” എന്താ ജാസൂമ്മാ ….”
” ഇയ്യെവിടാ …. ?”
“കല്പറ്റയ്ക്ക് പോവുകയാ, മിഥുനുമുണ്ട് … ”
” ഉപ്പ വിളിച്ചിരുന്നു … ബൈക്കിന്റെ കാര്യത്തിന് അന്നോട് വിളിക്കാൻ പറഞ്ഞു ഒരു നമ്പർ തന്നിട്ടുണ്ട്. വാട്സാപ്പിലിട്ടിട്ടുണ്ട് , ഇന്നുതന്നെ വിളിക്കാൻ പറഞ്ഞു … ”
” ഞാൻ വിളിച്ചോളാം ഉമ്മാ …” അവനിൽ നിന്ന് സന്തോഷാതിരേകത്താൽ ഒരു മറുപടി പ്രതീക്ഷിച്ചിരുന്ന ജാസ്മിൻ പെട്ടെന്ന് നിശബ്ദയായി .. ഉമ്മയുടെ ശബ്ദം കേൾക്കാതിരുന്നപ്പോൾ അവൻ ഫോൺ കട്ടാക്കി … ബൈക്കിന്റെ കാര്യം പറയുമ്പോൾ അവൻ സന്തോഷവാനാകുമെന്നും പിണക്കം മാറിത്തുടങ്ങുമെന്നും അവൾ കരുതിയിരുന്നു .. അന്നും ജാസ്മിന് വിരസമായ പകലായിരുന്നു … വൈകുന്നേരം മോളിയേയും കൂട്ടി ഷാനു വന്നു … ബൈക്ക് കിട്ടുന്നതിന്റെ സന്തോഷമൊന്നും അവനിൽ കണ്ടില്ല, ചായകുടി കഴിഞ്ഞ് പതിവു പോലെ ഗെയിം… മോളിയെ പഠിപ്പിക്കൽ,
ഷാനു എന്തെങ്കിലും പറഞ്ഞു തന്റെയടുത്ത് വരുമെന്നും ബൈക്കിന്റെ കാര്യമെങ്കിലും ചോദിക്കുമെന്നും അവൾ കരുതി , അതുണ്ടായില്ല .. മനസ്സുമടുത്ത് ജാസ്മിൻ കുറച്ചു നേരം പോയിക്കിടന്നു. ഭക്ഷണത്തിനായി മോളി ബഹളം വെച്ചപ്പോഴാണ് അവൾ എഴുന്നേറ്റത്. അടുക്കളയിലേക്ക് ചെന്നപ്പോൾ കിച്ചൺ സ്ലാബിൽ ഒരു പ്ലാസ്റ്റിക് ക്യാരി ബാഗ് ഇരിക്കുന്നതു കണ്ടു. തുറന്നു നോക്കിയപ്പോൾ ഉറുമാമ്പഴം …!
അവളുടെ ഉള്ളിൽ ഒരു ശീതക്കാറ്റു വീശി …
തനിക്ക് പീരിയഡ് ആകുമ്പോൾ അവനെക്കൊണ്ട് താൻ വാങ്ങിപ്പിച്ചിരുന്നത് അവളോർത്തു. ഷാനു അത് മറന്നിട്ടില്ല, പക്ഷേ ഇതവനെങ്ങനെയറിഞ്ഞു എന്നോർത്ത് അവൾ അത്ഭുതപ്പെട്ടു… സംശയം തീർക്കാനെന്നവണ്ണം അവൾ പുറത്തെ ബാത്‌റൂമിനടുത്ത് ചെന്ന് നോക്കി. വേസ്റ്റ് ബിന്നിൽ സ്റ്റേഫ്രീയുടെ ഒഴിഞ്ഞ നീലക്കവർ കിടക്കുന്നതവൾ കണ്ടു. അപ്പോൾ അതാണ് കാര്യം. കുളിക്കാൻ വന്നപ്പോൾ രാവിലെ അവൻ കണ്ടു കാണണം. മെൻസസ് ഡേറ്റ് ഒന്നും ഷാനു ഇന്നുവരെ തിരക്കിയിട്ടുമില്ല, താൻ പറഞ്ഞിട്ടുമില്ല. രണ്ടു പേർക്കും കാര്യങ്ങൾ അറിയാവുന്നതുകൊണ്ട് ഉറുമാമ്പഴ വിഷയം ഇന്നുവരെ സംസാരത്തിൽ എത്തിയിട്ടില്ലായിരുന്നു. വീണ്ടും മോളി ബഹളമുണ്ടാക്കിയപ്പോൾ എല്ലാവരും ഭക്ഷണം കഴിച്ചു. ഷാനു അവൾ ജോലികൾ തീർത്തു വരുന്നതിനു മുൻപേ റൂമിൽക്കയറി. അതു മനസ്സിലാക്കി ലൈറ്റുകൾ ഓഫാക്കി ജാസ്മിനും റൂമിലേക്ക് പോയി. ഇങ്ങനെ പോയാൽ തനിക്കു വട്ടു പിടിക്കും എന്നവൾക്ക് തോന്നി. ഷാനു തന്റെ കാര്യത്തിൽ ശ്രദ്ധിക്കുന്നുണ്ടെങ്കിലും അവനെ അങ്ങനെ തുറന്നുവിടാൻ അവളൊരുക്കമല്ലായിരുന്നു. ഇതുമതി വല്ല ചീത്ത കൂട്ടുകെട്ടിലും ചെന്ന് കേറാൻ എന്നവൾ ഭയന്നിരുന്നു. അവൾ ഫോണെടുത്ത് അവന് മെസ്സേജ് വിട്ടു …
“നീ ആളെ വിളിച്ചിരുന്നേ …?”
ഒരു മിനിറ്റിനുള്ളിൽ അവന്റെ മറുപടി എത്തി …
“വിളിച്ചിരുന്നു …”
” എന്ത് പറഞ്ഞു …..?”
” സംസാരിച്ചിട്ടുണ്ട് … ”
” ഉം….. ” അവന്റെ ഒഴുക്കൻ മട്ടിലുള്ള മറുപടി കണ്ടപ്പോൾ അവന് സംസാരിക്കാൻ താല്പപര്യമില്ലെന്ന് അവൾക്ക് മനസ്സിലായി. അന്ന് കിടന്നതേ അവൾ ഉറങ്ങിപ്പോയി. പിറ്റേന്നും തനിയാവർത്തനമായിരുന്നു. മോളി പോയതിനു ശേഷമാണ് ഷാനു പോയതെന്ന് മാത്രം … ഇത്തവണ മിഥുന്റെ വീട്ടിലേക്കെന്ന് പറഞ്ഞിട്ടാണവൻ പോയതെന്നു മാത്രം … അന്നവൾ ഉച്ചയ്ക്കത്തേക്ക് ഭക്ഷണം ഉണ്ടാക്കിയില്ല , വെറുതെ ജമീലാത്തയുടെ പശുവിനെ തീറ്റിച്ചിട്ടെന്തു കാര്യം … വിരസതയും ഏകാന്തതയും അസഹ്യമായപ്പോൾ അവൾ പോയി കിടന്നു….. അപ്പോഴാണ് ഷാഹിറിന്റെ കോൾ വന്നത് … ഇന്ന് ഇക്ക നേരത്തെയാണല്ലോ എന്നവൾ ഓർത്തു.
” ഷാനു എവിടെ ….?” ഷാഹിർ ആദ്യം ചോദിച്ചതതായിരുന്നു ….
ഒന്നമ്പരന്നുവെങ്കിലും അവൾ പറഞ്ഞു.
” പുറത്ത് മിഥുന്റെ വീട്ടിൽ പോയി … ”
” അവനെന്താ വണ്ടി ഇപ്പോഴൊന്നും വേണ്ട എന്ന് പറഞ്ഞത് ….?”
” എപ്പോ….? വണ്ടി വേണ്ടാന്നോ ?”
“അപ്പോ നീയറിഞ്ഞില്ലേ ….? ഞാൻ കരുതി നീ പറഞ്ഞിട്ടാണെന്ന് … ”
” ഞാനറിഞ്ഞില്ല ….”
“അതെന്താ സാധാരണ അങ്ങനെയല്ലല്ലോ നിങ്ങൾ ….?”
ആ ചോദ്യം ജാസ്മിനു കൊണ്ടു …
“ഇക്കയുടെ കടത്തെക്കുറിച്ചൊക്കെ അവനോട് ഞാൻ പറഞ്ഞിരുന്നു , അതുകൊണ്ടാവും ….”
” ഇതവനെ നേരിട്ടു പോയി കണ്ടു പറയുകയാണ് ചെയ്തെതെന്നാ സിയാദ് പറഞ്ഞത് …. അവനിന്നലെ കൽപ്പറ്റയിൽ പോയിരുന്നോ ?”
” എന്തോ അഡ്മിഷന്റെ കാര്യത്തിനു പോയതാ ….”
” ആ .. അങ്ങനെ വരട്ടെ … ആ ചെങ്ങായി കുറച്ചു കാശു തരാനുണ്ടായിരുന്നു , അതിങ്ങനെ വസൂലാക്കാമെന്ന് കരുതിയതാ …”
“അവൻ വണ്ടി വേണ്ടാന്ന് പറഞ്ഞോ ?” ജാസ്മിന് സംശയം മാറിയില്ല …
“ആന്ന് … നീ അവൻ വരുമ്പോൾ ഒന്നുകൂടി ചോദിച്ചു നോക്ക് … വേണ്ടെങ്കിൽ കാശു വാങ്ങാൻ വേറെ വഴി നോക്കണം … “
പിന്നെ വിളിക്കാമെന്ന് പറഞ്ഞു ഷാഹിർ ഫോൺ കട്ടു ചെയ്തു. ഷാനുവിന്റെ വലിയ സ്വപ്നമായിരുന്നു ബുള്ളറ്റ് … അതവൻ വേണ്ട എന്ന് വെച്ചിട്ടുണ്ടെങ്കിൽ …..
അന്നത്തെ വൈകുന്നേരവും മോളിയെ കൂട്ടി ഷാനു വന്നു … ചായ കുടി കഴിഞ്ഞ് മോളി ഗെയിം തുടങ്ങി … ഷാനുവിനെ ഒന്നു തനിച്ചു കിട്ടാനുള്ള അവസരം അവൾ നോക്കി നടന്നു …
ഷാനു അവന്റെ ചെടികൾക്കരികിലായിരുന്നു … നിരെ തെറ്റി നിന്നവയെ നേരെ നിർത്തിയും ചെറിയ കമ്പുകൾ കുത്തിവെച്ച് അവയെ നിവർത്തുകയും ചെയ്യുകയായിരുന്നു … തലേന്നത്തെ ശക്തമായ മഴയിൽ ചിലത് ചാഞ്ഞും പടർന്നും നിലത്ത് കിടപ്പുണ്ടായിരുന്നു.
പിന്നിൽ അനക്കം കേട്ട് ഷാനു തിരിഞ്ഞു , ജാസ്മിനായിരുന്നു .. അവൻ വീണ്ടും ചെടികളിലേക്ക് ശ്രദ്ധ തിരിച്ചു ….
“അല്ല ഷാനൂ … അനക്കെന്താ പറ്റിയേ ….?” നിലത്തുവീണു കിടന്നിരുന്ന ഒരു മുല്ലപ്പടർപ്പ് ശ്രദ്ധിക്കുകയായിരുന്നു അവൻ …
” അന്നോടാ ചോയ്ച്ചേ ….” വാക്കുകളുടെ ശക്തിയൊന്നും അവളുടെ സ്വരത്തിനില്ലായിരുന്നു …
” ന്റെ മുല്ല മഴ കൊണ്ട് വീണുപോയി … ” മുല്ലപ്പടർപ്പ് ഉള്ളം കയ്യിലേക്ക് ചേർത്തുപിടിച്ചു കൊണ്ട് അവൻ പറഞ്ഞു … അവൾക്കൊന്നും മനസ്സിലായില്ല. അവളവനെ സാകൂതം നോക്കി.
“ഇയ്യ് വണ്ടി വേണ്ടാന്ന് പറഞ്ഞൂന്നറിഞ്ഞു ….” ഒടുവിൽ സ്വരം മയപ്പെടുത്തി അവൾ പറഞ്ഞു …
“ഉപ്പായ്ക്ക് ഒരുപാട് കടങ്ങളില്ലേയുമ്മാ …. അതൊക്കെ കഴിയട്ടെ ….” ഷാനു പറഞ്ഞു …
” അന്റെ വല്യ ആഗ്രഹമല്ലായിരുന്നോ ?”
” ഉപ്പയെ സങ്കടത്തിലാക്കിയിട്ട് നിക്കെന്ത് സന്തോഷം ഉമ്മാ … ”
ഷാനു തന്നെയാണോ ഇത് പറയുന്നതെന്ന് ജാസ്മിൻ ഒരു നിമിഷം ചിന്തിച്ചു. അവന്റെ പെരുമാറ്റത്തിലെയും സംസാരത്തിലേയും മാറ്റം അവളെ ഒട്ടൊന്നുമല്ല അമ്പരിപ്പിച്ചത് … ഷാനു മുല്ലപ്പടർപ്പ് ശ്രദ്ധയോടെ പടർത്തുന്നതു കണ്ട് അവൾ പിന്തിരിഞ്ഞു … ആ രാത്രിയിലെ അത്താഴവും കഴിച്ച് എല്ലാവരും കിടന്നു …
” അന്നോട് ഒന്നുകൂടി ചോദിച്ചു നോക്കാൻ ഉപ്പ പറഞ്ഞു … അയാളെന്തോ കുറച്ചു പൈസ ഉപ്പയ്ക്ക് കൊടുക്കാനുണ്ടെന്ന് … ” രാത്രി അവൾ മെസ്സേജു വിട്ടു …