എന്റെ അഭാവത്തിൽ നീ ആരെയാണ് ഈ വീട്ടിലേക്ക് കൊണ്ടുവന്നത്..?”
തന്റെ ഭാര്യ തന്നെ ചതിക്കുകയാണോ എന്ന ചിന്ത അയാളുടെ തലച്ചോറിൽ ഒരു വെടിയുണ്ട പോലെ തറഞ്ഞു കയറി.
അയാൾക്ക് അലറിക്കരയണമെന്നും അവളെ തട്ടിവിളിച്ച് ആ മുടിയിൽ പിടിച്ചുലച്ചു സത്യം ചോദിക്കണമെന്നും തോന്നി.
പക്ഷേ ഒരു സർജന്റെ മനസ്സ് അയാളെ ശാന്തനാക്കി.
രണ്ടാമത്തെ ആളാണ് നതാഷയെ വേറൊരു പുരുഷനൊപ്പം കണ്ട കാര്യം തന്നോട് പറയുന്നത്.
ആദ്യം ഫോണിൽ വിളിച്ച അപരിചിതനും ഇപ്പോൾ അയൽവാസിയായ കടക്കാരനും…
ഇതൊക്കെ തനിക്ക് നാതാഷാ യെ സംശയിക്കാൻ പോന്നവണ്ണം ഉള്ള സാഹചര്യ തെളിവുകൾ മാത്രം…!!
മാത്യു ആ ശൂന്യമായ ബിയർ കുപ്പി കയ്യിലെടുത്ത് ദീർഘനേരം നോക്കിനിന്നു.
നതാഷയുടെ ശീലങ്ങൾ അയാൾക്ക് മനഃപാഠമാണ്. അവൾ ഒരിക്കലും ഒറ്റയ്ക്ക് ഇങ്ങനെയൊന്ന് ചെയ്യില്ല.
പാൽ പാക്കറ്റ് വാങ്ങാൻ പോലും മറന്നുപോയ അവളുടെ ആ അശ്രദ്ധയും ഈ മുറിയിലെ വായുവിൽ തങ്ങിനിൽക്കുന്ന അപരിചിതമായ ഗന്ധവും അയാളുടെ ഉള്ളിൽ അപായമണി മുഴക്കി…
അയാൾ അവിടെ നിന്നും എഴുന്നേറ്റ് അവൾ കിടക്കുന്ന മുറിയിൽ പോയി അവളെ തട്ടിവിളിക്കാൻ ആഞ്ഞു…പക്ഷേ ഒരുനിമിഷം അയാൾ അവിടെ തന്നെ തടഞ്ഞുനിന്നു.
പെട്ടെന്ന് വിളിച്ചുണർത്തി ചോദിച്ചാൽ അവൾ എന്തെങ്കിലും കള്ളം പറഞ്ഞ് ഒഴിഞ്ഞുമാറുമെന്ന് അയാൾക്ക് തോന്നി.
ഇതിന് പിന്നിൽ ആരാണെന്ന് അയാൾക്ക് നേരിട്ട് കണ്ടെത്തണം.
തന്റെ വീട്ടിൽ താനില്ലാത്ത നേരത്ത് നടന്ന ആ രഹസ്യകൂടിക്കാഴ്ചയുടെ ആഴം അയാൾക്ക് അളക്കണം.
അയാൾ ആ ബിയർ കുപ്പി തിരികെ മേശപ്പുറത്ത് തന്നെ വെച്ചു…
ലിവിംഗ് റൂമിലെ സോഫയിലേക്ക് അയാൾ തളർന്നിരുന്നു. അയൽവാസി അർദ്ധരാത്രി ദൂരെ നിന്ന് കണ്ട് നാതാഷായുടെ കാറിൽ താൻ
ആണെന്ന് തെറ്റിദ്ധരിച്ച ആ
‘കൂടെയുള്ള ആൾ ‘…
അത് അയാളുടെ മനസ്സിൽ മിന്നിമറഞ്ഞു. ആരായിരിക്കും രാത്രി അവളോടൊപ്പം വന്നത്?!!
കണ്ടുപിടിക്കണം… കണ്ടുപിടിച്ചേ മതിയാവൂ..കൈയ്യോടെ പിടിക്കണം…!!!!
അയാൾ മനസ്സിനെ പാകപ്പെടുത്തുകയായിരുന്നു..
(തുടരും.)
