“ഈ ജില്ലയിൽ ഇനി നിന്നെ കണ്ടു പോകരുത്. പോയി ചാവെടാ!”
സാം അലറി. വക്കച്ചൻ എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും വേദന കൊണ്ട് പുളയുകയായിരുന്നു.
“ഞാൻ പൊയ്ക്കോളാം… എന്നെ ഇനി കാണില്ല…”
അയാൾ ദയനീയമായി മന്ത്രിച്ചു.
സാം വക്കച്ചനെ അവസാനമായി ഒന്ന് തുറിച്ചു നോക്കിയിട്ട് ആ വീട്ടിൽ നിന്നും പുറത്തിറങ്ങി.
നതാഷ ഒരു നിഴൽ പോലെ അവനെ പിന്തുടർന്നു. വീടിന് പുറത്തെ ആ തണുത്ത വായുവിൽ ശ്വാസം വിടുമ്പോൾ അവളുടെ ഉള്ളിൽ സാം എന്ന മനുഷ്യനോടുള്ള ഭയം ബഹുമാനമായി മാറിയിരുന്നു.
നതാഷ: “സാം… താങ്ക്സ്… സാം ഇല്ലായിരുന്നെങ്കിൽ ഇന്ന് ഞാൻ…”
നതാഷയുടെ വാക്കുകൾ സാം ശ്രദ്ധിച്ചതേയില്ല.
അവന്റെ മുഖത്ത് ഒരു ഭാവമാറ്റവും ഉണ്ടായില്ല. തന്നെ മൃഗമെന്ന് വിളിച്ച അതേ നതാഷയുടെ നന്ദിപ്രകടനം അയാൾക്ക് പുച്ഛമായിരുന്നു.
സാം ഒന്നും മിണ്ടാതെ തന്റെ ബൈക്ക് സ്റ്റാർട്ട് ചെയ്തു.
നതാഷ: “സാം… സാം ഒന്ന് നിൽക്കൂ… പ്ലീസ് പോവല്ലേ!”
അവൾ ബൈക്കിന് പുറകെ ഓടിയെങ്കിലും സാം തിരിഞ്ഞുപോലും നോക്കിയില്ല.
എൻജിന്റെ ഇരമ്പലോടെ അവൻ ആ ഇരുട്ടിലേക്ക് മറഞ്ഞു.
നതാഷ ആ വിജനമായ വഴിയിൽ തനിച്ച് നിന്നു. അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.
താൻ എന്തൊക്കെയാണ് ഇത്രയും ദിവസം അവനെക്കുറിച്ച് കരുതിയത്?
അവൻ വന്യമായിരിക്കാം…
പക്ഷേ തനിക്ക് ഒരു ആപത്ത് വന്നപ്പോൾ തന്റെ ജീവനും മാനവും രക്ഷിക്കാൻ ഓടിയെത്തിയത് ആ ‘മൃഗം’ മാത്രമായിരുന്നു.
അവൾ കാറിനുള്ളിൽ കയറി സ്റ്റിയറിംഗ് വീലിൽ തല ചായ്ച്ച് ഏങ്ങലടിച്ചു കരഞ്ഞു.
സാമിനോട് താൻ പെരുമാറിയ തെറ്റുകൾ അവളുടെ മനസ്സിൽ ഓരോന്നായി തെളിഞ്ഞു വന്നു.
അവനോടുള്ള അവളുടെ മനസ്സിലെ വെറുപ്പ് പ്രണയത്തേക്കാൾ വലിയൊരു ലഹരിയായി മാറുകയായിരുന്നു.
നതാഷയുടെ കണ്ണുകൾ കാഴ്ചമറയ്ക്കുംവിധം നിറഞ്ഞുതുളുമ്പിയിരുന്നു.
എങ്കിലും ആവേശം കൊണ്ട് വിറയ്ക്കുന്ന കൈകളാൽ അവൾ സ്റ്റിയറിംഗ് തിരിച്ചു.
ദൂരെ ഇരുട്ടിനെ കീറിമുറിച്ചു പോകുന്ന സാമിന്റെ ബൈക്കിന്റെ ചുവന്ന ടെയിൽലൈറ്റായിരുന്നു അവളുടെ ഏക ലക്ഷ്യം.
അവൾ അവനെ ഫോണിൽ വിളിച്ചുകൊണ്ടേയിരുന്നു. സാമിന്റെ പോക്കറ്റിലിരുന്ന് ആ ഫോൺ ഒരു മുറിവേറ്റ പക്ഷിയെപ്പോലെ നിർത്താതെ പിടഞ്ഞു.
വളരെ പ്രകോപിതനായി സാം ഹൈവേയുടെ വശത്ത് തന്റെ ബൈക്ക് ചവിട്ടി നിർത്തി.
പാതിരാത്രിയുടെ നിശബ്ദതയിൽ അയാളുടെ ശ്വാസോച്ഛ്വാസം പോലും ഒരു അലർച്ചയായി തോന്നി.
അയാൾ ഫോൺ പുറത്തെടുത്തു,
നതാഷയുടെ പേര് സ്ക്രീനിൽ മിന്നുന്നു. ദേഷ്യത്തോടെ പിന്നിലേക്ക് നോക്കിയ അയാൾ കണ്ടത് ടയറുകൾ റോഡിൽ ഉരസി പുകയുയർത്തിക്കൊണ്ട് തന്റെ തൊട്ടുപിന്നിൽ വന്നുനിൽക്കുന്ന നതാഷയുടെ കാറാണ്.
കാർ നിന്നതും വാതിൽ തുറന്ന് നതാഷ പുറത്തേക്ക് ഓടിവന്നു.
വിറയ്ക്കുന്ന ഉടലോടെ ചിതറിക്കിടക്കുന്ന സാരിത്തുമ്പുമായി അവൾ സാമിന് മുന്നിൽ നിന്നു.
സാം: (പല്ല് ഞെരിച്ചുകൊണ്ട്) “എന്താ നതാഷാ നിനക്ക് വേണ്ടത്? ആപത്ത് കഴിഞ്ഞില്ലേ?
മാനം രക്ഷിച്ചില്ലേ?
ഇനി എന്തിനാണ് എന്നെ ഇങ്ങനെ ശ്വാസം മുട്ടിക്കുന്നത്?
എന്നെ എന്റെ വഴിക്ക് വിട്ടേക്ക്!”
സാമിന്റെ ആക്രോശങ്ങൾ നതാഷയുടെ കാതുകളിൽ പതിഞ്ഞതേയില്ല.
അവൾ ഒന്നും മിണ്ടിയില്ല.
അവളുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ കവിളിലൂടെ ഒലിച്ചിറങ്ങി.
ഒരു നിമിഷം അവൾ സാമിന്റെ കണ്ണുകളിലേക്ക് തീക്ഷ്ണമായി നോക്കി.
പിന്നീട് നടന്നത് സാമിന് ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു.
അവൾ വേഗത്തിൽ നടന്ന് അയാളുടെ അരികിലെത്തി.
സാമിന്റെ ഉറച്ച ചുമലുകളിൽ പിടിച്ചു തൂങ്ങി
തന്റെ കാൽവിരലുകളിൽ ഉയർന്നുനിന്ന് അവൾ സാമിന്റെ പരുക്കൻ ചുണ്ടുകളെ തന്റെ അധരങ്ങൾ കൊണ്ട് വന്യമായി ബന്ധിച്ചു.
ഒരു പ്രണയദാഹിയായ വേഴാമ്പലിനെപ്പോലെ അവൾ സാമിനെ ആഞ്ഞു പുണർന്നു.
സാമിന്റെ അധരങ്ങളിൽ പടർന്ന ആ ഉപ്പുവെള്ളം അവളുടെ പശ്ചാത്താപത്തിന്റെയും തിരിച്ചറിവിന്റെയും രുചിയായിരുന്നു.
ആ ഹൈവേയിലൂടെ ദൂരെ വാഹനങ്ങൾ പാഞ്ഞുപോകുന്നുണ്ടായിരുന്നു.
അവയുടെ വെളിച്ചം അവരെ സ്പർശിച്ചു കടന്നുപോയി.
