്നില്ലെന്ന് കണ്ടപ്പോൾ അവർ വീണ്ടും തുടങ്ങി.
“അരവിന്ദ് പറഞ്ഞു നീ രണ്ടു വർഷമായി അവരുടെ വണ്ടിയോടിക്കുന്നുണ്ടെന്ന്. സാധാരണയായി അത്രയും കാലം അവൻ ആരെയും നിർത്താറില്ല. ഒന്നുകിൽ നീ നല്ല മിടുക്കനായിരിക്കണം, അല്ലെങ്കിൽ അത്രയ്ക്കും വിശ്വസിക്കാൻ കൊള്ളാവുന്നവനായിരിക്കണം.” അവർ ഒന്ന് ശ്വാസം വിട്ടു. “ഇതിലേത് കൂട്ടത്തിലാ ഗോകുൽ? അനുപമയ്ക്ക് മാത്രമായിട്ടുള്ള ഡ്രൈവറാണോ നീ?”
ആ ചോദ്യം ഗോകുലിന്റെ നെഞ്ചിൽ ഒരു കല്ല് വന്നു വീണത് പോലെയാണ് തോന്നിയത്. അവൻ റോഡിൽ നിന്ന് കണ്ണെടുക്കാതെ പറഞ്ഞു, “അതെ.”
കുറച്ചുനേരം കാറിനുള്ളിൽ നിശബ്ദതയായിരുന്നു. എൻജിന്റെ ഇരമ്പൽ മാത്രം. അവർ ആ മൗനത്തെ ഒന്ന് ആസ്വദിച്ചു. എന്നിട്ട് വളരെ സാവധാനം ചോദിച്ചു, “നീ പാലക്കാട്ടുകാരനാണോ? നിന്റെ മലയാളത്തിൽ ആ ചുവയുണ്ട്.”

Hi,
ബാക്കി എവിടെ bro…?
കട്ട waiting…. 👍