“നീ ആളെ വിളിച്ചിരുന്നേ …?”
ഒരു മിനിറ്റിനുള്ളിൽ അവന്റെ മറുപടി എത്തി …
“വിളിച്ചിരുന്നു …”
” എന്ത് പറഞ്ഞു …..?”
” സംസാരിച്ചിട്ടുണ്ട് … ”
” ഉം….. ” അവന്റെ ഒഴുക്കൻ മട്ടിലുള്ള മറുപടി കണ്ടപ്പോൾ അവന് സംസാരിക്കാൻ താല്പപര്യമില്ലെന്ന് അവൾക്ക് മനസ്സിലായി. അന്ന് കിടന്നതേ അവൾ ഉറങ്ങിപ്പോയി. പിറ്റേന്നും തനിയാവർത്തനമായിരുന്നു. മോളി പോയതിനു ശേഷമാണ് ഷാനു പോയതെന്ന് മാത്രം … ഇത്തവണ മിഥുന്റെ വീട്ടിലേക്കെന്ന് പറഞ്ഞിട്ടാണവൻ പോയതെന്നു മാത്രം … അന്നവൾ ഉച്ചയ്ക്കത്തേക്ക് ഭക്ഷണം ഉണ്ടാക്കിയില്ല , വെറുതെ ജമീലാത്തയുടെ പശുവിനെ തീറ്റിച്ചിട്ടെന്തു കാര്യം … വിരസതയും ഏകാന്തതയും അസഹ്യമായപ്പോൾ അവൾ പോയി കിടന്നു….. അപ്പോഴാണ് ഷാഹിറിന്റെ കോൾ വന്നത് … ഇന്ന് ഇക്ക നേരത്തെയാണല്ലോ എന്നവൾ ഓർത്തു.
” ഷാനു എവിടെ ….?” ഷാഹിർ ആദ്യം ചോദിച്ചതതായിരുന്നു ….
ഒന്നമ്പരന്നുവെങ്കിലും അവൾ പറഞ്ഞു.
” പുറത്ത് മിഥുന്റെ വീട്ടിൽ പോയി … ”
” അവനെന്താ വണ്ടി ഇപ്പോഴൊന്നും വേണ്ട എന്ന് പറഞ്ഞത് ….?”
” എപ്പോ….? വണ്ടി വേണ്ടാന്നോ ?”
“അപ്പോ നീയറിഞ്ഞില്ലേ ….? ഞാൻ കരുതി നീ പറഞ്ഞിട്ടാണെന്ന് … ”
” ഞാനറിഞ്ഞില്ല ….”
“അതെന്താ സാധാരണ അങ്ങനെയല്ലല്ലോ നിങ്ങൾ ….?”
ആ ചോദ്യം ജാസ്മിനു കൊണ്ടു …
“ഇക്കയുടെ കടത്തെക്കുറിച്ചൊക്കെ അവനോട് ഞാൻ പറഞ്ഞിരുന്നു , അതുകൊണ്ടാവും ….”
” ഇതവനെ നേരിട്ടു പോയി കണ്ടു പറയുകയാണ് ചെയ്തെതെന്നാ സിയാദ് പറഞ്ഞത് …. അവനിന്നലെ കൽപ്പറ്റയിൽ പോയിരുന്നോ ?”
” എന്തോ അഡ്മിഷന്റെ കാര്യത്തിനു പോയതാ ….”
” ആ .. അങ്ങനെ വരട്ടെ … ആ ചെങ്ങായി കുറച്ചു കാശു തരാനുണ്ടായിരുന്നു , അതിങ്ങനെ വസൂലാക്കാമെന്ന് കരുതിയതാ …”
“അവൻ വണ്ടി വേണ്ടാന്ന് പറഞ്ഞോ ?” ജാസ്മിന് സംശയം മാറിയില്ല …
“ആന്ന് … നീ അവൻ വരുമ്പോൾ ഒന്നുകൂടി ചോദിച്ചു നോക്ക് … വേണ്ടെങ്കിൽ കാശു വാങ്ങാൻ വേറെ വഴി നോക്കണം … “
പിന്നെ വിളിക്കാമെന്ന് പറഞ്ഞു ഷാഹിർ ഫോൺ കട്ടു ചെയ്തു. ഷാനുവിന്റെ വലിയ സ്വപ്നമായിരുന്നു ബുള്ളറ്റ് … അതവൻ വേണ്ട എന്ന് വെച്ചിട്ടുണ്ടെങ്കിൽ …..
അന്നത്തെ വൈകുന്നേരവും മോളിയെ കൂട്ടി ഷാനു വന്നു … ചായ കുടി കഴിഞ്ഞ് മോളി ഗെയിം തുടങ്ങി … ഷാനുവിനെ ഒന്നു തനിച്ചു കിട്ടാനുള്ള അവസരം അവൾ നോക്കി നടന്നു …
ഷാനു അവന്റെ ചെടികൾക്കരികിലായിരുന്നു … നിരെ തെറ്റി നിന്നവയെ നേരെ നിർത്തിയും ചെറിയ കമ്പുകൾ കുത്തിവെച്ച് അവയെ നിവർത്തുകയും ചെയ്യുകയായിരുന്നു … തലേന്നത്തെ ശക്തമായ മഴയിൽ ചിലത് ചാഞ്ഞും പടർന്നും നിലത്ത് കിടപ്പുണ്ടായിരുന്നു.
പിന്നിൽ അനക്കം കേട്ട് ഷാനു തിരിഞ്ഞു , ജാസ്മിനായിരുന്നു .. അവൻ വീണ്ടും ചെടികളിലേക്ക് ശ്രദ്ധ തിരിച്ചു ….
“അല്ല ഷാനൂ … അനക്കെന്താ പറ്റിയേ ….?” നിലത്തുവീണു കിടന്നിരുന്ന ഒരു മുല്ലപ്പടർപ്പ് ശ്രദ്ധിക്കുകയായിരുന്നു അവൻ …
” അന്നോടാ ചോയ്ച്ചേ ….” വാക്കുകളുടെ ശക്തിയൊന്നും അവളുടെ സ്വരത്തിനില്ലായിരുന്നു …
” ന്റെ മുല്ല മഴ കൊണ്ട് വീണുപോയി … ” മുല്ലപ്പടർപ്പ് ഉള്ളം കയ്യിലേക്ക് ചേർത്തുപിടിച്ചു കൊണ്ട് അവൻ പറഞ്ഞു … അവൾക്കൊന്നും മനസ്സിലായില്ല. അവളവനെ സാകൂതം നോക്കി.
“ഇയ്യ് വണ്ടി വേണ്ടാന്ന് പറഞ്ഞൂന്നറിഞ്ഞു ….” ഒടുവിൽ സ്വരം മയപ്പെടുത്തി അവൾ പറഞ്ഞു …
“ഉപ്പായ്ക്ക് ഒരുപാട് കടങ്ങളില്ലേയുമ്മാ …. അതൊക്കെ കഴിയട്ടെ ….” ഷാനു പറഞ്ഞു …
” അന്റെ വല്യ ആഗ്രഹമല്ലായിരുന്നോ ?”
” ഉപ്പയെ സങ്കടത്തിലാക്കിയിട്ട് നിക്കെന്ത് സന്തോഷം ഉമ്മാ … ”
ഷാനു തന്നെയാണോ ഇത് പറയുന്നതെന്ന് ജാസ്മിൻ ഒരു നിമിഷം ചിന്തിച്ചു. അവന്റെ പെരുമാറ്റത്തിലെയും സംസാരത്തിലേയും മാറ്റം അവളെ ഒട്ടൊന്നുമല്ല അമ്പരിപ്പിച്ചത് … ഷാനു മുല്ലപ്പടർപ്പ് ശ്രദ്ധയോടെ പടർത്തുന്നതു കണ്ട് അവൾ പിന്തിരിഞ്ഞു … ആ രാത്രിയിലെ അത്താഴവും കഴിച്ച് എല്ലാവരും കിടന്നു …
” അന്നോട് ഒന്നുകൂടി ചോദിച്ചു നോക്കാൻ ഉപ്പ പറഞ്ഞു … അയാളെന്തോ കുറച്ചു പൈസ ഉപ്പയ്ക്ക് കൊടുക്കാനുണ്ടെന്ന് … ” രാത്രി അവൾ മെസ്സേജു വിട്ടു …
