തിരികെ വാതിലടച്ച് ജാസ്മിൻ സെറ്റിയിൽ വന്നിരുന്നു … ഇത്ര കാലത്തിനിടയ്ക്ക് എങ്ങോട്ടും പോകുവാൻ സാഹചര്യമൊത്തിട്ടില്ല, അങ്ങനെയായിരുന്നു ജീവിതം … വയനാട് ജില്ല വിട്ട് പുറത്തു പോയത് ഒരിക്കൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കായിരുന്നു എന്നവൾ ഓർത്തു … അന്നും പോയത് ഉമ്മയുടെ കൂടെയാണ് … അല്ലാതെ ഒരു സാഹചര്യവും ഉണ്ടായിട്ടില്ല … ഷാനു പക്ഷേ വൺഡേ ടൂറിനൊക്കെ പോകാറുണ്ടായിരുന്നു , അധികം രാത്രിയാകാതെ തിരിച്ചെത്തുമായിരുന്നു …
ഷാനു …..
അവൻ സമ്മതിക്കുമോ ?
ഒരാഴ്ച മുൻപുള്ള ഷാനു ആയിരുന്നുവെങ്കിൽ ഇപ്പോൾ തന്നെ പുറപ്പെടുമായിരുന്നു …
പക്ഷേ ഇപ്പോൾ …..? അവൾക്കൊരു പേടി തോന്നി.
പക്ഷേ എന്തുവന്നാലും അവനെ സമ്മതിപ്പിക്കണമെന്ന് അവൾ തീരുമാനിച്ചു.
മാഷൊക്കെ വന്നതിനു ശേഷം അവളുടെ മനസ്സിന് ഒരു ഊർജ്‌ജം കിട്ടി … ചുറുചുറുക്കോടെ ജോലികൾ ചെയ്തു തുടങ്ങി … അല്ലെങ്കിലും നാളെ നമുക്ക് എന്തെങ്കിലും ചെയ്യാനുണ്ട് , നേടാനുണ്ട് എന്ന് തിരിച്ചറിയുമ്പോഴാണല്ലോ നമ്മൾ ഉണർന്നു പ്രവർത്തിക്കുക …
പക്ഷേ അവളുടെ ഉത്സാഹം ഷാനുവിനില്ലായിരുന്നു … പതിവു പോലെ മോളിയെ കൂട്ടി വന്നു … ചായ കുടി, ഗെയിം അതങ്ങനെ പോയി … രാത്രി അത്താഴം കഴിഞ്ഞു . പതിവുകൾ ആരും തെറ്റിച്ചില്ല ..
“മാഷും ഉമ്മയും വന്നിരുന്നു ….” രാത്രി അവൾ മെസ്സേജ് ചെയ്തു.
“ഉം … ”
” അവർ ഒരു സ്ഥലം വരെ പോകുന്നു ….”
“ഉം …..”
“നമ്മളോടും കൂടെ ചെല്ലാൻ പറഞ്ഞിട്ടുണ്ട് … ”
ഷാനു നിശബ്ദത …. കുറച്ചു നേരം കഴിഞ്ഞു
നെയിം ബാറിൽ ടൈപ്പിംഗ് എന്ന് കണ്ടു തുടങ്ങി …
” ക്ലാസ്സ് തുടങ്ങാനായി ജാസൂമ്മാ …”
“അതിന്….?”
” വരാൻ പറ്റില്ലായിരിക്കും … ”
” വന്നേ പറ്റൂ … ”
“ഉപ്പ ……?”
” സമ്മതിച്ചതാ …..”
” ക്ലാസ്സുണ്ടുമ്മാ …..”
” എനിക്കാകെ ഉള്ളതവരാ …. അവരുടെ സന്തോഷമാണ് എനിക്കു വലുത് … നീ വന്നേ പറ്റൂ … ”
അപ്പുറത്തു നിന്ന് അനക്കമൊന്നും കേട്ടില്ല … വാട്സാപ്പ് ക്ലോസ് ചെയ്തു അവൾ ഫോൺ ടേബിളിലേക്കു വെച്ചു കിടന്നു …
പുലർച്ചെയെപ്പോഴോ സമയം നോക്കാൻ ഫോൺ എടുത്തു നോക്കിയപ്പോൾ ഷാനുവിന്റെ മെസ്സേജ് വന്നു കിടപ്പുണ്ടായിരുന്നു …. അവളതു തുറന്നു …
” പോകാം …..”
* * * *
ഒരു ട്രാവൽ ബാഗിൽ ജാസ്മിന്റെയും മോളിയുടെയും ഡ്രസ്സുകൾ, മറ്റൊരു ബാഗിൽ ഷാനുവിന്റെ ഡ്രസ്സുകൾ .. മൂന്ന് ലിറ്റർ കുപ്പികളിൽ കരിങ്ങാലി വെള്ളവും , ഉണ്ടായിരുന്ന രണ്ടു ഫ്ളാസ്കുകളിൽ ഒന്നിൽ മധുരം കുറച്ചിട്ട കട്ടൻ കാപ്പിയും മറ്റൊന്നിൽ ചൂടുവെള്ളവും …
രാവിലെയാണ് യാത്ര തീരുമാനിച്ചിരുന്നത്. ജാസ്മിൻ നേരത്തെ എഴുന്നേറ്റ് എല്ലാം തയ്യാറാക്കിയിരുന്നു .. മോളിയും ജാസ്മിനും ആഹ്ളാദത്തിലായിരുന്നു , എങ്ങോട്ടാണെന്ന് അറിയില്ലെങ്കിലും ഒരു യാത്ര പോവുകയാണെന്ന് മോളിക്ക് മനസ്സിലായിരുന്നു.
ജാസ്മിൻ അടുക്കള വാതിലും സ്റ്റെയർകേസ് വാതിലും ഒന്നുകൂടി പോയി നോക്കി. ഷാനുവാണ് നേരത്തെ വന്ന് പൂട്ടിയിരുന്നത്. ജമീലാത്തയോട് മുംതാസുമ്മയുടെ കാര്യത്തിന് പോകുന്നു എന്ന് മാത്രമാണ് ജാസ്മിൻ പറഞ്ഞത്. സുജയോട് മാത്രം സത്യം പറഞ്ഞു … കാരണം മോളി വഴി പിന്നീട് എപ്പോഴെങ്കിലും സുജ അറിയുമെന്ന് അവൾക്കറിയാമായിരുന്നു.
മാഷിന്റെ ഇന്നോവ വീടിനു മുൻവശത്തെ റോഡിലേക്കു വന്നതും മോളി വണ്ടിക്കടുത്തേക്ക് ഓടിച്ചെന്നു.
പവ്വർ സ്വിച്ച് ഓഫാക്കിയ ശേഷം ഷാനുവാണ് മെയിൻഡോർ ലോക്ക് ചെയ്തത്. ഇന്നോവ തിരിച്ചിട്ടപ്പോഴേക്കും വാതിൽ പൂട്ടി, ബാഗുകളുമായി ഷാനു കാറിനടുത്തേക്ക് വന്നു. പിൻവശത്തെ ഡോർ തുറന്നിരുന്നു. ഡ്രൈവറുടെ നേരെ പിന്നിലുള്ള സീറ്റിൽ മുംതാസുമ്മ ഇരിക്കുന്നു. അവരുടെ മടിയിലും സീറ്റിലും അല്ലാത്ത രീതിയിൽ മോളി. പിന്നെ ജാസ്മിൻ .
തലയും കയ്യും അകത്തേക്കിട്ട് ബാഗുകൾ പിന്നിലേക്ക് വെച്ചിട്ട് ഷാനുവും വണ്ടിക്കകത്തേക്ക് കയറി ..
” ഓക്കെയല്ലേ ഷാനൂ ….” മാഷ് കോ-ഡ്രൈവർ സീറ്റിൽ നിന്നും തിരിഞ്ഞു ചോദിച്ചു.
